അയ്യപ്പന്മാർക്ക് ആശ്വാസം! പതിറ്റാണ്ടുകളായി ഫയലിലിരുന്ന ശബരിമല റോപ് വേ പദ്ധതിയ്ക്കു പച്ചക്കൊടി; പണികൾ ഇക്കൊല്ലം
ശബരിമലയിൽ ദുരിതങ്ങൾ കുറയുകയും, സൗകര്യങ്ങൾ മെച്ചപ്പെടുന്നതുമായ വാർത്തകളാണ് ഇപ്പോൾ ലഭിക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് പ്രഖ്യാപിച്ച റോപ് വേ പദ്ധതിയുടെ തറക്കല്ല് ഈ സീസണിൽ തന്നെ ഇടും എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പമ്പ ഹിൽടോപ്പിൽ നിന്ന് സന്നിധാനം പൊലീസ് ബാരക്കിനടുത്തേക്ക് വരെയാണ് റോപ് വേ സജ്ജമാക്കുന്നത്. 2.7 കിലോമീറ്ററോളം ദൂരം വരുന്ന റോപ് വേയ്ക്ക് 250 കോടി രൂപയോളമാണ് ചെലവ്. അവശ്യസാധനങ്ങളും ശബരിമല സന്നിധാനത്തേക്കുള്ള ചരക്ക് നീക്കത്തിനുമായിട്ടാണ് ഈ റോപ് വേ നിർമ്മിക്കുന്നത്.
ഇതോടെ ട്രാക്ടറിൽ സന്നിധാനത്തേക്കുള്ള ചരക്കു നീക്കം കാര്യമായി കുറയും. അതോടൊപ്പം തന്നെ അത്യാഹിതത്തിൽ പെടുന്നവരെയും രോഗികളേയും സന്നിധാനത്തു നിന്ന് അടിയന്തരമായി താഴേക്ക് എത്തിക്കുന്നതിന് റോപ് വേയിൽ ആംബുലൻസ് കാറുകളും ഉണ്ടാകും. ഇതുവഴി വെറും 10 മിനിറ്റിൽ പമ്പയിൽ എത്താം എന്നതും ശ്രദ്ധേയമാണ്.

അടുത്ത ക്യാബിനറ്റ് യോഗത്തിൽ ഇതിനായിട്ടുള്ള അനുമതി മന്ത്രിസഭ നൽകും, അതിനു മുന്നോടിയായി വനവത്ക്കരണത്തിനുള്ള പരിഹാര ഭൂമി ഈ മാസം 23 -ന് മുമ്പ് നിർദേശിക്കാൻ വനം വകുപ്പ് ഉദ്യാഗസ്ഥരെ സർക്കാർ ചുമതലപ്പെടുത്തി. ദേവസ്വം വകുപ്പ് മന്ത്രി V.N വാസവൻ, വനം വകുപ്പ് മന്ത്രി A.K ശശീന്ദ്രൻ എന്നിവരും ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. P.S പ്രശാന്തും പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ചുള്ള തീരുമാനമായത്.
റോപ് വേ പദ്ധതിയ്ക്കായി 1.5 ഏക്കറോളം വനഭൂമി ആവശ്യമാണ്. ഇതിന് പകരമാണ് വനം വകുപ്പിന് മറ്റൊരിടത്ത് റവന്യൂ വകുപ്പ് ഭൂമി നൽകുക. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം പകരം ഭൂമിയായി കൊല്ലം ജില്ലയിലെ ശെന്തുരുണി വന്യജീവി സങ്കേതത്തിലെ കുളത്തൂപ്പുഴ കട്ടിലപ്പാറയിലെ റവന്യൂ ഭൂമി വനം വകുപ്പിന് കൈമാറും എന്നാണ് സൂചിപ്പിക്കുന്നത്. ഇതിൽ ഒമ്പത് ഹെക്ടർ റവന്യൂ ഭൂമി വനവൽക്കരണത്തിനായി വനംവകുപ്പിന് വിട്ടുനൽകും എന്ന് പറയപ്പെടുന്നു.
പരിസ്ഥിതിക്ക് കാര്യമായ കോട്ടം ഒന്നും തന്നെ തട്ടാത്ത വിധത്തിലുള്ള നിർമാണമാണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് ദേവസ്വം വകുപ്പ് മന്ത്രി യോഗത്തിൽ വ്യക്തമാക്കി. ഇതിനു ആധാരമായി മുമ്പ് സമർപ്പിച്ച രൂപരേഖയിൽ നിന്ന് പുതുക്കിയ രൂപരേഖയിൽ തൂണുകൾ/ ടവറുകളുടെ എണ്ണം ഏഴിൽ നിന്ന് അഞ്ചായും പദ്ധതിയ്ക്കായി മുറിച്ചു മാറ്റേണ്ട മരങ്ങളുടെ എണ്ണം 300 -ൽ നിന്ന് 80 ആയി കുറഞ്ഞതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് P.S പ്രശാന്ത് പറഞ്ഞു.
ഈ മണ്ഡലകാലത്ത് തന്നെ റോപ് വേ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതുണ്ട് എന്നും നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കണം എന്നും മന്ത്രി നിർദ്ദേശിച്ചു. നിർദ്ദിഷ്ട റോപ് വേയുടെ ലോവർ ടെർമിനൽ പമ്പ KSEB സബ്സ്റ്റേഷന് സമീപമുള്ള ഹിൽടോപ്പിലും അപ്പർ ടെർമിനൽ സന്നിധാനത്തെ പൊലീസ് ബാരക്കിന് സമീപവുമാണ് നിർമിക്കാൻ പദ്ധതിയിട്ടിരിക്കന്നത്.

നീലിമല, സ്വാമി അയ്യപ്പൻ റോഡിലെ ചരൽമേട്, മരക്കൂട്ടം ജംഗ്ഷൻ, ചന്ദ്രാനന്ദൻ റോഡിലെ പാറമട, സന്നിധാനത്തെ പൊലീസ് ബാരക്കിന് സമീപം എന്നിവിടങ്ങളിലാണ് റോപ് വേ പദ്ധതിയുടെ ഭാഗമായിട്ട് നിർമ്മിക്കുന്ന അഞ്ച് ടവറുകൾ സ്ഥാനം. ഓരോ ടവറിനും 40 മീറ്റർ മുതൽ 60 മീറ്റർ വരെ ഉയരമുണ്ടാവും. ഓരോ വർഷവും 40,000 മുതൽ 60,000 ടൺ വരെ സാധനങ്ങളും ചരക്കു നീക്കം റോപ് വേയിലൂടെ സാധ്യമാവും എന്നാണ് വിലയിരുത്തൽ.
ഈ വർഷം തറക്കല്ലിട്ട് രണ്ട് വർഷത്തിനുള്ളിൽ റോപ് വേ പദ്ധതി പൂർത്തീകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 2027 ശബരിമല സീസണോടെ റോപ്പ് വേ പ്രവർത്തനക്ഷമമാക്കുക എന്നാണ് ലക്ഷ്യം. 2011 -ൽ പ്രഖ്യാപിച്ചതാണ് എങ്കിലും ഭൂമി വിട്ടുനൽകുന്ന കാര്യത്തിലെ അനിശ്ചിതത്വമാണ് ഈ പദ്ധതി ഇത്രയധികം നീളാനുള്ള പ്രധാന കാരണം.


Click it and Unblock the Notifications








