ഓടുന്ന കാറിൽ പുഷ്അപ്പ്; ഫലമോ ധനനഷ്ടവും മാനഹാനിയും; വൈറൽ വീഡിയോ
വെള്ളമടിച്ച് വണ്ടി ഓടിക്കുന്നത് കേട്ടിട്ടുമുണ്ട് ചിലരെയൊക്കെ കണ്ടിട്ടുമുണ്ട്. പക്ഷേ വെള്ളമടിച്ചതിന് ശേഷം വാഹനത്തിൻ്റെ മുകളിൽ കയറി പുഷ്അപ്പ് ചെയ്യുന്ന ആരെയെങ്കിലും കണ്ടിട്ടുണ്ടോ. എന്നാൽ ഗുരുഗ്രാമിൽ ഒരാൾ മദ്യപിച്ചതിന് ശേഷം മാരുതി സുസുക്കി ആൾട്ടോയുടെ മുകളിൽ കയറി പുഷ്അപ്പ് ചെയ്യുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്.
കാറിൻ്റെ മുകളിൽ ഇരുന്ന് മദ്യകുപ്പി തുറന്ന് കുടിക്കുകയും അതിന് ശേഷം ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൻ്റെ മുകളിൽ കിടന്ന് പുഷ് അപ്പ് ചെയ്യുന്നതുമാണ് കാണുന്നത്. അവൻ്റെ സുഹൃത്തുക്കളും മദ്യപിച്ച് വാഹനത്തിൻ്റെ ഡോറിൽ തൂങ്ങി കിടക്കുകയാണ്. വാഹനം വളരെ വേഗത്തിലും അത് പോലെ തന്നെ ഒരു സ്ഥലത്തും നിർത്തുന്നതായും കാണുന്നില്ല.

മുകളിൽ ഇരിക്കുന്ന വ്യക്തി ഇടയ്ക്ക് പുഷ്അപ്പ് നിർത്തി വാഹനത്തിൻ്റെ മുകളിൽ നൃത്തം കളിക്കാനും തുടങ്ങുന്നുണ്ട്. വീഡിയോ വൈറലായതിന് ശേഷം പെട്ടെന്ന് തന്നെ ഗുരുഗ്രാം പൊലീസ് അവർക്കെതിരെ നടപടി എടുത്തു. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും, പൊതു നിരത്തിൽ അഭ്യാസ പ്രകടനം നടത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്.
6500 രൂപയാണ് ഇവർക്ക് പൊലീസ് ചലാൻ പുറപ്പെടുവിച്ചത്. അതോടൊപ്പം തന്നെ പൊലീസ് ഒരു ട്വീറ്റും പോസ്റ്റ് ചെയ്തിരുന്നു. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കരുതെന്ന് എല്ലാ റോഡ് ഉപയോക്താക്കളും ഞങ്ങൾ അഭ്യർത്ഥിക്കുന്നു എന്നാണ് ട്വീറ്റിൽ പറഞ്ഞത്. മദ്യപിച്ചും മറ്റ് ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചും വാഹനമോടിക്കുമ്പോൾ സ്വന്തം ജീവനും ഒന്നും അറിയാത്ത മറ്റുളളവരുടെ ജീവനും കൂടിയാണ് നഷ്ടപ്പെടുത്തുന്നത് എന്ന് ഓർക്കണം.

എത്രയൊക്കെ ബോധവൽക്കരണം നടത്തിയാലും ഇങ്ങനെ തന്നെയാണ് കാര്യങ്ങൾ. നമ്മൾ കാണിക്കുന്ന ഒരു അശ്രദ്ധ മറ്റൊരു ജീവൻ നഷ്ടപ്പെടുന്നതിന് കാരണമാകുകയാണ്. അത് ഒരിക്കലും സംഭവിച്ചു കൂടാ. സമൂഹമാധ്യമങ്ങളിൽ സ്റ്റാറാവാൻ വേണ്ടി നിരത്തുകളിൽ അഭ്യാസ പ്രകടനം നടത്തി വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നത് നമ്മുടെ യുവതമുറയുടെ പ്രധാന വിനോദങ്ങളിൽ ഒന്നാണ്.
വൈറലാവാൻ സോഷ്യൽ മീഡിയയിൽ ഇത്തരം പോസ്റ്റിടുന്നവരുടെ പിന്നാലെയാണ് പൊലീസ് ഇപ്പോൾ. ജനങ്ങളുടെ ജീവന് ഭീഷണിയാകുംവിധം അലക്ഷ്യമായി വാഹനമോടിക്കുന്നവരോട് വിട്ടുവീഴ്ച്ചയും വേണ്ടെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായവും. എത്ര കൈതെളിഞ്ഞവരായാലും പൊതുനിരത്തുകളിൽ ഇത്തരം അഭ്യാസങ്ങൾ ഉണ്ടാക്കിവെച്ചേക്കാവുന്ന അപകടങ്ങൾ എത്ര വലുതാണെന്നുള്ള ബോധവത്ക്കരണങ്ങളൊക്കെ നൽകേണ്ട സമയവും അതിക്രമിച്ചിരിക്കുകയാണ്.
ഇത്തരം ആളുകളെ പിടികൂടുകയും പിഴ ചുമത്തുകയും ചെയ്യുന്ന വിവിധ സംഭവങ്ങൾ ഇതിനോടകം പലയിടത്തും കാണുകയും കേൾക്കുകയും വരെ ചെയ്‌തു കഴിഞ്ഞതാണ്. പിതാവിന്റെ കാറുമായി റോഡിൽ അഭ്യാസം നടത്തിയ മകന് 1.33 ലക്ഷം രൂപ പിഴയിട്ട വാർത്ത നമ്മൾ വായിച്ചിട്ടുണ്ട്. 2019 മുതല്‍ ഇതുവരെ നിമയലംഘനത്തെ തുടര്‍ന്ന് 15 ചലാനാണ് കൗമാരക്കാരൻ കൊണ്ടുനടക്കുന്ന ഹ്യുണ്ടായി എലൈറ്റ് i20 കാറിന് ലഭിച്ചിട്ടുള്ളത്. കാറിന്റെ ഉടമ പിഴയടക്കാതെ കൂടുതൽ നിയമങ്ങൾ ലംഘിച്ച് റോഡിൽ കാർ ഉപയോഗിക്കുകയായിരുന്നു.
ചലാനുകൾ കെട്ടിക്കിടക്കുന്ന വിവരം വകുപ്പ് അധികൃതർ അറിഞ്ഞതോടെ ഡ്രൈവർക്കും വാഹനത്തിനുമെതിരെ ഉദ്യോഗസ്ഥർ കടുത്ത നടപടിയിലേക്ക് നീങ്ങുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തതിനൊപ്പം വാഹനവും പൊലീസ് പിടിച്ചെടുത്തു. ഗ്രേറ്റർ നോയിഡയിലെ കംബക്ഷ്പൂർ ഗ്രാമവാസിയായ ശ്യാംവീർ എന്ന 19 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വീഡിയോ വൈറലാകുകയും ആളുകൾ പരാതിപ്പെടാൻ തുടങ്ങുകയും ചെയ്തതോടെ ട്രാഫിക് പൊലീസ് കാർ ശ്രദ്ധിക്കുകയും ഉടമയുടെ വിശദാംശങ്ങൾ കണ്ടെത്തുകയും ചെയ്തു. പൊതുനിരത്തുകളിൽ സ്റ്റണ്ടുകൾ നടത്തിയതിന് ചലാൻ നൽകാനും മറ്റ് വിശദാംശങ്ങൾ കണ്ടെത്താനും ഉദ്യോഗസ്ഥർ ശ്രമിക്കുമ്പോഴാണ് കാറിനെക്കുറിച്ച് ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടത്. കാർ നിയമം ലംഘിക്കുന്നത് ഇതാദ്യമല്ലെന്നാണ് ആ കണ്ടെത്തൽ. അടുത്തിടെയുള്ള മറ്റൊരു സ്റ്റണ്ട് വീഡിയോയ്ക്ക് ട്രാഫിക് പൊലീസ് 33,000 രൂപ നേരത്തെ തന്നെ ഫൈനടിച്ചിരുന്നു.
റോഡ് പൊതു ഇടമാണെന്നും ഇത്തരം സ്ഥാലങ്ങളിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നവര്‍ സ്വന്തം ജീവന്‍ അപായപ്പെടുത്തുന്നതിനൊപ്പം മറ്റുള്ളവരുടെ ജീവനും ഭീഷണി ഉയര്‍ത്തുകയാണെന്നും പോലീസ് പറയുന്നു. എന്തായാലും ഏത് സംസ്ഥാനത്തായാലും ഇത്തരം പ്രവൃത്തികൾ കാണിക്കുന്നവർക്ക് തക്കതായ ശിക്ഷ നൽകാൻ മോട്ടോർ വാഹന വകുപ്പ് എപ്പോഴും സജ്ജമാണ് എന്നാണ് ഒരു ആശ്വാസം.


Click it and Unblock the Notifications








