അനിയാ നിൽ; കേരളത്തിലെ വാഹനങ്ങളുടെ വേഗപരിധി കുറച്ച് സർക്കാർ
കേരളത്തിൽ റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി പുതുക്കാൻ സംസ്ഥാന ഗതാഗതമന്ത്രി ആൻ്റണി രാജു ചേർന്ന യോഗത്തിൽ തീരുമാനമായിരിക്കുകയാണ്. എഐ ക്യാമറകളെല്ലാം പ്രവർത്തിക്കാൻ തുടങ്ങിയതിൻ്റെ ഭാഗമായിട്ടാണ് ഇപ്പോൾ ഈ തീരുമാനം എടുത്തിരിക്കുന്നത്. ജൂലൈ ഒന്ന് മുതലാണ് വേഗപരിധി നിലവിൽ വരിക. 2014 മുതലുളള വേഗപരിധിയാണ് ഇപ്പോഴും തുടർന്നിരുന്നത്.
ഒൻപത് സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിക്കുന്ന വേഗപരിധി ആറ് വരി ദേശീയ പാതയില്‍ 110 കിലോമീറ്ററും, 4 വരി ദേശീയ പാതയില്‍ 100, മറ്റ് ദേശീയപാത, എം.സി. റോഡ്, നാല് വരി സംസ്ഥാന പാത എന്നിവയില്‍ 90 കിലോമീറ്ററുമാണ്, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 ഉം മറ്റ് റോഡുകളിൽ 60 കിലോമീറ്ററുമാണ്.

ലൈറ്റ് മീഡിയം ഹെവി വിഭാഗത്തില്‍പ്പെട്ട ചരക്ക് വാഹനങ്ങള്‍ക്ക് 6 വരി, 4 വരി ദേശീയപാതകളില്‍ 80 കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 ഉം നഗര റോഡുകളിൽ 50 ഉം ആയിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്. മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂള്‍ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും.
ആയിരക്കണക്കിന് അപകടങ്ങളാണ് ഇന്ത്യൻ റോഡുകളിൽ സംഭവിക്കുന്നത്. മുന്നോട്ട് പോകും തോറും വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതോടെ അപകടങ്ങളുടെ എണ്ണം കൂടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇപ്പോൾ പുതിയ പഠനത്തിൻ്റെ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നതിൽ ഏറ്റവും മോശം ഡ്രൈവർമാരുളളത് ഇന്ത്യയിലാണ് എന്നാണ്. അതിൽ വലിയ അതിശയോക്തിയൊന്നുമില്ല എന്നാണ് എനിക്ക് പറയാനുളളത്. കാരണം നമ്മൾക്ക് എല്ലാം അനുഭവം ഉളളതാണല്ലോ ഇന്ത്യൻ നിരത്തിലെ ഡ്രൈവർമാരുടെ ഡ്രൈവിങ്ങ് മികവ്.

ഇന്ത്യൻ റോഡുകളിൽ ഓരോ വർഷവും റോഡപകടങ്ങളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മദ്യപിച്ചുളള വാഹനമോടിക്കൽ, റോഡിൻ്റെ ഗുണനിലവാരം, അത് പോലെ സമൂഹമാധ്യമങ്ങളിലൂടെ റോഡുകളുടെ ശോചനീയാവസ്ഥ. അപകട മരണത്തിൻ്റെ എണ്ണം എന്നിവയെല്ലാമാണ് നിലവിൽ പഠനത്തിന് വേണ്ടി ആധാരമാക്കിയിരിക്കുന്നത്. റോഡപകടങ്ങളിലൂടെ മരണം സംഭവിക്കുന്നതിൻ്റെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ എന്ന് പറയാതിരിക്കാൻ കഴിയില്ല.
രാജ്യതലസ്ഥാനമായ ദില്ലിയിലും വേഗപ്പൂട്ട് സർക്കാർ കൊണ്ടുവന്നിരുന്നു. ടാക്സി കാറുകൾക്ക് എക്സ്പ്രസ് ഹൈവേകളിലും ദേശീയ പാതകളിലും 120 ഉം 100 ഉം എന്ന ക്രമത്തിലാണ് വേഗത ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ ദില്ലി സർക്കാരിൻ്റെ പുതിയ ഉത്തരവ് പ്രകാരം ടാക്സി കാറുകൾക്ക് വേഗത 80 കിലോമിറ്ററാണ് ക്രമീകരിച്ചിരിക്കുന്നത്.
ടൂ വീലര്‍/ത്രീ വീലര്‍ എന്നിവ ഓടിക്കുന്നവരും, കാല്‍നടയാത്രക്കാരും വലിയ വാഹനങ്ങളില്‍ നിന്നും ഗതാഗത മര്യാദ തികച്ചും അര്‍ഹിക്കുന്നവരാണ്. അവരെ ഭയപ്പെടുത്താതെയും അപകടങ്ങളില്‍പ്പെടുത്താതെയും വേണം വാഹനം ഓടിക്കേണ്ടത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയുള്ള ഒരു വാഹനം ഒരു പ്രതലത്തിലിടിക്കുമ്പോള്‍ 12 നില കെട്ടിടത്തില്‍ നിന്ന് താഴെ വീഴുന്ന ആഘാതമുണ്ടാക്കും എന്ന് ഓര്‍ക്കണമെന്നാണ് കേരള പൊലീസ് ഓർപ്പിക്കുന്നത്.
വളരെ പെട്ടെന്ന് റൈറ്റ് ടേണുകളും യു ടേണുകളും ചെയ്യുക, അമിതവേഗതയില്‍ മറ്റ് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുക എന്നീ സമയങ്ങളിലാണ് കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത്. അത് കൊണ്ട് വളരെ ശ്രദ്ധിച്ച് വേണം വളവുകളും, യൂ ടേണുകളും തിരിയാൻ. എന്തായാലും എഐ ക്യാമറ പണി തുടങ്ങിയിരിക്കുന്നത് കൊണ്ട് ബൈക്കിൽ ചെത്തി നടക്കുന്നവർ ഒന്ന് ശ്രദ്ധിക്കണേ.


Click it and Unblock the Notifications








