സീറ്റ് ബെൽറ്റിൻ്റെ കാര്യത്തിൽ ഉഴപ്പ് കാണിക്കരുത്; ശ്രദ്ധിക്കണം ഈ കാര്യങ്ങളൊക്കെ
കാറിൽ സഞ്ചരിക്കുമ്പോൾ ഏറ്റവും ആവശ്യമായ ഒരു കാര്യമാണ് സീറ്റ് ബെൽറ്റ്. സുരക്ഷയുടെ ആദ്യപടി എന്നവണ്ണം നമ്മൾ എല്ലാ പാലിക്കേണ്ട ഒരു കാര്യമാണത്.പക്ഷേ പലരും അത് ധരിക്കാറില്ല എന്നതാണ് സങ്കടകരമായ മറ്റൊരു കാര്യം. ചിലർ അത് ശരിയായി ധരിക്കാറുമില്ല. ഇപ്പോഴുളള വാഹനത്തിലെല്ലാം കോ-പാസഞ്ചർ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ വാർണിങ്ങ് ശബ്ദം കേൾക്കും. അതിന് ചില വിരുതൻമാർ സീറ്റിൽ കയറുന്നതിന് മുൻപ് പിറകിലൂടെ സീറ്റ് ബെൽറ്റ് ക്ലിപ്പ് ചെയും.
വാർണിങ്ങ് ശബ്ദം ഒഴിവാക്കാനുളള പല ഉപകരണങ്ങളും ആഫ്റ്റർ മാർക്കറ്റിൽ ലഭ്യമാണ്, പക്ഷേ അതിന് സർക്കാർ നിരോധനം ഏർപ്പെടുത്തിയിട്ടുമുണ്ട്. സീറ്റ് ബെൽറ്റ് ഒന്നും വേണ്ട ഞാൻ വളരെ മര്യാദയ്ക്കാണ് വണ്ടിയോടിക്കുന്നത് എന്ന് വാദിക്കുന്ന വിദ്വാൻമാരുണ്ട്. അവരോട് ഒരു വാക്ക് പറയട്ടെ, നിങ്ങൾ മര്യാദയ്ക്കും നിയമം പാലിച്ചുമായിരിക്കും ഡ്രൈവ് ചെയ്യുന്നത്. പക്ഷേ നിങ്ങളുടെ എതിരെ വരുന്ന ആൾ നിങ്ങളെ പോലെ മിടുക്കനായ ഒരു ഡ്രൈവറായിരിക്കണം എന്നില്ലല്ലോ.

സീറ്റ് ബെൽറ്റ് ധരിച്ചാൽ ശ്വാസം മുട്ടും, കവല വരെ പോയാൽ പോരെ എന്തിനാ സീറ്റ് ബെൽറ്റ് എന്നിങ്ങനെയുളള മുടന്തൻ ന്യാങ്ങൾ പറയുമ്പോൾ ഓർക്കണം ചിലപ്പോൾ നിങ്ങളുടെ ജീവനായിരിക്കും നഷ്ടപ്പെടുക. നിങ്ങൾ മികച്ച ഒരു ഡ്രൈവറായിരിക്കാം പക്ഷേ സുരക്ഷയാണ് വലുത്. അത് നിങ്ങളുടേയും വാഹനത്തിൽ ഒപ്പം യാത്ര ചെയ്യുന്നവരുടേയും. അത് കൊണ്ട് സീറ്റ് ബെൽറ്റ് ധരിക്കുകയും മറ്റുളളവരെ ധരിക്കാൻ നിർബന്ധിക്കുകയും വേണം.
സീറ്റ് ബെൽറ്റ് ധരിക്കുമ്പോഴും ശ്രദ്ധിക്കണം, മറ്റൊന്നും കൊണ്ടല്ല സീറ്റ് ബെൽറ്റ് ധരിക്കുന്നതിന് ശരിയായ രീതിയുണ്ട്. ആദ്യം സീറ്റിലേക്ക് ശരിക്കും ചേർന്നിരുന്നതിന് ശേഷം മാത്രം സീറ്റ് ബെൽറ്റ് ധരിക്കുക. പുതിയ വാഹനത്തിൽ സീറ്റുകളിൽ പ്ലാസ്റ്റിക്ക് കവറുകളാൽ പൊതിഞ്ഞിരിക്കുകയായിരിക്കും. അത് മാറ്റുന്നതായിരിക്കും നല്ലത്. പുതിയ സീറ്റ്കവർ ഇടുമ്പോഴും സീറ്റ് ബെൽറ്റിൻ്റെ ദ്വാരം മൂടിപോകാതിരിക്കാൻ ശ്രദ്ധിക്കണം.

അപകടങ്ങളിൽ കൂടുതലും വെളുപ്പിനെ മൂന്ന് മണിക്കും എട്ട് മണിക്കും ഇടയ്ക്കാണ് സംഭവിക്കുന്നത് എന്നാണ് കണക്കുകളും പഠനങ്ങളും സൂചിപ്പിക്കുന്നത്. സീറ്റ്ബെൽറ്റ് നിങ്ങളുടെ കഴുത്തിൻ്റെ കോളർബോൺ വഴി ഷോൾഡർ ബെൽറ്റ് ഇടുക. അത് പോലെ തന്നെ ഇടുപ്പ് വഴിയിടുന്ന ബെൽറ്റ് ഒരുപാട് മുറുക്കരുത്. നിങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ധരിക്കുക.
സീറ്റ്ബെൽറ്റ് നിങ്ങളുടെ ജീവൻ രക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് എന്ന് ഒരിക്കലും മറക്കരുത്. മുൻസീറ്റിലും പിൻസീറ്റിലും ഇരിക്കുന്നവർ സീറ്റ്ബെൽറ്റ് ധരിക്കുക. കഴിഞ്ഞ ദിവസം ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി മന്ത്രി ഉത്തരവ് ഇറക്കിയിരുന്നു. ലോറികളിൽ സഞ്ചരിക്കുമ്പോൾ മുന്നിൽ ഇരിക്കുന്ന രണ്ട് പേരും സീറ്റ് ബെൽറ്റ് ധരിക്കണം. ബസിൽ ക്യാബിൻ ഉളളതാണ് എങ്കിൽ മുൻവശത്തുളള രണ്ട് പേരും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം എന്നതും നിർബന്ധമാണ്.
ഇനി ക്യാബിൻ ഇല്ലാത്ത ബസിൽ ആണെങ്കിൽ ഡ്രൈവറെങ്കിലും നിർബന്ധമായി സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. എന്തായാലും കെഎസ്ആർടിസി ബസിൽ ഇനി സീറ്റ് ബെൽറ്റ് പിടിപ്പിക്കേണ്ടി വരും. മറ്റൊരു കാര്യം എന്താണ് എന്ന് വച്ചാൽ കേന്ദ്ര സർക്കാരിന്റെ റോഡ് ഗതാഗത നിയമമനുസരിച്ച് ഹെവി വാഹനങ്ങളിൽ ഡ്രൈവറും മുന്നിൽ ഇരിക്കുന്ന മറ്റ് യാത്രക്കാരനും സീറ്റ് ബെൽറ്റ് ധരിക്കേണ്ടത് നിർബന്ധമാണ്. ഇത് വരെ സംസ്ഥാന സർക്കാർ ഇളവ് നൽകിയിരുന്നത് കൊണ്ടാണ് നിയമം കടുപ്പിക്കാഞ്ഞത്.
ഓരോ വര്‍ഷവും രാജ്യത്തെ അപകടങ്ങളുടെയും മരണങ്ങളുടെയും എണ്ണം കൂടിവരികയാണ്. പ്രത്യേകിച്ചും, കഴിഞ്ഞ 2021-ല്‍, ഇന്ത്യക്കാരെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് വളരെ ഉയര്‍ന്ന അപകടങ്ങളാണ് അരങ്ങേറിയത്. സര്‍ക്കാര്‍ പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്ത് 4,12,432 റോഡപകടങ്ങളുണ്ടായി. ഈ വലിയ അപകട എണ്ണത്തില്‍ 1,53,972 ജീവനുകള്‍ ദാരുണമായി നഷ്ടപ്പെട്ടുവെന്നും കണക്കുകള്‍ പറയുന്നു. കണക്കുകള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഈ കണക്കുകളില്‍ ഉള്‍പ്പെടുത്താത്ത മരങ്ങളും ഉണ്ടാകുമെന്നതാണ് മറ്റൊരു വസ്തുത.
ഇതുകൂടാതെ 3,84,448 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. റോഡ് ഗതാഗതത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഓരോ വര്‍ഷവും ഇത്തരത്തിലുള്ള ഭയാനകമായ സാഹചര്യം അഭിമുഖീകരിക്കുകയാണ്. ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതാണ് ജീവന്‍ നഷ്ടപ്പെടുന്നതിനുള്ള പ്രധാന കാരണം. ഒരു അപകടം അപ്രതീക്ഷിതമായ ഒന്നാണ്. എന്നിരുന്നാലും, ഈ സംഭവത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നമുക്ക് നിരവധി മാര്‍ഗങ്ങളുണ്ട്. ഉദാഹരണത്തിന് സര്‍ക്കാര്‍ നല്‍കുന്ന ട്രാഫിക് നിയമങ്ങള്‍ പാലിച്ചാല്‍ മതി. പലപ്പോഴും ഇത് പാലിക്കാത്തതാണ് ചെറിയ അപകടങ്ങള്‍ പോലും വലിയ അപകടങ്ങളിലേക്ക് പരിണമിക്കുന്നത്.


Click it and Unblock the Notifications








