കുട്ടി ഡ്രൈവർമാരെ പ്രോത്സാഹിപ്പിച്ചാൽ കുടുംബം പണയം വയ്ക്കേണ്ടി വരും; പിഴത്തുക കേട്ടാൽ ഞെട്ടും
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനമോടിക്കാൻ കൊടുക്കുന്ന ഒരു പ്രവണത നമ്മുടെ നാട്ടിൽ കണ്ടു വരുന്നുണ്ട്. കുട്ടികൾ വാഹനമോടിക്കാൻ പഠിക്കുന്നത് നല്ല കാര്യം തന്നെയാണ് പക്ഷേ അതിനുളള പ്രായം ആകുമ്പോൾ അവർക്ക് വാഹനം കൈമാറുന്നതാണ് ഉചിതം. അല്ലാതെ ഹൈവേകളിലും മറ്റും വാഹനങ്ങൾ കുറവായത് കൊണ്ട് അവർക്ക് വാഹനമോടിക്കാൻ കൊടുത്താൽ ചിലപ്പോൾ പ്രതീക്ഷിക്കാത്ത അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. മുംബൈയിൽ 14 വയസുകാരൻ ഇന്നോവ ഓടിക്കുകയും ഒരു മുതിർന്ന പൗരനെ ഇടിച്ചിടുകയും ചെയ്തിരുന്നു.
ഈ സംഭവത്തിന്റെ മുഴുവൻ വീഡിയോയും എക്‌സിൽ ചന്ദിവാലി സിറ്റിസൺസ് വെൽഫെയർ അസോസിയേഷൻ അവരുടെ ഔദ്യോഗിക പേജിൽ പങ്കിട്ടിരിക്കുകയാണ്. മുംബൈയിലെ ചന്ദിവാലിയിലെ നഹർ അമൃത് ശക്തി റോഡിലെ ഒരു മുതിർന്ന പൗരൻ ഒരു സൊസൈറ്റി ഗേറ്റിൽ നിന്ന് പുറത്തുകടക്കുന്നത് വീഡിയോയിൽ കാണാം. പെട്ടെന്ന് നിയന്ത്രണം വിട്ട് വാഹനം ഇടിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.

വഴിയാത്രക്കാരായ മറ്റുചിലരും വൃദ്ധനെ രക്ഷിക്കാൻ എത്തുന്നു. കോർപ്പറേറ്റ് നിയമ സ്ഥാപനത്തിൽ നിന്ന് വിരമിച്ച ഉപദേശകനായ 63 കാരനായ കെ.സുഭരാമനാണ് മുതിർന്ന പൗരനെന്ന് പിന്നീട് വിവരങ്ങൾ ലഭിച്ചിരുന്നപ. അദ്ദേഹത്തിന് ചില പരിക്കുകൾ പറ്റിയിട്ടുണ്ടെന്നും ഇപ്പോൾ വരുന്ന മൂന്ന് മാസത്തേക്ക് ബെഡ് റെസ്റ്റ് നിർദ്ദേശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
പ്രായപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ കൊടുക്കുന്നതിന് മുൻപ് ഒരു കാര്യം ഓർക്കുന്നത് വളരെ നല്ലതാണ്. പാലക്കാട് നൂറണിയിൽ 2017 ൽ ഉണ്ടായ അപകടത്തിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് പാലക്കാട് ഗവ.മെഡിക്കൽ കോളജിലെ അസി.പ്രഫസറായിരുന്ന യുവ ഡോക്ടർ മരിക്കുകയും. മൂന്നു വർഷത്തിനു ശേഷം വാഹനാപകട നഷ്ടപരിഹാര കോടതി (MACT) ഡോക്ടറുടെ ആശ്രിതർക്ക് ₨ 1.47 കോടി നഷ്ടപരിഹാരം നൽകാനാണ് വിധിച്ചിരിക്കുന്നത്. പലിശയുൾപ്പടെ 1.90 കോടി രൂപയാണ് നൽകേണ്ടത്.
ലൈസന്‍സില്ലാതെ വാഹനം ഓടിച്ച കുട്ടികളുടെ മാതാപിതാക്കളെ പൊലീസ് പിടികൂടുകയും ഒരു രാത്രി ജയിലില്‍ ഇടുകയും ചെയ്ത സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ മോട്ടോര്‍ സൈക്കിളുകളും കാറുകളും ഉള്‍പ്പെടെയുള്ള മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കാന്‍ അനുവദിച്ചാല്‍ മാതാപിതാക്കളെ കുറ്റക്കാരാക്കാന്‍ കോടതി നേരത്തെ തന്നെ പൊലീസിനോട് ഉത്തരവിട്ടിരുന്നു. 18 വയസ്സ് തികഞ്ഞവര്‍ക്ക് മാത്രമാണ് നമ്മുടെ രാജ്യത്ത് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത്.
അതിന് മുമ്പ് സ്വകാര്യ നിരത്തുകളിലോ റേസ്ട്രാക്കിലോ ഡ്രൈവിംഗ് പരിശീലനം നേടാം. എങ്കിലും ലൈസന്‍സില്ലാതെ വണ്ടിയുമായി പൊതുനിരത്തിലിറങ്ങാന്‍ പാടില്ല. സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെടുന്ന സന്ദേശങ്ങളില്‍ നിന്ന് ഇത്തരം ട്രാഫിക് നിയമലംഘനങ്ങള്‍ പിടിക്കപ്പെടുന്നതും സാധാരണമാണ്. കുറച്ച് കാലം മുമ്പ് ഒരു 12 വയസ്സുകാരി ടൊയോട്ട ഫോര്‍ച്യൂണര്‍ ഓടിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി. 12 വയസ്സുകാരിയുടെ അഭിഭാഷകനായ പിതാവാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. താനെ ദാദര്‍ ഹൈവേയിലൂടെയായിരുന്നു കുട്ടിയുടെ ഡ്രൈവിംഗ്. കോവിഡ് മഹാമാരിയുടെ ആദ്യ തരംഗ സമയത്താണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിരവധി റോഡപകട മരണങ്ങള്‍ക്കും ലക്ഷക്കണക്കിന് ആളുകളെ ജീവിതകാലം മൊത്തം കിടപ്പിലാക്കുന്ന തരത്തിലുളള ഗുരുതരമായ പരിക്കേല്‍ക്കുന്നതിനും കാരണമാകുന്ന ഒത്തിരി അപകടങ്ങള്‍ക്കാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. ആഗോള വാഹന ശേഖരത്തിന്റെ ഒരു ശതമാനം മാത്രമാണ് രാജ്യത്തുള്ളതെങ്കിലും റോഡപകടങ്ങളിലെ ആഗോള മരണങ്ങളില്‍ 11 ശതമാനവും നടക്കുന്നത് ഇന്ത്യയിലാണ്. ഡ്രൈവര്‍മാര്‍ ഗതാഗതനിയമങ്ങള്‍ പാലിക്കാത്തതാണ് മിക്ക അപകടങ്ങള്‍ക്കും കാരണം.
നിയമങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് റോഡ് സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ നമ്മള്‍ കുറച്ച് കൂടി ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഓരോ പൗരനും താന്‍ ഗതാഗത നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയാല്‍ മാത്രമേ നമ്മുടെ റോഡുകളില്‍ ഇനി രക്തം ചിന്താതിരിക്കൂ. അതിനാല്‍ ഈ സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റാനായി ഉത്തരവാദിത്തമുള്ള ഡ്രൈവര്‍മാരാകാന്‍ ഓരോരുത്തരും പ്രതിജ്ഞയെടുക്കാന്‍ ശ്രമിക്കണം. സമൂഹ നന്മക്ക് വേണ്ടിയാണ് അധികാരികള്‍ ഓരോ നിയമങ്ങള്‍ കൊണ്ടുവരുന്നതെന്ന് മനസ്സിലാക്കി അവ പാലിക്കാന്‍ ശ്രമിക്കാം.
ഓരോ വര്‍ഷവും റോഡപകടങ്ങളില്‍ ലക്ഷക്കണക്കിന് ജീവനുകളാണ് നമുക്ക് നഷ്ടപ്പെടുന്നത്. ഓരോ വര്‍ഷവും റോഡപകടങ്ങളില്‍ പൊലിയുന്നവരുടെ എണ്ണവും ശാരീരികമായി അവശത അനുഭവിക്കുന്നവരുടെ എണ്ണവും ഇന്ത്യയില്‍ വളരെ വലുതാണ്. അത് കൊണ്ട് ഇനിയെങ്കിലും വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക അതോടൊപ്പം തന്നെ കൊച്ചുകുട്ടികൾക്ക് വാഹനമോടിക്കാൻ കൊടുക്കാതിരിക്കുക. നിങ്ങൾക്ക് ഇത്തരത്തിലൊരു അനുഭവം നേരത്തെ ഉണ്ടായിട്ടുണ്ട് എങ്കിൽ ഞങ്ങളുടെ ഫെയ്സ്ബുക്ക് പേജിൽ കമൻ്റ് ചെയ്യുക.


Click it and Unblock the Notifications








