100 സിസി മോട്ടോര്‍സൈക്കിള്‍ കൊണ്ട് ലംബോര്‍ഗിനി; കാര്‍പ്രേമികളെ അമ്പരപ്പിച്ച് കര്‍ഷകന്‍
Recommended Video

ടാറ്റ നാനോ കൊണ്ട് ബുഗാട്ടി വെയ്‌റോണിനെ വരെയുണ്ടാക്കിയ വിരുതന്മാരാണ് ഇന്ത്യയില്‍. മഹീന്ദ്ര, മാരുതി കാറുകളില്‍ ഇത്തരക്കാര്‍ നടത്തിയ കരവിരുതുകള്‍ രാജ്യാന്തര സമൂഹത്തെ പോലും പലപ്പോഴും അമ്പരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ പറഞ്ഞു വരുന്നത് അഞ്ചു കോടി രൂപ വിലയുള്ള ലംബോര്‍ഗിനി അവന്റഡോര്‍ സൂപ്പര്‍കാറിനെ വീട്ടില്‍ വെച്ചുണ്ടാക്കിയ കര്‍ഷകനെ കുറിച്ചാണ്.

കേട്ടത് ശരിയാണ്, ലംബോര്‍ഗിനി എന്ന സ്വപ്‌നത്തെ വീട്ടില്‍ നിന്നും യാഥാര്‍ത്ഥ്യമാക്കിയ കര്‍ഷകനാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ ഹീറോ. ദക്ഷിണ-കിഴക്കന്‍ ഏഷ്യയിലാണ് സംഭവം.

പഴയ 100 സിസി മോട്ടോര്‍സൈക്കിള്‍ എഞ്ചിന്‍ കൊണ്ടാണ് ലംബോര്‍ഗിനി അവന്റഡോറിന് ഇദ്ദേഹം ജന്മം നല്‍കിയത്. ഒറിജിനല്‍ ലംബോര്‍ഗിനിയുടെ ഏഴയലത്ത് വരില്ലെങ്കിലും ഈ കര്‍ഷകന്റെ ലംബോര്‍ഗിനി രാജ്യാന്തര കാര്‍പ്രേമികളുടെ മനസ് കീഴടക്കി കഴിഞ്ഞു.

ലംബോര്‍ഗിനിയുടെ നിര്‍മ്മാണത്തില്‍ ഇദ്ദേഹം നടത്തിയ വീക്ഷണവും നിരീക്ഷണപാടവും കാറില്‍ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. കസ്റ്റം നിര്‍മ്മിത ബോഡി പാനലുകളിലാണ് കാറിന്റെ ഒരുക്കം.

ലംബോര്‍ഗിനി കാറുകള്‍ക്ക് സമാനമായി പിന്നോട്ടേക്ക് ചുരുങ്ങുന്ന ഹാര്‍ഡ് ടോപാണ് കാറിന്റെ പ്രധാന ആകര്‍ഷണം. പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായ ഹാര്‍ഡ്‌ടോപ് എഞ്ചിന്‍ ബേയിലേക്കാണ് ചുരുങ്ങുന്നത്.

ബ്ലാക്-ഓഫ് വൈറ്റ് പെയിന്റ് സ്‌കീമിലാണ് ഇദ്ദേഹത്തിന്റെ ലംബോര്‍ഗിനി അവന്റഡോര്‍. ക്രമീകരിക്കാവുന്ന സസ്‌പെന്‍ഷന്‍ ഉയരം, നീക്കാന്‍ സാധിക്കുന്ന സ്‌പോയിലര്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, പ്രൊജക്ടര്‍ ഹെഡ്-ടെയില്‍ ലാമ്പുകള്‍ എന്നിവ കാറിന് ഒരുപരിധി വരെ യഥാര്‍ത്ഥ സൂപ്പര്‍കാര്‍ പരിവേഷം ചാര്‍ത്തി നല്‍കുന്നുണ്ട്.

കാറിന്റെ എഞ്ചിന്‍ മുഖത്താണ് കാര്യമായ രസം. ഒറിജിനല്‍ ലംബോര്‍ഗിനി അവന്റഡോറിന് 690 bhp കരുത്തേകുന്ന V12 എഞ്ചിനാണ് പവര്‍ഹൗസ് എങ്കില്‍ ഇദ്ദേഹത്തിന്റെ അവന്റഡോറിന് കരുത്ത് പകരുന്നത് 100 സിസി സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍സൈക്കിള്‍ എഞ്ചിനാണ്.

കേവലം പുറമോഡിയില്‍ മാത്രമല്ല ലംബോര്‍ഗിനിയെ അനുസ്മരിപ്പിക്കാന്‍ കര്‍ഷകന്‍ ശ്രമിച്ചത്. കാറിന്റെ അകത്തളത്തേക്കും ഇറ്റാലിയന്‍ കരവിരുതിനെ പകര്‍ത്താന്‍ ഇദ്ദേഹം ശ്രമിച്ചിട്ടുണ്ട്.

ബക്കറ്റ് സീറ്റുകള്‍, സ്റ്റീയറിംഗിലുള്ള പാഡില്‍ ഷിഫ്റ്ററുകള്‍ അടങ്ങുന്നതാണ് ഇന്റീരിയര്‍. ലംബോര്‍ഗിനി ട്രേഡ്മാര്‍ക്കായ ജെറ്റ് ഫൈറ്റര്‍ സ്റ്റൈല്‍ സ്റ്റാര്‍ട്ടര്‍ ബട്ടണും അകത്തളത്ത് ഇടംപിടിച്ചിട്ടുണ്ട്.
മോട്ടോര്‍സൈക്കിളില്‍ നിന്നും പറിച്ചു നട്ട ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് കാറിന് ലഭിച്ചത്. എന്തായാലും ഈ കർഷകൻ നിർമ്മിച്ച ലംബോർഗിനി കാർ പ്രേമികളെ അമ്പരിപ്പിച്ചു എന്നതിൽ യാതൊരു തർക്കവുമില്ല. രാജ്യാന്തര കാർ പ്രേമികളെ ഒന്നടങ്കം അമ്പരിപ്പിച്ച ചില ഇന്ത്യൻ വെയ്റോൺ പതിപ്പുകളെ കൂടി ഇവിടെ പരിശോധിക്കാം.

വെയ്‌റോണായി മാറിയ ഹോണ്ട സിറ്റി
ദൂരകാഴ്ചയില്‍ സാക്ഷാല്‍ ബുഗാട്ടിയാണ് ഈ കസ്റ്റം ഹോണ്ട സിറ്റി. എന്നാല്‍ അടുത്തുനിന്ന് നോക്കിയാല്‍ വ്യത്യാസം തിരിച്ചറിയാവുന്നതേയുള്ളു. പുറം മോഡിയ്ക്ക് ഒപ്പം അകത്തളത്തും വെയ്‌റോണിനെ പ്രതിഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഇതിന്റെ സൃഷ്ടാക്കള്‍ നടത്തിയിട്ടുണ്ട്.

വെയ്റോണിന് സമാനമായി ക്വാഡ് ടര്‍ബ്ബോ എഞ്ചിനും കസ്റ്റം സിറ്റിയുടെ പിന്‍വശത്ത് ഒരുങ്ങിയെന്നത് ശ്രദ്ധേയം.കേവലം കാഴ്ചഭംഗി മാത്രമാണ് ഈ വ്യാജ എഞ്ചിന്‍ ലക്ഷ്യമിടുന്നത്. ഒപ്പം പുതുക്കിയ ഡാഷ്‌ബോര്‍ഡും സ്റ്റീയറിംഗ് വീലും കസ്റ്റം സിറ്റിയുടെ ലുക്കിന് പിന്തുണയേകിയിട്ടുണ്ട്.

വെയ്‌റോണായി മാറിയ ടാറ്റ നാനോ
കേട്ടാല്‍ അവിശ്വസനീയമെന്ന് തോന്നാം. എന്നാല്‍ നാനോയ്ക്കും വെയ്‌റോണായി മാറാമെന്ന് ഇന്ത്യ തെളിയിച്ചിട്ടുണ്ട്. പുറമെ നിന്ന് നോക്കുമ്പോള്‍ ബുഗാട്ടി വെയ്‌റോണായി മാറിയ ഈ കസ്റ്റം നാനോ വലിയ 'ദുരന്തമല്ല'.

ഇന്റീരിയറിലേക്ക് ബുഗാട്ടിയുടെ ആഢംബരം പകര്‍ത്താനുള്ള ശ്രമം ഒരല്‍പം അതിമോഹമല്ലേ എന്ന് തോന്നിയേക്കാം. ലെതര്‍-വുഡ് തീമിലാണ് കസ്റ്റം നാനോയുടെ ഇന്റീരിയര്‍ ഒരുങ്ങിയിരിക്കുന്നത്.

എന്നാല്‍ ഡാഷ്‌ബോര്‍ഡിന് നടുവിലായുള്ള നാനോയുടെ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ താളപ്പിഴവെന്ന പോലെ അകത്തളത്ത് നിലകൊള്ളുന്നുണ്ട്.

വെയ്‌റോണായി മാറിയ മാരുതി എസ്റ്റീം
കാഴ്ചയില്‍ തനി ബുഗാട്ടി വെയ്റോണാണ് ഈ മാരുതി എസ്റ്റീം. യഥാര്‍ത്ഥ ബുഗാട്ടി വെയ്റോണ്‍ ഒരുങ്ങുന്നത് 8.0 ലിറ്റര്‍ W16 ക്വാഡ്-ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനിലാണെങ്കില്‍ എസ്റ്റീമില്‍ ഒരുങ്ങിയ ഈ വെയ്റോണ്‍ എത്തുന്നത് 1.3 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ്.

വെയ്റോണിന് സമാനമായ വലുപ്പമേറിയ റിയര്‍ വിംഗ് എസ്റ്റീമിന്റെ ബുഗാട്ടി പരിവേഷത്തിന് മാറ്റ് പകരുന്നുണ്ട്. മണിക്കൂറില്‍ 400 കിലോമീറ്ററിന് മേലെ വേഗതയില്‍ കുതിക്കുന്ന വെയ്റോണിന് ഡൗണ്‍ഫോഴ്സ് ഏകുകയാണ് യഥാര്‍ത്ഥ റിയര്‍ വിംഗിന്റെ ലക്ഷ്യം.

വീണ്ടും വെയ്‌റോണായി മാറിയ ടാറ്റ നാനോ
ഇന്ത്യ കണ്ട ആദ്യ വെയ്‌റോണ്‍ റെപ്ലിക്കയാണിത്. പ്രശസ്ത കാര്‍ ഡിസൈനര്‍ ദിലീപ് ഛാബ്രിയയാണ് ഈ നാനോയെ ബുഗാട്ടി വെയ്‌റോണാക്കി രൂപം മാറ്റിയത്.

എന്തായാലും കാഴ്ചയില്‍ വെയ്‌റോണിനോട് നീതി പുലര്‍ത്താന്‍ ദിലീപ് ഛാബ്രിയ രൂപ കല്‍പന ചെയ്ത നാനോയ്ക്ക് സാധിച്ചിട്ടുണ്ട്.


Click it and Unblock the Notifications