യുപി മന്ത്രിക്ക് പ്ലാറ്റ്‌ഫോമിലും ആകാമല്ലോ; ഇതിലും വലിയ മണ്ടത്തരം സ്വപ്നങ്ങളിൽ മാത്രം
ട്രെയിൻ യാത്രയിൽ പലർക്കും പറ്റുന്ന അബദ്ധമാണ് താമസിച്ച് റെയിൽവേ സ്റ്റേഷനിൽ എത്തുന്നതും ട്രെയിൻ കിട്ടാതെ പോകുന്നതും. ട്രെയിനിൽ കയറാനുളള പടയോട്ടം സ്റ്റേഷനിൽ ഇരിക്കുമ്പോൾ എപ്പോഴും കാണാൻ പറ്റും. എന്നാൽ സ്റ്റേഷനിൽ താമസിച്ച് എത്തിയത് കൊണ്ട് കാറുമായി ട്രെയിനിൻ്റെ അടുത്തേക്ക് പായുന്നത് കണ്ടിട്ടുണ്ടോ. ഉത്തർപ്രദേശിലെ മന്ത്രി ധരംപാൽ സിംഗ് തന്റെ ഔദ്യോഗിക കാറായ ടൊയോട്ട ഫോർച്യൂണർ ഉപയോഗിച്ചാണ് ലഖ്‌നൗ റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിലേക്ക് എത്തിയത്.
അതിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഉത്തർ പ്രദേശിലെ മൃഗസംരക്ഷണ മന്ത്രി ബറേലിയിലേക്ക് പോകുകയായിരുന്നു, കൃത്യസമയത്ത് പ്ലാറ്റ്ഫോമിലേക്ക് എത്താനാണ് അദ്ദേഹം വാഹനം ഓടിച്ചു കയറ്റിയത്. പ്രചരിക്കുന്ന ഓൺലൈൻ വീഡിയോകളിൽ, വീൽചെയറുകൾക്കും ഭിന്നശേഷിക്കാർക്കും വേണ്ടി നിർമ്മിച്ച ഒരു റാമ്പിൽ ഫോർച്യൂണർ ഓടിച്ചു കയറ്റുന്നത് നമുക്ക് കാണാൻ കഴിയും.

വീഡിയോ വൈറലായതോടെ മന്ത്രിയുടെ നിരുത്തരവാദപരമായ പെരുമാറ്റത്തെ കുറിച്ച് ആളുകൾ വിമർശിക്കുകയാണ്. റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ തന്റെ കാർ പാർക്ക് ചെയ്‌ത മന്ത്രി എസ്‌യുവിയിൽ നിന്ന് ഇറങ്ങി എസ്‌കലേറ്ററിൽ കയറി കൃത്യസമയത്ത് ട്രെയിനിലെത്തി. ചാർബാഗ് റെയിൽവേ സ്‌റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തുന്ന ഹൗറ-അമൃത്‌സർ എക്‌സ്പ്രസ് ട്രെയിനിലാണ് മന്ത്രി പോയത്.
ഒരു സാധാരണക്കാരൻ ഇത്തരമൊരു കാര്യം ചെയ്‌തിരുന്നെങ്കിൽ കനത്ത പിഴ ചുമത്തുകയും അധികാരികൾ നിയമനടപടി സ്വീകരിക്കുകയും ചെയ്യുമായിരുന്നുവെന്ന് അവരിൽ ഒരാൾ പരാമർശിച്ചു. ഇതാദ്യമായല്ല മന്ത്രി ധരംപാൽ സിംഗ് വിവാദമുണ്ടാക്കുന്നത്. ഇതിന് മുമ്പ് സംസ്ഥാനത്ത് അലഞ്ഞുതിരിയുന്ന കാളകൾക്കെതിരെ നടത്തിയ പരാമർശത്തിന്റെ പേരിൽ അദ്ദേഹം വാർത്തകളിൽ നിറഞ്ഞിരുന്നു. ഉത്തർപ്രദേശിലെ ബറേലിയിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾക്കായുള്ള പോളിക്ലിനിക് ഉദ്ഘാടനം ചെയ്യാൻ പോകവെ ദുരിതത്തിലായ കർഷകരുമായി മന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞു കൊണ്ടാണ് പ്രതിപക്ഷം ഈ പരാമർശത്തോട് പ്രതികരിച്ചത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫാൻബേസുള്ള എസ്‌യുവി വാഹനങ്ങളിൽ ഒന്നാണ് ടൊയോട്ടയുടെ ഫോർച്യൂണർ. ഭീമാകാരമായ ലുക്കും കിടിലൻ എഞ്ചിൻ ഓപ്ഷനുകളും ഏത് കുന്നും മലയും കയറാനുള്ള കെൽപ്പും ടൊയോട്ട ബ്രാൻഡിംഗുമെല്ലാമാണ് ഇവന്റെ പിന്നാലെ ആളുകൂടാനുള്ള കാരണം. വാങ്ങിയിട്ട് ഒന്ന് വിൽക്കണമെന്ന് ഓർത്താലും അധികം നഷ്‍ടമില്ലാതെ എസ്‌യുവി വാങ്ങാൻ ആളെത്തും.
ഫോർച്യൂണർ, ഹൈലക്‌സ് മോഡലുകളിലേക്ക് ഹൈബ്രിഡ് എഞ്ചിൻ കൊണ്ടുവന്ന് മോഡലുകളെ കൂടുതൽ കാര്യക്ഷമമാക്കാൻ ശ്രമിക്കുകയാണ് നമ്മുടെ സ്വന്തം ടൊയോട്ട. ഫീച്ചറുകളുടെയും എഞ്ചിൻ മെക്കാനിസത്തിന്റെയും കാര്യത്തിൽ കാര്യമായ അപ്‌ഡേറ്റുകൾ ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററും (ISG) ഉപയോഗിച്ചുള്ള ബൂസ്‌റ്റിംഗാണ് നടപ്പിലാക്കാൻ ഒരുങ്ങുന്നത്.
പക്ഷേ സ്ട്രോംഗ് ഹൈബ്രിഡ് സംവിധാനമായിരിക്കില്ല ടൊയോട്ട അവതരിപ്പിക്കുക. ഫ്ലാഗ്ഷിപ്പ് മോഡലുകളായ ഫോർച്യൂണർ എസ്‌യുവി, ഹൈലക്‌സ് പിക്കപ്പ് ട്രക്ക് എന്നിവയുടെ മൈൽഡ്-ഹൈബ്രിഡ് പതിപ്പുകളാണ് കമ്പനി അവതരിപ്പിക്കുക. ഇത് ആദ്യം ദക്ഷിണാഫ്രിക്കയിലായിരിക്കും അവതരിപ്പിക്കുക. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ശക്തമായ ഹൈബ്രിഡ് മോഡലുകൾ അവതരിപ്പിച്ച ജാപ്പനീസ് കാർ നിർമാതാക്കൾ മറ്റ് രാജ്യങ്ങളിലെ വലിയ എസ്‌യുവികളിലേക്ക് ഹൈബ്രിഡ് സംവിധാനം വിപുലീകരിക്കാനാണ് ഉന്നംവെക്കുന്നത്.
ദക്ഷിണാഫ്രിക്കൻ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം കമ്പനി തങ്ങളുടെ പുതിയ ആഗോള, പ്രാദേശിക നയം ചർച്ച ചെയ്യാൻ ടൊയോട്ടയിലെ ഉന്നത അധികാരികൾ അടുത്തിടെ ഡർബനിൽ യോഗം ചേർന്നിരുന്നു. ഇതിന്റെ ഭാഗമായി 2024-ൽ രണ്ട് മോഡലുകൾക്കും ആഗോളതലത്തിൽ മൈൽഡ്-ഹൈബ്രിഡ് പവർട്രെയിനുകൾ ലഭിക്കുമെന്ന് ടൊയോട്ടയുടെ ദക്ഷിണാഫ്രിക്കയിലെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് ലിയോൺ തെറോൺ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
ടൊയോട്ട ഇന്ത്യയിൽ ഫോർച്യൂണറും ഹൈലക്സും വിൽക്കുന്നത് ഡീസൽ എഞ്ചിൻ ഉപയോഗിച്ച് മാത്രമാണ്. എന്നാൽ വരാനിരിക്കുന്ന പുതുതലമുറ ആവർത്തനങ്ങളിൽ കമ്പനി ഹൈബ്രിഡ് എഞ്ചിൻ നൽകിയേക്കാമെന്നാണ് വിവരം. നിലവിലെ പ്ലാറ്റ്ഫോം ഒരുവിധത്തിലുമുള്ള ഇലക്‌ട്രിഫിക്കേഷന് അനുയോജ്യമല്ലാത്തതിനാൽ ഉടൻ അത് സാധ്യമല്ല. iMV2 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇപ്പോൾ വിപണിയിലെത്തുന്ന ഫോർച്യൂണറും ഹൈലക്‌സും. ഹൈബ്രിഡ് പവർട്രെയിനിനെ പിന്തുണയ്ക്കുന്ന പുതിയ TNGA-F പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഇവ മാറുന്നതാണ് ഹൈബ്രിഡിലേക്ക് വഴിവെച്ചേക്കാവുന്നത്.


Click it and Unblock the Notifications








