ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഞങ്ങള്‍ക്ക് വേണ്ട! നിരോധനത്തിനായി വോട്ടുചെയ്ത് ഈ നഗരം
ഇന്ന് ലോകത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ സംവിധാനങ്ങളടക്കം ഒത്തൊരുമിച്ച് നീങ്ങുകയാണ്. പല വാഹന നിര്‍മാതാക്കളും ഫോസില്‍ ഇന്ധനങ്ങള്‍ പാടെ ഉപേക്ഷിച്ച് വൈദ്യുതീകരണത്തിന്റെ പാതയിലാണ്. ഈ സാഹചര്യത്തില്‍ ഒരു പ്രമുഖ നഗരം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിരോധിച്ചാലോ?. ഞെട്ടിയോ?. എന്നാല്‍ സംഗതി ഉള്ളതാണ്.
ഫ്രഞ്ച് തലസ്ഥാനമായ പാരീസിലാണ് വാടകക്ക് എടുക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിരോധിക്കുന്നതിന് അനുകൂലമായി നഗരവാസികള്‍ വോട്ടുചെയ്തത്. ഈ നടപടി സ്‌കൂട്ടര്‍ ഓപറേറ്റര്‍മാര്‍ക്ക് വലിയ അടിയാണെങ്കിലും റോഡ് സുരക്ഷക്കായി വാദിക്കുന്നവര്‍ക്ക് വലിയ സന്തോഷം പകരുന്നു. വോട്ടെടുപ്പില്‍ പങ്കെടുത്ത 90 ശതമാനം ആളുകള്‍ ബാറ്ററിയില്‍ ഓടുന്ന ഈ വാഹനങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. എട്ട് ശതമാനം ആളുകള്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് അനുകൂലമായി നിന്നത്.

ഫ്രഞ്ച് തലസ്ഥാന നഗരത്തില്‍ ഇ-സ്‌കൂട്ടറുകള്‍ ഉള്‍പ്പെട്ട അപകടങ്ങള്‍ കൂടുകയും ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് കൂടുകയും ചെയ്തതോടെയാണ് ജനഹിതപരിശോധന വേണമെന്ന ആവശ്യം ഉയര്‍ന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം നഗരത്തിലെ ഇലക്ടറല്‍ രജിസ്റ്ററിലെ 1.38 ദശലക്ഷം ആളുകളില്‍ 103,000 പേര്‍ മാത്രമാണ് ഇതില്‍ പങ്കെടുത്തത്. ഇതില്‍ 91,300 പേര്‍ സ്‌കൂട്ടറുകള്‍ക്കെതിരെ വോട്ട് ചെയ്തു.
ഇലക്ട്രിക് വാഹനങ്ങള്‍ ആദ്യമായി സ്വീകരിച്ച നഗരങ്ങളിലൊന്നാണ് പാരീസ്. എന്നാല്‍ ഇത്തരം ചെറു ഇലക്ട്രിക് വാഹനങ്ങള്‍ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാടകയ്‌ക്കെടുത്ത് ഓടിക്കുന്നവരുടെ ഡ്രൈവിംഗ് രീതിയെ കുറിച്ചാണ് വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നത്. അശ്രദ്ധമായി വാഹനമോടിക്കുന്ന ചിലര്‍ നടപ്പാതകള്‍ കൈയ്യേറുകയും കാല്‍നടയാത്രക്കാരെ ഇടിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ചിലര്‍ മണിക്കൂറില്‍ 27 കിലോമീറ്റര്‍ വേഗതയില്‍ ഈ ചെറു ഇവി ഓടിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

12 വയസ്സ് പ്രായമുള്ള കുട്ടികള്‍ക്ക് വരെ ഇ-സ്‌കൂട്ടറുകള്‍ നിയമപരമായി വാടകയ്ക്ക് എടുക്കാം. ഇവ ഓടിക്കുന്ന റൈഡര്‍മാര്‍ പലപ്പോഴും ഹെല്‍മറ്റ് ധരിക്കാറില്ല. ഇവ പലപ്പോഴും നടപ്പാതകളിലാണ് കൂട്ടമായി പാര്‍ക്ക് ചെയ്യുക. അത് കാരണം നടപ്പാതകള്‍ അലങ്കോലമായി കിടക്കുന്നതായും വിമര്‍ശനമുയരുന്നു.
ഇത്തരം ഇലക്ട്രിക് സ്‌കൂട്ടറിടിച്ച് ഒരു ഇറ്റാലിയന്‍ സ്ത്രീ 2021-ല്‍ കൊല്ലപ്പെട്ട സംഭവവും വിമര്‍ശകര്‍ ഉയര്‍ത്തിക്കാണിക്കുന്നു.
രണ്ടുപേര്‍ സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ ഇടിച്ചതിനെ തുടര്‍ന്ന് സ്ത്രീ നടപ്പാതയില്‍ തലയടിച്ച് വീഴുകയായിരുന്നു. തുടര്‍ന്ന് ഹൃദയാഘാതം വന്ന് അവര്‍ മരിക്കുകയായിരുന്നു. നഗരത്തിലെ മൊത്തം വാഹനാപകടങ്ങളുടെ ഒരു ചെറിയ അനുപാതം മാത്രമാണ് ഇത്തരം വാഹനങ്ങളാല്‍ ഉണ്ടകുന്നതെന്നാണ് ഇ സ്‌കൂട്ടര്‍ ഓപറേറ്റര്‍മാര്‍ വാദിച്ചത്. പാരീസ് മേയര്‍ ആനി ഹിഡാല്‍ഗോ ആണ് ജനഹിത പരിശോധനക്ക് ആഹ്വാനം ചെയ്തത്. ഇത്തരം ഇ-സ്‌കൂട്ടറുകള്‍ക്ക് അനുകൂലമാണോ പ്രതികൂലമാണോ എന്നായിരുന്നു വോട്ടര്‍മാര്‍ അഭിപ്രായം രേഖപ്പെടുത്തേണ്ടത്.
സ്വകാര്യ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ വോട്ടെടുപ്പിന്റെ ഭാഗമായിരുന്നില്ല. മേയറും വാടകയ്‌ക്കെടുക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ നിരോധിക്കണമെന്ന അഭിപ്രായക്കാരിയാണ്. തീരുമാനം ജനങ്ങള്‍ക്ക് വിടുന്നുവെന്ന് ജനുവരിയിലാണ് പാരീസ് മേയര്‍ പ്രഖ്യാപിച്ചത്. ഇത്തരം ഇ സ്‌കൂട്ടര്‍ വാടകയ്‌ക്കെടുക്കാന്‍ 10 മിനിറ്റിന് അഞ്ച് യൂറോ ആണ് ഈടാക്കുന്നത്. ഇവ സുസ്ഥിരമല്ലെന്നും ധാരാളം അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നും മേയര്‍ പറയുന്നു.
ലോകമെമ്പാടുമുള്ള നഗരങ്ങള്‍ ഇ-സ്‌കൂട്ടര്‍ ഓപറേറ്റര്‍മാര്‍ക്ക് മൂക്കുകയര്‍ ഇട്ടുകൊണ്ടിരിക്കുകയാണ്. ഓപ്പറേറ്റര്‍മാരുടെ എണ്ണവും വേഗതയും അവര്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന സ്ഥലങ്ങളും പരിമിതപ്പെടുത്തുന്നുണ്ട്. 2021-ല്‍ ഫ്രാന്‍സില്‍ സ്‌കൂട്ടര്‍ അപകടങ്ങളില്‍ 24 പേരാണ് മരിച്ചത്. ഇതില്‍ ഒന്ന് പാരീസില്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇ-സ്‌കൂട്ടറുകളും സമാന വാഹനങ്ങളും ഉള്‍പ്പെട്ട 459 അപകടങ്ങള്‍ നഗരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്ന് മാരക അപകടങ്ങള്‍ ഉള്‍പ്പെടുന്നു.

സ്മാര്‍ട്ട്ഫോണ്‍ ആപ്പുകളുടെ സഹായത്തോടെ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കാന്‍ കഴിയുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളുടെ സേവനം 2018 മുതല്‍ പാരീസില്‍ ലഭ്യമാണ്. എന്നാല്‍ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് പാരീസിലെ ഓപ്പറേറ്റര്‍മാരുടെ എണ്ണം 2020ല്‍ മൂന്നായി വെട്ടിക്കുറച്ചു. അവര്‍ക്ക് മൂന്ന് വര്‍ഷത്തെ കരാര്‍ നല്‍കി. ഇ സ്‌കൂട്ടറുകളുടെ വേഗത മണിക്കൂറില്‍ 20 കി.മീ ആയി പരിമിതപ്പെടുത്തുകയും നിയുക്ത സ്‌കൂട്ടര്‍ പാര്‍ക്കിംഗ് ഏരിയകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
ജനങ്ങള്‍ തങ്ങള്‍ക്കെതിരായി വേട്ടുചെയ്യുമെന്ന് ഭയന്ന് നഗരത്തിലെ 3 പ്രമുഖ ഇ സ്‌കൂട്ടര്‍ ഓപറേറ്റര്‍മാര്‍ സോഷ്യല്‍ മീഡിയയിലൂടെ ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. ഒപ്പം ജനങ്ങളുടെ അഭിപ്രായത്തെ സ്വാധീനിക്കാനായി ഞായറാഴ്ച പകല്‍ ഫ്രീ സവാരിയും ഓഫര്‍ ചെയ്തു. എന്നാല്‍ ഇതിനൊന്നും ഫലമുണ്ടായില്ല. നിലവിലെ കരാറുകള്‍ സെപ്റ്റംബര്‍ വരെ തുടരും. സമ്പൂര്‍ണ നിരോധനത്തേക്കാള്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ വേണമെന്ന് ചില വോട്ടര്‍മാര്‍ പറഞ്ഞു.


Click it and Unblock the Notifications








