ഡീലര്‍ഷിപ്പിന്റെ 'ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ്' തട്ടിപ്പ് പൊളിച്ചടുക്കി ടാറ്റ നെക്‌സോണ്‍ ഉടമ
വില്‍പന സമയത്ത് ഡീലര്‍മാര്‍ ഈടാക്കുന്ന ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ് അനധികൃതമാണെന്ന് ഒന്നിലേറെ അവസരങ്ങളില്‍ കോടതികള്‍ രാജ്യത്ത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം 'ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ്' എന്ന പേരില്‍ ഡീലര്‍ഷിപ്പുകള്‍ ഉപഭോക്താക്കളില്‍ നിന്നും വീണ്ടും പണം ഈടാക്കാന്‍ ആരംഭിച്ചിരിക്കുകയാണ്.

അടുത്തിടെ ടാറ്റ നെക്‌സോണ്‍ വാങ്ങാന്‍ ചെന്ന ഉപഭോക്താവാണ് (ആവശ്യപ്പെട്ട പ്രകാരം പേരു വെളിപ്പെടുത്തുന്നില്ല) ഡീലര്‍ഷിപ്പുകളുടെ കള്ളക്കള്ളി പുറത്ത് കൊണ്ടുവന്നത്.

നെക്‌സോണ്‍ വാങ്ങുന്നതിന് വേണ്ടി ഡീലര്‍ഷിപ്പില്‍ എത്തിയ ഉപഭോക്താവ് എസ്‌യുവിയുടെ വില സംബന്ധിച്ച എസ്റ്റിമേറ്റ് ബില്ല് ആവശ്യപ്പെടുകയായിരുന്നു. ഉപഭോക്താവ് ആവശ്യപ്പെട്ട പ്രകാരം നിരക്കുകളെല്ലാം ഉള്‍പ്പെടെയുള്ള വിശദമായ എസ്റ്റിമേറ്റ് ബില്ല് ഡീലര്‍ഷിപ്പ് നല്‍കി.

എന്നാല്‍ എസ്റ്റിമേറ്റില്‍ ഡീലര്‍ഷിപ്പ് കുറിച്ച ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ് അനധികൃതമെന്ന് നിലനില്‍ക്കെ ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ് ഈടാക്കുന്നത് അന്യായമാണെന്ന് ഉപഭോക്താവ് ഡീലര്‍ഷിപ്പ് അധികൃതരോട് ചൂണ്ടിക്കാട്ടി.

ഹാന്‍ഡ്ലിംഗ് ചാര്‍ജ്ജ് ഈടാക്കാനുള്ള കാരണം അന്വേഷിച്ചപ്പോള്‍ ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ് അടയ്‌ക്കേണ്ടത് നിര്‍ബന്ധമാണെന്നും മറ്റു ഉപഭോക്താക്കള്‍ എല്ലാം ഇത് അടച്ചാണ് വാഹനം വാങ്ങുന്നതെന്നും സെയില്‍സ്മാന്‍ വ്യക്തമാക്കി.

ഹാന്‍ഡ്ലിംഗ് ചാര്‍ജ്ജ് ഒടുക്കാതെ കാര്‍ വാങ്ങാന്‍ സാധിക്കില്ലെന്ന് പിന്നാലെ ഡീലര്‍ഷിപ്പ് അധികൃതരും ഉപഭോക്താവിനോട് വ്യക്തമാക്കി. എന്തായാലും ഡീലര്‍ഷിപ്പുകളുടെ ഈ തട്ടിപ്പിന് മുന്നില്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കാന്‍ ഉപഭോക്താവ് തയ്യാറായിരുന്നില്ല.

ടാറ്റ കാറുകളില്‍ ഡീലര്‍ഷിപ്പുകള്‍ അനധികൃത ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ് ഈടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഉപഭോക്താവ് അന്നു തന്നെ ടാറ്റ മോട്ടോര്‍സിന് ഇമെയില്‍ സന്ദേശമയച്ചു.

കസ്റ്റമര്‍ കെയര്‍ വിഭാഗത്തിന് അയച്ച സന്ദേശത്തില്‍ കമ്പനി തലവന്‍ ഗ്വെന്തര്‍ ബൂഷെക്കിനെയും ഉപഭോക്താവ് ഉള്‍പ്പെടുത്തി. ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ് അനധികൃതമാണെന്നും ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്നും വ്യക്തമാക്കി അന്നു വൈകുന്നേരം തന്നെ ടാറ്റ മോട്ടോര്‍സില്‍ നിന്നും ഉപഭോക്താവിന് മറുപടിയും ലഭിച്ചു.

പിറ്റേന്ന് രാവിലെ ഉപഭോക്താവിനെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട ഡീലര്‍ഷിപ്പ് കാറില്‍ ചുമത്തിയ ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ് നിരക്ക് പിന്‍വലിച്ചതായി അറിയിച്ചു.

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ടാറ്റ കാറുകളില്‍ ഡീലര്‍മാര്‍ ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ് ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ബുക്കിംഗ് വിവരങ്ങള്‍ ഉള്‍പ്പെടുത്തി കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ വിഭാഗത്തിന് മെയില്‍ സന്ദേശമയച്ചാല്‍ മതിയെന്ന ധാരണയില്‍ എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഹാന്‍ഡ്ലിംഗ് ചാര്‍ജ്ജ് എന്നാല്‍ ഒരു വാഹനം ഉത്പാദന കേന്ദ്രത്തില്‍ നിന്നും ഷോറൂമില്‍ എത്തിക്കാനും, തുടര്‍ന്ന് രജിസ്ട്രേഷന് കൊണ്ടുപോയി തിരിച്ച് കൊണ്ടുവരാനും ഡീലര്‍ഷിപ്പുകള്‍ ഈടാക്കുന്ന നിരക്കാണ്.

ഇത് കേവലം ഒരു ഒറ്റപ്പെട്ട സംഭവമല്ല. രാജ്യത്തുടനീളം ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജിന്റെ പേരില്‍ ഡീലര്‍ഷിപ്പുകള്‍ ഉപഭോക്താക്കളെ കൊള്ളയടിച്ചു വരികയാണ്. കാറിന്റെ മൂല്യത്തെ അടിസ്ഥാനപ്പെടുത്തി 5,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് നിലവില്‍ ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജായി ഇടാക്കപ്പെടുന്നത്.

അതേസമയം, കേരളത്തില്‍ ഉപഭോക്താവില്‍ നിന്നും ഹാന്‍ഡ്ലിംഗ് ചാര്‍ജ്ജ് എന്ന പേരില്‍ പണം ഈടാക്കില്ലെന്ന് വാഹനനിര്‍മ്മാതാക്കളുടെയും ഡീലര്‍മാരുടെയും സംയുക്ത യോഗം മുമ്പ് തീരുമാനിച്ചിരുന്നു.

അനധികൃത ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജിന് മാരുതി ഡീലര്‍ഷിപ്പിന് ലഭിച്ച പിഴ
2015 ല്‍ അനധികൃത ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ് ഈടാക്കിയ ചെന്നൈ മാരുതി ഡീലര്‍ഷിപ്പിന് മേല്‍ ഒരു ലക്ഷം രൂപ പിഴ ഉപഭോക്തൃ കോടതി ചുമത്തിയതോടെയാണ് രാജ്യത്തെ ഉപഭോക്താക്കള്‍ ഉണര്‍ന്നത്.

2015 ഫെബ്രുവരി 11 ന് പള്ളിക്കരണിയിലെ പോപുലര്‍ വെഹിക്കിള്‍സില്‍ നിന്നും മാരുതി ഡിസൈര്‍ ടൂറിനെ ബുക്ക് ചെയ്ത സി ദുര്‍ഗാദേവി എന്ന ഉപഭോക്താവ് പരാതിയുമായി ഉപഭോക്തൃ കോടതിയെ സമീപിച്ചതോടെയാണ് സംഭവം ദേശീയ ശ്രദ്ധ നേടിയതും.

7,20,244 രൂപയുടെ എസ്റ്റിമേറ്റ് ബില്ലാണ് ഡിസൈര്‍ ടൂറില്‍ ഡീലര്‍ഷിപ്പ് ദുര്‍ഗാദേവിക്ക് നല്‍കിയത്. 6,13,943 രൂപ എക്‌സ്‌ഷോറൂം വിലയായും, 13,943 രൂപ ഇന്‍ഷൂറന്‍സ് തുകയായും, 25,873 രൂപ റോഡ് നികുതിയായും, 80,428 രൂപ രജിസ്‌ട്രേഷന്‍ ചാര്‍ജ്ജായും ബില്ലില്‍ ഉള്‍പ്പെട്ടിരുന്നു.

2015 ഫെബ്രുവരി 18 ന് 2,77,500 രൂപ പണമായി അടച്ച ഉപഭോക്താവ്, ബാക്കി പണം വാഹനവായ്പ മുഖേനയാണ് നല്‍കിയത്. ഇതിന് പുറമെ രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി 1,500 രൂപയും ദുര്‍ഗാദേവിയില്‍ നിന്നും ഡീലര്‍ഷിപ്പ് ഈടാക്കി.

എന്നാല്‍ ഫെബ്രുവരി 25 ന് ഡിസൈര്‍ ടൂറിന്റെ ഡെലിവറി സ്വീകരിച്ച ദുര്‍ഗാദേവിക്ക് ഡീലര്‍ഷിപ്പ് സമര്‍പ്പിച്ചത് 80,428 രൂപയുടെ രജിസട്രേഷന്‍ ചാര്‍ജ്ജാണ്.

പക്ഷെ 61,796 രൂപയാണ് രജിസ്‌ട്രേഷന്‍ ചാര്‍ജ്ജായി യഥാര്‍ത്ഥ രേഖകളില്‍ ഡീലര്‍ഷിപ്പ് കാണിച്ചതും. സംഭവം അന്വേഷിച്ചപ്പോള്‍ ഹാന്‍ഡ്‌ലിംഗ്, റിപ്പയര്‍ ചാര്‍ജ്ജുകള്‍ക്കാണ് അധിക തുക ഈടാക്കിയതെന്ന് ഡീലര്‍ഷിപ്പ് വിശദീകരണവും നല്‍കി.

ഇതിനെ തുടര്‍ന്നാണ് നോര്‍ത്ത് ചെന്നൈ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ ദുര്‍ഗാദേവി പരാതി സമര്‍പ്പിച്ചത്. ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജിന്റെ പേരില്‍ അനധികൃതമായി ഈടാക്കുന്ന പണം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ബന്ധപ്പെട്ട മാരുതി ഡീലര്‍ഷിപ്പിനോട് ഒരു ലക്ഷം രൂപ ഉപഭോക്താവിന് നഷ്ടപരിഹാരമായി നൽകാൻ വിധിക്കുകയായിരുന്നു.


Click it and Unblock the Notifications