ലോക്കോപൈലറ്റാണ് ഹീറോ; ഒഴിവായത് മറ്റൊരു വലിയ ദുരന്തം
ഒഡീഷയിൽ സംഭവിച്ച ട്രെയിൻ ദുരന്തത്തിൻ്റെ ഞെട്ടലിൽ നിന്ന് രാജ്യം ഇപ്പോഴും മുക്തമായിട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ ട്രെയിനപകടമായിരുന്നു ഒഡീഷയിൽ സംഭവിച്ചത്. ലോക്കോപൈലറ്റിൻ്റെ സന്ദർഭോചിതമായ ഇടപ്പെടൽ മൂലം ജാർഖണ്ഡിൽ മറ്റൊരു അപകടം ഒഴിവായിരിക്കുകയാണ്. ദില്ലി-ഭൂവനേശ്വർ രാജധാനി എക്സ്പ്രസ് പോകുന്നതിന് വേണ്ടി റെയിൽവേ ക്രോസ് അടച്ചപ്പോൾ ട്രാക്ടർ ഗേറ്റിനിടയിൽ അകപ്പെടുകയായിരുന്നു.
വലിയ ദുരന്തം നടക്കേണ്ട സ്ഥാനത്ത് ലോക്കോപൈലറ്റ് വളരെ കൃത്യമായി ട്രെയിൻ നിർത്തുകയും ട്രാക്ടറിനെ ഇടിക്കുന്നത് ഒഴിവാക്കുകയും ചെയ്തു. ബൊക്കാറോയിലെ ഭോജൂദ് റെയിൽവേ സ്റ്റേഷന്റെ ക്രോസിംഗിന് സമീപം വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ട്രാക്ടർ കുടുങ്ങിയത് മൂലം 45 മിനിറ്റ് വൈകിയാണ് ട്രെയിൻ ഓടിയത്.

ട്രാക്ടർ കുടുങ്ങിയപ്പോൾ തന്നെ ഡ്രൈവർ ഇറങ്ങിയോടി.പൊലീസ് ട്രാക്ടർ പിടിച്ചെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ മുൻപും സംഭവിച്ചിട്ടുണ്ട്. മോട്ടോർസൈക്കിളുകളും, കാറുകളും എല്ലാം റെയിൽവേ ഗേറ്റിൽ കുടുങ്ങുകയും ചിലതൊക്കെ ട്രെയിനിൽ ഇടിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഹ്യുണ്ടായി ക്രെറ്റ് ലെവൽ ക്രോസിങ്ങിൽ അകപ്പെട്ട വാർത്ത എല്ലാവരും കണ്ടിട്ടുളളതാണ്. ആളുകളൊക്കെ ഉളള ലെവൽ ക്രോസിങ്ങായത് കൊണ്ട് രക്ഷപ്പെട്ടു.
ഇന്ത്യയിൽ പലയിടത്തും ആളനക്കം പോലുമില്ലാത്ത ബാരിക്കേഡുകളുളള ലെവൽ ക്രോസിങ്ങുകൾ ഉണ്ട്. അവിടെ വച്ച് ഇങ്ങനെയൊരു അപകടം ഉണ്ടായാൽ പിന്നെ പറയണോ. അത് കൊണ്ട് ലെവൽ ക്രോസിങ്ങ് മുറിച്ച് കടക്കുമ്പോൾ ശ്രദ്ധിക്കുക. എക്സ്പ്രസ് ട്രെയിനുകളെ സംബന്ധിച്ചിടത്തോളം നല്ല വേദത്തിലാണ് വരുന്നത്. അത് മാത്രമല്ല സമയം പാലിക്കുന്ന ട്രെയിനുകളുമാണ്. അപ്പോൾ ഇത്തരത്തിൽ ലെവൽ ക്രോസിൽ ബ്രേക്ക് പിടിക്കുക എന്ന് പറഞ്ഞാൽ വളരെ ബുദ്ധിമുട്ടുളള കാര്യമാണ് എന്നോർക്കുക.

ലെവൽ ക്രോസിങ്ങിൻ്റെ ഗേറ്റ് അടയ്ക്കുന്നതിന് മുൻപ് മറുവശത്ത് എത്താനുളള വൃഗ്രതിയിൽ ചെയ്യുന്നതാണ് ഓരോ അബദ്ധങ്ങൾ. അൽപ്പം ക്ഷമ കാണിച്ചാൽ മതി. വെറുതേ ജീവൻ കളയുന്നത് എന്തിനാ. ഒരു ട്രെയിൻ ക്രോസിംഗിലൂടെ കടന്നുപോകാൻ കുറച്ച് സമയം മാത്രമേ എടുക്കു. ഇനിയും ഒരു ഒഡീഷാ ദുരന്തം ആവർത്തിക്കാൻ അനുവദിച്ചു കൂടാ. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ഈ വലിയ കൂട്ടിയിടി സംഭവിച്ചിരിക്കുന്നത്. മൂന്നു ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. ഇതാണ് പരുക്കേറ്റവരുടെയും ജീവൻ നഷ്‌ടപ്പെട്ടവരുടേയും എണ്ണത്തിൽ ഇത്രയും വലിയ വർധനവുണ്ടാവാൻ കാരണമായത്.
ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനു സമീപം ബെംഗളൂരു-ഹൗറ (12864) സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞതാണു ദുരന്തത്തിന്റെ തുടക്കം. പിന്നീട് പാളം തെറ്റി അപകടത്തിൽപെട്ട ബെംഗളൂരു-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊൽക്കത്തയിലെ ഷാലിമാറിൽ നിന്നു ചെന്നൈ സെൻട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡൽ എക്സ്പ്രസ് (12841) ഇടിച്ചുകയറുകയായിരുന്നു.
മറ്റ് പല ട്രെയിനുകളെയും അപേക്ഷിച്ച് വേഗത്തിൽ ബംഗാളില്‍ നിന്നും ചെന്നെയിലേക്കെത്താൻ സാധിക്കുമെന്നതാണ് കോറമാൻഡൽ എക്സ്പ്രസിന്റെ പ്രധാന പ്രത്യേകത.കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകിട്ട് 3.30-ന് ബംഗാളിലെ ഷാലിമാർ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച്ച വൈകിട്ട് 4.50ന് ചെന്നൈ റെയിൽവേ സ്റ്റേഷനിൽ എത്തേണ്ട രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഇതിനിടയിലാണ് വൻദുരന്തം സംഭവിക്കുന്നത്.
ഇന്ത്യൻ റെയിൽവേയുടെ ആകെ റൂട്ട് ദൈർഘ്യം 68,043 കിലോമീറ്ററാണ് എന്നാല്‍ ഇതില്‍ 1,445 കിലോമീറ്ററിൽ മാത്രമാണ് കവച് സിസ്റ്റം സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. തീവണ്ടികൾ തമ്മിലുള്ള കൂട്ടയിടി ഒഴിവാക്കാനുള്ള സംവിധാനമാണ് കവച്. കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റം എന്നാണ് ഇതിന്റെ പൂർണ രൂപം. ഒഡീഷയില്‍ നടന്ന അപകടത്തിന് കാരണം ട്രെയിന്‍ സിഗ്നലിലെ പാളിച്ചകളാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.
ഇന്ത്യൻ ഗതാഗത സംവിധാനത്തിന്റെ ജീവനാഢിയായ റെയിൽവേ കഴിഞ്ഞ 167 വർഷമായി ഉപയോഗിക്കുന്ന സിഗ്നലിംഗ് സംവിധാനമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പ്രധാനമായും ഈ സിഗ്‌നല്‍ പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ മൂന്ന് തരത്തിലാണുള്ളത്. എല്ലാവർക്കും അറിയാവുന്നപോലെ പച്ചയാണെങ്കില്‍ അനുവദിച്ച പരമാവധി വേഗത്തില്‍ ട്രെയിനിന് മുന്നോട്ടുപോകാം. മഞ്ഞ പൊതുവേ വാർണിംഗ് സിഗ്നലായാണ് ഉപയോഗിക്കുന്നത്. അത് പതുക്കെ മുന്നോട്ടുപോവാനുള്ളതിനെയാണ് സൂചിപ്പിക്കുന്നത്. ചുവപ്പാണെങ്കില്‍ മുന്നോട്ട് പോകാന്‍ പറ്റില്ല.


Click it and Unblock the Notifications








