ഇതൊക്കെ ഒരു തുഗ്ലക് പരിഷ്കരണം അല്ലേ? പിൻ സീറ്റ് യാത്രക്കാരനുമായി മിണ്ടാട്ടം വേണ്ട; പുത്തൻ നയവുമായി എംവിഡി
ബൈക്കിൽ കൂട്ടുകാരുമായി ആടി പാടി ഉല്ലസിച്ചു നടന്നിരുന്ന കാലം ഇനി ഓർമകളിൽ മാത്രം. നട്ടപ്രാന്ത് പറയുവല്ല, മോട്ടോർ വാഹന വകുപ്പിന്റെ പുത്തൻ ചട്ടങ്ങൾ അപ്രകാരമാണ്. ബൈക്കിനു പിന്നിൽ ആളെ കയറ്റാൻ ഒരു എക്സ്ട്ര ഹെൽമറ്റ് ഉണ്ടെങ്കിൽ സാധിക്കും, എന്നാൽ പിന്നിലിരിക്കുന്നവർ വായ്ക്ക് സിപ് ഇട്ടിരിക്കണം മിണ്ടാട്ടവും കുശലം ചോദിക്കലും വേണ്ട പണി കിട്ടും. ബൈക്ക് ഓടിക്കുന്ന ആളോട് സംസാരിച്ചാല്‍ ബൈക്കുടമ പിഴയോടുക്കേണ്ടി വരും എന്നതാണ് ഇതിലെ പുത്തൻ ട്വിസ്റ്റ്. ഒന്ന് വഴി പറഞ്ഞു കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയായിരിക്കും.
ടു വീലറുകൾ ഓടിക്കുന്നയാളുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തില്‍ പിൻ സീറ്റ് യാത്രക്കാരൻ സംസാരിച്ചാല്‍ പിഴ ഉള്‍പ്പടെയുള്ള നടപടികൾക്കാണ് മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം നൽകിയിരിക്കുന്നത്. ടു വീലർ ഓടിക്കുന്ന ആളും പിന്നിലിരിക്കുന്ന ആളും ഹെല്‍മറ്റ് ധരിച്ച് സംസാരിത്തിൽ ഏർപ്പെടുന്നത് ഓടിക്കുന്ന വ്യക്തിയുടെ ശ്രദ്ധ തിരിക്കുകയും അത് അപകടത്തിന് കാരണമായാക്കാം എന്നുമുള്ള റിപ്പോർട്ടിനെ തുടർന്നാണ് പുതിയ നിർദ്ദേശം എന്നത് ശ്രദ്ധേയമാണ്.

ഇത്തരത്തിൽ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കാം എന്ന് എല്ലാ RTO -മാർക്കും അയച്ച സർക്കുലറില്‍ ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ കെ മനോജ് കുമാർ വ്യക്തമായ നിർദ്ദേശം നൽകി. ഉത്തരവ് കടലാസിലാക്കാൻ എലുപ്പമാണ്, എന്നാല്‍ ഈ നിയമം എങ്ങനെ നടപ്പാക്കും എന്ന് അറിയാതെ വൻ ആശയക്കുഴപ്പത്തിലാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്മെന്റ് ഉദ്യോഗസ്ഥർ.
എന്താണ് വായനക്കാരായ നിങ്ങൾക്ക് ഈ നിർദ്ദേശത്തെ പറ്റി പറയാനുള്ളത്? ഇതൊക്കെ അല്പം ഓവറല്ലേ എന്നാണ് പൊതുവിൽ ഉയർന്നു വരുന്ന വിമർശനം. വാഹനം ഓടിക്കുമ്പോൾ വഴിയിൽ മാത്രം ശ്രദ്ധിക്കാൻ വേണ്ടി ഇനി കുതിരയുടെ കണ്ണിന് ഇരുവശവും മൂടുന്നത് പോലെ ഭാവിയിൽ ടു വീലർ റൈഡർമാരുടേയും കണ്ണുകൾ മൂടുമോ എന്ന് വരെ ആശങ്കകൾ ജനങ്ങൾ പ്രകടിപ്പിച്ചു തുടങ്ങി.

ഇവയെല്ലാം വെറും തുഗ്ലക് പരിഷ്കരണങ്ങളാണ് എന്നാണ് വലിയൊരു വിഭാഗത്തിന്റെ പ്രതികരണവും. ടൂറിസ്റ്റ് ബസുകൾക്ക് അപകടം കുറയ്ക്കാനും മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധ നശിപ്പിക്കാതിരിക്കാനും ഇതിനു മുന്നേ നടപ്പാക്കിയ വെള്ള പൂശിയ യൂണിഫോം നയത്തിന്റെ ഗതി നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. ഗതാഗത മന്ത്രി മാറിയതോടെ ഇക്കാര്യത്തിൽ വീണ്ടും വിട്ടു വീഴ്ച്ചകൾ ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ബസ് പ്രേമികൾ.
ഇവ കൂടാതെ വാഹനങ്ങളില്‍ ചട്ടവിരുദ്ധമായി സർക്കാർ മുദ്രകളും ബോർഡുകളും ഉപയോഗിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണം എന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പുതിയ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. അതോടൊപ്പം വലിയ ഹോണുകളുടെ കാര്യത്തിലും നിർദ്ദേശങ്ങളുണ്ട്, വാഹനങ്ങളിലെ ഹോണ്‍ നാട്ടുകാരുടെ ചെവിയില്‍ അടിക്കാനുള്ളതല്ല എന്നും കോടതി വ്യക്തമാക്കി.

നാലും അഞ്ചും ഹോണുകള്‍ വരെ ഘടിപ്പിച്ച വാഹനങ്ങൾ നമ്മുടെ നാട്ടിൽ പലയിടത്തും കണ്ടെത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന വാഹനങ്ങളെ നിരത്തിലിറങ്ങാൻ അനുവദിക്കരുത് എന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവർ ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് അഭിപ്രായം രേഖപ്പെടുത്തി.
സെൻട്രല്‍ എക്‌സൈസ്, കസ്റ്റംസ്, ആദായനികുതി ഉദ്യോഗസ്ഥരടക്കം നിയമവിരുദ്ധമായി സർക്കാർ മുദ്രകളും ബോർഡുകളും വാഹനങ്ങളില്‍ സ്ഥാപിക്കുന്നുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. എറണാകുളത്ത് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരാണെങ്കില്‍ തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ സെക്രട്ടറിമാരാണ് നിയമലംഘനം നടത്തുന്നതിൽ ഏറിയ പങ്കും. അതു പോലെ തന്നെ എമർജൻസി വാഹനങ്ങളായാലും അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കേണ്ടതാണ് ഫ്‌ളാഷ് ലൈറ്റ്. അവയുടെ ഉപയോഗവും ശരിയായ തരത്തിൽ മാത്രമായിരിക്കും എന്നും ഉദ്യോഗസ്ഥർ ഇനി ഉറപ്പുവരുത്തണം.


Click it and Unblock the Notifications








