ഇത്രക്ക് 'സില്ലിയാണോ' മോഡേണ്‍ കാറുകള്‍; തീപിടിത്തം അനിയന്ത്രിതമാകുന്നത് എന്തുകൊണ്ട്?
കായിക ലോകം രണ്ട് ഞെട്ടിക്കുന്ന വാര്‍ത്തകള്‍ കേട്ടാണ് വെള്ളിയാഴ്ച ഉറക്കം ഉണര്‍ന്നത്. അതില്‍ ഒന്ന് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ മരണമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന് കാർ അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റതാണ് രണ്ടാമത്തെ വാര്‍ത്ത.
ഡല്‍ഹിയില്‍ നിന്ന് സ്വന്തം നാടായ ഉത്തരാഖണ്ഡിലേക്ക് പോകുമ്പോള്‍ പന്ത് സഞ്ചരിച്ചിരുന്ന മെര്‍സിഡീസ് ബെന്‍സ് GLE കൂപ്പെ ഡിവൈഡറില്‍ ഇടിച്ച് അഗ്‌നിക്കിരയാകുകയായിരുന്നു. പന്തിന്റെ ജന്മനാടായ റൂര്‍ക്കിക്ക് സമീപമായിരുന്നു വന്‍ അപകടം. പന്തിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഡിവൈഡറിന് മുകളിലൂടെ മീറ്ററുകളോളം ഓടിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ആഘാതം വളരെ ശക്തമായിരുന്നു. ക്രിക്കറ്റ് താരത്തെ എസ്‌യുവിയുടെ ഗ്ലാസ് തകര്‍ത്താണ് പുറത്തെത്തിച്ചതെന്നാണ് ദൃക്‌സാക്ഷികളും മറ്റും പറയുന്നത്. അപകടം നടന്ന് ഉടന്‍ തന്നെ വാഹനത്തിന് തീപിടിച്ചു.

മിനിറ്റുകള്‍ക്കകം തന്നെ എസ്‌യുവി കത്തിനശിച്ചു. അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് തീ അണയ്ക്കാന്‍ കഴിഞ്ഞെങ്കിലും എസ്‌യുവി മുഴുവന്‍ കത്തിനശിച്ചതായി നമുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രങ്ങളില്‍ കാണാം. പന്തിന്റെ എസ്‌യുവി തീ പിടിച്ച് കത്തി നശിച്ച സംഭവം മോഡേണ്‍ കാറുകളില്‍ എത്ര വേഗത്തിലാണ് തീ പടരുമെന്നത് എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ്. എന്നിരുന്നാലും മോഡേണ്‍ ഇന്റേണല്‍ ജ്വലന കാറുകള്‍ക്ക് (ഐസിഇ) തീ പിടിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ അപൂര്‍വ്വമായി അവ കത്തിയാല്‍ തീ വളരെ വേഗത്തില്‍ വാഹനത്തെ വിഴുങ്ങുമെന്ന് ഉറപ്പാണ്.
ഡല്‍ഹിയില്‍ അടുത്തിടെ നടന്ന സംഭവത്തില്‍ നിന്ന് നമുക്ക് ഉദാഹരണം എടുക്കാം. മറ്റൊരു വ്യക്തിയോടുള്ള പ്രതികാരം തീര്‍ക്കാന്‍ ഒരാള്‍ ഒരു മാരുതി സുസുക്കി എര്‍ട്ടിഗ കാറിന് തീയിടാന്‍ ശ്രമിച്ചു. ഇയാള്‍ തീകൊളുത്തിയ വാഹനത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന 20 വാഹനങ്ങളും ഒപ്പം കത്തി നശിച്ചു. പന്തിന്റെ അപകടത്തിന് സമാനമായി, പൊലീസും അഗ്‌നിശമന സേനാംഗങ്ങളും ചേര്‍ന്നാണ് തീ അണച്ചത്. ഡല്‍ഹിയിലെ കെട്ടിടത്തിന്റെ ബേസ്മെന്റില്‍ പാര്‍ക്ക് ചെയ്തിരുന്ന 20 കാറുകളും കത്തിനശിച്ചു.

ചില വാഹനങ്ങളുടെ ഷാസി മാത്രമേ സംഭവസ്ഥലത്ത് അവശേഷിച്ചിരുന്നുള്ളൂ. ഈ രണ്ട് സംഭവങ്ങളും മോഡേണ്‍ കാറുകളിലെ വലിയ തീപിടിത്ത സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അത്തരം ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങളില്‍ തീ നിയന്ത്രിക്കാന്‍ പ്രയാസകരവുമാണെന്ന വസ്തുതയും ആവര്‍ത്തിക്കുന്നു. പ്ലാസ്റ്റിക്കുകള്‍, ഫോം, വയറിംഗ് ഹാര്‍നസുകള്‍, ഫേബ്രിക് എന്നിവയുടെ സംയോജനമാണ് ഇന്നത്തെ വാഹനങ്ങള്‍. ഒരു വാഹനത്തിന്റെ പിന്‍ഭാഗത്ത് ഇന്ധനത്തിന്റെ വലിയ ടാങ്ക് ഇരിക്കുന്ന കാര്യമുള്ളത് എല്ലാവര്‍ക്കും അറിയാം എന്നതിനാല്‍ തന്നെ അത് പരാമര്‍ശിക്കേണ്ടതില്ല.
സ്റ്റീല്‍ ഫ്രെയിം വാതിലുകളും കുറഞ്ഞ ഹാര്‍ഡ് പ്ലാസ്റ്റിക്കുകളുമുള്ള മുന്‍കാല വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ആധുനിക വാഹനങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണവും തീ പിടിത്ത സാധ്യതയും കൂടുതലുള്ളവയുമാണ്. ഋഷഭ് പന്ത് സഞ്ചരിച്ചിരുന്ന മെര്‍സിഡീസ് ബെന്‍സ് GLE കൂപ്പെ നിലവില്‍ രണ്ട് വേരിയന്റുകളിലായാണ് രാജ്യത്ത് വില്‍ക്കുന്നത്. പന്തിന്റെ ഉടമസ്ഥതയിലുള്ള മെര്‍സിഡീസ് ബെന്‍സ് GLE ഏത് മോഡലാണെന്ന കാര്യത്തില്‍ കൃത്യമായ അറിവില്ല. എങ്കിലും 594 bhp വരെ പവറും 850 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 3-ലിറ്റര്‍, 4-ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ പെര്‍ഫോമന്‍സ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നു.
അപകട സമയത്ത് ഋഷഭ് പന്ത് തന്നെയായിരുന്നു കാര്‍ ഓടിച്ചിരുന്നത്. വാഹനത്തില്‍ മറ്റ് യാത്രക്കാര്‍ ആരും തന്നെ ഇല്ലായിരുന്നുവെന്ന് ഉത്തരാഖണ്ഡ് പൊലീസ് മേധാവി അറിയിച്ചു. പന്ത് അപകട നില തരണം ചെയ്തതായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) അറിയിച്ചു. കാര്‍ പൂര്‍ണമായി കത്തിനശിച്ചു. അപകടത്തിന്റെ നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വണ്ടിയോടിക്കുമ്പോള്‍ തനിക്ക് ചെറിയ രീതിയില്‍ ഉറക്കം വന്നുവെന്ന് പന്ത് സമ്മതിച്ചതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പന്തിന്റെ പരിക്കുകള്‍ ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. അപകടം നടന്ന സമയത്ത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്രമായിരുന്നു കാറില്‍ ഉണ്ടായിരുന്നതെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ വ്യക്തമാക്കി. കാറിന്റെ ഗ്ലാസ് തകര്‍ത്താണ് 25-കാരനെ പുറത്തെത്തിച്ചത്. തലക്കും കാല്‍മുട്ടിനും കണങ്കാലിനും പരിക്കേറ്റ ഋഷഭ് പന്തിനെ ചികിത്സക്കായി ഡെറാഡൂണിലെ മാക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ ചികിത്സക്കായി താരത്തെ ഉടന്‍ ഡല്‍ഹിയിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡൽഹിയിൽ വെച്ചാകും പ്ലാസ്റ്റിക് സർജറി നടത്തുക.


Click it and Unblock the Notifications








