Skoda Slavia-ക്ക് പാര്‍ക്കിങ്ങിൽ തീപിടിച്ചു; 4 മാസത്തിന് ശേഷം ഉടമക്ക് പുത്തൻ കാർ
ബേസ്മെന്റില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കോഡ സ്ലാവിയക്ക് തീ പിടിച്ച സംഭവം കുറച്ച് നാളുകള്‍ക്ക് മുമ്പ് വാര്‍ത്തയായിരുന്നു. ജൂണിലായിരുന്നു സംഭവം. എന്നാല്‍ ഇപ്പോള്‍ കത്തിയ വാഹനത്തിന്റെ ഉടമയ്ക്ക് ബ്രാന്‍ഡില്‍ നിന്ന് ഒരു പുതിയ കാര്‍ ലഭിച്ചിരിക്കുകയാണ്.

ഇന്‍ഷുറന്‍സ് പോളിസി പ്രകാരമാണ് ഉടമക്ക് പുത്തന്‍ കാര്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ വാഹനത്തിന് ഉടമ ഇന്‍ഷുറന്‍സ് അടച്ചിട്ടുണ്ടോ അതോ മറ്റെന്തെങ്കിലും ക്രമീകരണം ചെയ്തിട്ടുണ്ടോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. എങ്കിലും പുത്തന്‍ വാഹനം ലഭിച്ച ഉടമയെ അതീവ സന്തോഷവാനായാണ് കാണപ്പെട്ടത്.

കാറിന് തീപിടിച്ച് നാലുമാസത്തിന് ശേഷമാണ് ഉടമക്ക് പുതിയ വാഹനം ലഭിച്ചത്. സംഭവത്തിന്റെ വീഡിയോകളും ചിത്രങ്ങളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയിലും മറ്റും വൈറലായതിന് ശേഷമാണ് സ്‌കോഡ അധികൃതര്‍ നടപടിയെടുത്തതെന്ന് കാര്‍ ഉടമ അഭിഷേക് ഭാട്ടിയ അവകാശപ്പെടുന്നു.

രാത്രി 10 മണിയോടെയാണ് താന്‍ കാര്‍ ബേസ്‌മെന്റില്‍ പാര്‍ക്ക് ചെയ്തതെന്നാണ് ഉടമ അഭിഷേക് പറയുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെ കാറിന് സ്വയം തീപിടിക്കുകയായിരുന്നു. സംഭവം നടന്നത് ഇക്കഴിഞ്ഞ ജൂണിലാണെങ്കിലും ഇപ്പോഴാണ് വീഡിയോ പുറത്ത് വന്നത്. ബേസ്‌മെന്റില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ലാവിയ വീഡിയോയില്‍ അഭിഷേക് ഭാട്ടിയ കാണിക്കുന്നുണ്ട്.

സ്‌കോഡ സ്ലാവിയയുടെ സെക്യൂരിറ്റി അലാറങ്ങള്‍ ഏതാണ്ട് അതേ സമയത്താണ് പോയതെന്ന് ഉടമ അവകാശപ്പെട്ടു. അപ്പോഴാണ് സെക്യൂരിറ്റി ഗാര്‍ഡ് വീട്ടുകാരെ ഉണര്‍ത്തിയത്. കാറിനുള്ളില്‍ ഒന്നിലധികം സ്ഫോടനങ്ങളുണ്ടായെന്നും തീ നിയന്ത്രണവിധേയമല്ലായിരുന്നുവെന്നും അഭിഷേക് പറഞ്ഞു. ഉടമ ഒന്നിലധികം അഗ്‌നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ചുവെങ്കിലും ഫലമുണ്ടായില്ല. അഗ്‌നിശമന സേനാംഗങ്ങള്‍ പോലും ശ്രമിച്ചെങ്കിലും തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞില്ല.
മാര്‍ച്ചിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തത്. ഓഡോമീറ്റര്‍ റീഡിംഗ് സൂചിപ്പിക്കുന്നത് വാഹനം 4,000 കിലോമീറ്റര്‍ മാത്രമേ ഓടിയിട്ടുള്ളൂ എന്നാണ്. താൻ ആണ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തതെന്നും എന്നാല്‍ വീഡിയോ ഒഴിവാക്കാന്‍ സ്‌കോഡ അധികൃതര്‍ തന്നോട് അഭ്യര്‍ത്ഥിച്ചുവെന്നും അഭിഷേക് അവകാശപ്പെട്ടു. നിരവധി അഭ്യര്‍ത്ഥനകള്‍ക്ക് ശേഷമാണ് അദ്ദേഹം വീഡിയോ ഒഴിവാക്കിയത്.

സ്‌കോഡ ഇന്ത്യ സംഘം വാഹനപരിശോധനയ്ക്ക് എത്തിയെങ്കിലും നടപടി ഒന്നുമുണ്ടായില്ല. കാറിന്റെ ടോപ്പ് എന്‍ഡ് വേരിയന്റാണിതെന്നും വാഹനത്തില്‍ ബാഹ്യമായ മാറ്റങ്ങളോ മറ്റ് ഉപകരണങ്ങളോ ഒന്നും സ്ഥാപിച്ചിട്ടില്ലെന്നും അഭിഷേക് ഭാട്ടിയ പറഞ്ഞു.

ഇന്‍ഷുറന്‍സ് കമ്പനിയുമായി നേരിട്ട് ബന്ധപ്പെടാനും ക്ലെയിം നേടാനുമാണ് സ്‌കോഡ ഇന്ത്യ അഭിഷേകിനോട് ആവശ്യപ്പെട്ടത്. ഇന്‍ഷുറന്‍സ് കമ്പനിയുമായി നാല് മാസത്തെ തര്‍ക്കത്തിന് ശേഷം പരിശോധനയില്‍ നിര്‍മ്മാണ തകരാറുകള്‍ കണ്ടെത്തിയതായി അവര്‍ പറഞ്ഞു. എന്നിരുന്നാലും സ്‌കോഡ ഇന്ത്യ നിര്‍മ്മാണത്തിലെ അപാകതകളെ കുറിച്ചുള്ള ആരോപണങ്ങള്‍ അംഗീകരിക്കാതെ വാദം തുടരുകയായിരുന്നു.

കാറുകള്‍ക്ക് തീപിടിക്കുന്നത് ഒരു പ്രധാന സംഭവമാണ്. എന്നിരുന്നാലും, സ്‌കോഡ സ്ലാവിയയ്ക്ക് തീപിടിച്ചതായുള്ള സംഭവം ഇതാദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ തീപിടുത്തത്തിന് പിന്നില്‍ പല കാരണങ്ങളുണ്ടാകാമെന്നാണ് പറയപ്പെടുന്നത്.

MQB A0-IN പ്ലാറ്റ്ഫോം അടിസ്ഥാനമായി രൂപകല്പന ചെയ്യപ്പെട്ട പുതിയ സ്‌കോഡ സ്ലാവിയ ജനപ്രിയ മോഡലായ റാപ്പിഡിന്റെ പകരക്കാരനാണ്. അരങ്ങേറ്റ ശേഷം സ്‌കോഡ വാഹന നിരയില്‍ നിന്നുള്ള മറ്റൊരു ജനപ്രിയ മോഡലായി മാറി സ്ലാവിയ കഴിവ് തെളിയിച്ചു.

പെട്രോള്‍ ഓപ്ഷനില്‍ മാത്രമാണ് ഈ മോഡൽ ലഭ്യമാകുന്നത്. പുതിയ സ്‌കോഡ സ്ലാവിയ സെഡാന്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് 115 bhp എഞ്ചിനും 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുമാണവ. 10.99 - 18.39 ലക്ഷം രൂപ റേഞ്ചിലാണ് വില വരുന്നത്.

റോഡ് പ്രസന്‍സ്, നല്ല ഗ്രൗണ്ട് ക്ലിയറന്‍സ്, വലിയ ബുട്ട് സ്‌പേസ്, ഡ്രൈവിംഗ് അനുഭവം, മികച്ച എഞ്ചിന്‍ എന്നിവയാണ് സ്ലാവിയയെ ജനപ്രിയമാക്കുന്നത്. എന്നാല്‍ ഇന്റീരിയര്‍ ക്വാളിറ്റി, പിറകിലെ സീറ്റിലെ സ്ഥലക്കുറവ്, മോശം റിവേഴ്‌സ് ക്യാമറ എന്നിവ നെഗറ്റീവുകളാണ്.


Click it and Unblock the Notifications








