ടാറ്റ നെക്‌സോണ്‍ ഓഫ്‌റോഡിംഗിന് ഇറങ്ങിയപ്പോള്‍ — വീഡിയോ
ആവശ്യത്തിലേറെ കരുത്തും ടോര്‍ഖും. സൗകര്യങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും പഞ്ഞമില്ല. മികച്ചു സുരക്ഷ ഉറപ്പാക്കാന്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ വേറെ. പറഞ്ഞു വരുന്നത് നെക്‌സോണ്‍ എസ്‌യുവിയെ കുറിച്ചാണ്. നാലു മീറ്ററില്‍ താഴെ നീളമുള്ള ടാറ്റയുടെ ആദ്യത്തെ എസ്‌യുവി. വിപണിയില്‍ ചൂടപ്പം പോലെ നെക്‌സോണുകള്‍ വിറ്റുപോവുകയാണ്.

ടര്‍ബ്ബോ എഞ്ചിനുകളുടെയും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സിന്റെയും പിന്‍ബലത്തില്‍ കഠിന പ്രതലങ്ങള്‍ താണ്ടാന്‍ നെക്‌സോണിന് കഴിയുമെന്നു ടാറ്റ പറയുന്നു. സംഭവം ശരിയായിരിക്കാം. എന്നാല്‍ അപകടം പതിയിരിക്കുന്ന ഓഫ്‌റോഡ് സാഹസങ്ങള്‍ക്ക് നെക്‌സോണിനെ കൂട്ടുപിടിക്കാമോ?

ഈ ചോദ്യമുയര്‍ത്തിയതാകട്ടെ ഒരുസംഘം നെക്‌സോണ്‍ ഉടമകളും. പിന്നെ വൈകിയില്ലേ, നെക്‌സോണുകളുമെടുത്ത് ഇവര്‍ ഇറങ്ങി ഓഫ്‌റോഡിംഗിന്. നെക്‌സോണിന് ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സുണ്ടെന്ന കാര്യം ശരി തന്നെ.

എന്നാല്‍ ഓഫ്‌റോഡറെന്നു നെക്‌സോണിനെ വിശേഷിപ്പിക്കാന്‍ കഴിയില്ല. വീഡിയോ പറയുന്നതും ഇതാണ്. ചെറിയ കടമ്പകള്‍ കടക്കാന്‍ നെക്‌സോണുകള്‍ക്ക് കഴിഞ്ഞെങ്കിലും ദുഷ്‌കര പ്രതലങ്ങളില്‍ നെക്‌സോണിന് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു.

ചുരുക്കത്തില്‍ മുന്‍ വീല്‍ ഡ്രൈവുള്ള നെക്‌സോണ്‍ വളരെ പെട്ടെന്നു ഓഫ്‌റോഡ് സാഹസങ്ങളില്‍ കൂടുങ്ങി പോകും. നെക്‌സോണിന്റെ മാത്രം കാര്യമല്ലിത്. നാലു മീറ്ററില്‍ താഴെയുള്ള എസ്‌യുവികളില്‍ മുന്‍ വീല്‍ ഡ്രൈവാണ് ഒരുങ്ങുന്നത്.

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സുണ്ടെങ്കിലും സോഫ്റ്റ് ഓഫ്‌റോഡറായി മാത്രമെ ഇത്തരം മോഡലുകളെ പരിഗണിക്കാനാവുകയുള്ളു. ഹാര്‍ഡ്‌കോര്‍ ഓഫ്‌റോഡിംഗിന് ഓള്‍ വീല്‍ ഡ്രൈവ് വാഹനങ്ങളാണ് ഉത്തമം. നേരത്തെ നെക്‌സോണും ബ്രെസ്സയും തമ്മിലുള്ള വേഗമത്സരവും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ടാറ്റ നെക്‌സോണോ, മാരുതി വിറ്റാര ബ്രെസ്സയോ; മികച്ചതാരെന്ന തര്‍ക്കമാണ് എസ്‌യുവികള്‍ തമ്മില്‍ ഇത്തരമൊരു മത്സരത്തിലേക്ക് നയിച്ചത്. കരുത്തു കുറവെങ്കിലും നെക്‌സോണുമായി ഇഞ്ചോടിഞ്ചു നില്‍ക്കാന്‍ ബ്രെസ്സയ്ക്ക് കഴിയുമെന്നാണ് മത്സരത്തിന് മുമ്പു വരെയുണ്ടായിരുന്ന ധാരണ.

മത്സരം ആരംഭിച്ചതും ഈ പ്രതീക്ഷയില്‍ തന്നെ. പക്ഷെ കടലാസില്‍ വീമ്പു പറഞ്ഞതൊക്കെ സത്യമാണെന്ന് ബ്രെസ്സയ്ക്ക് മുന്നില്‍ നെക്സോണ്‍ തെളിയിച്ചു. രണ്ടു ചുവടു മുന്നില്‍ പോയ നെക്സോണിന് അടുത്തെത്താന്‍ ഒരു ഘട്ടത്തിലും ബ്രെസ്സയ്ക്ക് സാധിച്ചില്ല.

108 bhp കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബ്ബോഡീസല്‍ എഞ്ചിന്‍ കരുത്തിലുള്ള നെക്സോണ്‍ ഏകപക്ഷീയമായാണ് മത്സരത്തില്‍ വിജയിച്ചത്. മറുവശത്ത് വിറ്റാര ബ്രെസ്സ അവകാശപ്പെട്ടത് 89 bhp കരുത്തും 200 Nm torque ഉം മാത്രം.

നെക്സോണിന് ബ്രെസ്സയെക്കാളും ഭാരമുണ്ടെങ്കിലും എസ്‌യുവിയുടെ കൂടുതല്‍ കരുത്തും ടോര്‍ഖും മത്സരത്തില്‍ നിര്‍ണായകമായി. 1,250 കിലോയാണ് നെക്‌സോണിന്റെ ഭാരം. ബ്രെസ്സയുടെ ഭാരമാകട്ടെ 1,195 കിലോയും.
1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകളാണ് നെക്‌സോണില്‍ ഒരുങ്ങുന്നത്. പെട്രോള്‍ എഞ്ചിന്‍ 108 bhp കരുത്തും 170 Nm torque ഉം പരമാവധി സൃഷ്ടിക്കുമ്പോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പു രേഖപ്പെടുത്തുന്നത് പരമാവധി 108 bhp കരുത്തും 260 Nm torque ഉം. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ നെക്‌സോണില്‍ ടാറ്റ കാഴ്ചവെക്കുന്നുണ്ട്.

മാരുതി വിറ്റാര ബ്രെസ്സയും ഫോർഡ് ഇക്കോസ്പോടുമാണ് നെക്സോണിന്റെ പ്രധാന എതിരാളികൾ. ഓരോ മാസത്തെ വില്‍പന വിവരങ്ങള്‍ പുറത്തുവരുമ്പോഴും ബ്രെസ്സയിലേക്കുള്ള നെക്‌സോണിന്റെ ദൂരം കുറയുകയാണ്. എന്തുകൊണ്ടാണ് നെക്‌സോണിന് ഇത്ര പ്രചാരമെന്ന് ചിന്തിച്ചിട്ടുണ്ടോ? ടാറ്റ നെക്‌സോണിന്റെ ഗുണങ്ങളും പോരായ്മകളും പരിശോധിക്കാം —

ടാറ്റ നെക്‌സോണിലെ പോരായ്മകൾ
ടാറ്റയുടെ പരമ്പരാഗത മുഖഭാവങ്ങളില്‍ നിന്നും തികച്ചും വേറിട്ടൊരു രൂപം. 'ഇംപാക്ട് ഡിസൈനെന്ന്' പുതിയ ശൈലിയെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ പേര് ചൊല്ലി വിളിച്ചു. ഏതു കോണില്‍ നിന്നു നോക്കിയാലും നെക്‌സോണിന്റെ ഒഴുകിയിറങ്ങുന്ന ചാരുത കാണാം.

പക്ഷെ എസ്‌യുവിയുടെ പിന്‍ഭാഗം എല്ലാവരെയും പ്രീതിപ്പെടുത്തില്ല. ടെയില്‍ലാമ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വീതിയേറിയ വെളുത്ത വര എസ്‌യുവിയുടെ രൂപത്തോട് നീതിപുലര്‍ത്തുന്നുണ്ടോ? ഈ സംശയം പല കാഴ്ചക്കാര്‍ക്കുമുണ്ട്.

ഡയമണ്ട് ആകൃതിയിലുള്ള ടെയില്‍ലാമ്പുകള്‍ മനോഹരമെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഈ അഭിപ്രായം ആളുകളില്‍ നിന്നും ആളുകളിലേക്ക് വരുമ്പോള്‍ മാറാം. നെക്‌സോണിലെ യാത്ര സുഖകരമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

മൃദുവേറിയ സസ്‌പെന്‍ഷനും സീറ്റുകളുടെ മികവേറിയ ഘടനയും നെക്‌സോണില്‍ പ്രത്യേകം എടുത്തുപറയണം. അഞ്ചു സീറ്ററെന്നാണ് കടലാസില്‍. പക്ഷെ നെക്‌സോണില്‍ അഞ്ചു പേര്‍ക്കു സുഖമായി ഇരിക്കാന്‍ പറ്റുമോ എന്ന കാര്യവും സംശയം.

നാലു മീറ്ററില്‍ താഴെയുള്ള മിക്ക എസ്‌യുവികളിലും ഈ പ്രശ്‌നം കാണാം. ബെഞ്ച് സീറ്റിന് വീതി കുറവായതു കൊണ്ടു പിറകില്‍ മൂന്നുപേരുള്ള സന്ദര്‍ഭങ്ങളില്‍ തിങ്ങിനിറഞ്ഞ് ഇരിക്കേണ്ടി വരും. ഉയരം കൂടിയ ആളുകള്‍ക്ക് ഹെഡ്‌റൂമും നെക്‌സോണില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കും.

ഇടത് കാലിന് വിശ്രമം നല്‍കാന്‍ 'ഡെഡ് പെഡല്‍' നെക്‌സോണില്‍ പ്രത്യേകമുണ്ട്. എന്നാല്‍ ക്ലച്ചും ഡെഡ് പെഡലും അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. ക്ലച്ച് ചവിട്ടുമ്പോള്‍ ചിലപ്പോഴൊക്കെ ഇതു തടസ്സം സൃഷ്ടിക്കും.

നെക്സോണിന്റെ അകത്തളം ആധുനികമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ പ്രതീക്ഷിക്കുന്നതിലും വൈകിയാണ് ഇന്‍ഫോടെയന്‍മന്റ് ഡിസ്‌പ്ലേയുടെ പ്രതികരണം. എസി വെന്റുകള്‍ക്ക് താഴെയുള്ള കണ്‍ട്രോള്‍ ബട്ടണുകള്‍ മുഖേന ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഉപയോഗിക്കുമ്പോള്‍ ഇക്കാര്യം വേഗം തിരിച്ചറിയാം.

ഉള്ളില്‍ നിന്നും പുറത്തേക്കുള്ള കാഴ്ചയെ A, B, C പില്ലറുകള്‍ പലപ്പോഴും തടസ്സപ്പെടുത്തുന്നുണ്ടെന്ന കാര്യവും നെക്‌സോണിലെ നിരാശയാണ്. പില്ലറുകള്‍ക്ക് വീതി കൂടുതലുള്ളതാണ് പ്രശ്‌നം.

ടാറ്റ നെക്‌സോണിന്റെ ഗുണങ്ങള്‍
നിരയില്‍ അവസാനം വന്നെത്തിയ പുതിയ എഎംടിയില്‍ നിന്നു തുടങ്ങും നെക്‌സോണിന്റെ വിശേഷങ്ങള്‍. തിരക്ക് നിറഞ്ഞ നഗരസാഹചര്യങ്ങളില്‍ തെല്ലും ആശങ്കയില്ലാതെ ഓടിക്കാന്‍ എഎംടി പതിപ്പ് ഉപഭോക്താക്കളെ സഹായിക്കും.

നിലവില്‍ ഏറ്റവും ഉയര്‍ന്ന XZA പ്ലസ് വകഭേദത്തില്‍ മാത്രമാണ് നെക്‌സോണ്‍ എഎംടി വരുന്നത്. എന്നാല്‍ നെക്‌സോണിന്റെ താഴ്ന്ന വകഭേദങ്ങളിലും എഎംടി പതിപ്പിനെ ടാറ്റ ഉടന്‍ നല്‍കും.

ഫീച്ചറുകളുടെ ബാഹുല്യമാണ് നെക്‌സോണില്‍. പണത്തിനൊത്ത മൂല്യം കാഴ്ചവെക്കാന്‍ നെക്‌സോണിന് സാധിക്കുന്നുണ്ട്. ശ്രേണിയിലെ ഏറ്റവും മികച്ച പാനലുകളാണ് നെക്‌സോണില്‍. എട്ടു സ്പീക്കര്‍ ഹര്‍മന്‍ ഓഡിയോ സംവിധാനമാണ് നെക്‌സോണ്‍ ഫീച്ചറുകളില്‍ മുഖ്യം.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകളോടെയുള്ള 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീനും നെക്‌സോണില്‍ പ്രത്യേകം പരാമര്‍ശിക്കണം. എസ്‌യുവിയുടെ പ്രീമിയം മുഖമാണ് തെന്നി മാറുന്ന 'ഗ്രാന്‍ഡ് സെന്‍ട്രല്‍ കണ്‍സോള്‍' ട്രെയ്.

മൂന്നു ഡ്രൈവിംഗ് മോഡുകളാണ് നെക്‌സോണില്‍; കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ ഡ്രൈവിംഗ് മോഡുകള്‍ ഒരുങ്ങുന്നതും ഇതാദ്യം. അതത് അവസരങ്ങളില്‍ സിറ്റി, ഇക്കോ, സ്‌പോര്‍ട് മോഡുകള്‍ നെക്‌സോണിന്റെ കരുത്തിനെയും, മൈലേജിനെയും, ആക്‌സിലറേഷനെയും സ്വാധീനിക്കും.


Click it and Unblock the Notifications








