'H' എടുക്കുന്നതിൽ അല്ല കാര്യം! ഓടിക്കാൻ അറിയുന്നവർക്കാണ് ലൈസൻസ്; ഡ്രൈവിംഗ് ടെസ്റ്റ് കർശമാക്കാൻ ഗതാഗത മന്ത്രി
ഇന്ന് 18 തികയുമ്പോഴേക്കും ലൈസൻസ് എടുക്കാൻ നോക്കി നിൽക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. എങ്ങനേയും എത്രയും പെട്ടെന്ന് ലൈസൻസ് എടുക്കുക വണ്ടിയിൽ സ്വതന്ത്രമായി കറങ്ങുക എന്നതാണ് സകൂളിൽ നിന്ന് പ്ലസ് ടു കഴിഞ്ഞ് ഇറങ്ങുന്ന ഭൂരിഭാഗം പേരുടേയും ലക്ഷം. കാര്യം നല്ലത് തന്നെ, വണ്ടി ഓടിക്കാൻ അറിയുന്നതും ലൈസൻസും ആവശ്യമായ കാര്യങ്ങൾ തന്നെയാണ്.
എന്നാൽ ചൂടപ്പം പോലെ ഡ്രൈവിംഗ് ലൈസൻസ് നൽകുന്ന പരിപാടിയിൽ കാര്യമായ മാറ്റങ്ങൾ വരുത്താനുള്ള ഒരുക്കത്തിലാണ് ഗതാഗത മന്ത്രിയും അധികൃതരും. സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസുകളുടെ എണ്ണം കുറയ്ക്കാൻ ഉദ്ദേശിക്കുന്നു എന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ വ്യക്തമാക്കി. തൽഫലമായി സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകൾ കർശനമാക്കും എന്നും അദ്ദേഹം സൂചിപ്പിച്ചു.

ഒട്ടും താമസിയാതെ തന്നെ ഈ ആഴ്ച്ച മുതൽ ഇത് നടപ്പിലാക്കണം എന്നാണ് മന്ത്രിയുടെ നിർദ്ദേശം. നിലവിൽ ഡ്രൈവിംഗ് ലൈസൻസുള്ള പലർക്കും വാഹനം റോഡിൽ ഇറക്കി മുന്നോട്ട് ഓടിച്ചു പോവുക എന്നല്ലാതെ വൃത്തിയായി ഒന്നു പാർക്ക് ചെയ്യാനോ റോഡിലുള്ള മറ്റ് ഡ്രൈവർമാരെ കൂടെ പരിഗണിച്ച് വാഹനങ്ങൾ ഉപയോഗിക്കാനോ അറിയാത്ത ഒരു സാഹചര്യമാണ്.
ഇതുപോലുള്ളവ അനുവദിക്കാനാവില്ല എന്ന് അദ്ദേഹം അറിയിച്ചു. ഇങ്ങനെ ലൈസൻസുമായി ഇറങ്ങുന്നവർ മറ്റുള്ളവർക്ക് ഒരു വലിയ ബുദ്ധിമുട്ടായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. കൂടാതെ ദിനംപ്രതി 500 -ൽ പരം ലൈസൻസ് അടിച്ചു നൽകി ഗിന്നസ് ബുക്കിൽ ഇടം പിടിക്കാമോന്ന് സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന് ഒരു ഉദ്ദേശവുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെ കർഷനമായ ടെസ്റ്റുകൾക്ക് ശേഷമായിരിക്കും ഇനി ലൈസൻസ് ഇഷ്യൂ ചെയ്യുന്നത്.

ഹൈവേയിൽ ഇന്നയിടത്ത് അപകടം, റോഡ് അപകടത്തിൽ ഇത്ര പേർ മരണപ്പെട്ടു, അപകടമുണ്ടാക്കിയ ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്തു തുടങ്ങിയ ഒട്ടനവധി വാർത്തകൾ ദൈനംദിനം നാം കേൾക്കാറുള്ളതാണ്, റോഡിൽ നമുക്ക് മാത്രമാണ് വേഗം എത്തേണ്ടത് എന്നുള്ള ചിന്താഗതിയും കൃത്തമായ ഒരു ഡ്രൈവിംഗ് കൾച്ചർ ഇല്ലാത്തതാണ് ഇതിനു പിന്നിലെ പ്രധാന കാരണം.
ഒരു അപകടത്തിൽ ലൈസൻസ് സസ്പെൻഡ് ചെയ്താലും ഈ കാലാവധി കഴിഞ്ഞ് പിന്നീട് ആ വ്യക്തി നിരത്തുകളിലേക്ക് ഇറങ്ങുമ്പോഴും നിയമങ്ങൾ അപ്പാടെ പാലിക്കണം എന്നില്ല. അതിനാൽ തന്നെ ലൈസൻസ് എടുക്കുന്നതിന് മുമ്പ് തന്നെ ചില കാര്യങ്ങളിൽ കർശ്ശനമായ അവബോധം സൃഷ്ടിക്കണം. ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്ന ഒരു വ്യക്തിയ്ക്ക് വൃത്തിയായി വാഹനം ഓടിക്കാൻ അറിഞ്ഞിരിക്കണം.

അല്ലാതെ '8' അല്ലെങ്കിൽ 'H' എന്നിവയെടുത്തു കാണിച്ചു എന്നതിന് മാത്രം ലൈസൻസ് അനുവദിക്കരുത്. വാഹനം വൃത്തിയായി പാർക്ക് ചെയ്യാനും, തിരിച്ചിടാനും, റിവേഴ്സ് കയറ്റി പാർക്ക് ചെയ്യാനുമെല്ലാം അറിയുമോ എന്നത് ടെസ്റ്റിൽ ഉൾപ്പെടുത്തി പരിശോധിച്ചറിയണം. മറ്റ് പല വിദേശ രാജ്യങ്ങളിലേയും ഡ്രൈവിംഗ് ടെസ്റ്റിന് സമാനമായി പാർക്കിംഗ് ടെസ്റ്റ് കൊണ്ടു വരുന്നത് വളരെ അനിവാര്യമാണ് എന്നതാണ് ഞങ്ങളുടെ അഭിപ്രായം.
ഇവ കൂടാതെ ഡ്രൈവിംഗ് ടെസ്റ്റിനായുള്ള വാഹനങ്ങളിൽ കൃത്യമായി ക്യാമറകൾ ഘടിപ്പിക്കണം. സംസ്ഥാനത്തി ഡ്രൈവിംഗ് സ്കൂളുകളുടെ വാഹനങ്ങളിലാണ് മിക്കവാറും ടെസ്റ്റ് നടത്തുന്നത്, ഇത്തരം ടെസ്റ്റുകളിൽ ഉദ്യോഗസ്ഥർ സ്ത്രീകൾ ഉൾപ്പടെയുള്ള ആപ്ലിക്കന്റുകളോട് രൂക്ഷമായി സംസാരിക്കുകയും ശകാരിക്കുകയും ചെയ്യുന്നു എന്ന് പലവിധ പരാതികളും വിവിധ ഭാഗങ്ങളിൽ നിന്നായി ഉയർന്നിട്ടുണ്ട്.

അതിനാൽ അത്തരം സാഹചര്യങ്ങൾ ഉണ്ടാവില്ല എന്ന് ഈ ക്യാമറകൾ ഉറപ്പാക്കും എന്ന് ഗണേഷ് കുമാർ പറഞ്ഞു. വ്യക്തമായി വാഹനം ഓടിക്കാൻ അറിയാവുന്നവർക്ക് മാത്രം ലസൻസ്, കേരളത്തിലെ ഡ്രൈവിംഗ് ലൈസൻസ് ഒരു അന്തസുള്ളതായിരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുത്തൻ സംവിധാനങ്ങൾ എത്തുന്നതോടെ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ച് പുറത്ത് ഇറങ്ങുന്നവർക്ക് ഒരു മിനിമം ഗ്യാരന്റി ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








