രണ്ട് പതിറ്റാണ്ട് മുമ്പ് കൈവിട്ടുപോയ പ്രിയ അംബാസഡർ 84 -ാം വയസിൽ അച്ഛന് തിരികെ സമ്മാനിച്ച് മക്കൾ
മക്കൾ അച്ഛനമ്മമാരെ പല തരത്തിലുള്ള സമ്മാനങ്ങളുമായി അത്ഭുതപ്പെടുത്തിയ സംഭവങ്ങൾ നാം ഒരുപാട് കണ്ടിട്ടുണ്ട്. പലപ്പോഴും പുത്തൻ കാറുകൾ, ലക്ഷ്വറി മോഡലുകൾ തുടങ്ങിയവയാവും ഈ സർപ്രൈസുകൾ. എന്നാൽ വളരെ വ്യത്യസ്തമായ ഒരു ഫാദേഴ്സ് ഡേ ഗിഫ്റ്റിനെക്കുറിച്ചാണ്. വളരെ കാലത്തെ പ്ലാനിംഗിന് ശേഷമാണ് അച്ഛന്റെ കണ്ണിലുണ്ണിയായിരുന്ന കാറിനെ സഹോദരങ്ങൾ കണ്ടെത്തിയത്.
തൃശ്ശൂർ നെട്ടിശേരി സ്വദേശികളായ അജിത്തും സുജിത്തുമാണ് പിതാവായ അച്യുതൻ നായർക്ക് ഈ സർപ്രൈസ് നൽകിയത്. സംഭവം ദേ ഇങ്ങനെ, ഷൈനിംഗ് ബ്ലൂ നിറമുള്ള പഴയ മോഡൽ കാർ വീട്ടു മുറ്റത്ത് വന്ന് നിന്നപ്പോൾ അച്യുതൻ നായർക്ക് എന്താണ് കാര്യം എന്ന് മനസിലായില്ല. എന്നാൽ ഒന്നൂടെ ഒന്ന് ശ്രദ്ധച്ചപ്പോൾ മുറ്റത്ത് നിലയുറപ്പിച്ച അംബാസഡർ കാറിന്റെ പഴയ തൃശൂർ റജിസ്ട്രേഷൻ നമ്പർ കണ്ണിലുടക്കി.

1959 മോഡൽ അംബാസഡറിനെ മനസ്സിലാക്കി അദ്ദേഹത്തിന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു. വെറും കാർ എന്നതിലുപരി അതിനെ സ്നേഹിക്കുന്ന ഒരു വാഹന പ്രേമിയെ നമുക്ക് ഇവിടെ കാണാം. അംബാസഡറിനെ കണ്ട മാത്രയിൽ തന്നെ ഒരു കാലഘട്ടത്തിന്റെ ഓർമകളിലേക്ക് അച്യുതൻ നായരുടെ മനസ് ഒരു ഡ്രൈവ് എടുത്തിരിക്കാം.
23 വർഷത്തോളം അച്യുതൻ നായർ തന്റെ സ്വന്തം എന്ന പോലെ പരിപാലിച്ചതും കൊണ്ടുനടന്നതും 25 വർഷം മുമ്പ് വിറ്റുപോയതുമായ കാറാണ് 84 -ാം വയസ്സിൽ ഇപ്പോൾ അപ്രതീക്ഷിതമായി കൺമുന്നിൽ വന്നു നിൽക്കുന്നത്. കാറിൽ തന്നെ നോക്കി നിന്നിരുന്ന അച്യുതൻ നായർക്ക് അതിൽ നിന്ന് ഇറങ്ങിയ മക്കൾ അജിത്തിനെയും സുജിത്തിനെയും കണ്ടതോടെ കാര്യങ്ങൾ വ്യക്തമായി.
സർപ്രൈസുകളുമായി എപ്പോഴും അച്ഛനെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്ന മക്കൾ ഇത്തവണ ഫാദേഴ്സ് ഡേയിൽ അച്ഛന് വേണ്ടി കണ്ടെത്തിയ വളരെ അപൂർവ്വും ഹൃദയസ്പർശിയുമായ സമ്മാനമായിരുന്നു ഇത്. കേരളക്കരയുടെ പ്രിയങ്കരനായ മഹാകവി വള്ളത്തോളിന്റെ സഹോദരിയുടെ മകൻ ഡോ. V.R.മേനോന്റെ സഹായി ആയിരുന്നു അക്കാലത്ത് അച്യുതൻ നായർ.
ചേർപ്പിൽ പ്രവർത്തിച്ചിരുന്ന ജാനകി ഹോസ്പിറ്റലിന്റെ ഉടമസ്ഥനായിരുന്ന ഡോക്ടർ 1968 -ലാണ് ഈ കാർ വാങ്ങിയത്. മേനോൻ മദ്രാസിൽ നിന്ന് തൃശൂരിൽ എത്തിച്ച കാർ അങ്ങനെയാണ് അച്യുതൻ നായരുടെ കൈവശം എത്തുന്നത്. ബ്ലാക്ക് ഷെയ്ഡ് ആയിരുന്നു അന്ന് കാറിന്. ഡോക്ടറുടെ ആവശ്യങ്ങൾ കഴിഞ്ഞ് അച്യുതൻ നായരുടെ വീട്ടിൽ തന്നെയാണ് കാർ സൂക്ഷിച്ചിരുന്നത്.
അങ്ങനെ അച്യുതൻ നായരുടെ കുടുംബാംഗമായി കാർ മാറി. മക്കളുടെ കുട്ടിക്കാലത്തും തന്റെ ജീവിതത്തിന്റെ നല്ലൊരു പങ്കിലും സന്തതസഹചാരിയായിരുന്നു ഈ അംബാസഡർ. സ്വന്തമാക്കി 23 വർഷങ്ങൾക്കു ശേഷം അംബാസഡറിനെ ഡോക്ടർ വിറ്റു. കാർ വിറ്റതിന് ശേഷം വീണ്ടും രണ്ട് വർഷം അച്യുതൻ നായർ ഡോക്ടറുടെ അടുക്കൽ ജോലി ചെയ്തും അതിനു ശേഷം നിർത്തി. അപ്പോഴേക്കും മക്കളായ അജിത്തും, സുജിത്തും ബിസിനസിലേക്ക് കടന്നിരുന്നു.
അച്യുതൻ നായരുടെ മനസിൽ 1959 മോഡൽ കാർ ഓർമയായി മാറിയിരുന്നെങ്കിലും മകൻ സുജിത്ത് ഈ കാറിന്റെ പിന്നാലെ തന്നെ ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. ആദ്യം വടക്കാഞ്ചേരി സ്വദേശിയാണ് കാർ ഡോക്ടറിന്റെ കൈയ്യിൽ നിന്ന് വാങ്ങിയത്. അവിടെ ചെന്ന് സുജിത്ത് കാർ ഇടയ്ക്കു കാണുന്ന പതിവുണ്ടായിരുന്നു. പല തവണ ഇദ്ദേഹത്തിന്റെ കൈയ്യിൽ നിന്നും അംബാസഡറിനെ വാങ്ങാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല.
വർഷങ്ങൾക്കുശേഷം ഒരു മാവേലിക്കര സ്വദേശി ഈ കാർ വാങ്ങിയെന്നറിഞ്ഞ് സുജിത്ത് അവിടെയെത്തി. അച്ഛനു വേണ്ടിയുള്ള സമ്മാനമാണ് കാർ എന്നു പറഞ്ഞതും പുതിയ ഉടമയ്ക്ക് അംബാസഡർ വിട്ടു നൽകാൻ പൂർണസമ്മതം. അധികം വിലപേശലിനു നിൽക്കാതെ തന്നെ അദ്ദേഹം കാർ കൈമാറുകയും ചെയ്തു. തൃശ്ശൂരിൽ, ഭാരത് ഏജൻസീസ്, ഭാരത് പെയിന്റ്സ് എന്നീ സ്ഥാപനങ്ങൾ നടത്തുകയാണ് അച്യുതൻ നായരുടെ മക്കളായ അജിത്തും സുജിത്തും.
സൂപ്പർ താരം ജയൻ മുൻമന്ത്രി കെ.ആർ.ഗൗരിയമ്മ എന്നിവരൊക്കെ ഈ കാറിൽ സഞ്ചരിച്ചത് അടക്കം ഒട്ടേറെ പ്രിയപ്പെട്ട കഥകളുണ്ട് അച്യുതൻ നായർക്ക് ഓർക്കാൻ. ഭാര്യ ചന്ദ്രികയ്ക്കും പറയാനുണ്ട് പല കഥകൾ. ഓർമ്മകൾക്ക് ഒന്നു കൂടി തിളക്കം കൂട്ടാനായി അന്നുണ്ടായിരുന്ന ബ്ലാക്ക് നിറത്തിലേക്ക് അംബാസഡറിനെ മാറ്റാനൊരുങ്ങുകയാണ് അജിത്തും സുജിത്തും.
Source: Manoramaonline


Click it and Unblock the Notifications








