ബൈക്കില്‍ 100 രൂപക്കും കാറിന് 1000 രൂപക്കും മാത്രം പെട്രോള്‍! ഇന്ധനവും റേഷനില്‍ കൊടുക്കുന്ന സംസ്ഥാനം
നമ്മുടെ നാട്ടില്‍ റേഷന്‍ അടിസ്ഥാത്തില്‍ കിട്ടുന്ന സംഗതികളാണ് അരി, ഗോതമ്പ്, മണ്ണെണ്ണ എന്നിവ. ഇതില്‍ തന്നെ അരി പോലുള്ള സാധനങ്ങള്‍ പുറത്തെ മറ്റ് കടകളില്‍ നിന്ന് വാങ്ങാന്‍ സാധിക്കും. എന്നാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇതുപോലെ റേഷന്‍ അടിസ്ഥാനത്തില്‍ വില്‍ക്കുന്ന അവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?. എന്നാല്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്തില്‍ ഇത്തരത്തില്‍ ദിവസം നിശ്ചിത അളവില്‍ മാത്രം പെട്രോളും ഡീസലും വിതരണം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ഈ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും അതിന്റെ കാരണം എന്താണെന്നുമാണ് നമ്മള്‍ ഇനി നോക്കാന്‍ പോകുന്നത്.
ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നായ ത്രിപുരയിലാണ് ഈ നിയന്ത്രണം ഏര്‍പെടുത്തിയത്. റെയില്‍ മാര്‍ഗമാണ് ത്രിപുരയിലേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സംസ്ഥാനത്ത് ഒരു ചരക്ക് ട്രെയിന്‍ പാളംതെറ്റിയതിന്റെ അടിസ്ഥാനത്തില്‍ റെയില്‍ ഗതാഗതം താറുമാറായിക്കിടക്കുകയാണ്. ലുണ്ടിംഗിനും പര്‍ദാപൂരിനും ഇടയിലാണ് ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റിയത്.

റെയില്‍ മാര്‍ഗം കൊണ്ടുവരുന്ന പെട്രോളും ഡീസലും പിന്നീട് പെട്രോള്‍ ടാങ്കറുകളിലാക്കിയാണ് പമ്പുകളിലേക്ക് ചില്ലറ വിതരണത്തിന് അയക്കാറുള്ളത്. ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍വസ്ഥിതിയില്‍ ആകാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ക്ഷാമം അതിരൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നത്. സ്‌റ്റോക്ക് ചെയ്ത് വെച്ച പെട്രോളും ഡീസലും മാത്രമാണ് ഇപ്പോള്‍ വിതരണം ചെയ്യാന്‍ സാധിക്കുന്നത്.
ഇതേത്തുടര്‍ന്നാണ് ത്രിപുര സംസ്ഥാന സര്‍ക്കാര്‍ താല്‍ക്കാലികമായി പെട്രോള്‍ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇത് അനുസരിച്ച് വാഹനങ്ങള്‍ക്ക് ദിവസേന നിശ്ചിത അളവില്‍ മാത്രം പെട്രോള്‍ നിറയ്ക്കാന്‍ പറ്റുന്ന സാഹചര്യമാണുള്ളത്. റെയില്‍വേ ട്രാക്കിലെ തകരാറുകള്‍ ശരിയാക്കുന്നത് വരെ തല്‍സ്ഥിതി തുടരുമെന്നാണ് അറിയാന്‍ കഴിയുന്നത്. ക്ഷാമം മുതലെടുത്ത് ഇന്ധനം കരിഞ്ചന്തയില്‍ വില്‍ക്കുന്നതിന് തടയിടാന്‍ കൂടിയാണ് അധികൃതരുടെ ശ്രമം.

നിയന്ത്രണങ്ങള്‍ വന്നതോടെ ഒരു ദിവസം ടൂവീലര്‍ ഉടമകള്‍ക്ക് 200 രൂപയുടെ പെട്രോള്‍ മാത്രമേ ലഭിക്കുകയുള്ളൂ. ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ട്ട് 400 രൂപയുടെ ഇന്ധനം വാങ്ങാം. അതേസമയം ഫോര്‍വീലര്‍ ഉപയോഗിക്കുന്നവര്‍ക്ക് 1000 രൂപയുടെ ഇന്ധനം മാത്രമേ കിട്ടൂ. ക്ഷാമം പരിഹരിച്ച് സംവിധാനം പഴയ നിലയിലേക്ക് എത്തുന്നത് വരെ ഈ രീതിയിലായിരിക്കും ഇന്ധന വിതരണം. സ്വകാര്യ വാഹനങ്ങള്‍ക്കും പൊതുഗതാഗതത്തിലെ പ്രത്യേക വാഹനങ്ങള്‍ക്കും മാത്രമാണ് ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും അടിയന്തര സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ആംബുലന്‍സ് പോലുള്ള വാഹനങ്ങള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല. ഇപ്പോള്‍ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് കാണാന്‍ സാധിക്കുന്നത്. ഇന്ധനം കിട്ടുമോ എന്ന ആശങ്കയാണ് ജനങ്ങളെ ഈ അവസ്ഥയിലേക്ക് തള്ളിവിട്ടത്. ക്ഷാമം കാരണം പരിഭ്രാന്തരായ ജനങ്ങള്‍ കൂട്ടത്തോടെ എത്തിയത് കാരണം തിരക്ക് നിയന്ത്രിക്കാൻ പമ്പ് അധികൃതര്‍ പാടുപെടുകയാണ്.

പാളം അറ്റകുറ്റപ്പണി നടത്തിയാല്‍ മാത്രമേ സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാനാകൂ എന്നതിനാല്‍ റെയില്‍വേ ഭരണകൂടം ഇക്കാര്യത്തില്‍ ഗൗരവമായ ശ്രദ്ധ ചെലുത്തുന്നുണ്ട്. നാളെ (13 നവംബര്‍ 2024) മുതല്‍ ഈ തകരാറിലായ ട്രാക്കുകള്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി വീണ്ടും ഗതാഗതത്തിന് തുറന്ന് കൊടുക്കാനാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
ട്രെയിന്‍ സര്‍വീസുകള്‍ പഴയ നിലയിലേക്ക് വന്നാല്‍ സംസ്ഥാനത്തേക്ക് പഴയ പോലെ പെട്രോള്‍ എത്തിക്കാന്‍ കഴിയുമെന്ന് എണ്ണക്കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്. റോഡ് മാര്‍ഗം പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സംസ്ഥാനത്ത് എത്തിക്കുന്നത് ചെലവേറിയ സംഗതിയാണ്. അതുകൊണ്ടാണ് എണ്ണക്കമ്പനികള്‍ റെയില്‍വേയെ ആശ്രയിക്കുന്നത്. ഇത്തരം അടിയന്തര ഘട്ടങ്ങളില്‍ കുറഞ്ഞ ചെലവില്‍ സംസ്ഥാനത്തിനകത്ത് റോഡ് മാര്‍ഗം പെട്രോള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തിരുന്നെങ്കില്‍ ഈ സ്ഥിതി വരുമായിരുന്നില്ല.
എന്തെങ്കിലും അത്യാവശ്യ കാര്യത്തിന് ദൂരയാത്ര നടത്തേണ്ട ആളുകളാണ് ശരിക്കും പെട്ടുപോയിട്ടുണ്ടാകുക. ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്താനായി റെയില്‍വേ ട്രാക്കിന്റെ അറ്റകുറ്റപ്പണികള്‍ വേഗം തീര്‍ത്ത് ഇന്ധന വിതരണം പഴയ നിലയിലേക്ക് ഉടന്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. ഏതായാലും ഈ സമയത്ത് ഉള്ളില്‍ ചിരിക്കുന്നത് ഇലക്ട്രിക് വാഹന ഉടമകള്‍ ആയിരിക്കും.


Click it and Unblock the Notifications








