ഇത് ഇത്തിരി ഓവറല്ലേ! പീഡനക്കേസ് പ്രതിയെ പൂട്ടാൻ അത്യാഹിത വാർഡിൽ പൊലീസിന്റെ ചീപ്പ് ഷോ
എന്താ അത്? ഒരു ബൊലേറോ അല്ലേ ആ പോവുന്നത്, എമർജൻസി വാർഡിൽ കിടന്ന രോഗിക്ക് ഒരു നിമിഷം, എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായില്ല. വാർഡിലൂടെ ഇതാ പൊലീസ് ജീപ്പ് കയറി പോവുന്നു, ആകെ ഒരു കിളി പോയ അവസ്ഥ. എന്നാൽ അല്പസമയത്തിനുള്ളിൽ ചിത്രം വ്യക്തമായി, താൻ കണ്ടത് പൊലീസ് ജീപ്പ് തന്നെ.
ഋഷികേശിലെ എയിംസിലാണ് (AIIMS) സംഭവം നടക്കുന്നത്. ലൈംഗികപീഡനക്കേസിലെ പ്രതിയെ പിടികൂടാൻ പൊലീസ് അത്യാഹിത വിഭാഗത്തിലേക്ക് വാഹനം ഓടിച്ചു കറ്റുകയായിരുന്നു. AIIMS (എയിംസ്) ൽ ജോലി ചെയ്യുന്ന ഒരു നഴ്‌സിങ് ഓഫീസർ ഡ്യൂട്ടിയിലായിരുന്ന വനിതാ ഡോക്ടറെ മർദിച്ചെന്നാണ് ഓൺലൈനിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ദിവ്യ ഗണ്ഡോത്ര ടണ്ടൻ തന്റെ എക്‌സ് പ്രൊഫൈലിൽ പങ്കുവെച്ച വീഡിയോ, ഒരു മഹീന്ദ്ര ബൊലേറോ എംപിവിക്ക് മുന്നിൽ ഓടുന്ന ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥരേയും എയിംസ് സുരക്ഷാ ജീവനക്കാരേയും കാണിക്കുന്നു. കാർ വരുമ്പോൾ, അത്യാഹിത വിഭാഗത്തിൽ രോഗികൾ തങ്ങളുടെ കിടക്കകളിൽ കിടക്കുന്നത് വീഡിയോയിൽ കാണാം.
ബൊലേറോയ്ക്ക് ഓടിപ്പോവാൻ മതിയായ ഇടമില്ലായിരുന്നു. ആശുപത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് ബൊലേറോയ്ക്ക് ഇടം നൽകുന്നതിനായി കിടക്കകൾ വഴിയിൽ നിന്ന് മാറ്റുന്നതും ഇതിലുണ്ട്. കിടക്കകൾ നീക്കിയതിന് ശേഷം, ബൊലേറോ ഇടനാഴിയിലൂടെ നീങ്ങുന്നു. പ്രതികളെ പിടികൂടിയ ശേഷം ബൊലേറോ ആശുപത്രി കെട്ടിടത്തിന് പുറത്തേക്ക് വരികയായിരുന്നോ അതോ പ്രതികളെ പിടികൂടാൻ പോവുകയായിരുന്നോ എന്ന് വ്യക്തമല്ല.

കോ പാസഞ്ചർ സീറ്റിൽ ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥൻ എന്താണ് സംഭവിക്കുന്നത് എന്ന് വീഡിയോ റെക്കോർഡ് ചെയ്യുന്നതും നമുക്ക് കാണാം. അത്യാഹിത വിഭാഗത്തിനുള്ളിൽ പെട്ടെന്ന് ഒരു ബൊലേറോ പ്രത്യക്ഷപ്പെട്ടത് പലവിധ ആശങ്കകൾക്കും വഴിയൊരുക്കി എന്ന് നിസംശയം പറയാം. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ വീഡിയോ പ്രചരിക്കുന്നുണ്ട്.
ചിലർ പൊലീസിന്റെ ഈ നടപടിയെ അഭിനന്ദിച്ചപ്പോൾ, കൂടുതൽ ആളുകൾക്കും ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. ആശുപത്രിയിലെ അത്യാഹിത വിഭാഗം ഇത്തരത്തിൽ വാഹനങ്ങൾ കയറ്റി ഓടിക്കാനുള്ളതല്ല. ഈ വീഡിയോ കണ്ട നിരവധി പേർ ഇതിന് താഴെ സമാനമായ കമന്റുകൾ തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നതും.

നഴ്‌സിംഗ് ഓഫീസർക്ക് എതിരെ ഡോക്ടർ റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ആശുപത്രിയിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. പ്രതിയെ തന്റെ ചുമതലകളിൽ നിന്നും ഉടനടി സസ്പെൻഡ് ചെയ്തിരുന്നു; എന്നിരുന്നാലും, മാനേജ്‌മെന്റ് കർശനമായ നടപടി സ്വീകരിക്കണമെന്നും അയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടണം എന്നുമാണ് ഡോക്ടർമാരുടെ ആവശ്യം. നഴ്‌സിംഗ് ഓഫീസർ ഡോക്ടറുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതായും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.
പൊലീസുകാർ അതിവേഗം നടപടി സ്വീകരിക്കുകയും കുറ്റവാളിയെ പിടികൂടുകയും ചെയ്‌തത് അഭിനന്ദനങ്ങൾ അഹിക്കുന്നു, എന്നാൽ കുറ്റവാളിയെ പിടികൂടാൻ ബൊലേറോ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് ഓടിച്ച് കയറ്റിയത് ഒരല്പം ഓവറല്ലേ എന്ന് ഞങ്ങൾക്ക് തോന്നുന്നു. ഒരു ആശുപത്രിയിലെ അത്യാഹിത വാർഡ് എന്നത് പലപ്പോഴും അടിയന്തിര പരിചരണം ആവശ്യമുള്ള ആളുകളെ ശുശ്രൂഷിക്കുന്ന ഇടമാണ്. ഈ വാർഡിൽ പ്രവേശിപ്പിച്ചവരിൽ പലരും ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തിലാണ്. ഇത്തരമൊരു സ്ഥലത്തിലൂടെ ഡീസൽ കാർ ഓടിക്കുന്നത് ഒട്ടും ശരിയായ നടപടിയല്ല.
പൊലീസുകാർ ജീപ്പ് പുറത്ത് എവിടെങ്കിലും നിർത്തി കുറ്റവാളിയുടെ അടുത്തേക്ക് പോകേണ്ടതായിരുന്നു എന്നാണ് ഞങ്ങളുടെ അഭിപ്രായം. ഇയാളെ അറസ്റ്റ് ചെയ്യുമ്പോൾ ജനക്കൂട്ടത്തിന്റെ പ്രതികരണത്തെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് ആശങ്കയുണ്ടെങ്കിൽ, കാര്യങ്ങൾ തങ്ങളുടെ നിയന്ത്രണത്തിലാക്കാൻ കൂടുതൽ ഫോഴ്സിനെ കൊണ്ടുവരണമായിരുന്നു. അതിനു പകരം ആശുപത്രി വാർഡിലൂടെ രോഗികൾക്ക് അസൗകര്യം സൃഷ്ടിച്ച് ഇത്തരത്തിൽ വാഹനം ഓടിച്ചു കയറ്റുകയല്ല വേണ്ടിയിരുന്നത്.


Click it and Unblock the Notifications








