പായ പോലെ മടങ്ങുന്ന റോഡ്! സംഭവിച്ചത് എന്തെന്നറിഞ്ഞാൽ നിങ്ങള്‍ക്കും ദേഷ്യം വരും
ഗട്ടറുകളും കുഴികളും നിറഞ്ഞ റോഡുകള്‍ ഇന്നും ഇന്ത്യന്‍ ജനതയുടെ ശാപമാണ്. നഗരങ്ങളില്‍ അതിവേഗ പാതകള്‍ നിറയെ ഉണ്ടെങ്കിലും നാട്ടുമ്പുറങ്ങളിലെ റോഡുകളില്‍ പലതും ഇപ്പോഴും ശാപമോക്ഷം കാത്തിരിക്കുകയാണ്. പുതുപുത്തന്‍ റോഡുകള്‍ പോലും ഒറ്റ മഴ പെയ്താല്‍ കുണ്ടും കുഴിയുമായി മാറുന്ന കാഴ്ച നമ്മള്‍ ഒരുപാട് കണ്ടു.
അതിനാല്‍ തന്നെ മോശം റോഡുകളിലൂടെ യാത്ര ചെയ്യേണ്ട സാഹചര്യം ഇന്ത്യക്കാരെ സംബന്ധിച്ച് ശീലമായി കഴിഞ്ഞു. നമ്മുടെ നാട്ടില്‍ ഒരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ മോഹന വാഗ്ദാം നല്‍കി അധികാരത്തിലേറുന്ന രാഷ്ട്രീയക്കാര്‍ വിജയിച്ച് കഴിഞ്ഞാല്‍ പിന്നെ തിരിഞ്ഞ് നോക്കാത്ത അവസ്ഥയുണ്ടാകാറുണ്ട്. അതോടെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാനായി സമരങ്ങള്‍, നിരാഹാരം എന്നിവ അരങ്ങേറും. ഗട്ടറില്ലാത്ത റോഡുകള്‍ എന്ന വാഗ്ദാനം അധികാരികള്‍ തുടര്‍ന്നും നല്‍കിക്കൊണ്ടേ ഇരിക്കും.

എന്നാല്‍ റോഡിലെ ഗട്ടറിന് 'നൂതന' പരിഹാരം കണ്ട ഒരു കോണ്‍ട്രാക്ടറുടെ 'ബുദ്ധി'യാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച. റോഡില്‍ പരവതാനിയെയും പായയെയും ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള ഒരു മെറ്റീരിയല്‍ ഉപയോഗിച്ച് 'പുതിയ സാങ്കേതികവിദ്യ' അവതരിപ്പിച്ചാണ് മഹാരാഷ്ട്രയിലെ ഒരു റോഡാണ് വൈറലായി മാറിയത്. പേളിത്തീനും ടാറും ഉപയോഗിച്ച് തിടുക്കത്തില്‍ പൂര്‍ത്തിയാക്കിയ റോഡിന്റെ നിലവാരത്തെ കുറിച്ചും ആസൂത്രണമില്ലായ്മയെ കുറിച്ചുമാണ് ഗ്രാമീണര്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
പരവതാനി പോലെയുള്ള മെറ്റീരിയല്‍ ഉപയോഗിച്ച് റോഡിലെ കുഴികള്‍ മറച്ചാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. എന്നാല്‍ അഴിമതി വെളിപ്പെടുത്തി ഗ്രാമവാസികള്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വരികയായിരുന്നു. അധികാരികളുടെ നിരുത്തരവാദപരമായ സമീപനവും പദ്ധതി നിര്‍വഹണത്തിലെ കാര്യക്ഷമതയില്ലായ്മയും അവര്‍ തുറന്ന് കാണിക്കുകയായിരുന്നു. അംബാദ് താലൂക്കിലെ ഹസ്ത് പൊഖാരി, കര്‍ജാത്ത് പ്രദേശത്താണ് സംഭവം.

വൈറലായി മാറിയ റോഡിന്റെ അവസ്ഥ മുമ്പ് അതിദയനീയമായിരുന്നു. ജനപ്രതിനിധികളെ പരാതി ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നായിരുന്നു വാഗ്ദാനം. റോഡ് നിര്‍മാണത്തിലെ അപകാതകളുടെയും കുണ്ടും കുഴിയും നിറഞ്ഞ റോഡുകളുടെയും കാഴ്ച നമ്മള്‍ നിറയെ കണ്ടിട്ടുണ്ടെങ്കിലും ഈ വീഡിയോ കാഴ്ചക്കാരെ ഞെട്ടിക്കും. ഗ്രാമീണര്‍ കൈകള്‍കൊണ്ട് ഒരു പായ എടുത്തുയര്‍ത്തുന്ന രീതിയില്‍ റോഡ് ഉയര്‍ത്തുന്നത് കാണാം.
പുന്തോട്ടത്തില്‍ പാകുന്ന പുല്‍ത്തകിടി പൊളിഞ്ഞ് വരുന്ന കണക്കെ റോഡ് ഉയര്‍ന്ന് വരുന്ന കാഴ്ചയാണ് വൈറല്‍ വീഡിയോയില്‍ ഉള്ളത്. പ്രധാനമന്ത്രിയ ഗ്രാമീണ സഡക് യോജന (PMGSY) പദ്ധതിയുടെ ഭാഗമായാണ് റോഡ് പണികഴിപ്പിച്ചത്. ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് റോഡിന്റെ നിര്‍മാണമെന്നാണ് കരാറുകാരന്‍ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.
എന്നാല്‍ അയാള്‍ പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരം കാണുക മാത്രമാണ് ചെയ്തതെന്നും ജര്‍മന്‍ സാങ്കേതികവിദ്യയെല്ലാം പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമായിരുന്നുവെന്ന് ഗ്രാമീണര്‍ തന്നെ കണ്ടുപിടിക്കുകയായിരുന്നു. 9.3 കിലോമീറ്ററാണ് റോഡിന്റെ നീളം. റോഡില്‍ കല്ല് പതിക്കുന്ന ഘട്ടത്തില്‍ കോണ്‍ട്രാക്ടര്‍ സൈറ്റ് സന്ദര്‍ശിക്കുന്നത് നിര്‍ത്തുകയായിരുന്നു. വേണ്ട വിധത്തില്‍ പരിപാലിക്കപ്പെടാതിരുന്ന റോഡ് ക്രമേണ തകരാന്‍ തുടങ്ങുകയായിരുന്നു. ഗ്രാമീണര്‍ പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങിയതോടെ അവരുടെ വായടപ്പിക്കാനായി തിടുക്കത്തില്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നുവെന്നാണ് ആരോപണം.
റോഡ് നിര്‍മാണത്തിലെ അപാകതകള്‍ തുറന്ന് കാണിച്ച ഗ്രാമീണര്‍ ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനുമെതിരെയാണ് വിരല്‍ചൂണ്ടുന്നത്. ഏതായാലും റോഡ് പണിയിലെ അഴിമതിക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ നേടിക്കൊടുക്കുന്നതിനായുള്ള പരിപാടികള്‍ക്ക് പിന്നിലാണ് ഗ്രാമീണര്‍ ഇപ്പോള്‍. അതിന് വേണ്ടി ഏതറ്റം വരെയും പോകുമെന്നാണ് അവര്‍ പറയുന്നത്. 100 മണിക്കൂർ കൊണ്ട് 100 കിലോമീറ്റർ ദേശീയപാത പൂർത്തിയാക്കി ദേശീയപാത അതോറിറ്റി ലോക റെക്കോഡിടുന്ന കാലത്താണ് രാജ്യത്തെ ഗ്രാമീണ റോഡുകൾക്ക് ഇപ്പോഴും ദുർഗതിയെന്നതാണ് സങ്കടകരം.


Click it and Unblock the Notifications








