ഇലക്ട്രിക് വിപണിക്ക് ശക്തി പകർന്ന് കേന്ദ്ര സർക്കാർ; ഇനി ഇലക്ട്രിക്കാണ് ഭാവി
ജനുവരിയിൽ നടന്ന ഓട്ടോ എക്സ്പോയിൽ ഇലക്ട്രിക് വാഹനങ്ങളും ഹൈഡ്രജൻ, ഹൈബ്രിഡ് വാഹനങ്ങൾ എന്നിവയുൾപ്പടെ സീറോ എമിഷൻ വാഹനങ്ങൾ അവതരിപ്പിച്ചത് സത്യത്തിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഡീകാർബണൈസേഷനിലുളള വാഹന വ്യവസായത്തിൻ്റെ ആശങ്കയ്ക്കുളള ഉത്തരമാണ് ഇതെങ്കിലും ഇലക്ട്രിക് വാഹനങ്ങൾ പരമാവധി വിപണിയിൽ എത്തുകയും സീറോ-എമിഷൻ സാങ്കേതികവിദ്യകൾക്കുള്ള ബജറ്റ് പിന്തുണ ഇന്ത്യ എത്രയും പെട്ടെന്ന് നൽകി ഇലക്ട്രിക് മേഖലയെ കൈപിടിച്ചുയർത്തേണ്ടത് അത്യാവശമാണ്
രാജ്യത്തെ ശുദ്ധമായ ഊർജ പരിവർത്തനത്തിന് വേണ്ടിയും 2070-ഓടെ നെറ്റ് സീറോ എമിഷൻ നേടുന്നതിന് വേണ്ടിയും ഗതാഗത മേഖലയെ കാർബണൈസ് ചെയ്യേണ്ടത് എത്രയും പെട്ടെന്ന് തന്നെ വേണം. ഇതിൽ ഏറ്റവും സഹായിക്കുന്ന ഒരു ഘടകമാണ് ഇലക്ട്രിക് വാഹനങ്ങൾ. ഇന്ത്യയിലെങ്ങും കൂടുതൽ ആളുകൾ വാഹനങ്ങൾ വാങ്ങുന്നുണ്ടെങ്കിലും മൊത്തമായ വിൽപ്പനയിൽ അത് ഒരു ചെറിയ ഘടകമായി തന്നെയാണ് നിൽക്കുന്നത്. മറ്റൊരു പ്രധാനകാര്യം എന്താണെന്ന് വച്ചാൽ ടൂ വീലർ, ത്രീ വീലർ സെഗ്‌മെൻ്റുകളിലാണ് ഇലക്ട്രിക് അതിവേഗം വിൽപ്പന നടന്നത് കൊണ്ട് തന്നെ മൊത്തം വാഹന വിൽപ്പനയിലെ ഇവിയുടെ വിഹിതം എന്ന് പറയുന്നത് 2021-ൽ 1.7 ശതമാനം ആയിരുന്നു. എന്നാൽ 2022-ൽ 4.7 ശതമാനമായി വളർന്നു.

ഊർജ സാങ്കേതിക വിദ്യകളിൽ പ്രത്യേകിച്ച് ഇവികൾക്കുള്ള സബ്‌സിഡികൾ ഏറ്റവും താഴ്ന്ന നിലയിലാണ് എന്നാണ് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്‌റ്റെയ്‌നബിൾ ഡെവലപ്‌മെന്റ് (ഐഐഎസ്‌ഡി) നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത്. 2021-നും 2022-നും ഇടയിൽ ഇവി സബ്‌സിഡികൾ ഏകദേശം മൂന്നിരട്ടിയോളം വർധിച്ചെങ്കിലും ഇവികളിലെ ജിഎസ്ടി നിരക്കും FAME-II സ്കീമും എന്ന് പറയുന്നത് ഇന്ത്യയിൽ ഒരു ശതമാനം മാത്രമാണ് ഉളളത്.
ഇന്ത്യ ഇവികളിൽ സുസ്ഥിരമാണെന്ന് ആദ്യം ഉറപ്പാക്കണം, എങ്കിൽ മാത്രമേ വളരെ മികച്ച ഒരു വൈദ്യുതി വിതരണ സംവിധാനവും മാലിന്യ സംസ്കരണവും നടപ്പിലാക്കാൻ സാധിക്കുകയും അത് വഴി മെച്ചപ്പെട്ട ഒരു ഇക്കണോമി പടുത്തുയർത്താൻ കഴിയു. 2030-ഓടെ രാജ്യത്തെ പൊതുഗതാഗത സംവിധാനം നൂറുശതമാനവും 40 ശതമാനം വ്യക്തിഗത വാഹനങ്ങളും ഇലക്ട്രിക്കാക്കി മാറ്റുക എന്ന ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യ. 2030 ആകുമ്പോഴേക്കും ഫോസില്‍ ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങളെ നിരത്തില്‍ നിന്ന് വന്‍തോതില്‍ പിന്‍വലിക്കാനുള്ള കഠിനശ്രമത്തിലാണ്.
നമ്മള്‍ ഇലക്ട്രിക് കാറുകളേക്കുറിച്ച് കേട്ടുതുടങ്ങുന്നത് 90-കളുടെ മധ്യത്തോടെയാണ്. വൈദ്യുതി ഉപയോഗിച്ച് ബാറ്ററി ചാര്‍ജ്ജ് ചെയ്ത് ഓടുന്ന റേവ് എന്ന കുഞ്ഞു കാര്‍ കൗതുകമായിരുന്നു അന്നത്തെ കാലത്ത്. റേവ പിന്നെ മഹീന്ദ്രയുടെ കൈകളിലെത്തി. റേവയും മഹീന്ദ്രയുടെ E2O യും കടന്ന് അധികമൊന്നും മുന്നോട്ടുപോകാതിരുന്ന ഇന്ത്യയിലെ ഇലക്ട്രിക് കാര്‍ രംഗം കഴിഞ്ഞ വര്‍ഷങ്ങളിലാണ് ഉണര്‍ന്നത്. ടാറ്റയും ഹ്യുണ്ടായിയും എംജിയും മാത്രമല്ല പ്രീമിയം കാറുകള്‍ വരെ ഇലക്ട്രിക്കിലോടിത്തുടങ്ങി.
നിലവില്‍ 12 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് രാജ്യത്തുള്ളതെങ്കില്‍ ഈ വര്‍ഷം അവസാനത്തോടെ അത് 40 ലക്ഷമാകുമെന്നാണ് കണക്കുകൂട്ടുന്നത്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ അത് മൂന്ന് കോടി കടക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍. നാട്ടില്‍ കാര്‍ വാങ്ങാന്‍ ആലോചിക്കുന്നവരില്‍ നാല്‍പ്പത് ശതമാനവും ഇലക്ട്രിക് കാറുകളേക്കുറിച്ച് ചിന്തിക്കുന്നുവെന്നാണ് അടുത്തിടെ വന്ന ഒരു പഠനം പറയുന്നത്.
കുറഞ്ഞ ഭാരവും കൂടുതല്‍ സംഭരണശേഷിയുമുള്ള സുരക്ഷിതമായ ബാറ്ററിയാണ് ഒരു വൈദ്യുതി വാഹനത്തിന്റെ ഹൃദയം. ലിഥിയം അയോണ്‍ ബാറ്ററികള്‍ നമ്മുടെ വ്യക്തിജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളുടെ പുതിയ പതിപ്പാണ് ഇലക്ടിക് വാഹനങ്ങളില്‍ നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കനം കുറഞ്ഞതും എന്നാല്‍ കൂടുതല്‍ സംഭരണ ശേഷിയുമുള്ള ലിഥിയം അയേണ്‍ ബാറ്ററികള്‍ മൊബൈല്‍ ഫോണില്‍ എന്തു വിപ്ലവം സൃഷ്ടിച്ചോ, അതുപോലൊരു വിപ്ലവമാണ് വാഹനലോകത്തും ആവര്‍ത്തിക്കുന്നത്.
2030 - 40 വര്‍ഷങ്ങളില്‍ ലോകം ഇലക്ട്രിക് വിപ്ലവത്തിന്റെ പാരമ്യത്തിലെത്തുമെന്നും, ഡിമാന്‍ഡിനനുസരിച്ച് അസംസ്‌കൃത വസ്തുക്കളോ, പുതിയ സാങ്കേതിക വിദ്യയോ ഡിമാന്‍ഡിനനുസരിച്ച് ലഭ്യമാക്കിയില്ലെങ്കില്‍ വിപണി പ്രതിസന്ധി നേരിടേണ്ടി വരുമെന്നു വാദിക്കുന്നവരുമുണ്ട്. ഇവയെല്ലാം വിരല്‍ ചൂണ്ടുന്നത് ലിഥിയം അയോണ്‍ ബാറ്ററികള്‍ക്ക് പുതിയ പകരക്കാരനെ ഉടന്‍ കണ്ടുപിടിക്കേണ്ടി വരും എന്നതിലേക്കാണ്.


Click it and Unblock the Notifications








