ഇത് തേപ്പായി പോയല്ലോ എന്റെ യോഗി! ഹൈബ്രിഡ് കാർ നയത്തിൽ വമ്പൻ ട്വിസ്റ്റുമായി യുപി സർക്കാർ
അടുത്തിടെ ഉത്തർപ്രദേശ് സർക്കാർ സ്ട്രോംഗ് ഹൈബ്രിഡ് വാഹനങ്ങളുടെ രജിസ്ട്രേഷൻ ചാർജുകൾ ഒഴിവാക്കുന്നതായി പ്രഖ്യാപിച്ച് ഒരു വിപ്ലവ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത് നാം ഏവരും അറിഞ്ഞ വാർത്തയാണ്. നാം എല്ലാവരും വളരെയധികം സന്തോഷത്തോടെ ആഘോഷിച്ച ഒരു തീരുമാനമായിരുന്നു ഇത് എന്ന് നിസംശയം പറയാം. പദ്ധതി സ്വന്തം സംസ്ഥാനത്ത് അല്ലെങ്കിൽ കൂടി ഇതൊരു മികച്ച ചുവടുവെയ്പ്പ് എന്ന അഭിപ്രായമാണ് മൊത്തത്തിൽ ഉയർന്നിരുന്നത്. വാഹന രംഗത്തെ വിദഗ്ധരിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും വളരെയധികം ശ്രദ്ധ ഇത് നേടിയെടുക്കുകയും ചെയ്തു, എന്നാൽ ഇപ്പോൾ ഈ പുതിയ പദ്ധതിയ്ക്ക് ഒരു അമ്പരപ്പിക്കുന്ന ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്.
പ്രാരംഭ പ്രഖ്യാപനം ഹൈബ്രിഡ് വാഹനങ്ങൾ വാങ്ങുന്നവർക്ക് കാര്യമായ ലാഭം വാഗ്ദാനം ചെയ്തിരുന്നു, എങ്കിലും ഉത്തർപ്രദേശിൽ വിൽക്കുന്ന എല്ലാ ഹൈബ്രിഡ് കാറുകളും ഈ ആനുകൂല്യങ്ങൾക്ക് യോഗ്യമല്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ. റിപ്പോർട്ടുകൾ പ്രകാരം, കേന്ദ്ര സർക്കാരിൻ്റെ ഫെയിം II (ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ്) പ്രോഗ്രാമിന് കീഴിൽ സാക്ഷ്യപ്പെടുത്തിയ വാഹനങ്ങൾക്ക് മാത്രമേ സംസ്ഥാനത്തിന്റെ ഈ പദ്ധതി ബാധകമാകൂ.

ഇതുകൂടാതെ, ചില സ്ട്രോംഗ് ഹൈബ്രിഡ് മോഡലുകൾക്ക് മാത്രമേ ഈ നിർദ്ദിഷ്ട വ്യവസ്ഥകൾ പാലിക്കുകയുള്ളൂ എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. നിലവിൽ, ഈ വ്യവസ്ഥകൾ സർക്കാർ കൃത്യമായി വെളിപ്പെടുത്തിയിട്ടുമില്ല. എങ്കിലും ഇക്കാര്യത്തിൽ ഉടൻ വ്യക്തത വരും എന്നാണ് കരുതുന്നത്. ഏത് വാഹനങ്ങളാണ് യഥാർത്ഥത്തിൽ നമുക്ക് ചെലവ് കുറച്ച് ലഭിക്കുന്നത് എന്ന് മനസിലാക്കാൻ ഉപഭോക്താക്കൾ കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കേണ്ടിവരും.
20 ലക്ഷം രൂപയിൽ താഴെ വിലയുള്ള സ്ട്രോംഗ് ഹൈബ്രിഡ് വാഹനങ്ങൾക്ക് മാത്രമേ നികുതി ഇളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കൂ എന്ന് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്നവയിൽ നിലവിൽ മൂന്ന് സ്ട്രോംഗ് ഹൈബ്രിഡ് കാറുകൾ മാത്രമാണ് ഇന്ത്യയിൽ ഈ പട്ടികയിൽ ഉള്ളത്.

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഹോണ്ട സിറ്റി e:HEV എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവയ്‌ക്കെല്ലാം 20 ലക്ഷം രൂപയിൽ താഴെയാണ് വില വരുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സ്ട്രോംഗ് ഹൈബ്രിഡ് കാറായ ടൊയോട്ട ഇന്നോവ ഹൈക്രോസിന് ഈ ആനുകൂല്യം നേടാനായില്ല എന്ന് ചുരുക്കം.
കൂടാതെ, മാരുതി സുസുക്കിയുടെ ഇൻവിക്ടോ എന്ന ഹൈക്രോസിൻ്റെ ബാഡ്ജ് -എഞ്ചിനീയറിംഗ് മോഡലിനും വിലയിൽ മാറ്റങ്ങളൊന്നും കാണില്ല. നമ്മൾ മുമ്പ് പലപ്പോഴും സൂചിപ്പിച്ചതുപോലെ, ഹൈബ്രിഡ് വാഹനങ്ങളുടെ വമ്പൻ നേട്ടങ്ങൾ ഉണ്ടായിരുന്നിട്ടും, ഇന്ത്യയിൽ ഒട്ടും ഇളവുകൾ ഇല്ലാതെ ഉയർന്ന ടാക്സിന് വിധേയമാണ്. നിലവിൽ, സ്ട്രോംഗ് ഹൈബ്രിഡുകൾക്ക് 48 ശതമാനം നികുതി നമ്മുടെ ചട്ടങ്ങൾ ചുമത്തുന്നു. ഇത് ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇവി) ചുമത്തുന്ന 5.0 ശതമാനം GST -യെക്കാൾ വളരെ കൂടുതലാണ്.

ഈ ഉയർന്ന നികുതി നിരക്ക് കാരണം ശരാശരി ഉപഭോക്താക്കൾക്ക് ഹൈബ്രിഡ് കാറുകൾ അത്ര ആകർഷകമാക്കുന്നില്ല എന്നതാണ് സത്യം. എന്നിരുന്നാലും, യുപി സർക്കാരിൻ്റെ സമീപകാല സംരംഭം ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ സാധ്യതകൾ കൂടുതൽ വർധിച്ചുവരുന്നതായി സൂചിപ്പിക്കുന്നു. ഈ ഹൈബ്രിഡ് മോഡലുകളെ ഇന്ത്യയിൽ കൂടുതൽ പ്രചാരത്തിലെത്തിക്കാൻ ഭാവിയിൽ കൂടുതൽ സംസ്ഥാനങ്ങൾ ഇത്തരം നടപടികൾ പിന്തുടരും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
ഉത്തർപ്രദേശ് സർക്കാരിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ മാരുതി സുസുക്കിയ്ക്കാണ് ഏറ്റവും മികച്ച പ്രതികരണം ലഭിച്ചത്. സർക്കാർ പ്രഖ്യാപനത്തെത്തുടർന്ന് കമ്പനിയുടെ ഓഹരി വില 5.0 ശതമാനത്തോളം ഉയർന്ന് 12,615 രൂപയിൽ എത്തി. ഇന്ത്യൻ മൊബിലിറ്റിയുടെ ശുദ്ധമായ ഭാവിക്കുള്ള ശരിയായ ചുവടുവയ്പ്പാണ് ഈ സംരംഭം എന്ന് മാരുതി സുസുക്കി ചെയർമാൻ ആർ സി ഭാർഗവ എടുത്തുപറഞ്ഞു.


Click it and Unblock the Notifications








