വന്ദേ ഭാരത് മെട്രോ കോച്ച് എത്തി, ഈ വർഷം കൂകിപ്പായുമെന്ന കാര്യത്തിൽ ഉറപ്പായി
വന്ദേ ഭാരത് രാജ്യത്ത് അവതരിപ്പിച്ചപ്പോൾ മുതൽ വലിയ സ്വീകാര്യതയായിരുന്നു ഇന്ത്യൻ റെയിൽവേയ്ക്ക് ലഭിച്ചത്. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറുന്ന തീരുമാനമായിരുന്നു വന്ദേ ഭാരത് മെട്രോ പുറത്തിറക്കാൻ വകുപ്പ് പദ്ധതിയിട്ടത്. ഇപ്പോഴിതാ അതിനെ സംബന്ധിച്ച് പുറത്ത് വരുന്ന റിപ്പോർട്ടുകൾ നോക്കിയാൽ കപൂർത്തലയിലെ ഒരു റെയിൽ കോച്ച് ഫാക്ടറിയിൽ നിന്ന് വന്ദേ ഭാരത് മെട്രോയുടെ ആദ്യത്തെ കുറച്ച് കോച്ചുകൾ പുറത്തിറക്കി എന്നതാണ്.
വന്ദേ ഭാരത് മെട്രോ ഈ വർഷം ജൂലൈയിൽ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നതോടെ ഇന്ത്യൻ റെയിൽവേ ആധുനിക ഗതാഗതത്തിൻ്റെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുകയാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കാര്യക്ഷമതയ്ക്കും സൗകര്യത്തിനും വേണ്ടി രൂപകൽപ്പന ചെയ്ത വന്ദേ ഭാരത് മെട്രോയ്ക്ക് 100 കിലോമീറ്റർ മുതൽ 250 കിലോമീറ്റർ വരെ ആയിരിക്കും സർവീസ്.

12 കോച്ചുകളുടെ ഡിഫോൾട്ട് കോൺഫിഗറേഷൻ ഫീച്ചർ ചെയ്യുന്ന വന്ദേ ഭാരത് മെട്രോ 16 കോച്ചുകൾ വരെ ഉൾക്കൊള്ളാൻ വികസിപ്പിക്കാം, ഇത് യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതായിരിക്കും. ഹ്രസ്വദൂര വന്ദേ മെട്രോ ട്രെയിനുകളുടെ ട്രയൽ റണ്ണുകൾ ജൂലൈയിൽ ആരംഭിക്കും, 124 നഗരങ്ങളിൽ 100 കിലോമീറ്റർ മുതൽ 150 കിലോമീറ്റർ വരെ ദൂരത്തിൽ വിന്യാസം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഈ ട്രെയിനുകൾ പ്രാഥമികമായി പ്രധാന നഗര കേന്ദ്രങ്ങളിലൂടെ നിലവിലുള്ള ട്രാക്കുകളിൽ പ്രവർത്തിക്കുന്നുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ലഖ്‌നൗ-കാൺപൂർ, ആഗ്ര-മഥുര, തിരുപ്പതി-ചെന്നൈ എന്നിവ ഉൾപ്പെടുന്ന വന്ദേ മെട്രോയുടെ റൂട്ടുകൾ യാത്രക്കാർക്ക് വേഗമേറിയതും സൗകര്യപ്രദവുമായ യാത്രാ ഓപ്‌ഷനുകൾ വാഗ്ദാനം ചെയ്യുന്നു. വിശാലമായ ഇൻ്റീരിയറുകളും വലിയ ഓട്ടോമാറ്റിക് വാതിലുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന വന്ദേ മെട്രോ ട്രെയിനുകൾ പൊതുവിഭാഗം യാത്രക്കാരുടെ, പ്രത്യേകിച്ച് ദിവസേന യാത്ര ചെയ്യുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രാപ്തമായിരിക്കും എന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട.

ആവശ്യാനുസരണം, യാത്രക്കാർ കൂടുതലുള്ള റൂട്ടുകളിൽ ഓരോ ട്രെയിനിനും കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യം ഇന്ത്യൻ റെയിൽവേ പരിഗണിച്ചേക്കാനും സാധ്യതയുണ്ട്. കൂടാതെ, ദീർഘദൂര കേന്ദ്രീകൃത വന്ദേ സ്ലീപ്പർ ട്രെയിനുകളും പുഷ്-പുൾ വേരിയൻ്റ് അമൃത് ഭാരത് ട്രെയിനുകളും സമീപഭാവിയിൽ അവതരിപ്പിക്കാനുള്ള പദ്ധതികൾ നടന്നുവരികയാണ്.
വന്ദേ ഭാരത് രാജ്യത്ത് അവതരിപ്പിച്ചപ്പോൾ യാത്രകൾ കൂടുതൽ എളുപ്പമാകുകയും യാത്രക്കാരുടെ എണ്ണം വർധിക്കുകയും ചെയ്തിട്ടുണ്ട്, എന്നാണ് റെയിൽവേയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി 18 മാസത്തിനുള്ളിൽ രൂപകൽപ്പനയും നിർമാണവും ചെയ്തു പുറത്തിറക്കിയ ആധുനിക സൗകര്യങ്ങളുള്ള തീവണ്ടി ആണ് ട്രെയിൻ 18 എന്നുകൂടി അറിയപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസുകൾ.

16 കോച്ചുകളുള്ള ട്രെയിനാണ് വന്ദേഭാരത്. രാജ്യത്തെ ഏറ്റവും വേഗതയേറിയ തീവണ്ടിയും ഇതു തന്നെ. കേരളത്തിലെ ട്രാക്കുകളിലെ വേഗത പരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും പരമാവധി 160-180 കിലോമീറ്റർ വേഗതയിൽ വരെ ഇവയ്ക്ക് സഞ്ചരിക്കാനാവുമെന്നാണ് പറയുന്നത്. 'ട്രെയിൻ 18' എന്നറിയപ്പെട്ടിരുന്ന വന്ദേ ഭാരത് ട്രെയിനുകൾക്ക് 54.6 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും 145 സെക്കൻഡിനുള്ളിൽ പരമാവധി വേഗത കൈവരിക്കാനും കഴിയും.
യാത്രക്കാർക്ക് ഓഡിയോ-വിഷ്വൽ പാസഞ്ചർ വിവരങ്ങളും ഇൻഫോടെയ്ൻമെന്റും നൽകുന്ന 32 ഇഞ്ച് സ്ക്രീനുകളും വന്ദേ ഭാരതിന്റെ പ്രത്യേകതയാണ്. ട്രെയിനിൽ വികലാംഗർക്ക് അനുയോജ്യമായ ശുചിമുറികളുണ്ട്. ടോയ്‌ലറ്റുകൾ ബയോ വാക്വം തരത്തിലുള്ളതാണ്. കൂടാതെ ട്രെയിനിന്റെ വിൻഡോൾക്ക് വീതി കൂടുതലാണെന്നതിനാൽ കാഴ്ച്ചകളും എളുപ്പത്തിൽ ആസ്വദിക്കാനാവും. ട്രെയിനിൽ ഹോട്ട്‌സ്‌പോട്ട് വൈഫൈയും ഉണ്ട്. അതോടൊപ്പം കോച്ചുകളിൽ ബാഗേജുകൾക്ക് കൂടുതൽ ഇടമുണ്ടെന്നതും ശ്രദ്ധേയമായ കാര്യം തന്നെ.
വായു ശുദ്ധീകരണത്തിനായി വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ മേൽക്കൂരയിൽ ഘടിപ്പിച്ച പാക്കേജ് യൂണിറ്റിൽ (RMPU) ഫോട്ടോകാറ്റലിറ്റിക് അൾട്രാവയലറ്റ് എയർ പ്യൂരിഫിക്കേഷൻ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കവാച് ടെക്നോളജി എന്ന അത്യാധുനിക സുരക്ഷാ ഫീച്ചറാണ് വന്ദേ ഭാരത് എക്‌സ്പ്രസിന്റെ മറ്റൊരു സവിശേഷത. ഈ നൂതന ട്രെയിൻ കൂട്ടിയിടി ഒഴിവാക്കാനും സഹായിക്കും


Click it and Unblock the Notifications








