വണ്ടി പാര്‍ക്ക് ചെയ്യുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം; കാര്‍ കത്തിയിട്ട് കമ്പനിയെ കുറ്റം പറയരുതെന്ന് ടാറ്റ
ഏതൊരു വാഹന ഉടമയുടെയും പേടിസ്വപ്‌നങ്ങളില്‍ ഒന്നാണ് ഇഷ്ടപ്പെട്ട് വാങ്ങിയ വണ്ടിക്ക് തീപിടിക്കുന്നത്. ടൂവീലറുകള്‍ ആയാലും ഫോര്‍വീലറുകള്‍ ആയാലും വാഹനങ്ങള്‍ അഗ്‌നിക്കിരയാകുന്ന സംഭവങ്ങള്‍ ഒത്തിരി അടുത്ത കാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അടുത്തിടെ പഞ്ചാബിൽ നിന്നാണ് ഒരു ടാറ്റ എസ്‌യുവിക്ക് തീപിടിച്ച സംഭവം പുറത്തു വന്നത്.
കാറില്‍ യാതൊരു വിധ മോഡിഫിക്കേഷനുകളും വരുത്തിയിട്ടില്ലെന്ന ഉടമയുടെ വെളിപ്പെടുത്തല്‍ വന്നതോടെ വിഷയം വലിയ ചര്‍ച്ചയായി. ഇപ്പോള്‍ കാറിന് തീപിടിക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാക്കളായ ടാറ്റ. കമ്പനി ഏതായാലും നിങ്ങള്‍ ഒരു കാര്‍ ഉടമയാണെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. അതിലേക്ക് വിശദമായി കടക്കാം.

കഴിഞ്ഞ ആഴ്ച പഞ്ചാബിലെ ലുധിയാനയിലാണ് പാര്‍ക്ക് ചെയ്തിരുന്ന ടാറ്റ സഫാരി എസ്‌യുവി ക്ക് തീപിടിച്ചത്. ഹൗസിംഗ് സൊസൈറ്റിയുടെ പാര്‍ക്കിംഗ് സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ ഗ്രേ കളറിലുള്ള സഫാരി എസ്‌യുവി ഭാഗികമായി നശിച്ചു. സേഫ്റ്റജക്ക് പേരുകേട്ട ടാറ്റ കമ്പനിയുടെ എസ്‌യുവി കത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സഫാരി എസ്‌യുവിയുടെ എഞ്ചിന്‍ ബേയും മുന്‍ഭാഗവും അഗ്‌നിക്കിരയായതായി വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
തന്റെ ഉടമസ്ഥതയിലുളള ടാറ്റ സഫാരി ടോപ്പ് എന്‍ഡ് വേരിയന്റ് അംഗീകൃത ടാറ്റ ഡീലര്‍ മുഖേനയാണ് സര്‍വീസ് ചെയ്ത് പരിപാലിക്കുന്നതെന്നും ആഫ്റ്റര്‍ മാര്‍ക്കറ്റ് ഉപകരണങ്ങള്‍ ഒന്നും ഘടിപ്പിച്ച് രൂപമാറ്റം വരുത്തിയിട്ടില്ലെന്നുമായിരുന്നു ഉടമയുടെ പ്രതികരണം. സാധാരണയായി കാറില്‍ വരുത്തുന്ന അനധികൃത രൂപമാറ്റങ്ങള്‍ കാരണമുണ്ടാകുന്ന ഷോര്‍ട്ട്‌സര്‍ക്യൂട്ട് പലപ്പോഴും ഇത്തരത്തില്‍ തീപിടുത്തം ഉണ്ടാകാന്‍ കാരണമാകാറുള്ളത്. ആഫ്റ്റര്‍ മാര്‍ക്കറ്റ് മോഡിഫിക്കേഷന്‍ ഒന്നും വരുത്താതെ പാര്‍ക്ക് ചെയ്ത എസ്‌യുവി ക്ക് എങ്ങനെ തീപിടിക്കുമെന്ന സംശയമാണ് പിന്നാലെ ഉയര്‍ന്ന് വന്നത്.

ഈ സാഹചര്യത്തിലാണ് ടാറ്റ കമ്പനി അവരുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ പരിസരം കൃത്യമായി പരിശോധിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നതാണ് റിപ്പോര്‍ട്ട്. ടാറ്റ സഫാരിയുടെ സേഫ്റ്റിയെ കുറിച്ചുള്ള ആശങ്കകള്‍ തള്ളുന്നത് കൂടിയായിരുന്നു റിപ്പോര്‍ട്ട്. എസ്‌യുവിക്ക് കുഴപ്പെങ്ങള്‍ ഒന്നുമില്ലെന്നും മറിച്ച് സുരക്ഷിതമല്ലാത്ത പാര്‍ക്കിംഗ് സാഹചര്യമാണ് അപകടത്തിനിടയാക്കിയതെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
'ചൂടുള്ള സൈലന്‍സര്‍ അസംബ്ലിക്ക് സമീപമുള്ള അണ്ടര്‍ബോഡി എഞ്ചിന്‍ ഗാര്‍ഡില്‍ കുമിഞ്ഞുകൂടിയ ഉണങ്ങിയ ഇലകളുടെയും പേപ്പര്‍ കപ്പുകളുടെയും സാന്നിധ്യമാണ് അപകട കാരണമെന്ന് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സാധ്യമായ ഏറ്റവും മികച്ച പരിഹാരം നല്‍കാന്‍ ടീം ഉപഭോക്താവുമായി ബന്ധപ്പെട്ടിരിക്കുന്നു' ടാറ്റ മോട്ടോര്‍സ് പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം ദാരുണമായ അപകടങ്ങള്‍ ഒഴിവാക്കാന്‍ വാഹനം സുരക്ഷിതമായി പാര്‍ക്ക് ചെയ്യേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നതാണ് ഈ സംഭവം.
സ്ഥല പരിമിതികള്‍ മൂലം കാറുകളും ഇരുചക്ര വാഹനങ്ങളും തുറസ്സായ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ട സാഹചര്യം നിരവധി വാഹനയുടമകള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. നേരിട്ടുള്ള സൂര്യപ്രകാശമേല്‍ക്കുന്നതടക്കമുള്ള പ്രശനങ്ങള്‍ ഇത്തരക്കാര്‍ക്ക് മുന്നില്‍ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങള്‍ ഉണ്ടായാല്‍ മാത്രം സ്വന്തം വാഹനങ്ങള്‍ തുറസ്സായ സ്ഥലത്ത് പാര്‍ക്ക് ചെയ്യുക. മാത്രമല്ല വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ സമീപത്ത് സൂക്ഷിക്കരുത്.
ഇവിടെ ടാറ്റ സഫാരിയുടെ ഉദാഹരണമെടുത്താല്‍ നിരുപദ്രവകാരികള്‍ എന്ന് നാം ഒറ്റനോട്ടത്തില്‍ പരിഗണിച്ചേക്കാവുന്ന കരിയിലകളും പേപ്പര്‍ കപ്പുകളുമാണ് അപകടത്തിന് കാരണമായത്. അതിനാല്‍ തന്നെ കാര്‍ പാര്‍ക്ക് ചെയ്ത് താമസസ്ഥലത്തേക്ക് മടങ്ങുന്നതിന് മുമ്പ് ചുറ്റുഭാഗത്തും ഒന്ന് കണ്ണേടാടിക്കുക. ടാറ്റ മോട്ടോര്‍സിന്റെ ഫ്‌ലാഗ്ഷിപ്പ് എസ്‌വിയായ സഫാരിയെ കുറിച്ച് പറയുമ്പോള്‍ 15.85 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. നിലവില്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ മാത്രമാണ് സഫാരി വാങ്ങാന്‍ സാധിക്കുക.
എന്നാല്‍ ഉടന്‍ വിപണിയില്‍ എത്താന്‍ പോകുന്ന ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ പുത്തന്‍ പെട്രോള്‍ എഞ്ചിന്‍ ഉള്‍പ്പെടുത്തുമെന്നാണ് അഭ്യൂഹങ്ങള്‍. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായിട്ടാണ് ജോടിയാക്കുന്നത്. 3750 rpm-ല്‍ 168 bhp പവറും 2500 rpm-ല്‍ 350 Nm ടോര്‍ക്കും നല്‍കുന്ന രീതിയിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഇമഹീന്ദ്ര XUV700, ഹ്യുണ്ടായി അല്‍കാസര്‍ എന്നിവക്കെതിരെയാണ് ഈ മൂന്നുവരി എസ്‌യുവി മത്സരിക്കുന്നത്.


Click it and Unblock the Notifications








