കേരളത്തിലെ സെക്കൻഡ് ഹാൻഡ് വിപണിയിൽ മാന്ദ്യം, അതും എംവിഡിയുടെ തലയിൽ
കേരളത്തിലെ സെക്കൻഡ് ഹാൻഡ് വിപണിയിൽ വലിയ മാന്ദ്യതയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. കാരണം മറ്റൊന്നുമല്ല കേരളത്തിലെ മോട്ടോർ വാഹന വകുപ്പിൽ ആർസി ബുക്ക് ലഭിക്കാൻ വരുന്ന താമസമാണ് സെക്കൻഡ് ഹാൻഡ് വിപണിയിലെ വിൽപ്പന കുറവ് സംഭവിക്കുന്നത്. ആർസി ബുക്ക് അച്ചടിക്കുന്നതിൽ വരുന്ന താമസം കൊണ്ട് മാസം കോടികളുടെ നഷ്ടമാണ് സംഭവിക്കുന്നത്.
വിൽക്കുന്ന വാഹനത്തിന്റെ ആർസി ബുക്ക് വാങ്ങുന്നയാളുടെ പേരിലേയ്ക്ക് മാറ്റി ലഭിക്കാൻ കാലതാമസം എടുക്കുന്നതിനാൽ വായ്പ നൽകാൻ ബാങ്കുകൾ മടിക്കുന്നതാണ് പ്രതിസന്ധിയുടെ പ്രധാന കാരണമായി പറയുന്നത്. പ്രിന്റിങ് മുടങ്ങിയിരിക്കുന്നത് കൊണ്ട് ആർസി ബുക്ക് ലഭിക്കാൻ മാസങ്ങളുടെ കാലതാമസം ഉണ്ടായതോടെ സംസ്ഥാനത്തെ ബാങ്കുകളുൾപ്പെടെ സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്ക് വായ്പ നൽകുന്നതിൽ നിന്നു വിട്ടുനിൽക്കുകയാണ് ഇപ്പോൾ.

കൊവിഡ് കാലത്താണ് യൂസ്ഡ് വാഹനവിപണി നമ്മുടെ നാട്ടിൽ ഏറെ സജീവമായത്. അതിനുമുമ്പ് കേരള സ്റ്റേറ്റ് യൂസിഡ് വെഹിക്കിള്‍ ഡീലേഴ്‌സ് ആന്‍ഡ് ബ്രോക്കേഴ്‌സ് അസോസിയേഷൻ (K.S.U.V.D.B.A) എന്ന സംഘത്തിൽ 15,000 പേരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കൊവിഡിനു ശേഷം അംഗസംഖ്യ 40,000 ആയി ഉയർന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വിദേശത്ത് ജോലി നഷ്ടപ്പെട്ടവരും നാട്ടിലെ പല ജോലികളും ഉപേക്ഷിക്കേണ്ടി വന്നവരും ഈ രംഗത്ത് ഇറങ്ങിയതാണ് കാരണം.
വിറ്റഴിച്ച വാഹനങ്ങളുടെ RC ബുക്ക് മാറ്റിക്കൊടുക്കാന്‍ സാധിക്കുന്നില്ല എന്നത് വലിയ പ്രയാസമുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇന്‍ഷുറന്‍സ് രേഖകളില്‍ മാറ്റം വരുത്താനും കഴിയുന്നുമില്ല. ഫിനാന്‍സ് സൗകര്യം നൽകി വാഹനങ്ങള്‍ വില്ക്കാനും ഇതിനാൽ സാധിക്കില്ല. വാഹനം ഡീലര്‍വഴി വിറ്റാലും RC ബുക്ക് മാറാത്തതിനാല്‍ AI ക്യാമറകളിൽ മറ്റും പെടുന്ന നിയമലംഘനങ്ങളും അതിന്റെ പിഴ സംബന്ധിച്ച വിവരങ്ങളും പഴയ RC ഉടമസ്ഥന്റെ വിലാസത്തിലേക്കാണ് പോകുന്നത്.

ഇത് വിറ്റയാളും ഡീലര്‍മാരും തമ്മില്‍ പല സന്ദർഭങ്ങളിലും വഴക്കിനും വാക്കുതര്‍ക്കത്തിനും ഇടയാക്കുന്നു. ചെറുകിട ചരക്കുവാഹനങ്ങൾ/ കൊമേർഷ്യൽ വാഹനങ്ങളുടെ കച്ചവടം സാരമായി ബാധിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തേക്ക് ചരക്കുമായി പോകണം എങ്കില്‍ പ്രത്യേക പെര്‍മിറ്റ് എടുക്കണം. അതിന് ഒര്‍ജിനല്‍ RC ബുക്കും മറ്റു രേഖകളും ഹാജരാക്കണം. ഈ സാഹചര്യത്തിൽ പുത്തൻ ഓണർമാർ വഴിമുട്ടി നിൽക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ഇ -ചെല്ലാന്‍ വിവരങ്ങള്‍ ലഭിക്കണം എങ്കില്‍ RC ഉടമയുടെ ഫോണിലേക്ക് എത്തുന്ന ഒ.ടി.പി. (OTP) നമ്പര്‍ ആവശ്യമാണ് എന്നതാണ് പുത്തൻ നിയമം. പഴയ ഉടമകളുടെ ഫോണ്‍ നമ്പരുകളിലെത്തുന്ന OTP കൈമാറിക്കിട്ടുന്നില്ല എന്നതാണ് പുതിയ പ്രശ്നം. അതിലുപരി മുൻ ഉടമകൾ പലരുടേയും പല നമ്പരുകളും ഇപ്പോൾ നിലവിൽ ഇല്ലാത്തതാണ് എന്നത് ഇതിനെ കൂടുതൽ സങ്കീർണമാക്കുന്നവയാണ്.
നിലവിലുള്ള പിഴകൾ എല്ലാം അടച്ച് ക്ലിയർ ചെയ്തിട്ടു വേണം വാഹനം വിൽക്കാന്‍. എന്നാൽ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് ഫോർവേഡ് ചെയ്യപ്പെട്ടിട്ടുള്ള പിഴ അടയ്ക്കാന്‍ ഏകജാലക/ ഓൺലൈൻ സംവിധാനങ്ങൾ ഇല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇതും ഡീലർമാരെ വളരെ അധികം നട്ടം തിരിക്കുന്ന ഒരു പ്രശ്നമാണ് എന്ന് നിസംശയം പറയാം. തപാൽ വകുപ്പിന് കുടിശിക നൽകിയില്ല എന്ന കാരണത്താലായിരുന്നു കഴിഞ്ഞ വർഷം ആർസി ബുക്ക് അച്ചടിക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിച്ചത്.
നിങ്ങൾക്ക് എപ്പോഴെങ്കിലും ഇതു പോലെയുളള അനുഭവം ഉണ്ടായിട്ടുണ്ട് എങ്കിൽ നിങ്ങൾ തീർച്ചയായും ഞങ്ങളുമായി പങ്കു വയ്ക്കാൻ മറക്കരുത്. നിങ്ങൾ ഒരു സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങാൻ നേരത്ത് ഇത് പോലെ കാല താമസം നേരിട്ടിരുന്നോ, നിങ്ങൾ ഓഫീസുകളിൽ കയറി ഇറങ്ങേണ്ട അവസ്ഥ വന്നിരുന്നോ എന്നുളള കാര്യം കമൻ്റ് ബോക്സിലൂടെ കമൻ്റ് ചെയ്താൽ അത് മറ്റുളളവർക്ക് കൂടി ഒരു തിരിച്ചറിവായിരിക്കും.


Click it and Unblock the Notifications








