തമിഴ്നാട്ടിൽ ഇവികളുടെ രജിസ്ട്രേഷൻ നിർത്തിവച്ചതിൻ്റെ കാരണം ഇതായിരുന്നോ, ഇവി ആരാധകർക്ക് ആശ്വാസം
തമിഴ്നാട്ടിൽ പെട്ടെന്നൊരു ദിവസമാണ് ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷൻ നിർത്തിവയ്ക്കാൻ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലേക്ക് വാക്കാൽ നിർദേശം ലഭിച്ചത്. എല്ലാവരും കാര്യം എന്താണെന്ന് അറിയാതെ കുഴഞ്ഞു പോയിരുന്നു. ഒരാഴ്ച്ചയ്ക്കിടയിൽ 3000 കാറുകളുടെ രജിസ്ട്രേഷനാണ് നിർത്തിവച്ചത് പ്രത്യേകിച്ച് ഉയർന്ന മോഡലുകൾ രജിസ്റ്റർ ചെയ്യരുതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ എല്ലാ ആർടിഒമാർക്കും വാക്കാൽ നിർദ്ദേശം നൽകിയിരുന്നു.
സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തീവ്രമായ സർക്കാർ കാമ്പെയ്‌നുകൾക്കിടയിൽ, ഈ ആഴ്ച തമിഴ്‌നാട്ടിലുടനീളമുള്ള റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർടിഒ) പുതിയ ഇലക്ട്രിക് കാറുകളുടെ രജിസ്ട്രേഷൻ പെട്ടെന്ന് നിർത്തി വയ്ക്കുകയായിരുന്നു. വിവിധ കോണുകളിൽ നിന്നുള്ള വിമർശനങ്ങളെത്തുടർന്ന് ബുധനാഴ്ച വൈകുന്നേരത്തോടെയാണ്, എല്ലാ ആർടിഒമാർക്കും വ്യാഴാഴ്ച രാവിലെ മുതൽ ഇ-കാർ രജിസ്ട്രേഷൻ പുനരാരംഭിക്കാനും ബാക്ക്‌ലോഗുകൾ പെട്ടെന്ന് തീർപ്പാക്കാനുമാണ് ഉത്തരവ് ലഭിച്ചിരിക്കുന്നത്.

നേരത്തെ, സംസ്ഥാന ഗതാഗത വകുപ്പ് ഔദ്യോഗിക സർക്കുലർ പുറപ്പെടുവിച്ചിട്ടില്ലെങ്കിലും, ഇ-കാറുകൾ, പ്രത്യേകിച്ച് ഉയർന്ന മോഡലുകൾ രജിസ്റ്റർ ചെയ്യരുതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ എല്ലാ ആർടിഒമാർക്കും വാക്കാൽ നിർദ്ദേശം നൽകുകയായിരുന്നു. അതേസമയം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും മറ്റ് പെട്രോൾ, ഡീസൽ വാഹനങ്ങളും പ്രശ്‌നങ്ങളില്ലാതെ രജിസ്റ്റർ ചെയ്യുന്നത് തുടരുന്നുണ്ടായിരുന്നു.
ഓൺലൈൻ രജിസ്‌ട്രേഷൻ പോർട്ടലിലെ സാങ്കേതിക പ്രശ്‌നമാണ് രജിസ്ട്രേഷൻ നിലച്ചതിന് കാരണമെന്നാണ് വ്യവസായ മന്ത്രി ടി ആർ ബി രാജ തൻ്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു. എന്നിരുന്നാലും, സംസ്ഥാന ഗതാഗത വകുപ്പിലെ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്, ഇ-കാറുകൾക്ക്, പ്രത്യേകിച്ച് 60 ലക്ഷം മുതൽ 80 ലക്ഷം രൂപ വരെ വിലയുള്ള നികുതിയിളവിൽ മാറ്റം വരുത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നാണ്. കഴിഞ്ഞ വർഷമാണ്, തമിഴ്‌നാട് സർക്കാർ എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കും 100 ശതമാനം റോഡ് നികുതി ഇളവ് 2025 വരെ നീട്ടിയത്.

15 വർഷത്തേക്കാണ് വാഹനങ്ങൾക്ക് നികുതി ഈടാക്കുന്നത്. വാഹനത്തിൻ്റെ വിലയുടെ അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങളായി തിരിച്ച് 10 മുതൽ 12 ശതമാനം വരെ വർധിപ്പിച്ചിരുന്നു.ഒരു ലക്ഷം രൂപ വരെ വിലയുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് എട്ട് ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയര്‍ത്തി. ഒരു ലക്ഷത്തിന് മുകളില്‍ വിലയുള്ളവയ്ക്ക് 12 ശതമാനവും നികുതി കൂട്ടി. മുൻപ് നാല് ചക്രവാഹനങ്ങളില്‍ 10 ലക്ഷം വരെ വിലയുള്ളവയ്ക്ക് 10 ശതമാനവും ഇതിന് മുകളില്‍ വിലയുള്ളവയ്ക്ക് 15 ശതമാനവുമായിരുന്നു നികുതി.
നികുതി വർധനവിലൂടെ 1000 കോടി രൂപയുടെ അധികവരുമാനമാണ് സർക്കാർ ലക്ഷ്യമിട്ടത്. 2008 -ലും 2010 -ലുമാണ് ഇതിന് മുൻപ് നികുതി വർധിപ്പിച്ചിരുന്നത്. ഇതിൻ്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ ഇവികൾക്ക് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്ന നികുതി ബാധകമല്ല. ഇരുചക്രവാഹനങ്ങള്‍ക്ക് 1,500 രൂപയുടെ വര്‍ധനവും. 75,000 രൂപയുടെ വാഹനത്തിന് നിലവില്‍ എട്ട് ശതമാനം നികുതി നല്‍കിയിരുന്ന സ്ഥാനത്ത് ഇനി മുതല്‍ 10 ശതമാനം നൽകണം. സ്‌കൂട്ടറുകളാകും ഈ പരിധിയില്‍ വരുന്നത്.
ഇരുചക്രവാഹനങ്ങൾ, സ്വകാര്യ കാറുകൾ, മൂന്ന് സീറ്റുള്ള ഓട്ടോറിക്ഷകൾ, ഗതാഗത വാഹനങ്ങൾ, ലൈറ്റ് ഗുഡ്‌സ് കാരിയർ എന്നിവയ്‌ക്കൊപ്പം ബാറ്ററിയിൽ ഓടുന്ന വാഹനങ്ങൾക്ക് 2025 ഡിസംബർ 31 വരെ 100 ശതമാനം റോഡ് നികുതി ഇളവ് തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചതാണ് ഏറ്റവും വിപ്ലവകരമായ കാര്യം. ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി, 50,000 കോടി രൂപയുടെ നിക്ഷേപം നടത്താനും 1.50 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള ഇവി പോളിസി സംസ്ഥാന സർക്കാർ പുറത്തിറക്കിയിരുന്നു.
കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ ഇലക്ട്രിക് വാഹനങ്ങൾക്ക് മുന്നിൽ മുഖംതിരിച്ചു നിൽക്കുന്ന കാഴ്ച്ചയായിരുന്നു കാണാനായിരുന്നത്. എന്നാൽ പിന്നീട് ഇന്ധന വിലയിൽ റെക്കോർഡ് വർധനവുണ്ടായപ്പോൾ പലരും ബദൽ മാർഗങ്ങൾ തേടി ഇവികളിലേക്ക് എത്തുകയായിരുന്നു. കൂടുതൽ ആളുകളെ ആകർഷിക്കാനായും ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായും ഫെയിം സബ്‌സിഡി പദ്ധതിക്ക് കേന്ദ്ര സർക്കാർ രൂപം കൊടുക്കുകയുണ്ടായി.


Click it and Unblock the Notifications








