ഈ ഐഡിയ കേരളത്തിലും വരുമായിരിക്കും, എൽഎൻജി ബസുകളുമായി തമിഴ്നാട് സർക്കാർ
ഏത് സംസ്ഥാനത്ത് ആണെങ്കിലും ഗതാഗതവകുപ്പിൻ്റെ പ്രധാന ലക്ഷ്യം ചിലവ് ചുരുക്കുക എന്നതാണ്. അതിന് വേണ്ടി പല വഴികളും സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ തമിഴ്നാട്ടിലെ ഗതാഗത വകുപ്പ് തങ്ങളുടെ ബസുകൾ എൽഎൻജി ഉപയോഗിച്ച് ഓടുന്ന ബസുകൾ പുറത്തിറക്കാനുളള പദ്ധതിയിലാണ്. തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ വില്ലുപുരം ഡിവിഷൻ ഒരു മൊഫ്യൂസിൽ റൂട്ടിലും മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ മറ്റൊരു ബസ് സിറ്റി റൂട്ടിലും ഓടിക്കാനാണ് തീരുമാനം.
പരീക്ഷണം വിജയകരമാണെങ്കിൽ, യാത്രക്കാർക്ക് കൂടുതൽ സുഖപ്രദമായ യാത്ര വാഗ്ദാനം ചെയ്യുന്നതിനൊപ്പം തന്നെ പരമ്പരാഗത ഡീസൽ ബസുകളെ അപേക്ഷിച്ച് ഇന്ധനച്ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന പദ്ധതി വിപുലീകരിക്കാനാകും എന്നാണ് സർക്കാർ വിചാരിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ അംഗീകാരത്തെത്തുടർന്ന്, ടിഎൻഎസ്‌ടിസിക്കും എംടിസിക്കും ഡീസലിൽ നിന്ന് എൽഎൻജിയിലേക്ക് മാറ്റുന്നതിന് ഓരോ ബസ് വീതം അനുവദിച്ചിട്ടുണ്ട്.

ഡീസൽ മൈലേജിനുള്ള സർക്കാരിൻ്റെ നിലവിലെ ലക്ഷ്യം ലിറ്ററിന് 5.7 കിലോമീറ്ററാണ്, എന്നാൽ ഇതുവരെ 5.68 കിലോമീറ്റർ നേടിയിട്ടുണ്ട്. എൽഎൻജി ഉപയോഗിച്ച് യാത്രാസുഖം മെച്ചപ്പെടുമെന്നും ട്രയൽ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ വലിയ തോതിലുള്ള ബസ് സർവീസുകൾക്ക് ഇത് യഥാർത്ഥത്തിൽ പ്രായോഗികമാണോ എന്ന് നിർണ്ണയിക്കാൻ കഴിയൂ എന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിൽ ഗതാഗത വകുപ്പിൻ്റെ വാർഷിക ചെലവ് 16,985 കോടി രൂപയായിരുന്നു, ഇന്ധനച്ചെലവ് മാത്രം 28.35 ശതമാനമായിരുന്നു, 2018-19 സാമ്പത്തിക വർഷത്തിൽ മൊത്തം ചെലവിൻ്റെ 15-18 ശതമാനം ഇന്ധനച്ചെലവാണ്. കൂടാതെ, 2022-23 സാമ്പത്തിക വർഷത്തിൽ, സംസ്ഥാനത്തെ എട്ട് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്കുണ്ടായ ശരാശരി പ്രതിദിന നഷ്ടം 15 കോടി രൂപയാണ്.

ഇന്ധനം, അറ്റകുറ്റപ്പണികൾ, ശമ്പള പരിഷ്കരണങ്ങൾ, മറ്റ് ഘടകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകൾ വർദ്ധിക്കുന്നതാണ് ഗതാഗത സ്ഥാപനങ്ങളുടെ നഷ്ടത്തിന് പ്രധാന കാരണം. 2018 ജനുവരിയിൽ ബസ് ടിക്കറ്റ് നിരക്ക് ഉയർത്തിയപ്പോൾ ഡീസൽ വില ലിറ്ററിന് 63.5 രൂപയായിരുന്നു, അത് ഇപ്പോൾ ലിറ്ററിന് 93 രൂപയാണ്. എന്നിരുന്നാലും, ടിക്കറ്റ് നിരക്കിൽ മാറ്റമില്ലാതെ തുടരുന്നുണ്ട്.
കേരളത്തിൽ ഇലക്ട്രിക് ബസുകൾ നഷ്ടമെന്നായിരുന്നു ഗതാഗത മന്ത്രി ഗണേഷ് കുമാർ അഭിപ്രായപ്പെട്ടിരുന്നു. ഇ- ബസുകൾ പത്ത് രൂപ നിരക്കിൽ സർവീസ് നടത്തുന്നതോടെ അത് ഓട്ടോറിക്ഷകളേയും, സ്വകാര്യബസുകളേയും വലിയ രീതിയിൽ ബാധിക്കാൻ തുടങ്ങിയിരുന്നു. കൂടുതൽ ചിലവ് ചുരുക്കാൻ കെഎസ്ആർടിസി സിഎൻജിയിലേക്കും മാറുന്നുണ്ട്. ഒരു കെഎസ്ആർടിസി ബസ് സി.എന്‍.ജി.യിലേക്ക് മാറ്റാന്‍ അഞ്ചുലക്ഷംരൂപയോളം ചിലവ് വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ച് ബസുകളാണ് സി.എന്‍.ജി.യിലേക്ക് മാറ്റിയിരുന്നത്.
1 രൂപയാണ് സിഎൻജിക്ക് പൊതുവിപണിയിൽ, പക്ഷേ വിതരണക്കാർ കെഎസ് ആർടിസിക്ക് 70 രൂപയ്ക്കാണ് നൽകാൻ സമ്മതിച്ചിരിക്കുന്നത്. മലയോരമേഖലയിൽ സിഎൻജി ബസ് ഉപയോഗിക്കുന്നതിന് ഒരുപാട് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട്. അത് കൊണ്ട് തന്നെ നഗരങ്ങളിലും സമതല പ്രദേശങ്ങളിലും ഉപയോഗിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.
അത് പോലെ തന്നെ ഹൈബ്രിഡ് ബസുകളാണ് കെഎസ്ആർടിസി ഇപ്പോൾ ലക്ഷ്യമിട്ടിരിക്കുന്നത്. ആൻ്റണി രാജു മന്ത്രിയായിരുന്ന സമയത്താണ് ഇത് ആരംഭിച്ചത്. ഒരു വർഷത്തിന് മുൻപ് അവതരിപ്പിച്ച പുതിയ ബസാണ് സ്വിഫ്റ്റ്. പുതിയ ഹൈബ്രിഡ് ബസായ സീറ്റര്‍ കം സ്ലീപ്പര്‍ ബസ് വാങ്ങിയത് വേറിട്ട രീതിയിലാണ്. സ്വിഫ്റ്റ് ബസിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ റിസർവ് ഫണ്ടുപയോഗിച്ചാണ് പുതിയ ബസ് വാങ്ങിയത്. 27 സീറ്റുകളും 15 സ്ലീപ്പർ സീറ്റുകളുമാണ് ബസിൽ ഉളളത്.


Click it and Unblock the Notifications








