പഴയ വണ്ടികൾക്കിട്ട് എട്ടിന്റെ പണി; റീ-രജിസ്ട്രേഷനായി ഇനി എട്ടിരട്ടി ചെലവാകും
ലോകമെമ്പാടും ഒട്ടുമിക്ക എല്ലാ രാഷ്ട്രങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും മലിനീകരണവും കുറയ്ക്കാൻ പല നടപടി സ്വീകരിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് പഴക്കം ചെന്നതും ഉയർന്ന തോതിൽ മലിനീകരണം നടത്തുന്നതുമായ വാഹനങ്ങളുടെ സ്ക്രാപ്പിംഗ്. ഇതിലൂടെ പരിസ്ഥിതി മലിനീകരണത്തിന്റെ തോത് നിശ്ചയമായി കുറയ്ക്കാൻ കഴിയും.

ഇന്ത്യയിലും കേന്ദ്ര സർക്കാർ പഴയ കാറുകൾ നീക്കം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നു, ഇപ്പോൾ പഴയ വാഹനങ്ങൾ വീണ്ടും രജിസ്റ്റർ ചെയ്യുന്നതിന് പുതിയ നിയമങ്ങളും പ്രാബല്യത്തിലുണ്ട്.

പുതിയ വിജ്ഞാപനം അനുസരിച്ച്, 2022 ഏപ്രിൽ മുതൽ 15 വർഷത്തിലധികം പഴക്കമുള്ള കാറുകളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിന് വാഹന ഉടമകൾ സാധാരണ ഫീസിന്റെ എട്ടിരട്ടി നൽകേണ്ടിവരും.

പുതിയ വിജ്ഞാപനത്തിൽ വാണിജ്യ വാഹനങ്ങളും ഉൾപ്പെടുന്നു. ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ പുതുക്കുന്ന സമയത്ത് ട്രക്ക് ബസ്സ് ഉടമകൾക്ക് ഉയർന്ന ചാർജ് നൽകേണ്ടിവരും. റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയം ഇതിനകം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്, അടുത്ത വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരും.

പുതിയ വിജ്ഞാപനത്തിൽ പറയുന്നത് അനുസരിച്ച് 15 വർഷം പഴക്കമുള്ള ഏതൊരു കാറിന്റെയും രേഖകൾ പുതുക്കുന്നതിന് 5,000 രൂപയാണ് ചെലവ്. എന്നാൽ റീ-രജിസ്ട്രേഷനുള്ള നിലവിലെ ഫീസ് 600 രൂപ മാത്രമാണ്.

പഴയക്കം ചെന്ന ഇരുചക്രവാഹന ഉടമകൾ പോലും നിലവിലെ 300 രൂപ ഫീസുമായി താരതമ്യപ്പെടുത്തുമ്പോൾ 1,000 രൂപ ഫീസ് അടക്കേണ്ടതായി വരും. വാണിജ്യ വാഹനങ്ങൾക്ക് നിലവിലുള്ള 1500 രൂപയിൽ നിന്ന് വ്യത്യസ്തമായി 12,500 രൂപയാവും രേഖകൾ പുതുക്കുന്നതിനുള്ള ഫീസ് നിരക്ക്.

വാഹനം റീ-രജിസ്റ്റർ ചെയ്യുന്നതിൽ ഉടമ പരാജയപ്പെട്ടാൽ, അധിക പിഴകളും ഉണ്ട്. സ്വകാര്യ വാഹനങ്ങൾക്ക് പ്രതിമാസം 300 രൂപയും വാണിജ്യ വാഹനങ്ങൾക്ക് ഉടമ വാഹനം രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ എല്ലാ മാസവും 500 രൂപ പിഴയും അധികൃതർ ഈടാക്കും. ഒരു വാണിജ്യ വാഹന ഉടമ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിൽ പരാജയപ്പെട്ടാൽ, പ്രതിദിനം 50 രൂപ അധിക ചാർജും ഈടാക്കും.

10 വർഷം പഴക്കമുള്ള ഡീസൽ കാറുകളും 15 വർഷം പഴക്കമുള്ള പെട്രോൾ കാറുകളും നിരോധിക്കുന്ന പഴയ നിയമം രാജ്യത്തിന്റെ തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും ഇപ്പോൾ ഉള്ളതുപോലെ തന്നെ തുടരും. ഈ നിയമത്തിന് മാറ്റമില്ല. ഡൽഹി-NCR -ൽ ഒഴികെ ഇന്ത്യയിലുടനീളം പുതിയ അറിയിപ്പ് സാധുവാണ്.

ജനങ്ങൾ തങ്ങളുടെ പഴയ വാഹനങ്ങൾ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നതിനായിട്ടാണ് മന്ത്രാലയം മാറ്റങ്ങൾ വരുത്തിയത്.

സ്വകാര്യ വാഹന ഉടമകളുടെ കാര്യത്തിൽ, വാഹനത്തിന് 15 വർഷം തികഞ്ഞതിന് ശേഷം ഓരോ അഞ്ച് വർഷത്തിലും രജിസ്ട്രേഷൻ പ്രക്രിയ ആവർത്തിക്കേണ്ടതായി വരും. വാണിജ്യ വാഹനങ്ങൾക്ക്, ഓരോ എട്ട് വർഷത്തിലും റീ-രജിസ്ട്രേഷൻ പ്രക്രിയ ആവർത്തിക്കേണ്ടതുണ്ട്.

ഫിറ്റ്നസ് ടെസ്റ്റിന്റെ മാനുവൽ സംവിധാനം ഒഴിവാക്കാനും സർക്കാർ അധികൃതർ പദ്ധതിയിടുന്നു. മാനുവൽ ഫിറ്റ്നസ് ടെസ്റ്റുകൾ പലർക്കും കൈകാര്യം ചെയ്യാൻ കഴിയുന്നതിനാൽ, എല്ലാ കേന്ദ്രങ്ങളിലും ഭാവിയിൽ ആധുനിക ടെസ്റ്റിംഗ് സംവിധാനങ്ങൾ സജ്ജമാക്കാനാണ് മന്ത്രാലയം ഒരുങ്ങുന്നത്. വാഹനങ്ങളുടെ മാനുവൽ, ഓട്ടോമേറ്റഡ് ഫിറ്റ്നസ് ടെസ്റ്റുകൾക്ക് വ്യത്യസ്തമായ ഫീസ് ഉണ്ട്.

സർക്കാർ സ്വമേധയാ സ്ക്രാപ്പിംഗ് പദ്ധതിയുടെ ഭാഗമായി വിവിധ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് ഇതിനകം അറിയിച്ചിട്ടുണ്ട്. സ്ക്രാപ്പേജ് നയവും ചട്ടങ്ങളും കേന്ദ്രം അന്തിമമാക്കേണ്ടതുണ്ട്.

രാജ്യത്ത് പഴക്കം ചെന്ന വാഹനങ്ങൾ സ്ക്രാപ്പ് ചെയ്യുന്നതിനൊപ്പം പരിസ്ഥിതി സൗഹാർദ്ദമായ ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ. നിലവിൽ ഇവികൾക്ക് Fame II പദ്ധതികളിലൂടെയും മറ്റും നിരവധി ആനുകൂല്യങ്ങളും കിഴിവുകളുമാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്.

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ അഡോപ്ഷന് പ്രധാന വിലങ്ങു തടിയായി നിൽക്കുന്നത് അവയുടെ കുറഞ്ഞ ഡ്രൈവിംഗ് റേഞ്ചും, ശക്തമായ ചാർജിംഗ് ഇൻഫ്രാസ്ട്രക്ച്ചറിന്റെ അഭാവവുമാണ്.

എന്നാൽ ഇതിന് പരിഹാരവുമായി ടാറ്റ മോട്ടോർസ്, എംജി മോട്ടോർ, ഏഥർ എനർജി, ടിവിഎസ് എന്നിങ്ങനെ നിരവധി വാഹന നിർമ്മാതാക്കൾ രംഗത്ത് വന്നിരിക്കുകയാണ്. രാജ്യത്ത് ഇവി ചാർജിംഗ് ശൃംഘല മെച്ചപ്പെടുത്തുന്നതിന് നിരവധി ടെക്നിക്കൽ ഭീമന്മാരുമായി മുകളിൽ സൂചിപ്പിച്ച നിർമ്മാതാക്കൾ കൈകോർത്ത് പ്രവർത്തിക്കുകയാണ്. പെട്രോൾ പമ്പുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും പാർക്കിംഗ് ലോട്ടുകളിലും ചാർജിംഗ് സംവിധാനങ്ങൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് പല നിർമ്മാതാക്കളും. അധികം താമസിയാതെ തന്നെ ഇന്ത്യൻ റോഡുകൾ ഇവികളാൽ നിറയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








