മരണത്തിൻ്റെ താഴ്വരയായി ഹിമാചൽ പ്രദേശ്; വേണം ജീവൻ്റെ വിലയുളള ജാഗ്രത
ഹിമാചൽ പ്രദേശിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 3,000-ലധികം 'റോൾ-ഡൗൺ' അപകടങ്ങളിലായി 2,600-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായി സംസ്ഥാന പോലീസ് പറയുന്നു.

ഇടുങ്ങിയതും തകർന്നതുമായ ഹിമാചൽ പ്രദേശിലെ റോഡുകൾ യാത്രയ്ക്ക് ഒട്ടും സുരക്ഷിതമല്ല. ക്രാഷ് ബാരിയറുകളുടെ അഭാവം, തെറിച്ചു വരുന്ന കല്ലുകൾ, ചരൽ, അമിതഭാരം കയറ്റി വരുന്ന വാഹനങ്ങളുടെ അമിതവേഗത എന്നിവയൊക്കെയാണ് എല്ലാവരുടേയും പേടി സ്വപ്നം.

കൂടുതൽ യാത്രക്കാരെയും ട്രിപ്പും ലഭിക്കാൻ ഡ്രൈവർമാർ പരസ്പരം മത്സരിക്കുന്നുമുണ്ട്. ഒരു ചെറിയ പിഴവ് വലിയ ഗുരുതരമായ അപകടങ്ങളിലേക്കാണ് നയിക്കുന്നത് മലമുകളിൽ എപ്പോൾ വേണമെങ്കിലും മണ്ണിടിച്ചിൽ ഉണ്ടാകാം. ചിലപ്പോൾ പാറക്കെട്ടുകൾ ഉരുണ്ട് വന്ന് വാഹനങ്ങളിൽ ഇടിക്കാറുണ്ട്. ഇതിനെല്ലാം പുറമേ മയക്കുമരുന്ന് ഉപയോഗിച്ചുള്ള വാഹനമോടിക്കലും. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോകുന്നതാണ് അപകടങ്ങളുടെ മറ്റൊരു കാരണം.

കുളുവിലെ സൈഞ്ച് താഴ്‌വരയിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് 13 പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് പോലീസ് പ്രസ്താവന. മലയോര മേഖലകളിലെ റോഡുകളിൽ ക്രാഷ് ബാരിയറുകൾ ഇല്ലാത്തതാണ് ഇത്തരം അപകടങ്ങൾക്ക് കാരണം.

സംസ്ഥാനത്ത് അഞ്ച് വർഷത്തിനിടെ 3,020 "റോൾ ഡൗൺ" അപകടങ്ങളിൽ 2,633 പേർ മരിക്കുകയും 6,792 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ മൊത്തം റോഡിന്റെ നീളം 38,035 കിലോമീറ്ററാണെങ്കിൽ, റോഡിന്റെ 520 കിലോമീറ്ററിൽ മാത്രമാണ് ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചത്.

ഷിംലയിലാണ് ഏറ്റവും കൂടുതൽ റോൾ ഡൗൺ അപകടങ്ങൾ നടന്നതെന്ന് റിപ്പോർട്ടുകളിൽ നിന്ന വ്യക്തമാണ്, ഇത്തരം 973 ഓളം അപകടങ്ങള്‍ ഷിംലയില്‍ നടന്നു എന്നാണ് കണക്കുകള്‍.

മാണ്ഡിയിൽ 425 അഥവാ 14 ശതമാനം അപകടങ്ങളും ചമ്പയിലും സിർമൗറിലും 306 അപകടങ്ങളും വീതവും നടന്നു. മൊത്തം അപകടങ്ങളുടെ 56 ശതമാനം ലിങ്ക് റോഡുകളിലും 1,185 അപകടങ്ങള്‍ അഥവാ 39 ശതമാനം ദേശീയ, സംസ്ഥാന പാതകളിലും സംഭവിച്ചതായും പൊലീസിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ഏകദേശം 42 ശതമാനം അല്ലെങ്കിൽ 1,264 അപകടങ്ങൾ അമിതവേഗത മൂലമാണ്, 21 ശതമാനം അപകടങ്ങളിൽ അപകടകരമായ ഡ്രൈവിംഗാണ് പ്രധാന കാരണം. 20 ശതമാനം അപകടങ്ങൾക്കും കാരണം ശ്രദ്ധയില്ലാതെ ടേണിംഗ് എടുത്തതിൻ്റെ ഫലമാണ്.

51 ശതമാനം അപകടങ്ങളിൽ അതായത് 1,530 കാറുകളാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്, 592 അപകടങ്ങളിൽ പിക്കപ്പ് വാഹനങ്ങളും 79 അപകടങ്ങളിൽ ബസുകളുമാണ് ഉൾപ്പെട്ടിരിക്കുന്നത്.

ക്രാഷ് ബാരിയറുകൾ സ്ഥാപിക്കുന്നതിനായി ബ്ലാക്ക് സ്പോട്ടുകൾ/ക്ലസ്റ്ററുകൾ/സ്ട്രെച്ചുകളുടെ ഒരു ലിസ്റ്റ് ഹിമാചല്‍ പ്രദേശ് പൊതുമരാമത്ത് അധികാരികളുമായി പങ്കിട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. ഓരോ ജില്ലയിലും ദുർബലമായ 10 സ്‌ട്രെച്ചുകളുടെ മറ്റൊരു പട്ടികയും പങ്കിട്ടു. ഇവയ്ക്ക് ഉടനടി നടപടി ആവശ്യമാണ്.

ഭൂരിഭാഗം ഗ്രാമീണ റോഡുകളും നിർമ്മിക്കുന്നത് അവിടുത്തെ താമസക്കാരിൽ നിന്ന് ഭൂമി വാങ്ങിയതിന് ശേഷമാണ്. റോഡ് നവീകരണ സാധ്യത കുറവായതിനാൽ റോഡിന്റെ നവീകരണം വലിയ വെല്ലുവിളിയായി തുടരുകയാണ്. അത് മാത്രമല്ല ചില റോഡുകൾ ധാരാളം ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നത് കൂടിയാണ്.


Click it and Unblock the Notifications








