മുള്ള് വന്ന് ഇലയില്‍ വീണാൽ 'മുനയൊടിഞ്ഞ്' പോകും! ടിയാഗോയില്‍ ഇടിച്ച ഫോര്‍ച്യൂണറിന്റെ അവസ്ഥ കണ്ടാൽ മനസ്സിലാകും
ഇന്ത്യന്‍ നിരത്തുകളില്‍ അപകടങ്ങള്‍ വളരെ സാധാരണയായി നടക്കുന്ന സംഗതിയാണ്. ഓരോ മിനിറ്റിലും ആയിരക്കണക്കിന് വാഹനങ്ങളാണ് ഇന്ത്യന്‍ നിരത്തുകളില്‍ അപകടത്തില്‍ പെടുന്നത്. പൊതുവേ ഒരു ചെറിയ വാഹനം വലിയ വാഹനത്തില്‍ ഇടിക്കുകയോ നേരെ തിരിച്ചോ സംഭവിച്ചാല്‍ കൂടുതല്‍ പരിക്കേല്‍ക്കുക കുഞ്ഞന്‍ വാഹനത്തിനാകും. മുള്ള് വന്ന് ഇലയില്‍ വീണാലും ഇല വന്ന് മുള്ളില്‍ വീണാലും ഇലക്കാണ് കേട് എന്ന് പറയുന്നത് പോലെ. എന്നാല്‍ ഈ ഒരു വിശ്വാസം തകിടംമറിക്കുന്ന ഒരു ഉദാഹരണം ഇപ്പോള്‍ നമ്മുടെ മുന്നിലുണ്ട്. ടാറ്റ ടിയാഗോയും ടൊയോട്ട ഫോര്‍ച്യൂണറും ഉള്‍പ്പെട്ട അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഗുഡ്ഗാവ് സെക്ടര്‍ 62-ല്‍ രാജേഷ് പൈലറ്റ് ഗുര്‍ജര്‍ ക്രോസിംഗില്‍ ഗോള്‍ഫ് കോഴ്‌സ് എക്‌സ്റ്റന്‍ഷന്‍ റോഡിലാണ് സംഭവം. സേഫ് കാര്‍സ് ഇന്ത്യയാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ തങ്ങളുടെ ഇന്‍സ്്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. കൂട്ടിയിടിയില്‍ ഒന്നിലേറെ തവണ മറിഞ്ഞ ഫോര്‍ച്യൂണറിനാണ് കൂടുതല്‍ കേടുപാടുകള്‍ സംഭവിച്ചതെന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. ടൊയോട്ട ഫോര്‍ച്യൂണറിന്റെ റൂഫും പിന്‍ഭാഗവും തകര്‍ന്നതിനൊപ്പം ആക്സിലിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി കാണിക്കുന്നു. ഫോര്‍ച്യൂണറിന്റെ വീലുകളില്‍ ഒന്ന് അതിനടിയില്‍ കുടുങ്ങി.

മറുവശത്ത് ടാറ്റ ടിയാഗോയുടെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. ബോണറ്റ്, ഗ്രില്‍, ബമ്പര്‍, കൂളിംഗ് സിസ്റ്റം എന്നിവയുള്‍പ്പെടെയുള്ള ഭാഗങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഇത് അപകടത്തിന്റെ തീവ്രത എടുത്ത് കാണിക്കുന്നു. താലക്കാലിക നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച ഫോര്‍ച്യൂണറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടക്കുമ്പോള്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ സൂചിപ്പിക്കുന്നത്.
ടാറ്റ ടിയാഗോ കുറഞ്ഞ വേഗതയില്‍ സഞ്ചരിക്കുകയായിരുന്നു. കൂട്ടിയിടി ഒഴിവാക്കാന്‍ ഫോര്‍ച്യൂണര്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും വേഗത കൂടുതലായതിനാല്‍ കൃത്യസമയത്ത് വണ്ടി ചവിട്ടിയിട്ട് കിട്ടാതെ വരികയും ഹാച്ച്ബാക്കില്‍ ഇടിച്ച ശേഷം മറിയുകയുമായിരുന്നു. ടിയാഗോയില്‍ ഇടിച്ച ശേഷം ഒന്നിലേറെ തവണ മറിഞ്ഞ ഫോര്‍ച്യൂണര്‍ 100 മീറ്റര്‍ അകലെ ചെന്നാണ് നിന്നത്. അപകടത്തില്‍ ഇരുകാറിലെയും യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യങ്ങള്‍ വീഡിയോയില്‍ വിശദീകരിക്കുന്നില്ല.

എന്നിരുന്നാലും ടാറ്റ ടിയാഗോയില്‍ എയര്‍ബാഗുകള്‍ വിന്യസിക്കപ്പെട്ടതിനാല്‍ ഗുരുതരമായ പരിക്കുകള്‍ ഒഴിവായിരിക്കാമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ടൊയോട്ട ഫോര്‍ച്യൂണറിലെ എയര്‍ബാഗുകള്‍ വിന്യാസിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഏതായാലും അപകടത്തില്‍ ഉള്‍പ്പെട്ട ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും സുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇവരുടെ അവസ്ഥയെക്കുറിച്ച് റിപ്പോര്‍ട്ടുകളൊന്നുമില്ലെങ്കിലും ജീവഹാനിയൊന്നും സംഭവിച്ചിട്ടില്ലെന്നാണ് അനുമാനിക്കപ്പെടുന്നത്.
ഒരു വാഹനം മറ്റൊരു വാഹനത്തിന്റെ വശങ്ങളില്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങളെ പൊതുവേ ടി-ബോണ്‍ അപകടങ്ങള്‍ എന്നാണ് വിശേഷിപ്പിക്കാറ്. നമ്മുടെ രാജ്യത്ത് മാത്രമല്ല വിദേശത്തെ നിരത്തുകളിലും ഇവ സാധാരണമാണ്. നേരെയുള്ള റോഡിലൂടെ പോകുമ്പോള്‍ വശങ്ങളിലേക്ക് എടുക്കുന്ന വാഹനങ്ങളുടെ സൈഡിലും മറ്റും ഇടിച്ചാണ് സാധാരണ ഇങ്ങനെ സംഭവിക്കാറുള്ളത്. ജംഗ്ഷനുകളില്‍ നിന്ന് തിരിയുന്ന വേളകളിലും ഇത്തരം അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്.

പലപ്പോഴും ഇടിച്ച വാഹനത്തേക്കാള്‍ ഭാരം കുറഞ്ഞ വാഹനമാണ് മറിയേണ്ടത്. എന്നാല്‍ ഇവിടെ ടാറ്റ ടിയാഗോ ചെറിയ വാഹനമായിരുന്നിട്ടും ഉയര്‍ന്ന വേഗത കാരണം ഫോര്‍ച്യൂണറാണ് മറിഞ്ഞത്. ഇത്തരം അപകടങ്ങള്‍ കൂടുതലായി സംഭവിക്കാന്‍ സാധ്യതയുള്ള വളവുകളിലും കവലകളിലും ജാഗ്രതയോടെ വാഹനമോടിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഓര്‍മിപ്പിക്കുന്നതാണ് ഈ സംഭവം.
ടാറ്റ ടിയാഗോയും ടൊയോട്ട ഫോര്‍ച്യൂണറും ഉള്‍പ്പെട്ട സംഭവം റോഡപകടങ്ങളുടെ പ്രവചനാതീതമായ സ്വഭാവത്തെ എടുത്തുകാണിച്ചു. വലിയ വാഹനങ്ങള്‍ അപകടങ്ങളില്‍ സുരക്ഷിതമാണെന്ന ധാരണ ഇത് തിരുത്തുന്നുണ്ട്. ഇത്തരം അപകടങ്ങളില്‍ എയര്‍ബാഗുകള്‍ എത്രത്തോളം ഗുണകരമാണെന്ന് നമുക്കറിയാം. ഇവിടെ ഫോര്‍ച്യൂണര്‍ യാത്രക്കാരുടെ സ്ഥിതി എന്താണെന്ന് അറിയാത്തതിനാല്‍ അതിനെ കുറിച്ച് കൂടുതല്‍ അഭിപ്രായം പറയാന്‍ സാധിക്കില്ല.
എന്തുതന്നെ ആയാലും ഇവിടെ ഫോര്‍ച്യൂണര്‍ ഡ്രൈവറുടെ അമിത വേഗത തന്നെയാണ് അപകടത്തിന്റെ വ്യപ്തി കൂട്ടിയതെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് വേഗപരിധിക്കുള്ളില്‍ വാഹനമോടിക്കാനും അപകട സാധ്യതയുള്ള ജംഗ്ഷനുകളിലും മറ്റും അതീവ ജാഗ്രത പാലിക്കാനും നമ്മള്‍ ശ്രദ്ധിക്കണം. വില കൂടിയതും ഉയര്‍ന്ന സേഫ്റ്റി റേറ്റിംഗ് ഉള്ള കാര്‍ ആണെങ്കിലും ഡ്രൈവിംഗില്‍ ശ്രദ്ധയില്ലെങ്കില്‍ അപകടം ക്ഷണിക്കപ്പെടാത്ത അതിഥിയായി വന്ന് കയറും.


Click it and Unblock the Notifications








