ഒളിമ്പിക് ചാമ്പ്യന്‍ അർഷദ് നദീമിന് സമ്മാനം ആള്‍ട്ടോ! ട്രോളി പാകിസ്താനികള്‍, ചിരിയടക്കാനാകാതെ ഇന്ത്യക്കാര്‍
പാരീസ് ഒളിമ്പിക്‌സില്‍ 92.97 മീറ്റര്‍ ജാവലിന്‍ പായിച്ച് സ്വര്‍ണം നേടിയ അര്‍ഷദ് നദീം (Arshad Nadeem) ഒറ്റദിവസം കൊണ്ടാണ് പാകിസ്ഥാന്റെ ദേശീയ ഹീറോ ആയി മാറിയത്. അധികം പേരുകേട്ട ഒളിമ്പ്യന്‍മാരെ സൃഷ്ടിച്ചിട്ടില്ലാത്ത പാകിസ്ഥാനില്‍ നിന്ന് വന്ന നദീം ഫൈനലില്‍ രണ്ട് തവണ 90 മീറ്റര്‍ മാര്‍ക്ക് ഭേദിച്ചാണ് ഒളിമ്പിക് റെക്കോര്‍ഡുമായി സ്വര്‍ണം എറിഞ്ഞിട്ടത്. ടൂര്‍ണമെന്റ് ഫേവറിറ്റായിരുന്ന ഇന്ത്യയുടെ നീരജ് ചോപ്ര വെള്ളിയില്‍ ഒതുങ്ങി. വ്യക്തിഗത ഇനത്തില്‍ ഒളിമ്പിക് സ്വര്‍ണം നേടുന്ന ആദ്യ പാകിസ്ഥാനി കായിക താരമായാണ് 26-കാരന്‍ മാറിയത്.
32 വര്‍ഷമായുള്ള പാകിസ്ഥാന്റെ ഒളിമ്പിക് മെഡല്‍ വരള്‍ച്ചക്കും നദീം അവസാനം കുറിച്ചു. മുമ്പ്, പുരുഷ ഹോക്കി ടീം വെങ്കലം നേടിയ 1992 ബാഴ്സലോണ ഒളിമ്പിക്സിലായിരുന്നു അവരുടെ അവസാന ഒളിമ്പിക് മെഡല്‍.ദരിദ്ര കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന നദീം വര്‍ഷങ്ങളായി ഒരു ജാവലിനാണ് ഉപയോഗിക്കുന്നത് എന്നതടക്കമുള്ള വാര്‍ത്തകള്‍ വന്നതിന് പിന്നാലെ താരത്തിന് സമ്മാനങ്ങളുടെ പെരുമഴയായിരുന്നു.

പഞ്ചാബ് സര്‍ക്കാറില്‍ നിന്ന് 1 കോടി 40 ലക്ഷം രൂപ പാരിതോഷികം ലഭിച്ചതിന് പുറമെ വിവിധ സംഘടനകളില്‍ നിന്നായി താരത്തിന് 18 കോടി പാകിസ്ഥാനി രൂപ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വലിയ കായിക താരമായിട്ടും തന്റെ കൊച്ചു ഗ്രാമത്തില്‍ തന്നെ താമസം തുടരുന്ന നദീമിന് തന്റെ ഭാര്യപിതാവ് ഒരു പോത്തിനെ ആയിരുന്നു സമ്മാനിച്ചതും വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതൊന്നുമല്ല നദീമിന് പാകിസ്ഥാനിലെ വ്യവസായി നല്‍കിയ സമ്മാനമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ഇന്ത്യയില്‍ 4 ലക്ഷം രൂപ വില വരുന്ന ആള്‍ട്ടോ കാറാണ് രാജ്യത്തിനായി അഭിമാന നേട്ടം കുറിച്ച കായിക താരത്തിന് പാകിസ്താനി വ്യവസായി സമ്മാനിച്ചത്. ഇതിന് പാകിസ്ഥാനില്‍ 23 ലക്ഷം രൂപ വില വരും. ആക്ടീവിസ്റ്റായ സഫര്‍ അബ്ബാസ് ജഫ്രിയാണ് ഒരു വീഡിയോയിലൂടെ പാകിസ്ഥാനി-അമേരിക്കന്‍ വ്യവസായിയായ അലി ശൈഖാനി നദീമിന് സുസുക്കി ആള്‍ട്ടോ കാര്‍ സമ്മാനിക്കുന്നതായി പ്രഖ്യാപിച്ചത്. താരം നാട്ടില്‍ മടങ്ങി എത്തിയ ഉടന്‍ വാഹനം സമ്മാനിക്കുമെന്നാണ് ഉറപ്പ് നല്‍കിയത്.

എന്നാല്‍ ഇത് വാര്‍ത്തയായതിന് പിന്നാലെ നെറ്റിസണ്‍സ് ഇദ്ദേഹത്തെ ട്രോളുന്നതാണ് കണ്ടത്. ഇത് താരത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ചുരുങ്ങിയത് ബിഎംഡബ്ല്യുവോ ഔഡിയോ നല്‍കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. വെള്ളിയും വെങ്കലവും നേടിയവര്‍ക്ക് പോലും കോടികള്‍ സമ്മാനത്തുകയായി ലഭിക്കുന്നത് കണ്ട് ശീലിച്ച നിരവധി ഇന്ത്യന്‍ ആരാധകര്‍ക്ക് ഒരു ഒളിമ്പിക് ചാമ്പ്യന് എന്‍ട്രി ലെവല്‍ കാര്‍ സമ്മാനമായി ലഭിച്ചത് വലിയ അത്ഭുതമായിരുന്നു.
ദേശീയ ഹീറോയോട് ഇത്തരത്തില്‍ ഒരു പെരുമാറ്റം കാണിക്കുന്നത് കണ്ട് ചിരിക്കുന്നവരും കുറവല്ല. പാകിസ്ഥാന്റെ ദുര്‍ബലമായ സമ്പദ്വ്യവസ്ഥയെയും മോശം അടിസ്ഥാന സൗകര്യങ്ങളുമാണ് അത്തരമൊരു വിചിത്രമായ സമ്മാനത്തിന് പിന്നിലെന്ന് പരിഹസം ഉയര്‍ന്നു. ഇന്ത്യയില്‍ 4 ലക്ഷം രൂപക്ക് വില്‍ക്കുന്ന കാറിന് റോഡ് ടാക്‌സ്, ഇന്‍ഷൂറന്‍സ് എല്ലാം ചേര്‍ത്താണ് 23 ലക്ഷം രൂപയിലധികം വില വരുന്നത്. ഇന്ത്യയില്‍ സാധാരണക്കാരന്റെ കാറായ ആള്‍ട്ടോ പോലും പാകിസ്ഥാനില്‍ സമ്പന്നര്‍ക്ക് മാത്രം വാങ്ങാന്‍ സാധിക്കുന്ന സാഹചര്യമാണെന്ന് കരുതാം.

ആള്‍ട്ടോ മാത്രമല്ല, മറ്റ് കാര്‍ മോഡലുകളും പാകിസ്ഥാനില്‍ വില വളരെ കൂടുതലാണ്. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാര്‍ മോഡലായ മാരുതി സുസുക്കി വാഗണ്‍ആറിന് പാകിസ്ഥാനില്‍ ചെലവേറും. ടോള്‍ ബോയ് ഹാച്ച്ബാക്കിന് പാകിസ്ഥാനില്‍ 32 ലക്ഷം രൂപയാണ് വില (ഏകദേശം 9.62 ലക്ഷം ഇന്ത്യന്‍ രൂപ). എന്നാല്‍ ഇതേ കാര്‍ മോഡലിന്റെ ഇന്ത്യയില്‍ 5.55 ലക്ഷം രൂപയ്ക്കാണ് വില്‍ക്കുന്നത്..
മാരുതി സുസുക്കി സ്വിഫ്റ്റും പാകിസ്ഥാനില്‍ ഉയര്‍ന്ന വിലയ്ക്കാണ് വില്‍ക്കുന്നത്. 38 ലക്ഷം രൂപയാണ് സ്വിഫ്റ്റിന്റെ പാകിസ്താനിലെ വില. അത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 11.42 ലക്ഷം രൂപ വരും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഫുള്‍സൈസ് എസ്‌യുവിയായ ടൊയോട്ട ഫോര്‍ച്യൂണറിന് ഇവിടെ 43.6 ലക്ഷം രൂപ മുടക്കിയാല്‍ മതി. ഇതേ കാര്‍ വാങ്ങാന്‍ ഒരു പാകിസ്ഥാനി അവിടുത്തെ 1.45 കോടി രൂപ നല്‍കണമെന്നതാണ് മാറ്റം.
കാറുകള്‍ ഉള്‍പ്പെടെ എല്ലാ സാധനങ്ങളുടെയും വില നമ്മുടെ അയല്‍ രാജ്യത്ത് വളരെ കൂടുതലാണ്. അതിനുള്ള കാരണം അവിടുത്തെ ദുര്‍ബലമായ സമ്പദ്‌വ്യവസ്ഥയാണ്. പണപ്പെരുപ്പം, വിദേശനാണ്യത്തിന്റെ വര്‍ധന തുടങ്ങിയ ഘടകങ്ങള്‍ പാകിസ്ഥാനിലെ ഓട്ടോമൊബൈല്‍ വ്യവസായത്തെയും സാരമായി ബാധിക്കുന്നു. അതുകൊണ്ട് നമ്മുടെ കൊച്ചു കേരളത്തില്‍ ഒരു മാസം വില്‍ക്കുന്ന അത്രയും കാറുകള്‍ പോലും പലപ്പോഴും പാകിസ്ഥാനില്‍ മൊത്തില്‍ വിറ്റ് പോകാത്തത്.


Click it and Unblock the Notifications








