ഹീറോ സൈക്കിൾസിനെ ആഗോള ബ്രാൻഡാക്കിയ ഒപി മുഞ്ജൾ
ഹീറോ സൈക്കിൾസിന്റെ സ്ഥാപകനായ ഒപി മുഞ്ജൾ അന്തരിച്ചു. കഴിഞ്ഞദിവസം ലുധിയാന മെഡിക്കൽ കോളജ് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു മരണം. 86 വയസ്സായിരുന്നു.
ഇന്ത്യയുടെ സൈക്കിൾ വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നയാളാണ് ഒപി മുഞ്ജൾ. കൂടുതലറിയാം താഴെ.

സ്പെയർ പാർട്സ് കച്ചവടത്തിലാണ് ഒപി മുഞ്ജളിന്റെ തുടക്കം. അമൃത്സറിൽ തന്റെ സഹോദരന്മാരായ ബ്രിജ്മോഹൻ ലാൾ മുഞ്ജൾ, ദയാനന്ദ് മുഞ്ജൾ എന്നിവർക്കൊപ്പമായിരുന്നു ബിസിനസ്സ് തുടങ്ങിയത്. കമാലിയ എന്ന പട്ടണത്തിൽ നിന്ന് അമൃത്സറിലേക്ക് വരികയായിരുന്നു ഇവർ. കമാലിയ ഇപ്പോൾ പാകിസ്താനിലാണുള്ളത്.

ഒപി മുഞ്ജൾ സൈക്കിൾ ബിസിനസ്സിൽ തന്നെ തുടർന്നപ്പോൾ സഹോദരനായ ബ്രിജ്മോഹൻ തന്റെ ശ്രദ്ധ മോട്ടോർസൈക്കിളുകളിലേക്കു മാറ്റി. ഇദ്ദേഹം സ്ഥാപിച്ച ഹീറോ മോട്ടോർസൈക്കിൾസ് ഇന്ത്യയിലെ ഏറ്റവും വലിയ ബൈക്ക് നിർമാതാവാണ്.

1956ലാണ് സൈക്കിൾ നിർമാണത്തിലേക്ക് ഓപി മുഞ്ജൾ തിരിയുന്നത്. 50000 രൂപ വായ്പയെടുത്തായിരുന്നു നിക്ഷേപം നടത്തിയത്. ഈ ബിസിനസ്സ് പിന്നീട് വളർന്നുപന്തലിച്ചു. 1975ൽ ഇന്ത്യയിലെ ഏറ്റവും വലിയ സൈക്കിൾ നിർമാതാവായി ഹീറോ മാറി. ദിവസം 7500 സൈക്കിളുകൾ വീതമാണ് അക്കാലത്ത് ഇവർ നിർമിച്ചിരുന്നത്.

ആദ്യവർഷത്തിൽ 936 സൈക്കിളുകളാണ് ഹീറോ നിർമിച്ചത്. ഇന്നത് വളർന്ന് ദിവസത്തിൽ 19000 സൈക്കിളുകൾ നിർമിക്കുന്ന സ്ഥാപനമായി മാറി. 2012 വരെ ഹീറോ നിർമിച്ച സൈക്കിളുകളുടെ എണ്ണം 13 കോടിയോളം വരും.

1980കളിൽതന്നെ ലോകത്തിലെ ഏറ്റവും വലിയ സൈക്കിൾ നിർമാതാവ് എന്ന ബഹുമതി ഹീറോ നേടിയിരുന്നു. ഇക്കാര്യത്തിൽ ഗിന്നസ്സ് റെക്കോഡും അക്കാലത്തുതന്നെ സ്വന്തമാക്കി. പഞ്ചാബിലെ ലുധിയാനയിലാണ് ഇപ്പോൾ ഹീറോ സൈക്കിൾസിന്റെ ആസ്ഥാനം.

ഒപി മുഞ്ജളിന്റെ സംഭാവനകൾ ബിസിനസ്സ് രംഗത്തുമാത്രം ഒതുങ്ങുന്നതല്ല. സാഹിത്യരംഗത്തും ഇദ്ദേഹം ശ്രദ്ധ നൽകിയിരുന്നു. ഉറുദു ഭാഷയുടെ വളർച്ചയ്ക്കായി ഇദ്ദേഹം പ്രയത്നിച്ചു.


Click it and Unblock the Notifications