ഈ 'വെളളിമൂങ്ങയെ' ഓർക്കുന്നവരുണ്ടോ!ഐഷർ പൊളാരിസ് മൾട്ടിക്സ് ഇന്ത്യ വിട്ടതിൻ്റെ കാരണം ഇതായിരുന്നോ
വെളളിമൂങ്ങ എന്ന് കേൾക്കുമ്പോൾ ചിലരുടെ മനസിലേക്ക് വരുന്നത് സിനിമപേരാണെങ്കിലും വാഹനവുമായി ബന്ധപ്പെടുത്തി നോക്കിയാൽ ടാറ്റയുടെ മാജിക് ഐറിസ് എന്ന മോഡലായിരിക്കും ഓർക്കുക. വെളളിമൂങ്ങയുടേത് പോലെയുളള മുൻവശമാണ് വാഹനത്തിന് എന്നാണ് പലരും പറയുന്നത്. അങ്ങനെയാണ് വെളളിമൂങ്ങ എന്ന പേര് വരുന്നത്. എന്നാൽ ഇതിന് മുൻപ് ഐഷറും അമേരിക്കൻ കമ്പനിയായ പൊളാരിസും കൈകോർത്ത് ഇത്തരത്തിലൊരു വാഹനം വിപണിയിലെത്തിച്ചിരുന്നു. എന്നാൽ കാര്യമായി ശോഭിക്കാത്തത് കൊണ്ട് കമ്പനിക്ക് വാഹനത്തിന് ഇന്ത്യൻ വിപണിയോട് വിട പറയേണ്ടി വന്നു. എന്നാൽ ഒരുപാട് മികച്ച ഫീച്ചറുകളും സംവിധാനങ്ങളും ഉണ്ടായിരുന്ന വാഹനമായിരുന്നു അത്. രാജ്യ വിട്ടതിൻ്റെ കാരണം എന്താണെന്ന് അറിഞ്ഞാലോ. കൂടുതൽ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
2012 ലാണ് ഐഷർ പൊളാരിസ് മൾട്ടിക്സ് വിപണിയിലെത്തിയത്. യാത്രക്കാരെയും അത് പോലെ സാധനസാമഗ്രികൾ കൊണ്ടുപോകാൻ ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ വ്യക്തിഗത യൂട്ടിലിറ്റി വാഹനമായിരുന്നു മൾട്ടിക്സ്. ഇന്ത്യയിൽ മൾട്ടിക്‌സ് നിർത്തലാക്കിയെങ്കിലും, യൂട്ടിലിറ്റി വാഹനത്തിന് സ്പെയറുകളും സർവീസും ഐഷർ പൊളാരിസ് നൽകുന്നുണ്ട്. വാണിജ്യ വാഹനമായി രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലാത്തതിനാൽ ലഘുവായ ഉപയോഗത്തിന് അനുയോജ്യമായ ഒരു യൂട്ടിലിറ്റി വാഹനമായിരുന്നു മൾട്ടിക്സ്.

13.2 bhp പരമാവധി പവറും 37 nm ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 652 സിസി സിംഗിൾ സിലിണ്ടർ ഗ്രീവ്സ് ഫോർ-സ്ട്രോക്ക് ഡീസൽ എഞ്ചിനാണ് മൾട്ടിക്സിന് കരുത്ത് പകർന്നിരുന്നത്. 4-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു. ഐഷർ പൊളാരിസ് മൾട്ടിക്സിന് 28.45 കിലോമീറ്റർ മൈലേജായിരുന്നു കമ്പനി അവകാശപ്പെട്ടിരുന്നത്.
ഏറ്റവും പ്രധാന ഫീച്ചറായി കമ്പനി പറഞ്ഞിരുന്നത് ലൈറ്റുകളും പമ്പുകളും പവർ ചെയ്യാൻ കഴിവുള്ള എക്സ്-പോർട്ട് എന്ന് വിളിക്കപ്പെടുന്ന 3kW പവർ-ടേക്ക് ഓഫ് പോർട്ടും മൾട്ടിക്സിൽ നൽകിയിരുന്നു. ഐഷർ പോളാരിസ് മൾട്ടിക്സ് AX+, MX എന്നീ രണ്ട് വേരിയൻ്റുകളിലായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ഐഷർ പൊളാരിസ് 2016-ൽ മൾട്ടിക്‌സിൻ്റെ ബിഎസ്-IV കംപ്ലയിൻ്റ് പതിപ്പ് 3.19 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലായിരുന്നു അവതരിപ്പിച്ചത്. എന്നാൽ ഗ്രാമീണ വിപണിയിൽ വാഹനത്തിന് പ്രതീക്ഷിച്ച സ്വീകാര്യത ലഭിക്കാത്തതാണ് വാഹനം നിർത്താനുളള പ്രധാന കാരണം.

സെഗ്‌മെൻ്റിലെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായി വളരെ നൂതനവും ആകർഷകവുമായ ഡിസൈനുമായാണ് മൾട്ടിഎക്‌സ് എത്തിയത്. മുന്നിൽ നിന്ന് നോക്കിയാൽ ഇത് ഒരു ഹൈബ്രിഡ് അല്ലെങ്കിൽ ഇലക്ട്രിക് പവർ വാഹനം പോലെയുള്ള മനോഹരമായ ഒരു ചെറിയ കാർ ആയി തോന്നും. മൾട്ടിക്‌സിൻ്റെ പ്രധാന ആകർഷണമായ പിൻഭാഗത്ത് ഒരു ഓപ്‌ഷണൽ 3 പാസഞ്ചർ സീറ്റ് ഉണ്ട് എന്നതാണ്, അത് വലിയ ബൂട്ട് സ്‌പെയ്‌സിനായി മടക്കിവെക്കാൻ സാധിക്കുന്നതാണ്.
മുന്നിലും പിന്നിലും ഹൈഡ്രോളിക് ഡ്രം ബ്രേക്കുകളാണ് മൾട്ടിക്‌സിന് നൽകിയിരുന്നത്. അതോടൊപ്പം തന്നെ മുൻവശത്ത് സസ്‌പെൻഷൻ ഹൈഡ്രോളിക്, മക്‌ഫെർസൺ സ്‌ട്രട്ട് ആണ്, പിന്നിൽ ഹൈഡ്രോളിക് ഡബിൾ വിഷ് ബോൺ തരമുണ്ട്. 225 mm റോഡ് ക്ലിയറൻസ് ഉള്ളതിനാൽ കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിൽ യാത്ര എളുപ്പമാണ് ഈ കുഞ്ഞന്.

കേരളത്തിലും ഈ മോഡലുകൾ വിൽപ്പനയ്ക്ക് എത്തിയെങ്കിലും കാര്യമായി ഇതിന് വിൽപ്പനയില്ലായിരുന്നു. ഏതൊരു സാങ്കേതികവിദ്യയെയും പിന്തുണയ്ക്കുന്നവരാണ് മലയാളികൾ, എന്നാൽ അവരെ അത് പറഞ്ഞ് മനസിലാക്കണമെന്ന് മാത്രം. അതിന് നല്ല വാക്‌ചാതുര്യമുളള സെയിൽസ്മാൻമാര് വേണം. 3 കിലോവാട്ട് വരെ വൈദ്യുതി പുറപ്പെടുവിക്കുന്ന ജനറേറ്ററായി വരെ മാറ്റാൻ സാധിക്കുന്ന വാഹനത്തിൻ്റെ സാധ്യതകൾ മലയാളികളും മനസിലാക്കിയില്ല എന്നതാണ് സത്യം. ഐഷർ പൊളാരിസ് മൾട്ടിക്സിന് വിട.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








