ഹബീബി... പാണി പാളി; ഗതാഗത നിയമങ്ങൾ പുതുക്കി ദുബായ് പൊലീസ്
ദുബായിൽ പുതിയതായി പരിഷ്കരിച്ച നിയമങ്ങൾ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ട്രാഫിക്കിൽ ചുവപ്പ് സിഗ്നൽ മറികടക്കുന്നതും അശ്രദ്ധമായി വാഹനമോടിക്കുന്നതും ഇനിമുതൽ ഗുരുതരമായി ട്രാഫിക് നിയമലംഘനങ്ങളിൽ ഉൾപ്പെടും എന്നാണ് അറിയിച്ചിരിക്കുന്നത്. 50,000 ദിർഹമാണ് ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്ക് പിഴത്തുകയായി ലഭിക്കുക.
ഏറ്റവും വലിയ പിഴത്തുകയെന്ന് പറയുന്നത് പൊലീസിൻ്റെ അനുമതിയില്ലാതെ റോഡിൽ റേസ് നടത്തുന്നതിന് ഒരു ലക്ഷം ദിർഹം ആണ് പിഴത്തുകയായി നിശ്ചയിച്ചിരിക്കുന്നത്. അത് പോലെ തന്നെ നടപ്പാതയിലൂടെ മോട്ടോർസൈക്കിൾ ഓടിച്ചാൽ 50000 ദിർഹമാണ് പിഴ. അതിനോടൊപ്പം പൊലീസ് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യും. ഹെവി ഡ്യൂട്ടി ട്രക്ക് ഡ്രൈവര്‍ ചുവപ്പ് സിഗ്‌നല്‍ മറികടന്നാല്‍ അയാൾ സ്വദേശി അല്ല എങ്കിൽ നാടുകടത്തുകയും കൂടാതെ പിഴയും ചുമത്തുകയും ചെയ്യും.

വേഗപരിധി കൂട്ടിയതോ വലിയ ശബ്ദമുണ്ടാക്കുന്ന തരത്തില്‍ അനധികൃതമായി രൂപമാറ്റം വരുത്തിയതോ ആയ വാഹനങ്ങളും പോലീസ് പിടികൂടുകയും പിഴചുമത്തുകയും ചെയ്യും. പരിഷ്കരിച്ചിരിക്കുന്ന ട്രാഫിക് നിയമലംഘനങ്ങൾ എന്ന് പറയുന്നത്, വ്യാജനമ്പര്‍ പ്ലേറ്റോ വ്യക്തമല്ലാത്ത നമ്പര്‍ പ്ലേറ്റോ ഉപയോഗിക്കുന്നവയും, അശ്രദ്ധമായി ഓടിക്കുന്ന വാഹനങ്ങള്‍, മറ്റുള്ളവര്‍ക്ക് അപകടമുണ്ടാക്കുന്നതോ പോലീസില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതോ ആയ വാഹനങ്ങള്‍ എന്നിവയൊക്കെയാണ്. അത് പോലെ തന്നെ 18 വയസ്സിന് താഴെയുള്ളയാള്‍ ഓടിക്കുന്ന വാഹനങ്ങള്‍ എന്നിവ പോലീസ് പിടിച്ചെടുക്കുകയും ചെയ്യും.
വാഹനത്തിന് ലഭിച്ചിരിക്കുന്ന എല്ലാ പിഴകളും പൂർണമായും അടച്ചാൽ മത്രമേ വാഹനം ഉടമസ്ഥന് വിട്ടുകൊടുക്കു എന്നാണ് ദുബായ് പൊലീസ് അറിയിച്ചിരിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയുണ്ടാകാതിരിക്കുവാനും സംരക്ഷണം നൽകുന്നതിനും വേണ്ടിയാണ് പൊലീസ് ട്രാഫിക് നിയമങ്ങൾ പരിഷ്കരിച്ചിരിക്കുന്നത്.

വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് 2015-ലെ ഉത്തരവ് നമ്പര്‍ 29-ലെ ചില ആര്‍ട്ടിക്കിളുകള്‍ ഭേദഗതി വരുത്തികൊണ്ട് 2023-ലെ ഉത്തരവ് നമ്പര്‍ 30 ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്തായാലും അവിടെയുളള എല്ലാവരും പരമാവധി ശ്രദ്ധിച്ച് വാഹനമോടിക്കുക. നിങ്ങളുടെ ഒരു അശ്രദ്ധ കാരണം പണവും നഷ്ടപ്പെടാം, അത് പോലെ തന്നെ ചിലപ്പോൾ ജീവനും ഹാനി സംഭവിക്കാം.
ഒരു ചെറിയ അപകടം വരെ നിങ്ങളുടെ ജീവിതത്തെയാകെ തകിടം മറിച്ചേക്കും. അക്കാരണം കൊണ്ട് തന്നെ ഡ്രൈവിംഗ് എന്ന പ്രവര്‍ത്തിയെ ഒരിക്കലും നിസാരവല്‍ക്കരിക്കരുത്. നമ്മുടെ ചെറിയ ഒരു അശ്രദ്ധ മൂലം സ്വന്തം ജീവന്‍ മാത്രമല്ല ചുറ്റുമുള്ള മറ്റനവധി ജീവനുകള്‍ കൂടിയാണ് അപകടത്തിലാകുന്നത്. അതിനാല്‍ വാഹനം ഓടിക്കുമ്പോള്‍ നാം ചില മുന്‍കരുതലുകള്‍ സ്വീകരിക്കണം.

സുരക്ഷിതമായ ഡ്രൈവിംഗിനായി ആദ്യം ചെയ്യേണ്ടത് ട്രാഫിക് നിയമങ്ങള്‍ പാലിക്കുക എന്നതാണ്. വേഗ പരിധി പാലിക്കല്‍, സ്റ്റോപ്പ് അടയാളങ്ങളിലും റെഡ് സിഗ്‌നലിലും വാഹനം നിര്‍ത്തുക, ലെയ്ന്‍ മാറുകയോ തിരിയുകയോ ചെയ്യുമ്പോള്‍ ടേണ്‍ സിഗ്‌നലുകള്‍ ഉപയോഗിക്കുക എന്നിവ ഇതിലെ അടിസ്ഥാന കാര്യങ്ങളില്‍ ചിലതാണ്. ലേണിംഗ് ലൈസന്‍സ് എടുക്കുമ്പോള്‍ പഠിക്കുന്ന ട്രാഫിക് സിഗ്‌നലുകളും അറിവുകളും മനസ്സില്‍ ഉണ്ടായിരിക്കം. ട്രാഫിക് സിഗ്‌നലുകളും അടയാളങ്ങളും അനുസരിച്ച് വാഹനം ഓടിച്ചാല്‍ സുരക്ഷിതരായിരിക്കാം.
ഡ്രൈവിംഗ് സമയത്ത് യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള ഏറ്റവും ലളിതവും എന്നാല്‍ ഫലപ്രദവുമായ മാര്‍ഗമാണ് സീറ്റ്‌ബെല്‍റ്റ് ധരിക്കുകയെന്നത്. സീറ്റ് ബെല്‍റ്റുകള്‍ അപകടത്തില്‍ പരിക്കേല്‍ക്കുന്നത് കുറക്കുന്നു. ഒപ്പം തന്നെ അപകട സമയങ്ങളില്‍ മരണ സാധ്യത ഗണ്യമായി കുറക്കുകയും ചെയ്യുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇനി കാറില്‍ കയറിയാല്‍ വണ്ടി സ്റ്റാര്‍ട്ടാക്കുന്നതിന് മുമ്പ് സീറ്റ്‌ബെല്‍റ്റ് ധരിക്കുകയും സഹയാത്രികര്‍ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക.
കാറില്‍ പോകുമ്പോള്‍ സംഗീതം ആസ്വദിക്കുകയോ എഫ്എം പ്ലേ ചെയ്യുകയോ ചെയ്യുന്ന ശീലമുണ്ടെങ്കില്‍ ശബ്ദം കുറച്ച് വെക്കാന്‍ ശ്രമിക്കുക. ശ്രദ്ധ റോഡില്‍ കേന്ദ്രീകരിക്കുകയും നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാനായിരിക്കുകയും ചെയ്യണം. ആക്രമണാത്മക ഡ്രൈവിംഗ് ഒഴിവാക്കുക എന്നതാണ് മറ്റൊരു കാര്യം. അമിതവേഗത, ടെയില്‍ഗേറ്റിംഗ് തുടങ്ങിയ ആക്രമണാത്മക ഡ്രൈവിംഗില്‍ പെടുന്ന ചിലതാണ്. റോഡിലൂടെ മറ്റ് വാഹനങ്ങളുമായി മത്സരയോട്ടത്തിന് മുതിരാതിരിക്കുക.


Click it and Unblock the Notifications








