എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ; വീട്ടുപേരും വിലാസവുമില്ലാത്ത സ്മാർട് ലൈസൻസ് കാർഡ്
സ്മാർട്ടായി ഓടിക്കൊണ്ടിരിക്കുന്ന ലോകത്ത് എല്ലാ കാര്യങ്ങളും സ്മാർട്ടാവാൻ ആണല്ലോ ശ്രമിക്കുന്നത്. പക്ഷേ കേരളത്തിന് ഇതിനൊന്നും യോഗമില്ല അമ്മിണിയേ പായ് മടക്കിക്കോളുക എന്ന് പറയുന്നത് പോലെയാണ്. കാരണം മറ്റൊന്നുമല്ല കേരളത്തിലെ മോട്ടോർ വാഹന വകുപ്പിൻ്റെ പുതിയ പരിപാടി ആയിരുന്നു ഡ്രൈവിങ്ങ് ലൈസൻസ് സ്മാർട് കാർഡ് രൂപത്തിലേക്ക് മാറ്റണമെന്നത്. സ്മാർട്ട് കാർഡ് രൂപത്തിലേക്ക് ലൈസൻസ് എത്തിയപ്പോൾ തൊട്ട് തുടങ്ങിയ പരാതിയും ബഹളവുമാണ്.
നമ്മുടെ ലൈസൻസ് കുറച്ച് സ്മാർട്ടായി കാണാൻ ഉളള ആഗ്രഹം കൊണ്ടാണ് കേരളത്തിലെ ലൈസൻസ് ഉടമകൾ ആവശ്യപ്പെട്ടു കൊണ്ടിരുന്നത്. എന്നാൽ ഒരു കാര്യം ചെയ്യുമ്പോൾ ഒരു അച്ചടക്കത്തോടെ ചെയ്യാൻ എന്നാണ് ഇനി പഠിക്കുന്നത്. 2024 മാർച്ച് 31 വരെയാണ് 200 രൂപ ഫീസടച്ച് ലൈസൻസ് കാർഡ് രൂപത്തിലേക്ക് മാറ്റാനുളള അവസാന തീയതി. തെറ്റ് പറ്റാത്ത മനുഷ്യരില്ല എന്നാലും ലൈസൻസ് കാർഡിൽ സേവ് ദി ഡേറ്റിൻ്റെ ചിത്രങ്ങൾ വന്നാൽ എന്ത് ചെയ്യാനാ. ഇത്രയ്ക്കേ ഉളളു വകുപ്പിൻ്റെ ശുഷ്കാന്തി.

കോട്ടയം സ്വദേശിക്ക് ലഭിച്ച ലൈസൻസ് കാർഡിൽ തൻ്റെ വീട്ടുപേരോ, വിലാസമോ ഇല്ല എന്നതാണ് പുതിയ പരാതി. എല്ലാ വിവരങ്ങളും നൽകി തന്നെയാണ് ലൈസൻസിന് അപേക്ഷിച്ചത് പക്ഷേ ലൈസൻസ് പോസ്റ്റോഫീസിൽ നിന്ന് കൈപ്പറ്റിയതിന് ശേഷം പരിശോധിച്ചപ്പോഴാണ് വീട്ടു പേരും വിലാസവും നൽകിയിട്ടില്ല എന്ന് കണ്ടത്. ആകെയുളളത് ജില്ലയും പിൻകോഡും മാത്രം. അത് കൃത്യമായി നൽകിയിട്ടുണ്ട്.
പിശകുണ്ടെന്ന് മനസിലായപ്പോൾ തന്നെ കോട്ടയം ആർടിഓ ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ ഉദ്യോഗസ്ഥർ പറഞ്ഞത് പുതിയ ലൈസൻസിൽ വിലാസം കൂട്ടിചേർക്കുന്നതിന് അപേക്ഷിക്കണമെന്നും അതിന് 505 രൂപയാകുമെന്നും ആയിരുന്നു. കൂട്ടി ചേർത്തില്ല എങ്കിൽ എന്തെങ്കിലും നിയമനടപടിയുണ്ടാകാൻ സാധ്യത കാണുമോ എന്ന ചോദ്യത്തിന് വിലാസം ചേർത്താൽ നല്ലതായിരിക്കും എന്ന മറുപടിയാണ് കിട്ടിയത്. ജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കാതെ ആദ്യം പ്രിൻ്റ് ചെയ്യുമ്പോൾ തന്നെ ഇത് കൂട്ടിചേർത്താൽ പോരേ.

നിരവധി തടസങ്ങളെ അതിജീവിച്ചാണ് ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയ പിവിസി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ നിലവിൽ വരുന്നത്. സീരിയൽ നമ്പർ, UV എംബളംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യൂആർ കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് കേരളം നൽകുന്ന ഡ്രൈവിംഗ് ലൈസൻസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
2019-ല്‍ ലൈസന്‍സ് വിതരണം കരാര്‍ ഏറ്റെടുത്ത സ്വകാര്യസ്ഥാപനം നല്‍കിയ കേസ് തീര്‍പ്പാകാത്തതിനാലാണ് ഡ്രൈവിംഗ് ലൈസന്‍സ് പരിഷ്‌കരണം വൈകിയിരുന്നത്. എന്നാൽ 2023 ഫെബ്രുവരിയിൽ ഹൈക്കോടതി നല്‍കിയ ഇടക്കാല ഉത്തരവില്‍ ലൈസന്‍സ് വിതരണവുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. സ്വന്തമായി ലൈസന്‍സ് തയാറാക്കി വിതരണംചെയ്യാന്‍ മോട്ടോ ര്‍വാഹന വകുപ്പിന് തടസമില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്വകാര്യ കമ്പനിയായ റോസ്‌മൊർട്ട കമ്പനിയുടെ എതിർപ്പ് തള്ളിയാണ് ഹൈക്കോടതി തീരുമാനം.
അധികം വൈകാതെ തന്നെ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാർഡിലേക്ക് മാറുമെന്നും മോട്ടാർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. ശരാശരി 10.35 ലക്ഷം ഡ്രൈവിംഗ് ലൈസൻസാണ് ഒരു വർഷം മോട്ടോർ വാഹന വകുപ്പ് നൽകുന്നത്. പുതിയ ലൈസൻസ് ലഭിക്കുന്നവർക്ക് മാത്രമല്ല പഴയ ലൈസൻസും പുതിയ പിവിസി പെറ്റ് ജി സ്മാർട്ട് കാർഡിലേക്ക് മാറാനാവും. പഴയ ലൈസൻസിൽനിന്ന് മാറാൻ 200 രൂപയാണ് ഈടാക്കുക. ഡ്യൂപ്ലിക്കേറ്റിന് 1200 രൂപയും.
തെറ്റുകളും കുറ്റങ്ങളും കുറച്ച് നല്ല സേവനം നൽകാൻ കേരളത്തിലെ വകുപ്പുകൾ എന്നാണ് ഇനി പഠിക്കുക. 245 രൂപ നൽകി വ്യക്തമായ വിലാസവും വീട്ടുപേരും കൊടുത്ത് അപേക്ഷിച്ച് കാത്തിരുന്നിട്ട് കിട്ടുമ്പോൾ ഇങ്ങനെ ഉളള തെറ്റുകൾ ആവർത്തിക്കുക എന്ന് പറയുന്ന്ത് വളരെ മോശമാണ്. 245 രൂപയ്ക്ക് പുറമേ 505 രൂപ കൂടി കൊടുത്താലേ ഇപ്പോൾ വന്നിരിക്കുന്ന തെറ്റ് തിരുത്താൻ സാധിക്കു. ഇങ്ങനെ ജനങ്ങളെ പിഴിയാൻ എങ്ങനെ മനസ് വരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാ തെറ്റിനും ജനങ്ങൾ കാശ് മുടക്കണം.


Click it and Unblock the Notifications








