മുംബൈക്കാരുടെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നു; അടൽ സേതു കടൽപ്പാല ടോൾ നിരക്ക് നിശ്ചയിച്ചു
മുംബൈ നഗരം വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (MTHL), അതായത് അടൽ സേതു എന്നറിയപ്പെടുന്ന കടൽപ്പാലം, ഈ മാസം തുറന്നുകൊടുക്കാൻ ഒരുങ്ങുകയാണ്, കാർ യാത്രക്കാർക്ക് വേണ്ടി ടോൾ നിരക്ക് 350 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ടോൾ നിർദ്ദേശം അംഗീകരിച്ച മഹാരാഷ്ട്ര മന്ത്രിസഭ തീരുമാനം പാസാക്കുകയും ചെയ്തു.
തുടക്കത്തിൽ, ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയുടെ കണക്കനുസരിച്ച് മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി ഒരു യാത്രയ്ക്ക് 500 രൂപ ടോൾ ആണ് നിർദ്ദേശിച്ചത്. എന്നാൽ, വിവിധ ഘടകങ്ങൾ പരിഗണിച്ച് നഗരവികസന വകുപ്പ് (യുഡിഡി) ഇത് കാറുകൾക്ക് 350 രൂപയായി പുതുക്കി നിശ്ചയിക്കുകയും ചെയ്തത്.

2024 മുതൽ 2053 വരെയുള്ള 30 വർഷത്തേക്കാണ് നിർദ്ദിഷ്ട ടോൾ സജ്ജീകരിച്ചിരിക്കുന്നത്. ആദ്യ അഞ്ച് വർഷം ട്രാഫിക് ഫ്ലോയും സാമ്പത്തിക പാറ്റേണുകളും നിർണ്ണയിക്കും, ഇത് ടോൾ നിരക്കുകളിൽ കൂടുതൽ ക്രമീകരണങ്ങൾക്ക് ഇടയാക്കുന്നതിന് വഴിവെക്കും. ടോൾ നിരക്കിൽ വാർഷിക വർധനവിൻ്റെ ഭാഗമായി 6 ശതമാനം വർധനവും കാണും. കാറുകൾക്ക് പുറമേ, മറ്റ് വാഹനങ്ങൾക്ക് വ്യത്യസ്ത ടോൾ ചാർജുകളാണ് നിശ്ചയിച്ചിരിക്കുന്നത്.
മിനി ബസുകൾക്ക് 560 രൂപ, ബസ് അല്ലെങ്കിൽ ഡബിൾ ആക്‌സിൽ ട്രക്കുകൾക്ക് 1,180 രൂപ, 3-ആക്‌സിൽ ട്രക്കുകൾക്ക് 1,290 രൂപ, 4-6 ആക്‌സിൽ വാഹനങ്ങൾക്ക് 1,850 രൂപ, വലുപ്പമുള്ള വാഹനങ്ങൾക്ക് 2,250 രൂപ എന്നിങ്ങനെയാണ് നിരക്ക്. 17,843 കോടി രൂപ ചെലവിൽ 21.8 കിലോമീറ്റർ ദൈർഘ്യമുള്ള എംടിഎച്ച്എൽ, മുംബൈയിലെ സെവ്രിയെ നവി മുംബൈയിലെ ചിർലെയുമായിട്ടാണ് ബന്ധിപ്പിക്കുന്നത്. യാത്രാസമയം വെറും പതിനാറ് മിനിറ്റിലേക്ക് ചുരുക്കാൻ സാധിച്ചു.

രാജ്യത്ത് ടോൾ പ്ലാസകളിലെ രീതികൾക്ക് മൊത്തമായി ഒരു മാറ്റമാണ് കേന്ദ്രം ലക്ഷ്യമിട്ടിരിക്കുന്നത്. നിലവില്‍ രാജ്യത്ത് ടോള്‍ ഫീസുകള്‍ ഫാസ്ടാഗ് സംവിധാനത്തിലൂടെയാണ് പിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെയും നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. ഈ ഘട്ടത്തിലാണ് ടോള്‍ പിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ സംവിധാനം നടപ്പാക്കുന്ന കാര്യം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഹെവി വാഹനങ്ങളുടെ ഭാരത്തിനനുസരിച്ച് ടോള്‍ നിരക്ക് ഈടാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അമിത ഭാരം കയറ്റിവരുന്ന ട്രക്കുകള്‍ റോഡ് ഉപയോക്താക്കള്‍ക്ക് ശല്യമാകും വിധം വിവിധ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി പരാതികള്‍ ഉയരുന്നിരുന്നു. ഓരോ വാഹനങ്ങളിലും കയറ്റാന്‍ പറ്റുന്ന ലോഡിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. നിലവില്‍ വാഹനത്തിന്റെ ആക്സിലുകള്‍ അടിസ്ഥാനമാക്കിയാണ് ഹെവി വാഹനങ്ങള്‍ക്ക് ടോള്‍ ഈടാക്കുന്നത്.

ഇത്തരം വാഹനങ്ങളില്‍ കയറ്റുന്ന ലോഡിന്റെ ഭാരം പരിഗണിക്കാതെ ഒരേ നിരക്കാണ് ഈടാക്കുന്നത്. ഈ അവസ്ഥക്കാണ് ഇനി മാറ്റം വരാന്‍ പോകുന്നത്. ഹെവി വാഹനങ്ങളില്‍ അമിതഭാരം കയറ്റുന്ന സ്ഥിതിവിശേഷം ഒഴിവാക്കാനായി രാജ്യസഭാംഗം വിജയസായി റെഡ്ഡി അധ്യക്ഷനായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ഇത്തരം വാഹനങ്ങളുടെ ഭാരത്തിന് അനുസരിച്ച് ടോള്‍ ഫീസ് ഈടാക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തു.
അടുത്ത വർഷം മാർച്ചോടെ രാജ്യവ്യാപകമായി പുതിയ ജിപിഎസ് സാറ്റലൈറ്റ് അധിഷ്ഠിത ടോൾ പിരിവ് ആരംഭിക്കാൻ ആണ് കേന്ദ്രം ലക്ഷ്യമിടുന്നത്. വാഹനങ്ങൾ നിർത്താതെ തന്നെ തടസം കൂടാതെ ഓട്ടോമേറ്റഡ് ടോൾ പിരിവ് സുഗമമാക്കുന്നതിന് ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സിസ്റ്റം (എഎൻപിആർ ക്യാമറകൾ) ഉൾപ്പെടുന്ന രണ്ട് പൈലറ്റ് പദ്ധതികളാണ് റോഡ് ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്.
സ്ഥിരം തലവേദനയായ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനും വാഹനം സഞ്ചരിച്ച് ദൂരത്തിൻ്റെ മാത്രം പണം ഉടമയിൽ നിന്ന് ഈടാക്കാനാണ് ഈ പുതിയ പദ്ധതി കൊണ്ട് കേന്ദ്രം ഉദ്ദേശിക്കുന്നത്. 2018-19 സാമ്പത്തിക വർഷത്തിൽ കാത്തിരിപ്പ് സമയം 8 മിനിറ്റ് ആയിരുന്നുവെങ്കിൽ 21-22 വർഷത്തിൽ അത് 47 സെക്കൻഡായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. ജിപിഎസ് ഉപയോഗിച്ച് വാഹനത്തിന്റെ ചലനം നിരീക്ഷിച്ച് ടോൾ ചെയ്ത റോഡിൽ വാഹനം സഞ്ചരിക്കുന്ന ദൂരം ഈ സിസ്റ്റം കണക്കാക്കുന്നു. ടോൾ കണക്കാക്കുന്നത് പിന്നിട്ട ദൂരത്തെ അടിസ്ഥാനമാക്കിയാണ്, കൂടാതെ തുക ഡ്രൈവറുടെ അക്കൗണ്ടിൽ നിന്ന് സ്വയമേവ കുറയ്ക്കും.


Click it and Unblock the Notifications








