ലെക്‌സസ് കിറ്റുമായി ബുളളറ്റ് പ്രൂഫ് ഫോർച്ച്യൂണർ; കിടിലൻ മോഡിഫിക്കേഷൻ വീഡിയോ
ടൊയോട്ട ഫോർച്യൂണർ ഒരു വലിയ ഫാൻ ബേസ് ഉള്ള എസ്‌യുവികളിൽ ഒന്നാണ്. പല ടൊയോട്ട മോഡലുകളെ പോലെ, ഫോർച്യൂണറും അതിന്റെ അസാധാരണമായ വിശ്വാസ്യത കാരണം വാങ്ങുന്നവർക്കിടയിൽ ജനപ്രിയമായി മാറിയ മോഡലാണ്. മിക്ക ഫോർച്യൂണർ ഉടമകളും ചെയ്യുന്നത് അവരുടെ എസ്‌യുവികൾക്ക് പുതിയ രൂപം നൽകുന്നതിന് ആഫ്റ്റർ മാർക്കറ്റ് ബോഡി കിറ്റുകളും കൺവേർഷൻ കിറ്റുകളും തിരഞ്ഞെടുക്കുക എന്നതാണ്.
ലെക്‌സസ് ബോഡി കിറ്റ് ഉപയോഗിച്ച് ഭംഗിയായി മോഡിഫൈ ചെയ്ത ടൊയോട്ട ഫോർച്യൂണർ ടൈപ്പ് 2 -ൻ്റെ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ഉത്തർപ്രദേശിൽ നിന്നുള്ള രാഷ്ട്രീയക്കാരനായ ടൊയോട്ട ഫോർച്യൂണറിന്റെ ഉടമ തന്റെ എസ്‌യുവി വർക്ക് ഷോപ്പിലേക്ക് കൊണ്ടുവരികയും എസ്‌യുവിയിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളും വിൻഡ്‌ഷീൽഡുകളും സജ്ജീകരിച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ ലെക്സസ് കിറ്റും തെരഞ്ഞെടുത്തു.

ഫ്രണ്ട് ഗ്രിൽ, ഹെഡ്‌ലാമ്പുകൾ, ബമ്പർ, ഫെൻഡറുകൾ തുടങ്ങി എല്ലാ സ്റ്റോക്ക് പാനലുകളും മെക്കാനിക്കുകൾ നീക്കം ചെയ്തു. തുടർന്ന്, അവർ പിൻ ബമ്പറും ടെയിൽ ലാമ്പുകളും കൂടാതെ ബൂട്ട് ക്രോം ആപ്ലിക്കും സ്‌പോയിലറും അഴിച്ചുമാറ്റി. പിന്നീട് അവർ ആഫ്റ്റർ മാർക്കറ്റ് ലെക്‌സസ് ബോഡി കിറ്റ് ഡമ്മി ഫിറ്റ് ചെയ്‌തതിനെത്തുടർന്ന്, ബോഡി പാനലുകളിലെ ചെറിയ പൊട്ടുകളും പോറലുകളും അവർ പരിഹരിച്ചു.
ഫോർച്യൂണറിനായി ടൊയോട്ട വാഗ്ദാനം ചെയ്ത യഥാർത്ഥ ഷേഡിനേക്കാൾ ആഴത്തിലുള്ള വെള്ളി ഷേഡാണ് ഉടമ തിരഞ്ഞെടുത്തത്. വിശാലമായ ഫ്രണ്ട് ഗ്രില്ലും ആഫ്റ്റർ മാർക്കറ്റ് ഡ്യുവൽ ഫംഗ്‌ഷൻ LED DRL-കളും ഉൾക്കൊള്ളുന്ന പുതിയ ലെക്‌സസ് കിറ്റ് വിജയകരമായി ഇൻസ്റ്റാൾ ചെയ്തത് വീഡിയോയിൽ കാണാൻ സാധിക്കും. എന്നിരുന്നാലും, ഹെഡ്‌ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, ടെയിൽ ലാമ്പുകൾ തുടങ്ങിയ പഴയ ഭാഗങ്ങൾ അത് പോലെ തന്നെ നിലനിർത്തി. നികുതിയൊഴികെ ഏകദേശം 1.10 ലക്ഷം രൂപയാണ് ലെക്‌സസ് ബോഡി കിറ്റിന് വില വരുന്നതെന്നാണ് വീഡിയോയിലുള്ളത്.

2009-ൽ ഇന്ത്യയിലെത്തിയ ഫുൾ-സൈസ് എസ്‌യുവിയായ ഫോർച്യൂണറിന് ഇതുവരെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇക്കാലയളവിനുള്ളിൽ നിരവധി എതിരാളികൾ വന്ന് മുന്നിൽ നിന്നെങ്കിലും കൊമ്പനായി നെഞ്ചുവിരിച്ച് നിൽക്കാൻ ഫോർച്യൂണറിനോളം പോന്നവർ ഉണ്ടായതേയില്ലെന്നു വേണം പറയാൻ. എന്നാൽ ഇത്തരം വലിയ എസ്‌യുവികളുടെ ഒരു പ്രധാന പോരായ്‌മയാണ് മൈലേജ്. ഇന്ധനക്ഷമത നോക്കിയാരും ഇത്തരം മോഡലുകളുടെ പിന്നാലെ പോവാറില്ലെങ്കിലും മൈലേജ് കിട്ടായാൽ ആരും വേണ്ടെന്ന് പറയില്ലല്ലോ.
ടൊയോട്ട ഇന്ത്യയിൽ ഫോർച്യൂണറും ഹൈലക്സും വിൽക്കുന്നത് ഡീസൽ എഞ്ചിൻ ഉപയോഗിച്ച് മാത്രമാണ്. എന്നാൽ വരാനിരിക്കുന്ന പുതുതലമുറ ആവർത്തനങ്ങളിൽ കമ്പനി ഹൈബ്രിഡ് എഞ്ചിൻ നൽകിയേക്കാമെന്നാണ് വിവരം. നിലവിലെ പ്ലാറ്റ്ഫോം ഒരുവിധത്തിലുമുള്ള ഇലക്‌ട്രിഫിക്കേഷന് അനുയോജ്യമല്ലാത്തതിനാൽ ഉടൻ അത് സാധ്യമല്ല. iMV2 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇപ്പോൾ വിപണിയിലെത്തുന്ന ഫോർച്യൂണറും ഹൈലക്‌സും. ഹൈബ്രിഡ് പവർട്രെയിനിനെ പിന്തുണയ്ക്കുന്ന പുതിയ TNGA-F പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഇവ മാറുന്നതാണ് ഹൈബ്രിഡിലേക്ക് വഴിവെച്ചേക്കാവുന്നത്.

ഇന്ത്യന്‍ വിപണിയില്‍ എംജി ഗ്ലോസ്റ്റര്‍, ജീപ്പ് മെറിഡിയന്‍, സ്‌കോഡ കൊഡിയാക്ക്, ഫോക്സ്‍വാഗണ്‍ ടിഗുവാന്‍ എന്നീ മോഡലുകള്‍ക്കെതിരെയാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ മത്സരിക്കുന്നത്. വില്‍പ്പനയുടെ കാര്യത്തില്‍ ഈ മോഡുകളൊന്നും ഫോര്‍ച്യൂണറിന്റെ ഏഴയലത്ത് എത്തില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മുമ്പ് ഫോര്‍ഡ് എന്‍ഡവര്‍ ടൊയോട്ട ഫോര്‍ച്യൂണറിന് ചെറുതായി വെല്ലുവിളി ഉയര്‍ത്തിയിരുന്നെങ്കിലും അമേരിക്കന്‍ വാഹന നിര്‍മാതാക്കള്‍ മുമ്പേ ഇന്ത്യ വിട്ടതും ഫേര്‍ച്യൂണറിന് ഗുണമായി.
ഫോര്‍ഡ് ഇന്ത്യ വിട്ടതിനെ തുടര്‍ന്ന് എന്‍ഡവര്‍ ലഭ്യമല്ലാത്തതിനാല്‍ സെഗ്‌മെന്റ് ഇപ്പോള്‍ ഫോര്‍ച്യൂണര്‍ അടക്കിഭരിക്കുകയാണ്. 2.7 ലിറ്റര്‍ പെട്രോള്‍, 2.8 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം സ്വന്തമാക്കാനാവുന്നത്. ആദ്യത്തെ എഞ്ചിന്‍ 164 bhp പവറില്‍ പരമാവധി 245 Nm ടോര്‍ക്ക് നല്‍കുമ്പോള്‍ രണ്ടാമത്തേത് 201 bhp കരുത്തില്‍ 500 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
ഓപ്ഷണല്‍ 4x4 സിസ്റ്റമുള്ള 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളാണ് എസ്‌യുവിയില്‍ ഒരുക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ടൊയോട്ട 7 സീറ്റര്‍ എസ്‌യുവിയുടെ വില വീണ്ടും വര്‍ധിപ്പിച്ചിരുന്നു. ഇനി പുതുതായി എസ്‌യുവി വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ 70,000 രൂപയോളം അധികം കരുതണമെന്നാണ് കമ്പനി പറയുന്നത്. ഇപ്പോള്‍ കാറിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില 33.43 ലക്ഷം രൂപയായി ഉയര്‍ന്നു.


Click it and Unblock the Notifications








