ഇതിനൊക്കെ എന്നാ പറയേണ്ടെ? 5 രൂപയുടെ തർക്കത്തിന് 25,000 -ന്റെ നാശം വിതച്ച് എസ്‌യുവി ഉടമ
ഇന്ത്യൻ റോഡുകളിൽ വാഹങ്ങൾ കൊണ്ടുള്ള അക്രമങ്ങൾ/ റോഡ് റേജ് വളരെയധികമായി പെരുകി വരികയാണ്. ഈയിടെയായി, ആളുകൾ പബ്ലിക്ക് റോഡുകളിൽ പരസ്‌പരം അപമര്യാദയായി പെരുമാറുന്നതിനെ ചിത്രീകരിക്കുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും വെബ്ബിൽ പ്രത്യക്ഷപ്പെടുന്നുണ്ട്, ചില സന്ദർഭങ്ങളിലും സാഹചര്യങ്ങളിലും ഇത് വാക്ക് തർക്കത്തിനപ്പുറം കൈയ്യാംകളിയിലേക്കും മാറാറുണ്ട്.
5 രൂപയെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഒരു എസ്‌യുവി ഉടമ മനഃപൂർവം തങ്ങളുടെ കാർ റോഡിൽ നിൽക്കുന്ന ജനങ്ങളുടെ നേരെ ഓടിച്ചു കയറ്റാൻ ശ്രമിക്കുന്ന സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഡൽഹിയിലാണ് സംഭവം, എസ്‌യുവി ഡ്രൈവർ ആളുകളെ ഇടിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്.

ടൈംസ് നൗ തങ്ങളുടെ ട്വിറ്റർ പ്രൊഫൈലിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ ഫൂട്ടേജിൽ, ചുവന്ന നിറത്തിലുള്ള മഹീന്ദ്ര നുവോസ്‌പോർട്ട് എസ്‌യുവി റോഡിന്റെ തെറ്റായ ദിശയിൽ നിന്ന് വരുന്നത് കാണാം. തങ്ങളെ അക്രമിക്കാനായി വരുന്ന വാഹനത്തെ ഇഷ്ടികയും വടിയും ഉപയോഗിച്ച് റോഡരികിൽ നിൽക്കുന്നവരെ നേരിടാൻ നിൽകുന്നതും കാണാം. ഡ്രൈവർ ആളുകൾക്ക് സമീപത്തൂടെ അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും അവരെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
അതേസമയം ജനങ്ങൾ കാറിന് നേരെ വടികളും കല്ലുകളും എറിഞ്ഞ് പ്രതികരിക്കുന്നത് നമുക്ക് കാണാം. സംഭവസ്ഥലത്തുണ്ടായിരുന്ന ആരോ പകർത്തിയതാണ് ഈ വീഡിയോ. എസ്‌യുവിയുടെ പിൻഭാഗത്തെ വിൻഡ്‌ഷീൽഡ് തകർന്നതായി കാണപ്പെടുന്നു, പിൻവശത്തെ ഡോറിലും ഡെന്റുകളുണ്ട്. അതുപോലെ, എസ്‌യുവിയുടെ മുൻവശത്തും ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുള്ളതായി കാണാനാവും.

നോർത്ത് ഡൽഹിയിലെ സിഗ്നേച്ചർ ബ്രിഡ്ജിന് സമീപമാണ് സംഭവം. പാലത്തിന് സമീപം ഒരു ഭക്ഷണശാലയുടെ ഉടമയായ രാം ചന്ദ് ഇതേ തുടർന്ന പൊലീസിൽ പരാതി നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. മഹീന്ദ്ര നുവോസ്‌പോർട്ട് എസ്‌യുവിയിൽ രണ്ട് പേർ തന്റെ ഭക്ഷണശാലയിൽ വന്ന് രണ്ട് ഗ്ലാസ് വെള്ളം ചോദിച്ചതായി അദ്ദേഹം പറയുന്നു. വെള്ളം നൽകിയ ശേഷം, രാം ചന്ദ് വെള്ളത്തിനായി അഞ്ച് രൂപ ആവശ്യപ്പെട്ടു, അത് യാത്രക്കാർ നൽകാൻ വിസമ്മതിക്കുകയായിരുന്നു.
ഇരുവിഭാഗവും തമ്മിൽ ഇതേ തുടർന്ന് വാക്കുതർക്കമുണ്ടായി, വാഹനത്തിൽ വന്നവർ രാം ചന്ദിനെ ശാരീരികമായി ഉപദ്രവിക്കുകയും മർദ്ദിക്കുകയും ചെയ്തു. താമസിയാതെ സ്ഥിതിഗതികൾ വഷളായി, വീഡിയോയിൽ കാണുന്ന സംഭവങ്ങളിലേക്ക് നയിച്ചു. വാഹനത്തിന്റെ ഡ്രൈവർ മനപ്പൂർവ്വം ആളുകൾക്ക് നേരെ കാർ ഓടിച്ച് അവരെ ഉപദ്രവിക്കാൻ ശ്രമിക്കുന്നു. റോഡരികിലുള്ള ആർക്കും ഇതിൽ പരിക്കുണ്ടായി എന്ന് തോന്നുന്നില്ല.
ഈ വിഷയത്തിൽ പൊലീസ് FIR ഫയൽ ചെയ്തിട്ടുണ്ട്, നിലവിൽ കാറുമായി ബന്ധപ്പെട്ട വ്യക്തികൾക്കായി അധികൃതർ തിരച്ചിൽ നടത്തുകയാണ്. പ്രചരിക്കുന്ന വീഡിയോകളിലൂടെ, എസ്‌യുവിയുടെ ഓണർഷിപ്പ് വിവരങ്ങൾ പൊലീസിന് ലഭിച്ചെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എസ്‌യുവിയുടെ ഉടമ മൊഹ്ദ് ഹബീബ് എന്ന് വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഡൽഹി NCR മേഖലയിൽ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പൊലീസുകാരെ ബോണറ്റിൽ തൂക്കിയിട്ട് കാർ ഡ്രൈവർമാർ വാഹനങ്ങൾ ഓടിച്ചു പോയ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ട്രാഫിക് ലംഘനത്തിന്റെ പേരിൽ പൊലീസ് വാഹനം തടയാൻ ശ്രമിക്കുമ്പോൾ, ഡ്രൈവർ വേഗത കുറയ്ക്കാതെ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് ഇത്തരം സംഭവങ്ങൾ സാധാരണയായി സംഭവിക്കുന്നത്.

മിക്ക റോഡുകളിലും നിരീക്ഷണ ക്യാമറകളുടെ സാന്നിധ്യം വർധിച്ചത് കാരണം തലസ്ഥാന മേഖലയിൽ ഇത്തരം സംഭവങ്ങൾ ഇപ്പോൾ വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഇവിടെ നടന്ന ഈ സംഭവത്തിൽ അപകടമായ ഡ്രൈവിംഗിനും മനപ്പൂർവ്വമായി ഉപദ്രവിക്കാനുള്ള ശ്രമത്തിലും വാഹനത്തിന്റെ ഡ്രൈവർക്ക് നേരെ പൊലീസ് കടുത്ത നടപടിയെടുത്തേക്കാം, ഇയാളുടെ ലൈസൻസ് പോലും സസ്പെൻഡ് ചെയ്യാനുള്ള സാധ്യതകൾ ഏറെയാണ്.


Click it and Unblock the Notifications








