സിഗ്നലുകളെ ബഹുമാനിക്കാൻ പഠിക്കടോ; അക്ഷമ കാണിച്ചാൽ ലൈഫ് വേസ്റ്റ്
റോഡുകളിൽ എന്തിനാണ് നമ്മൾ അനാവശ്യമായി തിടുക്കം കാട്ടുന്നത്. അനാവശ്യമായി ഹോൺ അടിക്കുക, അക്ഷമ കാണിക്കുക, ഇങ്ങനെയൊക്കെ കാണിച്ചാലും മുന്നിലുളള ബ്ലോക്കിന് ഒരു വ്യത്യാസവും വരാൻ പോകുന്നില്ല എന്ന തിരിച്ചറിവാണ് വേണ്ടത്.

നമ്മുടെ കേരളത്തിൽ ട്രാഫിക് ബ്ലോക്കുകൾക്ക് കുറവൊന്നും ഇല്ല. വെറുതേ ബ്ലോക്കിൽ കിടന്ന് ഹോൺ അടിക്കുന്ന ചേട്ടന്മാരാണ് കൂടുതലും, ബ്ലോക്കിനിടയിലും നൂറേൽ നൂറ്റിപ്പത്തിൽ പറക്കുന്ന റൈഡർ ബോയ്സും കുറവല്ല. കേരളത്തിൽ കൂടുതലായി കാണുന്ന നിയമലംഘനങ്ങൾ ഏതൊക്കെയാണെന്ന് ഒന്ന് അറിഞ്ഞ് വച്ചോ

നിയമലംഘനം 1
മുന്‍പിലുള്ള വാഹനങ്ങളെ ഇടതുവശത്തുകൂടി മറികടക്കുന്നത് മോട്ടോര്‍വാഹനനിയമപ്രകാരം കുറ്റകരം: 1000 രൂപ പിഴ
നിയമലംഘനം 2
അനധികൃത പാര്‍ക്കിങ്: 1000 രൂപ പിഴ

നിയമലംഘനം 3
സീബ്രാലൈനില്‍ വാഹനം നിര്‍ത്തിയാല്‍: കേസെടുത്ത് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. കോടതിയാണ് പിഴ നിശ്ചയിക്കുക
നിയമലംഘനം 4
ബസ് സ്റ്റോപ്പിലല്ലാതെ ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റുന്നത്: 250 രൂപ പിഴ(ആരെങ്കിലും പരാതിപ്പെട്ടാല്‍)

നിയമലംഘനം 5
ടെയില്‍ ഗേറ്റിങ് (മുമ്പിലുള്ള വാഹനവുമായി ആവശ്യമായ അകലം പാലിക്കാതെ വാഹനമോടിക്കുന്നത്): 1000 രൂപ പിഴ
നിയമലംഘനം 6
രാത്രിയില്‍ വാഹനങ്ങളുടെ ഹെഡ് ലൈറ്റ് ഡിം ചെയ്യാത്തതിനുള്ള ശിക്ഷ: 1000 രൂപ പിഴ

കിസ്സടിക്കാനുളള ഓട്ടം
മുന്നിലെ വാഹനത്തെ ഉമ്മവെക്കുംപോലെ വണ്ടിയോടിക്കുന്ന രീതിയാണ് കേരളത്തിലെ നിരത്തുകള്‍ അപകടക്കളമാക്കുന്നതില്‍ പ്രധാനഘടകം. ബമ്പര്‍ ടു ബമ്പര്‍ എന്നാണ് ഇത്തരം ഡ്രൈവിങ്ങ് അറിയപ്പെടുന്നത്. മുമ്പിലുള്ള വാഹനം പെട്ടെന്ന് ബ്രേക്കിട്ടാല്‍ ഇടിയുറപ്പ്.

വാഹനങ്ങള്‍ തമ്മിലുള്ള അകലം കാലാവസ്ഥയ്ക്കനുസരിച്ച് ക്രമീകരിക്കുന്നതാകും ഉചിതം. നല്ല മഴയുള്ളപ്പോള്‍ മുന്നിലുള്ള വാഹനവുമായി അകലംപാലിക്കാതെ വണ്ടിയോടിച്ചാല്‍ ബ്രേക്കിടുന്നഘട്ടത്തില്‍ പിറകിലെ വണ്ടി നിര്‍ത്താനുള്ള സമയം കിട്ടില്ല. അഥവാ ബ്രേക്കിട്ടാലും അകലം കുറവായതിനാല്‍ കൂട്ടിയിടിയാകും ഫലം.

ജർമനി
ട്രാഫിക് നിയമലംഘനങ്ങള്‍ക്കായി കംപ്യൂട്ടറൈസ്ഡ് പോയന്റ് സംവിധാനമുള്ളതാണ് ഇവിടത്തെ സവിശേഷത. ട്രാഫിക് സുരക്ഷലംഘിക്കുന്ന ഒരാള്‍ക്ക് മൂന്നു ഡീമെറിറ്റ് പോയന്റുകള്‍വരെ ലഭിക്കും. എട്ട് പോയന്റുകള്‍ ഉണ്ടായാല്‍ ലൈസന്‍സ് റദ്ദാക്കും. അത് പുനഃസ്ഥാപിക്കാന്‍, വാഹനമോടിക്കുന്നയാള്‍ ശാരീരിക, മാനസികനില പരിശോധനയില്‍ വിജയിക്കണം.

അമേരിക്കയിലെ കാലിഫോര്‍ണിയ
2014 സെപ്റ്റംബര്‍മുതല്‍ ട്രാഫിക് നിയമം നടപ്പാക്കി. സംസ്ഥാനത്തുടനീളമുള്ള സൈക്കിള്‍ അപകടങ്ങള്‍, പരിക്കുകള്‍, മരണങ്ങള്‍ എന്നിവയുടെ ഉയര്‍ന്നനിരക്ക് കുറയ്ക്കാന്‍ ഇതു ലക്ഷ്യമിടുന്നു. സൈക്കിള്‍ ഓടിക്കുന്നവര്‍ റോഡിലൂടെ കടന്നുപോകുമ്പോള്‍ വാഹനമോടിക്കുന്നവര്‍ അവരില്‍നിന്ന് മൂന്നടിയെങ്കിലും അകലം പാലിക്കണമെന്നാണ് ഇവിടത്തെ നിയമം.

നോര്‍വേ
റോഡ് സുരക്ഷയില്‍ മുന്നിലുള്ള രാജ്യങ്ങളിലൊന്നാണ് നോര്‍വേ. ഒരുലക്ഷംപേരില്‍ റോഡപകടങ്ങളില്‍ മരിക്കുന്നത് 2.06 പേര്‍മാത്രം. റോഡ് ട്രാഫിക്കില്‍ മാരകമോ ഗുരുതരമായ പരിക്കുകളോ ഇല്ലാത്ത ഒരു ഹൈവേ സംവിധാനം കൈവരിക്കാന്‍ ലക്ഷ്യമിട്ട് നോര്‍വേ 'വിഷന്‍ സീറോ' എന്ന പദ്ധതി തുടങ്ങിയിട്ടുണ്ട്. ഡ്രൈവിങ് പെരുമാറ്റം, വാഹന സാങ്കേതികവിദ്യ, അപകടസാധ്യതയുള്ള ഗ്രൂപ്പുകള്‍ എന്നിവ ഉള്‍പ്പെടെ 13 മുന്‍ഗണനാ മേഖലകള്‍ അധികൃതര്‍ തരംതിരിച്ചിട്ടുണ്ട്. അവ കൃത്യമായി വിശകലനംചെയ്യും.


Click it and Unblock the Notifications








