പൊളിച്ചടുക്കാൻ ടാറ്റ; ഈ നഗരത്തിലും സ്ക്രാപ്പിങ്ങ് പ്ലാൻ്റ് ആരംഭിച്ചു
സ്ക്രാപ്പിങ്ങ് പൊളിസി കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് ശേഷം ടാറ്റ തങ്ങളുടെ രണ്ടാമത്തെ സ്ക്രാപ്പിങ്ങ് കേന്ദ്രം ആരംഭിച്ചിരിക്കുകയാണ്. ഒരു വർഷം പതിനായിരം വാഹനങ്ങൾ പൊളിക്കാൻ സാധിക്കുന്ന തരത്തിലാണ് പുതിയ പ്ലാൻ്റ് നിർമിച്ചിരിക്കുന്നത്. 'റീസൈക്കിൾ വിത്ത് റെസ്പെക്ട്' (Re.Wi.Re) എന്ന് പേരിട്ടിരിക്കുന്ന സ്ക്രാപ്പിംഗ് കേന്ദ്രത്തിൽ അത്യാധുനിക പരിസ്ഥിതി സൗഹൃദ പ്രക്രിയകളിലൂടെയാണ് വാഹനങ്ങൾ പൊളിക്കുന്നത്. പാസഞ്ചർ, കൊമേഴ്സ്യൽ വാഹനങ്ങൾ എന്നിവയെല്ലാം പൊളിക്കാൻ സാധിക്കും.
ഭൂവനേശ്വറിൽ ആരംഭിച്ച പ്ലാൻ്റ് ഉദ്ഘാടനം ചെയ്തത് ഒഡിഷ ഗതാഗത വകുപ്പ് മന്ത്രി ടുകുനി സഹുവായിരുന്നു. കമ്പനിയുടെ സുസ്ഥിത സംരംഭങ്ങൾ കൂടുതൽ ശക്തമാക്കികൊണ്ടാണ് രാജസ്ഥാനിലെ ജയ്പൂരിന് പിന്നാലെ ഭുവനേശ്വറിലും പുതിയ കേന്ദ്രം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഈ പുതിയ സ്ക്രാപ്പേജ് സൗകര്യത്തിന്റെ ഉദ്ഘാടനത്തോടെ, ഗതാഗത മേഖലയുടെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനുള്ള ഒരു നിർണായക ചുവടുവെയ്പ്പ് വയ്ക്കാൻ സാധിക്കും എന്നാണ് മന്ത്രി പറഞ്ഞത്.

സുരക്ഷിതവും സുസ്ഥിരവുമായ വാഹന സ്‌ക്രാപ്പിംഗിനായി ആധുനിക ഉപകരണങ്ങളുള്ള ആഗോളതലത്തിൽ ബെഞ്ച്മാർക്ക് ചെയ്‌ത റീസൈക്ലിംഗ് പ്രക്രിയകൾ നടപ്പിലാക്കുന്നതിലൂടെ, സ്‌ക്രാപ്പ് മെറ്റീരിയലുകളിൽ നിന്ന് പരമാവധി മൂല്യം വേർതിരിച്ചെടുക്കാനും മികച്ച ഭാവിക്കായി മാലിന്യങ്ങൾ കുറയ്ക്കാനുമാണ് ടാറ്റ ലക്ഷ്യമിടുന്നതെന്നും ഉപഭോക്താക്കൾക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതി പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ സ്‌ക്രാപ്പിംഗിന്റെ ആവശ്യകത നിറവേറ്റുന്നതിനൊപ്പം സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും ടാറ്റ മോട്ടോഴ്സ് ട്രക്സ് ബിസിനസ് ഹെഡ് രാജേഷ് കൗൾ പറഞ്ഞു.
തടസ്സമില്ലാത്തതും കടലാസ് രഹിതവുമായ പ്രവർത്തനങ്ങൾക്ക് പൂർണമായും ഡിജിറ്റൽ സൗകര്യമാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ടയറുകൾ, ബാറ്ററികൾ, ഇന്ധനം, എണ്ണ, മറ്റ് ദ്രാവകങ്ങൾ, വാതകങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ സുരക്ഷിതമായി വേർതിരിച്ചെടുക്കാൻ പ്രത്യേക സ്റ്റേഷനുകളുണ്ട്. ഭാവിയിൽ ഓട്ടോമോട്ടീവ് മേഖലകളിൽ പുതിയ നേട്ടങ്ങൾ എത്തിപ്പിടിക്കാൻ ടാറ്റയ്ക്ക് കഴിയുമെന്ന് ഇതിലൂടെ നിസംശയം പറയാൻ സാധിക്കും.

പരിസ്ഥിതിയെ സഹായിക്കുന്നതിനും പുതിയ വാഹനങ്ങളുടെ ആവശ്യം വർധിപ്പിക്കുന്നതിനുമാണ് വാഹന സ്ക്രാപ്പേജ് പോളിസിക്ക് കൂടുതൽ മുൻഗണന കൊടുക്കുന്നത്. പഴയതും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങളുള്ളവർക്ക് അവരുടെ വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യാനും അതിനുശേഷം പ്രത്യേക ആനുകൂല്യങ്ങളും ഓഫറുകളുമായി പുത്തൻ വാഹനം വാങ്ങാൻ സാധിക്കുന്നു.
കാലപ്പഴക്കമുള്ള എല്ലാ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെയും രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് വകുപ്പ് കഴിഞ്ഞ വർഷം തന്നെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നതാണ്. ഇതുവരെ, കാലപ്പഴക്കമെത്തിയ 53,78,514 ഡീസല്‍, പെട്രോള്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയിട്ടുണ്ട്. ഇതില്‍ 80,000 വാഹനങ്ങളും സര്‍ക്കാർ ഉടമസ്ഥതയിലുളള വാഹനങ്ങളാണ് എന്നതാണ് പ്രത്യേകത
15 വർഷത്തില്‍ അധികം പഴക്കമുള്ള എല്ലാ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളും 2023 ഏപ്രില്‍ മാസത്തോടെ ഒഴിവാക്കും എന്നും 15 വർഷം പൂർത്തിയാക്കിയ എല്ലാ സർക്കാർ വാഹനങ്ങളും നിർത്തലാക്കാനുളള നയം സംസ്ഥാനങ്ങൾക്ക് അയച്ചിട്ടുണ്ട്. ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ ഉടമസ്ഥതയിലുള്ള ബസുകളും ഇതിൽ ഉൾപ്പെടുന്നു. പഴയ സർക്കാർ വാഹനങ്ങൾ പിൻവലിക്കുന്നതിനുള്ള സമയക്രമത്തിന് അംഗീകാരം നൽകിയതായും നിതിൻ ഗഡ്‍കരി പറഞ്ഞു.
സംസ്ഥാന സർക്കാർ ഏജൻസികൾ നടത്തുന്ന ബസ് ഫ്ളീറ്റുകളുടെ നവീകരണത്തിനായി അദ്ദേഹം പ്രേരിപ്പിക്കുന്നുണ്ട്. കൂടാതെ നിരവധി സർക്കാർ ഫ്ളീറ്റുകൾ ഇതിനകം തന്നെ ഇലക്ട്രിക് ബസുകൾ ചേർക്കാൻ തുടങ്ങിയിട്ടുണ്ട്. ഫിറ്റ്നസ് സർട്ടിഫിക്കേഷൻ നേടുന്നതിൽ പരാജയപ്പെടുകയോ അനുയോജ്യമല്ലെന്ന് കണ്ടെത്തുകയോ ചെയ്താൽ, വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും. പഴയ വാഹനങ്ങൾ ഒഴിവാക്കി വാങ്ങുന്ന വാഹനങ്ങൾക്ക് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും (യുടി) റോഡ് നികുതിയിൽ 25 ശതമാനം വരെ നികുതി ഇളവ് നൽകുമെന്ന് കേന്ദ്ര സർക്കാർ നയം വ്യക്തമാക്കുന്നു.
100 ബില്യണിലധികം രൂപയുടെ (1.3 ബില്യൺ ഡോളർ) പുതിയ നിക്ഷേപം ആകർഷിക്കാനും ലോഹങ്ങൾക്കായി രാജ്യം മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് തടയാനും പദ്ധതി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. വാഹനങ്ങൾ സ്‌ക്രാപ്പുചെയ്യുന്നതിന് മുമ്പ് ലോക്കൽ പോലീസുമായി വാഹനങ്ങളുടെ റെക്കോർഡ് പരിശോധിക്കാൻ ആർവിഎസ്‌എഫിന് ആവശ്യമില്ലെന്ന് മന്ത്രാലയം അറിയിച്ചു. രജിസ്ട്രേഷൻ റദ്ദാക്കൽ പ്രക്രിയ ഇപ്പോൾ കൂടുതൽ ലളിതമാക്കുകയും ഡിജിറ്റലൈസ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
പഴയതും അനുയോജ്യമല്ലാത്തതുമായ വാഹനങ്ങൾ നിരത്തിലിറക്കി പകരം ആധുനികവും പുതിയതുമായ വാഹനങ്ങൾ നിരത്തിലിറക്കാനുള്ള സർക്കാരിൻ്റെ പദ്ധതിയാണിത്. വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി വ്യക്തിഗത വാഹനങ്ങൾക്ക് 20 വർഷത്തിനും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷത്തിനും ശേഷം ഫിറ്റ്നസ് ടെസ്റ്റുകൾ നൽകുന്നു. പുതിയ നയം നടപ്പാക്കുമ്പോൾ 3.7 കോടി ആളുകൾക്ക് തൊഴിൽ ലഭിക്കുകയും കേന്ദ്ര സർക്കാരിന്റെ ജിഎസ്‍ടി വരുമാനത്തിൽ 40000 കോടി രൂപയുടെ നേട്ടമുണ്ടാകും എന്നുമാണ് കരുതുന്നത്.


Click it and Unblock the Notifications








