മെര്‍സിഡീസ് ബെന്‍സിനെ കുറിച്ചു നിങ്ങള്‍ക്ക് അറിയാത്ത ചില കാര്യങ്ങള്‍
റോള്‍സ് റോയ്‌സ് എന്ന പേരോട് കൂടി കാറുകളുടെ ലോകത്തില്‍ ആഢംബരത്തിന്റെ അന്വേഷണം അവസാനിക്കുമെന്ന് അറിയാം. എന്നാല്‍ ഇന്ത്യയില്‍ ആഢംബരത്തിന്റെ അവസാന വാക്ക് ഇപ്പോഴും മെര്‍സിഡീസാണ്. റോള്‍സ് റോയ്‌സ് കഴിഞ്ഞാല്‍ ആരും ആഗ്രഹിക്കാന്‍ കൊതിക്കുന്ന ആഢംബര കാറുകളുടെ മറുവാക്കാണ് ഈ ജര്‍മ്മന്‍ നിര്‍മിതി.

ആഢംബരത്തിന്റെയും കരുത്തിന്റെയും പ്രതിരൂപം; അന്നും ഇന്നും മെര്‍സിഡീസ് കാറുകളോട് ലോകജനതയ്ക്ക് പ്രത്യേക മതിപ്പാണ്. ആഢംബരത്തിന്റെ നെറുകയിലേക്ക് പടവുകള്‍ കയറിയെത്തിയ മെര്‍സിഡീസിനെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില കാര്യങ്ങള്‍ —

രണ്ടാം ലോകമഹായുദ്ധത്തില്‍ സജീവം
രണ്ടാം ലോകമഹായുദ്ധ കാലത്ത് ജര്‍മ്മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറിന് പൂര്‍ണ പിന്തുയര്‍പ്പിച്ച കാര്‍ നിര്‍മ്മാതാക്കളാണ് മെര്‍സിഡീസ്. ഹിറ്റ്‌ലറും പരിവാരങ്ങളും സഞ്ചരിച്ചിരുന്നത് മെര്‍സിഡീസ് കാറുകളിലായിരുന്നു.

യുദ്ധകാലത്ത് 1939 മോഡല്‍ മെര്‍സിഡീസ് ബെന്‍സ് 770K ഗ്രോസര്‍ ഒഫനര്‍ ടൂറന്‍വാഗനാണ് ഹിറ്റ്‌ലര്‍ ഉപയോഗിച്ചിരുന്നത്. 1940 ല്‍ ജര്‍മ്മന്‍ പട ഫ്രാന്‍സ് കീഴടക്കിയപ്പോള്‍ ബെര്‍ലിനില്‍ നടന്ന ഗ്രാന്‍ഡ് പരേഡില്‍ ഹിറ്റ്‌ലര്‍ പങ്കെടുത്തതും ഇതേ കാറിലായിരുന്നു.

എന്നാല്‍ കാറുകള്‍ നല്‍കുന്നതില്‍ ഉപരി നാസി പടയ്ക്ക് ആവശ്യമായ ആയുധങ്ങളും, വിമാന എഞ്ചിനുകളും, മുങ്ങിക്കപ്പലുകളും ഉത്പാദിപ്പിക്കാനായിരുന്നു മെര്‍സിഡീസ് ഇക്കാലയളവില്‍ ശ്രമിച്ചത്.
Recommended Video


ഇന്ധനം ഉപയോഗിച്ച് ഓടുന്ന ആദ്യ മോട്ടോര്‍ കാറിന്റെ സൃഷ്ടാക്കള്‍
ഓട്ടോമൊബൈലിന്റെ പിതാവായി അറിയപ്പെടുന്ന കാള്‍ ബെന്‍സാണ് ഇന്റേണല്‍ കമ്പസ്റ്റ്യന്‍ എഞ്ചിനെ ലോകത്തിന് ആദ്യമായി പരിചയപ്പെടുത്തി നല്‍കിയത്. 1885 ല്‍ ഈ എഞ്ചിന്‍ ഉപയോഗിച്ചു കാള്‍ ബെന്‍സ് നിര്‍മ്മിച്ച മൂന്ന് ചക്ര വാഹനമാണ് ലോകം കണ്ട ആദ്യ മോട്ടോര്‍ കാര്‍.

1886 ല്‍ ബെന്‍സ് പേറ്റന്റ് മോട്ടോര്‍വാഗണ്‍ എന്ന പേരില്‍ കാള്‍ ബെന്‍സ് കാറിന്റെ പേറ്റന്റ് നേടി. എന്നാല്‍ ഇതു മാത്രമല്ല വിശേഷം. കാള്‍ ബെന്‍സിന്റെ ഭാര്യയും വ്യവസായ പങ്കാളിയുമായ ബര്‍ത്ത ബെന്‍സ് ഇതേ കാറില്‍ 106 കിലോമീറ്റര്‍ ദൂരം പിന്നിട്ടതോടെയാണ് വാഹന സങ്കല്‍പങ്ങള്‍ക്ക് വിപ്ലവ മുഖം ലഭിച്ചത്.

ഇന്ധനത്തില്‍ ഓടുന്ന കാര്‍ വില്‍പനയ്ക്ക് വെച്ച ആദ്യ നിര്‍മ്മാതാക്കള്‍
ഇന്ധനത്തില്‍ ഓടുന്ന എഞ്ചിനെ ലോകത്ത് ആദ്യമായി വില്‍പനയ്ക്ക് വെച്ച നിര്‍മ്മാതാക്കള്‍ കൂടിയാണ് മെര്‍സിഡീസ് ബെന്‍സ്. ബര്‍ത്ത ബെന്‍സ് നടത്തിയ ഉദ്യമത്തിലൂടെയാണ് ബെന്‍സ് പേറ്റന്റ് മോട്ടോര്‍വാഗണിലേക്ക് ലോകം ശ്രദ്ധതിരിച്ചതും ആദ്യ വില്‍പന നടന്നതും. 1888 മുതലാണ് ബെന്‍സ് കാറുകള്‍ വിപണിയില്‍ ലഭ്യമായി തുടങ്ങിയത്.

'മെര്‍സിഡീസ്' എന്ന പെണ്‍കുട്ടി
ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ പേരിലെ മെര്‍സിഡീസ് ഘടകം പലര്‍ക്കും അറിയില്ല. മാതൃ കമ്പനിയായ ഡയമ്‌ലര്‍ ബെന്‍സ് എന്നത് കമ്പനിയുടെ സ്ഥാപകരായ ഗോട്‌ലിബ് ഡയമ്‌ലറുടെയും കാള്‍ ബെന്‍സിന്റെയും കുടുംബനാമങ്ങളാണ്.

അപ്പോള്‍ മെര്‍സിഡീസോ? ഡയമ്‌ലര്‍ കാറുകള്‍ക്ക് വേണ്ടി മുതല്‍ മുടക്കിയവരില്‍ പ്രമുഖനായ എമില്‍ യെല്ലിനക്കിന്റെ മകളുടെ പേരാണ് 'മെര്‍സിഡീസ്'.

കാറോട്ട മത്സരങ്ങളില്‍ ഡയമ്‌ലര്‍ കാറുകള്‍ വിജയിച്ചാല്‍ മാത്രമെ നിര്‍മ്മാതാക്കളുടെ പേര് ലോകപ്രശസ്തമാവുകയുള്ളു എന്ന് യെല്ലിനക്കാണ് ഡയമ്‌ലറോട് അഭിപ്രായപ്പെട്ടത്. ഒടുവില്‍ 1900 ല്‍ 35 bhp കരുത്തുള്ള പുതിയ മോഡലിനെ ഡയമ്‌ലര്‍ റേസ് ട്രാക്കിനായി പുറത്തിറക്കി.

അന്ന് ഡയമ്‌ലര്‍ നിര്‍മ്മിച്ച കാറുകളെ മുഴുവന്‍ യെല്ലിനക്ക് തന്നെയാണ് വാങ്ങിയതും. ഇതേ കാരണം കൊണ്ടു തന്നെ യെല്ലിനക്കിന്റെ പ്രിയ പുത്രിയുടെ പേര് ആ കാറുകള്‍ക്ക് ഡയമ്‌ലര്‍ നല്‍കി.

1924 ൽ ഡയമ്‌ലര്‍ ബെന്‍സ്, 1926 ല്‍ മെര്‍സിഡീസ് ബെന്‍സ്
1924 വരെ ഡയ്മലറും ബെന്‍സും വെവ്വേറെയാണ് കാറുകള്‍ നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ അതേവര്‍ഷം വര്‍ഷം തന്നെ ഡയമ്‌ലറും ബെന്‍സും തങ്ങളുടെ സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടു വന്നു.

ഈ കാലഘട്ടത്തിലാണ് ഡയമ്‌ലര്‍ നിര്‍മ്മിച്ചു നല്‍കിയ 'മെര്‍സിഡീസ്' കാറുകള്‍ റേസ് ട്രാക്കുകളില്‍ തുടരെ വിജയം കൊയ്ത് ശ്രദ്ധ നേടിയത്. ശേഷം 1926 മുതല്‍ മെര്‍സിഡീസ് ബെന്‍സ് എന്ന പേരിലാണ് ഡയമ്‌ലര്‍ ബെന്‍സ് വാഹനങ്ങളെ പുറത്തിറക്കിയത്.

ത്രികോണ നക്ഷത്രത്തിന് വലയമുണ്ടായിരുന്നില്ല
ഡെയമ്‌ലറുടെ വീക്ഷണത്തെ പശ്ചത്തലമാക്കിയാണ് മെര്‍സിഡീസിന്റെ ലോഗോ. കരയിലും വെള്ളത്തിലും വായുവിലും സഞ്ചരിക്കുന്ന വാഹനങ്ങളെ നിര്‍മ്മിക്കുകയായിരുന്നു ഡയമ്‌ലറുടെ വീക്ഷണം. നക്ഷത്രത്തിലെ മൂന്ന് കോണുകള്‍ സൂചിപ്പിക്കുന്നതും ഇതാണ്. 1916 വരെ നക്ഷത്രത്തിന് വലയമുണ്ടായിരുന്നില്ല.

ലോകത്തിലെ ആദ്യ ഡീസല്‍ കാര്‍
മെര്‍സിഡീസ് 260D യാണ് ലോകം കണ്ട ആദ്യ ഡീസല്‍ കാര്‍. 1936 ലാണ് ഈ കാറിന്റെ ജനനം. നാലു സിലിണ്ടറുള്ള 2545 സിസി ഇന്‍ലൈന്‍ ഓവര്‍ഹെഡ് വാല്‍വ് ഡീസല്‍ എഞ്ചിനിലായിരുന്നു മെര്‍സിഡീസ് 260D ഒരുങ്ങിയത്.

1999 ല്‍ എഎംജിയെ സ്വന്തമാക്കി
1999 ലെ ലയനത്തിന് മുമ്പ് ഡയമ്‌ലര്‍ ബെന്‍സിന് വേണ്ടി പെര്‍ഫോര്‍മന്‍സ് കാറുകളെ വികസപ്പിച്ച സ്വതന്ത്ര കമ്പനിയായിരുന്നു എഎംജി (AMG). ലയനത്തിന് ശേഷം കമ്പനി അവതരിപ്പിച്ച എഎംജി പ്രൊജക്ട്‌വണ്‍ (AMG ProjectOne) പോലുള്ള അവതാരങ്ങള്‍ റോഡ് ലീഗല്‍ പെര്‍ഫോര്‍മന്‍സ് കാറുകളുടെ നിര്‍വചനം തന്നെ മാറ്റി. ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്റേജ് ഉള്‍പ്പെടുന്ന കാറുകള്‍ ഇന്ന് ഒരുങ്ങുന്നത് മെര്‍സിഡീസ് V8 എഞ്ചിനുകളിലാണ്.
Image Source: WikiMedia Commons


Click it and Unblock the Notifications








