കണ്ടുപഠിക്കട്ടെ കെഎസ്ആര്‍ടിസി! വൻ മാറ്റത്തിനായി തായ്‌വാൻ കമ്പനിയുമായി കൈകോര്‍ക്കാൻ കര്‍ണാടക
അന്തരീക്ഷ മലിനീകരണത്തിന് വലിയ രീതിയില്‍ സംഭാവന നല്‍കുന്നത് ഓട്ടോമൊബൈല്‍ വ്യവസായമാണ്. അതിനാല്‍ സമീപ വര്‍ഷങ്ങളില്‍ ഭരണകൂടം മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നിലവില്‍ നിരത്തിലുള്ള ഡീസല്‍ വാഹനങ്ങള്‍ സര്‍ക്കാറുകള്‍ക്ക് വലിയ തലവേദനയാണ്. പൊതുഗതാഗത സംവിധാനം ഇന്നും വലിയ അളവില്‍ ഡീസല്‍ വാഹനങ്ങളാണ്.
അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറക്കുന്നതിനാല്‍ ഇലക്ട്രിക് ബസുകള്‍ വലിയ ആശ്വാസമാണ്. ഇതിനിടെ തായ്വാന്‍ കമ്പനികളുമായി സഹകരിച്ച് ബെംഗളൂരുവില്‍ ഡീസലില്‍ ഓടുന്ന സര്‍ക്കാര്‍ ബസുകള്‍ ഇലക്ട്രിക് ആക്കി മാറ്റാന്‍ ഒരുങ്ങുകയാണ് കര്‍ണാടക. നമ്മുടെ കെഎസ്ആര്‍ടിസിക്കും ശ്രമിച്ച് നോക്കാവുന്ന സംഗതിയെ കുറിച്ച് നമുക്ക് വിശദമായി നോക്കാം.

വൈദ്യുതിയാണ് ഭാവിയുടെ ഇന്ധനമെന്ന കാര്യം ഏവര്‍ക്കും അറിയാം. നിലവില്‍ നമ്മുടെ നിരത്തുകളില്‍ ഓടുന്ന പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്ന കാര്യം ഇതിനോടകം വ്യക്തമാക്കിയതാണ്. യൂറോപ്യന്‍ യൂനിയന്‍ അടുത്ത പതിറ്റാണ്ടോടെ ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണമായി നിരോധിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. കേന്ദ്ര സര്‍ക്കാറും ഘട്ടം ഘട്ടമായി ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ നിയന്ത്രിക്കുകയാണ്.
2030 വര്‍ഷത്തോടെ മൊത്തം വാഹനങ്ങളുടെ 30 ശതമാനമെങ്കിലും ഇലക്ട്രിക് വാഹനങ്ങളാക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് കേന്ദ്രസര്‍ക്കാര്‍ നീങ്ങുന്നത്. വരും തലമുറകള്‍ക്ക് വേണ്ടി നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാന്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍ അനിവാര്യമായതിന്റെ അടിസ്ഥാനത്തിലാണ് ലോകം മൊത്തം ഗ്രീന്‍ എനര്‍ജിക്കായി കൈകോര്‍ക്കുന്നത്. കേന്ദ്ര സര്‍ക്കാറിനൊപ്പം ഇലക്ട്രിക് വാഹന നയം നടപ്പാക്കി നിരവധി സംസ്ഥാനങ്ങളും തങ്ങളുടെ ചുമതലകള്‍ നിറവേറ്റുന്നു.

മലിനീകരണ തോത് കുറയ്ക്കുന്നതിനു പുറമേ, ഈ ഇലക്ട്രിക് ബസുകള്‍ അറ്റകുറ്റപ്പണികള്‍ക്കും ഇന്ധനം നിറയ്ക്കുന്നതിനുമുള്ള ചെലവുകള്‍ വലിയ അളവില്‍ കുറക്കുന്നതിനാല്‍ സംസ്ഥാനങ്ങളുടെ ഖജനാവിന് വലിയ ആശ്വാസമാണ്. പൊതുഗതാഗതത്തിനായി ഇലക്ട്രിക് ബസുകളെ ഇതിനോടകം ആശ്രയിക്കുന്ന സംസ്ഥാനമാണ് കര്‍ണാടക. പൊതുഗതാഗത സംവിധാനം വളരെ ശക്തമായ സംസ്ഥാനങ്ങളില്‍ ഒന്നും കൂടിയാണ് കര്‍ണാടക.
ഇവി വിപ്ലവത്തിലേക്കുള്ള ചുവടുവെപ്പിന്റെ ഭാഗമായി ആദ്യം സര്‍ക്കാര്‍ വാഹനങ്ങള്‍ വൈദ്യുതീകരിക്കണം എന്ന തിരിച്ചറിവിലാണ് കര്‍ണാടക സര്‍ക്കാര്‍ സര്‍ക്കാര്‍ ബസുകള്‍ ഇലക്ട്രിക് ബസുകളാക്കി മാറ്റാനുള്ള ശ്രമം തുടങ്ങിയത്. ആദ്യ ഘട്ടത്തില്‍ ഇന്ത്യയുടെ ഐടി ഹബ്ബും തലസ്ഥാന നഗരിയുമായ ബെംഗളൂരുവിലെ സിറ്റി ബസുകള്‍ വൈദ്യുതീകരിക്കാനാണ് പദ്ധതി. ബെംഗളൂരു മെട്രോ പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ (ബിഎംടിസി) കോര്‍പറേഷന് കീഴില്‍ ഇതിനോടകം തന്നെ നിരവധി ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

എങ്കില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്ന ഡീസല്‍ വാഹനങ്ങളുടെ ഭാവി എന്താണെന്നതാണ് എല്ലായിടത്തെയും ചോദ്യം. ബിഎംടിസിയുടെ ഡീസല്‍ ബസുകള്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നതിന് പങ്കാളിത്തത്തില്‍ ഏര്‍പ്പെടാന്‍ തായ്വാനീസ് കമ്പനികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി കര്‍ണാടകയിലെ വ്യവസായ വകുപ്പ് മന്ത്രി എംബി പട്ടീലാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. ബെംഗളൂരുവില്‍ നടന്ന യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
വ്യാവസായിക അടിസ്ഥാനത്തിലുള്ള സഹകരണത്തെ കുറിച്ച് തായ്‌വാനില്‍ നിന്നുള്ള ഉന്നതതല സംഘവുമായി സര്‍ക്കാര്‍ അധികൃതര്‍ ചര്‍ച്ച നടത്തി. ബിഎംടിസിയുടെ ഡീസല്‍ ബസുകള്‍ ഇലക്ട്രിക് ആക്കി മാറ്റുന്നത് സുസ്ഥിര ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലേക്ക് കൂടുതല്‍ അടുക്കാന്‍ സംസ്ഥാനത്തെ സഹായിക്കുമെന്ന് പാട്ടീല്‍ പറയുന്നു. ഇതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനായി വ്യവസായ വകുപ്പ് ഗതാഗത വകുപ്പുമായി ചര്‍ച്ച നടത്തുമെന്നും പാട്ടീല്‍ അറിയിച്ചു.
ഡീസല്‍ വാഹനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നതിന് ആവശ്യമായ വൈദഗ്ധ്യം തായ്‌വാനീസ് കമ്പനികള്‍ക്കുണ്ടെന്നാണ് അവകാശപ്പെടുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം നൂതന സാങ്കേതികവിദ്യകള്‍ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. മെഷീന്‍ ടൂള്‍സ് ആന്‍ഡ് മാനുഫാക്ചറിംഗ്, ഇലക്ട്രോണിക്സ് സിസ്റ്റം ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് (ഇഎസ്ഡിഎം), ഓട്ടോമോട്ടീവ്, ഓട്ടോ പാര്‍ട്‌സ്, ക്ലീന്‍ എനര്‍ജി പ്രൊഡക്ഷന്‍, എയ്റോസ്പേസ് തുടങ്ങി വിവിധ മേഖലകളില്‍ സഹകരിക്കാന്‍ തായ്വാനീസ് കമ്പനികളും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു.
ബിഎംടിസിയുടെ ഡീസല്‍ ബസുകള്‍ ഇവിയാക്കി മാറ്റന്‍ കര്‍ണാടക സര്‍ക്കാറും തായ്‌വാനീസ് കമ്പനികളും കൈകോര്‍ക്കുന്നത് ഗ്രീന്‍ മൊബിലിറ്റിക്ക് മാത്രമല്ല ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സഹായിക്കുമെന്നാണ് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. ഇത് പ്രാവര്‍ത്തികമായാല്‍ കേരളം അടക്കമുള്ള മറ്റ് സംസ്ഥാനങ്ങള്‍ക്കും പിന്തുടരാവുന്ന മികച്ച മാതൃകയാകും.


Click it and Unblock the Notifications








