ഇനി എല്ലാം ഭാരത് NCAP; സേഫർ കാർ ഫോർ ഇന്ത്യ ക്യാമ്പയിൻ ഇനിയില്ല
ഭാരത് NCAP -യുടെ വരവോടെ ഗ്ലോബൽ NCAP -യുടെ സേഫർ കാർ ഫോർ ഇന്ത്യ എന്ന ക്യാമ്പയിനിന് അവസാനമായിരിക്കുകയാണ്. ഇന്ത്യക്ക് സ്വന്തമായി ഇനി ക്രാഷ് ടെസ്റ്റ് നടത്താനുളള പ്രോഗ്രാം ഇപ്പോൾ സജ്ജമായിരിക്കുകയാണ്. 2013-ൽ ആരംഭിച്ച ഭാരത് NCAP -യുടെ സേഫർ കാർ ഫോർ ഇന്ത്യ എന്ന ക്യാമ്പയിൻ ഇന്ത്യൻ റോഡുകളിൽ സുരക്ഷിതമായ വാഹനങ്ങൾക്കായി അവബോധം വളർത്തുന്നതിലും നടത്തുന്നതിലും നിർണായക പങ്കാണ് വഹിച്ചത്. .
കഴിഞ്ഞ പത്ത് വർഷത്തിനിടയ്ക്ക് കാമ്പെയ്‌ൻ 50-ലധികം മോഡലുകളെ കർശനമായ ക്രാഷ് ടെസ്റ്റുകൾക്ക് വിധേയമാക്കുകയും, മൊത്തം 62 ടെസ്റ്റുകൾ നടത്തുകയും ചെയ്തിരുന്നു. ഇന്ത്യൻ നിർമ്മിത പാസഞ്ചർ വാഹനങ്ങളുടെ ബിൽഡ് ക്വാളിറ്റിയും സുരക്ഷാ ഫീച്ചറുകളും വിലയിരുത്തുന്നതിലാണ് എപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

എന്നിരുന്നാലും, ഭാരത് NCAP ശക്തി പ്രാപിക്കുകയും ഒക്ടോബറിൽ അതിന്റെ ഔദ്യോഗിക ലോഞ്ചിന് തയ്യാറെടുക്കുകയും ചെയ്യുന്നത് കൊണ്ട്, ഈ വർഷം അവസാനത്തോടെ ഇന്ത്യയ്‌ക്കായുള്ള സേഫർ കാർ ഫോർ ഇന്ത്യഎന്ന കാമ്പെയ്‌ൻ അവസാനിപ്പിക്കാനുള്ള തന്ത്രപരമായ തീരുമാനമാണ് ഗ്ലോബൽ എൻസിഎപി എടുത്തിരിക്കുന്നത്. പുതുതായി സ്ഥാപിതമായ ഭാരത് എൻസിഎപിയുമായി മത്സരിക്കുന്നതിനുപകരം അതിനെ പിന്തുണയ്ക്കുന്നതിനും സഹകരിക്കുന്നതിനുമുള്ള ഗ്ലോബൽ എൻസിഎപിയുടെ പ്രതിബദ്ധതയെയാണ് ഈ തീരുമാനത്തിലൂടെ കാണേണ്ടത്.
3.5 ടണ്‍ വരെ ഭാരമുള്ള M1 വിഭാഗത്തില്‍ വരുന്ന കാറുകളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉയര്‍ത്താനുള്ള ഭാരത സര്‍ക്കാരിന്റെ ഒരു സംരംഭമാണ് പുതുതായി സമാരംഭിച്ച ഭാരത് ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം. അപ്ഡേറ്റ് ചെയ്ത ഗ്ലോബല്‍ NCAP പ്രോട്ടോക്കോളുകളും യൂറോ NCAP-ന്റെ ചില ടെസ്റ്റുകളും അടിസ്ഥാനമാക്കിയാണ് ഭാരത് NCAP രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പുതിയ ഭാരത് NCAP പ്രോഗ്രാമിന് കീഴില്‍ ഇന്ത്യയില്‍ നിലവിലുള്ള കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് (AIS) 197 പ്രകാരം തങ്ങളുടെ കാറുകള്‍ സ്വമേധയാ പരിശോധനയ്ക്ക് സമര്‍പ്പിക്കാന്‍ കഴിയും. യുഎസ്, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഇത്തരത്തില്‍ ഒരു തദ്ദേശീയ കാര്‍ ക്രാഷ് ടെസ്റ്റ് പ്രോഗ്രാം നടത്തുന്ന ലോകത്തിലെ അഞ്ചാമത്തെ രാഷ്ട്രമാണ് ഇന്ത്യ.
ഡ്രൈവറടക്കം പരമാവധി എട്ട് സീറ്റുകളുള്ള പാസഞ്ചര്‍ വാഹനങ്ങളാണ് M1 വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. 2023 ഒക്ടോബര്‍ 1-ന് ആരംഭിക്കുന്ന കാറുകളുടെ ക്രാഷ് ടെസ്റ്റിംഗിന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ട് (CIRT) നിയന്ത്രിക്കും. വിവിധ ക്രാഷ് ടെസ്റ്റ് രീതികളിലൂടെ പരീക്ഷിക്കുന്ന കാറുകള്‍ക്ക് മുതിര്‍ന്നവര്‍ക്കുള്ള സംരക്ഷണം (AOP), കുട്ടികളുടെ സംരക്ഷണം (COP) എന്നിവയ്ക്ക് സ്റ്റാര്‍ റേറ്റിംഗ് നല്‍കും.
ക്രാഷ് ടെസ്റ്റുകളില്‍ ഫ്രണ്ടല്‍ ഓഫ്‌സെറ്റ് ക്രാഷ് ടെസ്റ്റുകള്‍, സൈഡ് ഇംപാക്ട് ക്രാഷ് ടെസ്റ്റുകള്‍ എന്നിവ ഉള്‍പ്പെടും. വാഹനത്തിന്റെ ഘടനയും അതിലെ യാത്രക്കാരെ സുരക്ഷിതമായി സംരക്ഷിക്കാനുള്ള ശേഷിയും പരീക്ഷയില്‍ വിലയിരുത്തുന്നു. സീറ്റ് ബെല്‍റ്റുകള്‍, കുട്ടികളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍, എയര്‍ബാഗുകള്‍, കാല്‍നടയാത്രക്കാര്‍ക്കുള്ള സംരക്ഷണം തുടങ്ങി എല്ലാ സുരക്ഷാ മേഖലകളും പരിശോധനയില്‍ ഉള്‍പ്പെടും.
കാര്‍ നിര്‍മ്മാതാക്കള്‍ പരിശോധനയ്ക്കായി നിയുക്ത ഏജന്‍സിക്ക് ഫോം 70-എ വഴി അപേക്ഷിക്കേണ്ടതുണ്ട്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), കാല്‍നട യാത്രക്കാരുടെ സംരക്ഷണം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ എന്നിവ പോലുള്ള സുരക്ഷാ ഫീച്ചറുകള്‍ റേറ്റിംഗുകള്‍ക്ക് മികച്ച സംഭാവന നല്‍കും. നേരത്തെ വെറും 12.50 ലക്ഷം രൂപ മാത്രമുണ്ടായിരുന്ന ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായം ഇന്ന് 15 ലക്ഷം കോടി രൂപയിലേക്ക് വളര്‍ന്ന് പന്തലിച്ചിരിക്കുകയാണ്.
അടുത്തിടെ ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ വിപണി ആയി മാറിയിരുന്നു. വാഹനങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് റോഡപകടങ്ങളും കൂടുന്നുണ്ട്. റോഡപകടങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്ന് കൂടിയാണ് ഇന്ത്യ. ഓരോ വര്‍ഷവും 5 ലക്ഷത്തിലധികം അപകടങ്ങള്‍ നടക്കുന്ന ഇന്ത്യയില്‍ 1.5 ലക്ഷത്തോളം ജീവനുകളാണ് നിരത്തുകളില്‍ പൊലിയുന്നത്. ഓരോ ദിവസവും 1100 അപകടങ്ങളും 400 അപകടമരണങ്ങളുമാണ് ഇന്ത്യയില്‍ അരങ്ങേറുന്നത്.


Click it and Unblock the Notifications








