പവൻ കല്യാണിന് ഭാഗ്യം കൊണ്ടുവരുമോ 'വരാഹി'? കസ്റ്റമൈസ്ഡ് പ്രചാരണ വാഹനത്തെ അടുത്തറിയാം
സിനിമയും രാഷ്ട്രീയവും തമ്മില്‍ കൂടിക്കലര്‍ന്നിരിക്കുന്ന ചില സംസ്ഥാനങ്ങളുണ്ട് ഇന്ത്യയില്‍. തെലുഗു സിനിമ ലോകത്ത് 'പവര്‍ സ്റ്റാര്‍' എന്നറിയപ്പെടുന്ന പവന്‍ കല്ല്യാണ്‍ നേരത്തെ തന്നെ ജനസേന പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചെങ്കിലും ആന്ധ്രയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇക്കുറി അങ്ങനെയല്ല കാര്യങ്ങള്‍.
2024-ല്‍ നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശില്‍ നിര്‍ണായക ശക്തിയാകാന്‍ ഉറച്ചാണ് പവന്‍ കല്ല്യാണിന്റെ നീക്കങ്ങള്‍. അതിന്റെ ഭാഗമായി ബുധനാഴ്ച പ്രത്യേകം രൂപകല്‍പ്പന ചെയ്ത 'വരാഹി' എന്ന ട്രക്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുകയും ചെയ്തു. ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്ന് ആരംഭിച്ച വരാഹി യാത്രയുടെ ആദ്യ ഘട്ടം പ്രധാനപ്പെട്ട 11 മണ്ഡങ്ങളിലൂടെയാണ് കടന്ന് പോകുന്നത്.

അണ്ണവാരത്ത് നിന്ന് ആരംഭിക്കുന്ന യാത്ര വെസ്റ്റ് ഗോദാവരി ജില്ലയിലെ ഭീംവാരത്താണ് അവസാനിക്കുന്നത്. 2019 നിയമസഭാ തെരഞ്ഞെടുപ്പില്‍ പവന്‍ കല്ല്യാണ്‍ മത്സരിച്ച് തോറ്റ രണ്ട് മണ്ഡലങ്ങളില്‍ ഒന്നാണ് ഭീംവാരം. കപു സമുദായത്തിന് ഭൂരിപക്ഷമുള്ള പ്രദേശത്തിലെ യാത്ര വളരെ പ്രധാനമാണ്. പവന്‍ കല്ല്യാണിന്റെ യാത്ര ഒരു വഴിക്ക് പോകട്ടെ നമുക്ക് വിഷയത്തിലേക്ക് കടക്കാം.
പൊതുവേ രാഷ്ട്രീയ നേതാക്കള്‍ കാല്‍നടയായും എസ്‌യുവികളിലും തുറന്ന ജീപ്പുകളിലുമെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണ യാത്രകള്‍ നടത്തുമ്പോള്‍ സൈനിക വാഹനം പോല തോന്നിക്കുന്ന ട്രക്കാണ് പവന്‍ കല്ല്യാണ്‍ തെരഞ്ഞെടുത്തിരിക്കുന്നത്. രാഷ്ട്രീയ യുദ്ധത്തിന് തയാറെടുക്കുന്നതിനാല്‍ അതിന് ബെസ്റ്റ് ഇത്തരമൊരു വാഹനമാണെന്ന ചിന്തയിലാകാം ഇത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് തെരഞ്ഞെടുപ്പ് പ്രാചരണത്തിനായി പ്രത്യേകം കസ്റ്റമൈസ് ചെയ്ത ട്രക്ക് പവന്‍ കല്ല്യാണ്‍ വെളിപ്പെടുത്തിയത്.

വരാഹി തെരഞ്ഞെടുപ്പ് യുദ്ധത്തിന് റെഡി എന്നായിരുന്നു പവര്‍ സ്റ്റാര്‍ അന്ന് ട്വിറ്ററില്‍ കുറിച്ചത്. ദുര്‍ഗാദേവിയുടെ സപ്തമാതൃകകളുടെ മറ്റൊരു പേരാണ് വരാഹി. ജന സേന പാര്‍ട്ടി നേതാവായ തംഗല്ല ഉദയ് ശ്രീനിവാസ് അടങ്ങുന്ന സംഘമാണ് വരാഹി ട്രക്ക് രൂപകല്‍പ്പന ചെയ്യുകയും കസ്റ്റമൈസ് ചെയ്യുകയും ചെയ്തത്. സൈനിക വാഹനങ്ങള്‍ക്ക് സമാനമായ നിറം നല്‍കിയതിനാല്‍ വരാഹി ട്രക്ക് അതിവേഗം ശ്രദ്ധിക്കപ്പെടും.
വരാഹിയുടെ സ്‌പെസിഫിക്കേഷനുകളും സവിശേഷതകളും കൃത്യമായി അറിവില്ലെങ്കിലും മികച്ച സുരക്ഷ സംവിധാനങ്ങളും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് വാഹനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. സുരക്ഷ മുന്‍നിര്‍ത്തി വാഹനത്തിന്റെ ചുറ്റും ഗാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. പവന്‍ കല്ല്യാണ്‍ പങ്കെടുക്കുന്ന പരിപാടികള്‍ കുളമാക്കാനായി എതിരാളികൾ ലൈറ്റുകള്‍ ഓഫ് ചെയ്യുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.

ഇത്തരം സാഹചര്യങ്ങള്‍ മറികടക്കാന്‍ വാഹനത്തിന് ചുറ്റും ലൈറ്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ എതിരാളികള്‍ വെളിച്ചം കെടുത്തിയാല്‍ വരാഹി വെളിച്ചം പകരും. അധിക സുരക്ഷക്കായി വാഹനത്തില്‍ പലയിടത്തായി സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സിസിടിവി ക്യാമറകള്‍ അട്ടിമറിക്ക് സാധ്യതയില്ലെന്ന് ഉറപ്പാക്കാന്‍ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് തത്സമയം സെര്‍വറിലേക്ക് അപ്ലോഡ് ചെയ്യും.
മറ്റൊരു പ്രത്യേകതയെന്തെന്നാല്‍ ഒരു സമ്മേളനത്തെ പോലും അഭിസംബോധന ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള വലിയ ശബ്ദ സജ്ജീകരണവും ഈ ട്രക്കില്‍ സജ്ജമാക്കിയിട്ടുണ്ട് എന്നതാണ്. വലിയ റാലികളെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കാവുന്ന ആധുനിക സൗണ്ട് സിസ്റ്റമാണത്. കസ്റ്റമൈസ് ചെയ്ത വാഹനത്തില്‍ പവന്‍ കല്ല്യണിനെ കൂടാതെ രണ്ട് പേരെ കൂടി ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്.

ഇത് ഓഫീസായും ഉപയോഗപ്പെടുത്താം. വരാഹി കൂടാതെ നിരവധി കാറുകളും താരത്തിന്റെ വാഹനവ്യൂഹത്തിലുണ്ട്. മെര്‍സിഡീസ് ബെന്‍സ് G63 AMG, ബിഎംഡബ്ല്യു 5 സീരീസ്, ജാഗ്വാര്‍ XJ, മെര്‍സിഡീസ് ബെന്‍സ് R-ക്ലാസ്, ഔഡി Q7, ജീപ്പ് റാംഗ്ലര്‍ എന്നിവയാണ് പവന്‍ കല്ല്യാണിന്റെ ഗരാജിലുള്ള മറ്റ് വാഹനങ്ങള്‍. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഗുണ്ടൂരിലേക്ക് എസ്‌യുവിയുടെ മുകളില്‍ സിനിമ സ്‌റ്റൈലില്‍ ഇരുന്ന് പോകുന്ന പവന്‍ കല്ല്യാണിന്റെ വീഡിയോ വൈറലായിരുന്നു.


Click it and Unblock the Notifications








