പൊലീസ് വണ്ടിയും ഇങ്ങനെയായോ? വൈറല്‍ വീഡിയോക്ക് പിന്നാലെ പുലിവാല് പിടിച്ച് പൊലീസുകാരന്‍
ഇന്ന് സോഷ്യല്‍ മീഡിയ തുറന്നാല്‍ ഇൻഫ്ലുവന്‍സേഴ്‌സിന്റെ ബഹളമാണ്. യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ ധാരാളം ഫോളോവേഴ്‌സുള്ള സെലിബ്രിറ്റി സ്റ്റാറ്റസുള്ള ആളുകള്‍ റീച്ചും കാഴ്ചക്കാരെയും കൂട്ടാന്‍ ചെയ്യുന്ന പല പ്രവര്‍ത്തികളും വാര്‍ത്തയാകാറുണ്ട്. വാഹനലോകത്തേക്ക് വരുമ്പോള്‍ യുവാക്കളെ കൈയ്യിലെടുക്കാനായി നടുറോഡില്‍ കാറിലും ബൈക്കിലുമെല്ലാം സ്റ്റണ്ടിംഗ് നടത്തുന്ന നിരവധി വൈറല്‍ വീഡിയോകള്‍ നാം കാണാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ഇത്തരം വീഡിയോകള്‍ തന്നെ തെളിവായി സ്വീകരിച്ച് അധികൃതര്‍ ഇപ്പോള്‍ ചലാനിടുന്ന ഉദാഹരണങ്ങളും നാം കണ്ടു. എന്നാല്‍ സോഷ്യല്‍ മീഡിയ സെലിബ്രിറ്റി കാരണം ഒരു പൊലീസുകാരന്‍ തന്നെ കുഴപ്പത്തില്‍ ചാടിയാലോ?. അതെ അത്തരമൊരു സംഭവമാണിപ്പോള്‍ പഞ്ചാബില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

പഞ്ചാബ് പോലീസിന്റെ മഹീന്ദ്ര സ്‌കോര്‍പ്പിയോ കാറിന്റെ ബോണറ്റിലിരുന്ന് ഒരു യുവതി ചിത്രീകരിച്ച വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇതിന്റെ പേരിലാണ് പൊലീസ് ഇന്‍സ്‌പെക്ടറായ അശോക് ശര്‍മയെ ജലന്ധര്‍ പൊലീസ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇൻഫ്ലുവന്‍സര്‍ക്ക് ഇന്‍സ്റ്റഗ്രാം റീല്‍ വീഡിയോ ചിത്രീകരിക്കുന്നതിനായി ഔദ്യോഗിക വാഹനം വിട്ടുനല്‍കിയതിനാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ ജലന്ധര്‍ പൊലീസ് കമീഷണര്‍ കുല്‍ദീപ് ചഹല്‍ നടപടിക്ക് ഉത്തരവിട്ടത്.
യുവതി പകര്‍ത്തിയ ഇന്‍സ്റ്റാഗ്രാം റീല്‍സ് വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെയാണ് നടപടി ആവശ്യമായി വന്നത്. ഇന്‍സ്പെക്ടര്‍ അശോക് ശര്‍മ്മയുടെ അനുവാദം വാങ്ങിയ ശേഷമാണ് സോഷ്യല്‍ മീഡിയയില്‍ പ്രശസ്തയായ യുവതി പൊലീസിന്റെ മഹീന്ദ്ര സ്‌കോര്‍പിയോ കാറിന് മുകളില്‍ കയറിയിരുന്ന് ഇന്‍സ്റ്റാഗ്രാം റീലുകള്‍ ഷൂട്ട് ചെയ്തത്. ഇതേത്തുടര്‍ന്നാണ് ഇന്‍സ്പെക്ടര്‍ അശോക് ശര്‍മയെ സസ്‌പെന്‍ഡ് ചെയ്തത്.

പഞ്ചാബി ഗാനത്തിന് ചുവടുവെക്കുന്ന യുവതി തന്റെ വിരലുകള്‍ ഉപയോഗിച്ച് അധിക്ഷേപകരമായ ആംഗ്യങ്ങളും ക്യാമറയെ നോക്കി കാണിക്കുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കേ ആയിരുന്നു ഇതെല്ലാം. എന്നാല്‍ ഔദ്യോഗിക പൊലീസ് വാഹനം ഉപയോഗിച്ച് ഇന്‍സ്റ്റാഗ്രാം റീല്‍സ് വീഡിയോ ചിത്രീകരിച്ച യുവതിക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.
പൊതുസ്ഥലത്ത് വെച്ച് അധിക്ഷേപകരമായ ആംഗ്യങ്ങള്‍ കാണിക്കുന്നതും പൊലീസ് കാറുകള്‍ പോലുള്ള പൊതുസ്വത്തുക്കള്‍ ഇങ്ങനെ ദുരുപയോഗം ചെയ്യുന്നതും നിയമപ്രകാരം കുറ്റകരമാണ്. ഇന്‍സ്റ്റാഗ്രാം റീലുകള്‍ എടുക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തന്റെ ഔദ്യോഗിക വാഹനം വിട്ടുനല്‍കിയ നടപടി ഒട്ടും ശരിയായില്ലെന്ന് വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇന്‍സ്‌പെക്ടറെ എത്ര കാലത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതെന്നും വ്യക്തമല്ല.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊലീസിന്റെ ഔദ്യോഗിക വാഹനങ്ങളും മറ്റും റീല്‍സും മറ്റും ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന ഇൻഫ്ലുവന്‍സേഴ്‌സിനും സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ക്കും ഈ സംഭവം ഒരു പാഠമായിരിക്കും. നിയമങ്ങള്‍ മനസിിലാക്കി പ്രവര്‍ത്തിക്കാന്‍ ഇത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പഠിപ്പിക്കുന്നു. ട്രാഫിക് നിയമലംഘനങ്ങള്‍ക്കായി മാത്രമല്ല മറ്റ് കുറ്റകൃത്യങ്ങള്‍ തടയാനും പൊലീസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ സജീവമായി നിരീക്ഷിച്ച് വരികയാണ്.
സോഷ്യല്‍ മീഡിയ വാളുകളില്‍ പ്രത്യക്ഷപ്പെടുന്ന വീഡിയോകള്‍ തെളിവാക്കി ട്രാഫിക് ചലാനിടല്‍ മാത്രമല്ല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുകയും ചെയ്യുന്നുണ്ട്. കേരളത്തില്‍ ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ ഉപയോഗിച്ച് നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നത് നമ്മള്‍ കണ്ടു. ഇതുവഴി വാഹനാപകടങ്ങളും മറ്റും വളരെ കുറക്കാന്‍ സാധിച്ചതായാണ് സര്‍ക്കാര്‍ പറയുന്നത്.
സമീപകാലത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. ട്രാഫിക് നിയമ ലംഘനങ്ങള്‍ കുറക്കുന്നതിനും റോഡ് ഉപഭാക്താക്കളുടെ സുരക്ഷയും മുന്നില്‍ കണ്ടാണ് ഈ നീക്കം. റീല്‍സുകളും മറ്റും നിര്‍മിക്കാനായി ഗതാഗത നിയമങ്ങളും മറ്റും ഉപയോഗിക്കുകയും ഈ ലേഖനത്തില്‍ പറഞ്ഞ പോലെ പൊതുമുതലുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്. കമന്റ്‌ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.


Click it and Unblock the Notifications








