ഡസ്റ്റര്‍ കൊടുത്ത് ഇന്നോവ വാങ്ങി യുവ എംഎല്‍എ! മണ്ഡലത്തിലെ റോഡിലൂടെ പോകാൻ ഥാറായിരുന്നു നല്ലതെന്ന് കമന്റുകൾ
രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും വാഹനങ്ങള്‍ക്ക് കാലോചിതമായ മാറ്റങ്ങള്‍ വന്നതായി നമുക്ക് കാണാം. ആദ്യകാലത്ത് അംബാസഡര്‍ ആയിരുന്നു ഭൂരിഭാഗം പേരും ഉപയോഗിച്ചിരുന്നതെങ്കില്‍ പിന്‍കാലത്ത് അത് മാറി. ടാറ്റ സഫാരി, മഹീന്ദ്ര സ്‌കോര്‍പിയോ, ടെയോട്ട ഫോര്‍ച്യൂണര്‍, ടൊയോട്ട ഇന്നോവ എന്നിവയാണ് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുടെ പ്രിയ വാഹനങ്ങള്‍. കേരളത്തിലേക്ക് വന്നാല്‍ ടൊയോട്ട ക്വാളിസ് ഔദ്യോഗിക വാഹനമാക്കി കൊണ്ടു നടക്കുന്ന ഒന്ന് രണ്ട് എംഎല്‍എമാര്‍ നമുക്കുണ്ട്. ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍, പിടിഎ റഹീം എല്‍എ എന്നിവരാണ് ക്വാളിസ് പ്രേമികളായ എംഎല്‍എമാര്‍.
എന്നാല്‍ ഇന്ന് കേരളത്തില്‍ നിരവധി യുവ എംഎല്‍എമാരുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് ഒറ്റപ്പാലം എംഎല്‍എ അഡ്വ. കെ. പ്രേംകുമാര്‍. കഴിഞ്ഞ രണ്ടുവര്‍ഷമായി 2014 റെനോ ഡസ്റ്റര്‍ കാര്‍ ആയിരുന്നു പ്രേംകുമാര്‍ എംഎല്‍എ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ തന്റെ യാത്രകള്‍ക്കായി ഒരു പുതിയ കൂട്ടാളിയെ കൂടെക്കൂട്ടിയിരിക്കുകയാണ് എംഎല്‍എ. മുകളില്‍ പറഞ്ഞ പോലെ രാഷ്ട്രീയ നേതാക്കളുടെ ഇഷ്ട വാഹനങ്ങളില്‍ ഒന്നായ ടൊയോട്ട ഇന്നോവ ക്രിസ്റ്റയാണ് പ്രേംകുമാര്‍ വാങ്ങിയത്.

പ്രീമിയം എംപിവിയുടെ 2018 മോഡല്‍ കാറാണ് എംഎല്‍എ കരുവാരകുണ്ടിലെ യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പില്‍ നിന്ന് ഡെലിവറിയെടുത്തത്. യാത്രകള്‍ പുത്തന്‍ വാഹനത്തിലേക്ക് മാറ്റിയ വിവരം എംഎല്‍എ തന്നെ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്. ചിലര്‍ പുത്തന്‍ വാഹനത്തിലേക്ക് മാറിയ എംഎല്‍എക്ക് ആശംസകള്‍ അറിയിച്ചപ്പോള്‍ മണ്ഡലത്തിലെ റോഡുകളുടെ അവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയായിരുന്നു ചിലര്‍.
ഇന്ത്യക്കാര്‍ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ഒരു വാഹനമാണ് പ്രേംകുമാര്‍ എംഎല്‍എ ഇപ്പോള്‍ വാങ്ങിയിരിക്കുന്നത്. ആദ്യം ഇന്നോവ, പിന്നീട് ക്രിസ്റ്റ, ഇപ്പോള്‍ ഹൈക്രോസ് എന്നിങ്ങനെ മാറിമാറി എത്തിയപ്പോഴെല്ലാം ഇന്ത്യക്കാര്‍ ഇരുകൈയ്യും നീട്ടിയാണ് 7 സീറ്റര്‍ കാറിനെ സ്വീകരിച്ചത്. പുതിയ തലമുറ മോഡല്‍ വരുമ്പോള്‍ പഴയ മോഡല്‍ നിര്‍ത്തലാക്കുന്ന പതിവ് ക്രിസ്റ്റയുടെ കാര്യത്തില്‍ ടൊയോട്ട തെറ്റിച്ചു.

ഹൈക്രോസ് എത്തിയതോടെ മുന്‍ഗാമിയെ പിന്‍വലിക്കുന്നതിന് പകരം ഡീസല്‍ എഞ്ചിനില്‍ മാത്രമായി ക്രിസ്റ്റയെ റീലോഞ്ച് ചെയ്യുകയായിരുന്നു ജാപ്പനീസ് കമ്പനി. ലക്ഷക്കണക്കിന് കിലോമീറ്റര്‍ ഓടാനുള്ള കഴിവും ഗംഭീര മൈലേജും കിടിലന്‍ യാത്രാ സുഖവുമാണ് ഇന്നോവ ക്രിസ്റ്റയുടെ പ്രത്യേകത. രണ്ടാം നിരയിലുള്ളവര്‍ ക്യാപ്റ്റന്‍ സീറ്റുകളുടെ സൗകര്യം കിട്ടുമ്പോള്‍ മൂന്നാം നിരയിലുള്ളവര്‍ക്കും വിശാലമായ സ്‌പേസാണ് ഇന്നോവ ക്രിസ്റ്റയില്‍ ലഭിക്കുക. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും എല്ലാം ഒരുപോലെ പറ്റുന്ന മൂന്നാംനിരയുള്ളതിനാല്‍ വാഹനം നല്ലൊരു ഫാമിലി കാറായി കണക്കാക്കപ്പെടുന്നു.
ഇടക്കിടെ തിരുവനന്തപുരം യാത്രകള്‍ ഉണ്ടാകുന്ന എംഎല്‍എമാര്‍ ഈ വാഹനം തെരഞ്ഞെടുക്കാനുള്ള കാരണം ഇതിന്റെ യാത്രാസുഖമാണ്. 2016-2020 കാലഘട്ടത്തില്‍ ക്രിസ്റ്റ രണ്ട് ഡീസല്‍, ഒരു പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലായിരുന്നു പുറത്തിറങ്ങിയിരുന്നത്. എഞ്ചിന്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി വന്നു. ഇവിടെ എംഎല്‍എ പ്രേംകുമാര്‍ ഇന്നോവയുടെ ഏത് വേരിയന്റാണ് തെരഞ്ഞെടുത്തതെന്ന് വ്യക്തമല്ല. തെരഞ്ഞെടുക്കുന്ന വേരിയന്റിനും ഇന്ധനത്തിനും അനുസരിച്ച് ക്രിസ്റ്റ 10.75 കിലോമീറ്റര്‍ മുതല്‍ 13.68 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 8-വേ പവര്‍-അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, ബ്ലൂടൂത്തും നാവിഗേഷനുമുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, സെന്‍സറുകളുള്ള റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഓട്ടോ ഫോര്‍ഡിംഗ് ഒആര്‍വിഎമ്മുകള്‍, 360 ഡിഗ്രി ക്യാമറ എന്നീ ഫീച്ചറുകള്‍ ഇന്നോവ ക്രിസ്റ്റയില്‍ സജ്ജീകരിച്ചിരുന്നു. ബ്ലാക്ക്ഡ്-ഔട്ട് റൂഫ്, അലോയ് വീലുകള്‍, ഫ്രണ്ട് ഫെന്‍ഡറുകളില്‍ ലീഡര്‍ഷിപ്പ് എഡിഷന്‍ ബാഡ്ജുകളോടുകൂടിയ ഓള്‍റൗണ്ട് ബോഡി ക്ലാഡിംഗ് തുടങ്ങിയ സവിശേഷതകളോടെയാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ ലീഡര്‍ഷിപ്പ് എഡിഷന്‍ വന്നിരുന്നത്.
മൂന്ന് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, എമര്‍ജന്‍സി ബ്രേക്കിംഗ് സിഗ്‌നല്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയാണ് ഇന്നോവ ക്രിസ്റ്റയില്‍ സേഫ്റ്റിയൊരുക്കുന്നത്. എംജി ഹെക്ടര്‍ പ്ലസ്, ടാറ്റ ഹെക്സ, മഹീന്ദ്ര മറാസോ എന്നിവയ്ക്കെതിരെയായിരുന്നു ക്രിസ്റ്റ മത്സരിച്ചത്. ഇതില്‍ ടാറ്റ ഹെക്‌സയും മഹീന്ദ്ര മറാസോയും കളംവിട്ടു. ക്രിസ്റ്റയുടെ അക്കാലത്തെ വില 13.88 ലക്ഷം മുതല്‍ 24.67 ലക്ഷം രൂപ വരെയയായിരുന്നു.


Click it and Unblock the Notifications








