വേഗതയിൽ ഗതിമാനെ പിന്നിലാക്കി ടാൽഗോ; കേരളത്തിലേക്കും ഉടൻ
സ്പെയിനിൽ നിന്നും ഇറക്കുമതി ചെയ്ത ടാൽഗോ ട്രെയിൻ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ എന്ന പദവിക്ക് അർഹമായി. സർവീസ് ആരംഭിക്കുന്നതിന് മുൻപുള്ള പരീക്ഷണാടിസ്ഥാനത്തിനുള്ള ഓട്ടങ്ങളിലാണ് വേഗതയിലുള്ള റെക്കോർഡ് തീർത്തിരിക്കുന്നത്. ടാൽഗോയുടെ രണ്ടാംഘട്ട പരീക്ഷണയോട്ടമാണ് മഥുര-പാൽവാൽ റൂട്ടിൽ ഇപ്പോൾ വിജയകരമായി പൂർത്തീകരിച്ചത്.
കാർ നീക്കം വേഗത്തിലാക്കാൻ ഓട്ടോ എക്സ്പ്രസുമായി റെയിൽവെ
84 കിലോമീറ്റർ ദൂരം വെറും 38 മിനിട്ടുകൊണ്ട് 180 കിലോമീറ്റർ വേഗതയിൽ പിന്നിട്ടു എന്ന ചരിത്രമാണ് ഈ ലൈറ്റ്‌വെയ്റ്റ് ട്രെയിൻ നേടിയെടുത്തത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ ട്രെയിൻ എന്നുള്ള പട്ടമാണ് ഗതിമാൻ എക്സ്പ്രെസിന് നഷ്ടമായത്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയാണ് ഗതിമാൻ എക്സ്പ്രസിനുള്ളത്.

അത്യാധുനിക സാങ്കേതികതയും ഭാരക്കുറവുമാണ് ടാൽഗോയുടെ പ്രത്യേകത. ഡീസൽ എൻജിനിൽ ഒമ്പത് കോച്ചുകൾ ഉപയോഗിച്ചാണ് ഈ പരീക്ഷണയോട്ടം നടത്തിയിരിക്കുന്നത്.

കോച്ചുകൾ അലൂമിനിയത്തിൽ നിർമ്മിച്ചതിനാൽ ഭാരം കുറവാണ്. ഭാരക്കുറവ് ഊർജ്ജം ലാഭിക്കാൻ സഹായകമാകുമെന്നുമാത്രമല്ല വളവുകളിൽ വേഗത കുറയ്ക്കേണ്ട ആവശ്യവും വരുന്നില്ല.

ഈ അതിവേഗ ട്രെയിൻ യാത്രാസമയം കുറയ്ക്കുന്നതിനൊപ്പം നിലവിൽ ഓടുന്നവയേക്കാൾ 30 ശതമാനം കുറവ് വൈദ്യുതി മാത്രമെ ഉപയോഗപ്പെടുത്തുകയുള്ളൂ. ഇത് റെയില്‍വെയുടെ വൈദ്യുതി നിരക്ക് കുറയ്ക്കുന്നതിന് സഹായകമാവുകയും ചെയ്യും.

നാല് ചെയര്‍കാര്‍സ്, എക്‌സിക്യൂട്ടിവ് ക്ലാസ് കാര്‍സ്, പവര്‍കാര്‍, കഫേറ്റീരിയ, ടെയില്‍ എന്‍ഡ് കോച്ച് എന്നിവയടക്കം 9 കോച്ചുകളാണ് ടാല്‍ഗോ ട്രെയിനിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഉത്തർപ്രദേശിലെ ബറേലിക്കും മൊറാദാബാദിനും ഇടയിലായിരുന്നു ടാൽഗോയുടെ ആദ്യ പരീക്ഷണ ഓട്ടം നടത്തിയത്.

ഭാരം വഹിച്ചായിരിക്കും അടുത്ത പരീക്ഷണയോട്ടം നടത്തുക. മുംബൈ-മധുര രാജധാനി എക്സ്പ്രസ് റൂട്ടിലായിരിക്കും മൂന്നാം ഘട്ട പരീക്ഷണയോട്ടം.

മൂന്നാം ഘട്ട പരീക്ഷണവും വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമെ ഈ അതിവേഗ ട്രെയിൻ ഇന്ത്യയിൽ എത്രമാത്രം വിജയകരമാകുമെന്ന് പറയാൻ കഴിയുകയുള്ളൂ എന്നാണ് റെയിൽ അധികൃതർ അഭിപ്രായപ്പെടുന്നത്.

കേരളത്തിലും ടാല്‍ഗോ സർവീസ് ആരംഭിക്കുമെന്നാണ് പുതിയ സർക്കാറിന്റെ ആദ്യ ബജറ്റിൽ തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്.

കണ്ണൂർ-തിരുവനന്തപുരം റൂട്ടിലാണ് ടാൽഗോ ട്രെയിൻ അനുവദിക്കുന്നത്. ഇതിനായി അതിവേഗ പാതയുണ്ടാക്കിയാല്‍ തിരുവനന്തപുരം-കണ്ണൂരിലേക്കുള്ള 430 കിലോമീറ്റര്‍ വെറും രണ്ടു മണിക്കൂറുകൊണ്ട് എത്താമെന്നാണ് അവകാശപ്പെടുന്നത്.

അതിവേഗ പാതയും നിലവിലുള്ള പാത നാലുവരിയാക്കുന്നതും പരിഗണിക്കപ്പെടുമെന്നാണ് സർക്കാർ പ്രകടന പത്രികയിൽ വ്യക്തമാക്കിയിരുന്നത്.

കേരള സര്‍ക്കാര്‍ ഒപ്പുവച്ച കരാര്‍ യാഥാര്‍ഥ്യമാവുകയാണെങ്കിൽ 2026 ആകുമ്പോഴേക്കും ടാല്‍ഗോ കേരളത്തിലും ഓടിതുടങ്ങും.

തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഒമ്പതു സ്റ്റേഷനുകളാണ് ടാൽഗോ സർവീസിൽ ഉൾപ്പെടുത്തുന്നത്.

ഈ രണ്ട് റൂട്ടുകൾക്കുമിടയിൽ ടാൽഗോയുടെ പരമാവധി വേഗം 300 കിലോമീറ്ററും ശരാശരി വേഗത 250 കിലോമീറ്ററുമായിരിക്കും.

1,27,849 കോടി രൂപയാണ് കേരളത്തിലെ ഈ പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. ടാൽഗോയ്ക്കായി പുതിയ അതിവേഗ റെയിൽ പാത പണിയാൻ കാലതാമസമെടുക്കുമെന്നതിനാൽ നിലവിലുള്ള പാത ഉപയോഗപ്പെടുത്താനും ശ്രമം നടത്തുന്നുണ്ട്.

നിലവിലുള്ള പാതയിൽ ടാല്‍ഗോ ട്രെയിന്‍ ഉപയോഗിച്ചുള്ള പരീക്ഷണ ഓട്ടം വിജയകരമാണെന്നാണ് രണ്ട് ഘട്ടങ്ങളിലായി തെളിയിക്കപ്പെട്ടിരിക്കുന്നത്.

മൂന്നാം ഘട്ട പരീക്ഷണവും വിജയമാകുന്നതോടെ ടാൽഗോ ഇന്ത്യൻ റെയിൽവേയ്ക്കൊരു പൊൻതൂവലായിരിക്കും. മാത്രമല്ല ഇന്ത്യയിൽ കൂടുതൽ റൂട്ടുകളും ഉൾപ്പെടുത്തുമെന്നാണ് റെയിൽ അറിയിച്ചിരിക്കുന്നത്.

ഭീകരതയുടെ മൂടുപ്പടമണിഞ്ഞ ഇന്ത്യൻ റെയിൽവെ സ്റ്റേഷനുകൾ

സുന്ദരകാഴ്ചകൾ സമ്മാനിക്കുന്ന ദൈർഘ്യമേറിയ ട്രെയിൻ യാത്രകൾ


Click it and Unblock the Notifications








