പിഎം ഇ-ഡ്രൈവ് പദ്ധതി 2 വര്‍ഷത്തേക്ക് കൂടി നീട്ടി! ഇലക്ട്രിക് 2W വാങ്ങാൻ മടിച്ചുനിന്നാല്‍ സബ്ഡിഡി കുറയും
ഫെയിം (FAME) എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്ന ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് (ഹൈബ്രിഡ്) ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് എന്ന പദ്ധതിക്ക് കീഴില്‍ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ ജനകീയമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കോടിക്കണക്കിന് രൂപയാണ് ചെലവഴിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഫെയിം II പദ്ധതിയുടെ കാലാവധി അവസാനിച്ച ശേഷം കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം തുടക്കമിട്ട പദ്ധതിയാണ് പ്രധാനമന്ത്രി ഇലക്ട്രിക് ഡ്രൈവ് റെവല്യൂഷന്‍ ഇന്‍ ഇന്നോവേറ്റീവ് വെഹിക്കിള്‍ എന്‍ഹാന്‍സ്‌മെന്റ് (PM E-DRIVE). ഇപ്പോള്‍ പിഎം ഇ-ഡ്രൈവ് പദ്ധതിയുടെ കാലാവധി രണ്ട് വര്‍ഷം കൂടി നീട്ടിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം പുറത്തുവിട്ടിരിക്കുകയാണ് സര്‍ക്കാര്‍.
പുതിയ സമയപരിധി 2028 മാര്‍ച്ച് 31 ആണെന്ന് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു. ഫെയിം സ്‌കീമിന്റെ തുടര്‍ച്ചയായി ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവരെ പ്രോത്സാഹിപ്പിക്കാനായി സബ്സിഡികള്‍ നല്‍കുകയും പൊതു ചാര്‍ജിംഗ് സൗകര്യങ്ങള്‍, ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍, ഇലക്ട്രിക് വാഹന സാങ്കേതികവിദ്യകളുടെ പ്രാദേശികവല്‍ക്കരണം എന്നിവയെ പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് പിഎം ഇ-ഡ്രൈവ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

2024 ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച പദ്ധതിക്കായി 10,900 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഈ പദ്ധതിയുടെ കാലാവധി 2026 മാര്‍ച്ചില്‍ അവസാനിക്കേണ്ടതായിരുന്നു. പദ്ധതി നീട്ടിയെല്ലോ എന്ന് കരുതി എല്ലാവര്‍ക്കും സന്തോഷിക്കാന്‍ വകയില്ല കേട്ടോ. ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്കുള്ള സബ്‌സിഡികള്‍ 2026 മാര്‍ച്ച് 31-ന് അവസാനിക്കും. 24.8 ലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും, 3.2 ലക്ഷം ഇലക്ട്രിക് മുച്ചക്ര വാഹനങ്ങളും, 14,000-ല്‍ അധികം ഇലക്ട്രിക് ബസുകളും നിരത്തിലെത്തിക്കാന്‍ ഈ പദ്ധതി ലക്ഷ്യമിടുന്നു.
നാല് ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഇന്ത്യയിലെ പ്രധാനപ്പെട്ട 9 നഗരങ്ങളിലായിരിക്കും ഇലക്ട്രിക് ബസുകള്‍ വിന്യസിക്കുക. ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്കുള്ള സബ്സിഡി 2026 മാര്‍ച്ചില്‍ അവസാനിക്കുമെങ്കിലും, ഇലക്ട്രിക് ബസുകള്‍, ഇലക്ട്രിക് ട്രക്കുകള്‍, ഇലക്ട്രിക് ആംബുലന്‍സുകള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് വാഹന വിഭാഗങ്ങള്‍ക്കുള്ള സബ്‌സിഡികള്‍ ഫണ്ടിന്റെ ലഭ്യത അനുസരിച്ച് 2028 മാര്‍ച്ച് വരെ തുടരും.

ഈ പദ്ധതി ഫണ്ട് പരിമിതമാണ്. അതുകൊണ്ട് അനുവദിച്ച ഫണ്ട് തീര്‍ന്നാല്‍ സമയപരിധിക്ക് മുന്‍പേ സബ്്-കംപോണെന്റ്സ് അവസാനിപ്പിക്കും. ഇലക്ട്രിക് ട്രക്കുകള്‍ക്കും ആംബുലന്‍സുകള്‍ക്കുമായി 500 കോടി രൂപ വീതവും വകയിരുത്തിയിട്ടുണ്ട്.ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 2025 സാമ്പത്തിക വര്‍ഷത്തില്‍ കിലോവാട്ടിന് 5,000 രൂപയും 2026 സാമ്പത്തിക വര്‍ഷത്തില്‍ കിലോവാട്ടിന് 2,500 രൂപയും സബ്സിഡി ലഭിക്കും.
ഇത് വാഹനത്തിന്റെ എക്സ്-ഫാക്ടറി വിലയുടെ 15% ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. പിഎം ഇ-ഡ്രൈവ് പോര്‍ട്ടലില്‍ നിന്ന് ലഭിക്കുന്ന ആധാര്‍ വഴി സാക്ഷ്യപ്പെടുത്തിയ ഇ-വൗച്ചറുകള്‍ വഴിയാണ് ഈ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത്.വാഹന സബ്‌സിഡികള്‍ക്ക് പുറമെ ഇലക്ട്രിക് ഫോര്‍വീലറുകള്‍ക്കായി 22,000 ഇവി ചാര്‍ജറുകളും, ഇലക്ട്രിക് ബസുകള്‍ക്കായി 1,800 ചാര്‍ജറുകളും സ്ഥാപിക്കാനും ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയത്തിന് കീഴിലുള്ള വാഹന പരിശോധനാ സൗകര്യങ്ങള്‍ ഗണ്യമായി നവീകരിക്കാനും പദ്ധതി വഴി ലക്ഷ്യമിടുന്നു.

കഴിഞ്ഞ മാസം പിഎം ഇ-ഡ്രൈവ് സംരംഭത്തിന് കീഴില്‍ ഇലക്ട്രിക് ട്രക്കുകള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള ഒരു പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ഇതിന് കീഴില്‍ ഒരു വാഹനത്തിന് പരമാവധി 9.6 ലക്ഷം രൂപയാണ് സബ്‌സിഡി നല്‍കുന്നത്. ചരക്ക് ഗതാഗത മേഖലയില്‍ ശുദ്ധവും കാര്യക്ഷമവും സുസ്ഥിരവുമായ മൊബിലിറ്റി സൊല്യൂഷന്‍സ് പ്രോത്സാഹിപ്പിക്കുന്നതിനായാണ് സര്‍ക്കാര്‍ ഇലക്ട്രിക് ട്രക്കുകള്‍ക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്.
രാജ്യത്തുടനീളം ഏകദേശം 5,600 ഇ-ട്രക്കുകള്‍ വിന്യസിക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ ഗ്രീന്‍ മൊബിലിറ്റി തന്ത്രത്തിന്റെ ആണിക്കല്ലായ പിഎം ഇ-ഡ്രൈവ് ലോകോത്തര നിലവാരത്തിലുള്ള ഇവി എക്കോ സിസ്റ്റം കെട്ടിപ്പടുക്കുന്നതിലെ നിര്‍ണായക ഘടകം കൂടിയാണ്. നിങ്ങളോ സുഹൃത്തുക്കളോ ബന്ധുക്കളോ ഇവി വാങ്ങാന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ ഇനി ഒട്ടും മടിച്ച് നില്‍ക്കരുത്. കാരണം സബ്‌സിഡി അധികകാലം മുന്നോട്ട് കൊണ്ടുപോകാന്‍ ഉദ്ദേശമില്ലെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി തന്നെ വ്യക്തമാക്കിയതാണ്.


Click it and Unblock the Notifications








