MVD ബസിനു മുകളിൽ അഭ്യാസപ്രകടനം;ഇരിക്കട്ടെ എംവിഡി മാമൻമാരുടെ വക ഒരു കുതിരപ്പവൻ
പരസ്യത്തിനും പ്രമോഷനും വേണ്ടി പലതരം കോപ്രായങ്ങളും നമ്മൾ എല്ലാ ദിവസവും കാണുന്നുണ്ട്. നേരിട്ടും വീഡിയോകളിലൂടേയും ഒക്കെ. ഒരു ടൂറിസ്റ്റ് ബസിൻ്റെ പ്രമോഷന് വേണ്ടി ബസിൽ തൂങ്ങിയും, മുകളിൽ കയറിയുമൊക്കെയുളള പ്രമോഷൻ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മോട്ടോർ വാഹന വകുപ്പിൻ്റെ വക ഒരു സമ്മാനവും ലഭിച്ചിട്ടുണ്ട്.
താമരശ്ശേരിയിൽ കുറച്ച് യുവാക്കൾ ചേർന്ന് നടത്തിയ പ്രമോഷനാണ് മോട്ടോർ വാഹന വകുപ്പിൻ്റെ ശ്രദ്ധയിൽപ്പെട്ടത്. ഓടിക്കൊണ്ടിരിക്കുന്ന ബസിൻ്റെ മുന്നിലെ ചില്ലിൻ്റെ മുകളിലും, വശങ്ങളിലും തൂങ്ങിക്കിടന്നുകൊണ്ട് ആയിരുന്നു യുവാക്കളുടെ പ്രകടനം. സംഭവത്തിൽ ബസിൻ്റെ ഫിറ്റ്നസ് റദ്ദാക്കിയതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു. അത് മാത്രമല്ല വാഹനത്തിൽ കളർകോഡ് നിയമം ലംഘിച്ച് ഗ്രാഫിക്സ് പതിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്.

പ്രശസ്തിക്കും പ്രമോഷനും വേണ്ടി എന്ത് വേണമെങ്കിലും കാണിച്ചു കൂട്ടുന്ന സ്ഥിതിയായി ഇപ്പോൾ. റീൽസിൻ്റേയും വീഡിയോകളുടേയും ലൈക്കും കമൻ്റ്സും കൂട്ടാനാണ് ഇന്നത്തെ തലമുറ ശ്രമിക്കുന്നത്. ഇവരൊന്നും ഓർക്കാത്ത ഒരു കാര്യമുണ്ട്, പൊതുനിരത്തുകളിൽ ഇവർ ഇത്തരത്തിലുളള അപകടകരമായ സ്റ്റണ്ടുകൾ ചെയ്യുമ്പോൾ വഴിയാത്രക്കാർക്കാണ് കൂടുതൽ അപകടം. ഇത്തരം ആളുകളെ പിടികൂടുകയും പിഴ ചുമത്തുകയും ചെയ്യുന്ന വിവിധ സംഭവങ്ങൾ ഇതിനോടകം പലയിടത്തും കാണുകയും കേൾക്കുകയും വരെ ചെയ്‌തു കഴിഞ്ഞതാണ്.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലും ഇത്തരമൊരു സംഭവം നടന്നു. നാലുവരി പാതയിലൂടെ വേഗത്തില്‍ വരുന്ന ഹ്യുണ്ടായി എലൈറ്റ് i20 ഡീവിയേഷന് സമീപത്തുനിന്ന് ഡ്രിഫ്റ്റ് ചെയ്ത് എതിര്‍ദിശയിലേക്ക് തിരിച്ചു നിർത്തിയ യുവാവിൻ്റെ വീഡിയോ വൈറലായിരുന്നു. അതും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ വേണ്ടിയാണ് ഈ അഭ്യാസ പ്രകടനം ഷൂട്ട് ചെയ്‌തത്. രണ്ട് ഘട്ടമായാണ് വീഡിയോ റെക്കോർഡ് ചെയ്‌തിരിക്കുന്നത്. രണ്ടാം ഭാഗത്തിൽ ഒറ്റവരി പാതയിലൂടെ കാറോടിച്ച ശേഷം എതിര്‍ദിശയിലേക്ക് കയറി ഡ്രിഫ്റ്റ് ചെയ്ത് നിര്‍ത്തുന്നതാണ് വീഡിയോയിൽ കാണാനാവുന്നത്.
രാജ്യത്ത് ഇത്തരം നിയമലംഘനങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണെന്ന വിമർശനവും സോഷ്യൽ മീഡിയയിൽ നിന്നും ഉയർന്നുവരുന്നുണ്ട്. ഇത് പോലെയുളള ആളുകൾക്ക് എതിരെ കനത്ത നടപടിയെടുക്കണമെന്ന് അഭിപ്രായമുളളവരാണ് ഭൂരിഭാഗവും. എന്തായാലും പൊലീസ് ഇതിനോട് കൃത്യമായ രീതിയിൽ പ്രതികരിച്ച് നടപടിയെടുത്തിട്ടുണ്ട്. സംഭവം 19 വയസുള്ളയാളാണ് നടത്തിയിരിക്കുന്നതെന്നറിഞ്ഞപ്പോഴാണ് ശരിക്കും ഞെട്ടിയത്. വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തി വാഹനത്തിന്റെ വിവരം ശേഖരിച്ചതോടെയാണ് ഇക്കാര്യം പുറത്തുവന്നത്. എന്നാൽ കാർ കൗമാരക്കാരന്റെ പിതാവിന്റെ പേരിലാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
2019 മുതല്‍ ഇതുവരെ നിമയലംഘനത്തെ തുടര്‍ന്ന് 15 ചലാനാണ് കൗമാരക്കാരൻ കൊണ്ടുനടക്കുന്ന ഹ്യുണ്ടായി എലൈറ്റ് i20 കാറിന് ലഭിച്ചിരിക്കുന്നത്. കാറിൻ്റെ ഉടമ പിഴയടക്കാതെ കൂടുതൽ നിയമങ്ങൾ ലംഘിച്ച് റോഡിൽ കാർ ഉപയോഗിക്കുകയായിരുന്നു ഇത് വരെ. ചലാനുകൾ കെട്ടിക്കിടക്കുന്ന വിവരം വകുപ്പ് അധികൃതർ അറിഞ്ഞതോടെ ഡ്രൈവർക്കും വാഹനത്തിനുമെതിരെ ഉദ്യോഗസ്ഥർ കടുത്ത നടപടിയിലേക്ക് നീങ്ങി. ഇയാളെ അറസ്റ്റ് ചെയ്തതിനൊപ്പം വാഹനവും പൊലീസ് പിടിച്ചെടുത്തു. ഗ്രേറ്റർ നോയിഡയിലെ കംബക്ഷ്പൂർ ഗ്രാമവാസിയായ ശ്യാംവീർ എന്ന പത്തൊൻപതുകാരനാണ് അറസ്റ്റിലായിരിക്കുന്നത്.
അങ്ങനെയാണ് 2019 മുതല്‍ ഇതുവരെ നടത്തിയ നിയമലംഘനങ്ങളുടെ പിഴ 1.33 രൂപയായി നിശ്ചയിച്ചിരിക്കുന്നത്. റെഡ് നിറത്തിലുള്ള ഹ്യുണ്ടായി എലൈറ്റ് i20 കാറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും നടപടി സ്വീകരിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇതോടൊപ്പം 19-കാരന്റെ ലൈസൻസും റദ്ദാക്കും. പൊലീസ് ഇതിനോടകം ഇതിനായുള്ള നടപടികൾ ആരംഭിക്കുകയും ഗതാഗത വകുപ്പിനോട് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications








