റോങ്ങ് സൈഡ് കയറി വരുന്നവര്‍ ഇനി ഭയക്കണം; മുള്‍മുനകളുണ്ട് റോഡില്‍!
കറങ്ങി വരാനുള്ള മടി കാരണം തെറ്റായ ദിശയില്‍ കൂടി ബൈക്കും കാറുമോടിച്ച് പോകുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. റോങ് സൈഡ് കയറിയുള്ള യാത്ര എന്തുമാത്രം വലിയ അപകടം വിളിച്ചുവരുത്തുമെന്നതിന് പല ഉദ്ദാഹരണങ്ങള്‍ നാം കണ്ടു. പക്ഷെ എന്നാലും പഠിക്കില്ലെന്ന് ഉറച്ച് തന്നെ.

വാഹനമോടിക്കാന്‍ അതത് വശങ്ങള്‍ നിര്‍ദ്ദേശിച്ചതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ട്. എന്നാല്‍ ഒരല്‍പം ഇന്ധനവും സമയവും ലാഭിക്കാന്‍ മറ്റുള്ളവരെ വിഢികളാക്കി ഒരു വിഭാഗം ആളുകള്‍ റോങ്ങ് സൈഡ് കയറി യാത്ര ചെയ്യുന്നു.

അടുത്തിടെ റോങ്ങ് സൈഡിലൂടെ എത്തിയ ലോറിയ്ക്ക് മുന്നില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ബുള്ളറ്റ് റൈഡറെ ആരും മറന്നുകാണില്ല.

റോഡ് അപകടങ്ങള്‍ കുറയ്ക്കാനാണ് റോഡ് നിയമങ്ങള്‍. എന്നാല്‍ ഈ നിയമങ്ങള്‍ പാലിക്കാന്‍ ജനത്തിന് മടിയും. അപ്പോള്‍ പിന്നെ എന്തുചെയ്യും? ഇതിനുള്ള ഉത്തരം പൂനെ ട്രാഫിക് പൊലീസ് കണ്ടെത്തി കഴിഞ്ഞു.

റോങ്ങ് സൈഡ് കയറി വരുന്ന യാത്രക്കാരെ കെണിവെച്ചു പിടിക്കാന്‍ 'മുള്‍മുന'കളാണ് പൂനെ റോഡുകളില്‍. ടയര്‍ കില്ലര്‍ എന്നാണ് പുതിയ കെണിയുടെ പേര്. തെറ്റായ ദിശയില്‍ കൂടിയാണ് സഞ്ചാരമെങ്കില്‍ കെണിയില്‍ വീഴുമെന്ന കാര്യം ഉറപ്പ്!

എന്താണ് ടയര്‍ കില്ലര്‍?
സ്പീഡ് ബ്രേക്കറുകളുടെ മറ്റൊരു പരിവേഷമാണ് ടയര്‍ കില്ലര്‍. ഇവയുടെ ഒരു വശത്ത് കൂര്‍ത്ത മുള്‍ മുനകളുണ്ട്. അനുവദിച്ച ദിശയില്‍ കൂടിയാണ് യാത്രയെങ്കില്‍ (റോഡിന്റെ ഇടതു വശം) ഭയക്കാന്‍ ഒന്നുമില്ല.

വാഹനങ്ങളുടെ വേഗത കുറച്ച് ടയര്‍ കില്ലറുകളെ സുഗമമായി യാത്രക്കാര്‍ക്ക് മറികടക്കാം. എന്നാല്‍ കറങ്ങി വരാന്‍ മടിച്ച് തെറ്റായ ദിശയില്‍ കൂടി കടന്നുവരുന്ന യാത്രക്കാര്‍ക്ക് ആശങ്കപ്പെടാന്‍ ആവോളമുണ്ട് പുതിയ സംവിധാനത്തില്‍.

റോഡില്‍ കൂര്‍ത്തു നില്‍ക്കുന്ന മുള്‍മുനകള്‍ ഇത്തരക്കാരുടെ വാഹനങ്ങളുടെ ടയറുകളില്‍ കൊണ്ടു കേറും. പിന്നാലെ ടയര്‍ കീറുമെന്ന കാര്യം പ്രത്യേകം എടുത്തുപറയേണ്ട.
തെറ്റായ ദിശയില്‍ വാഹനമോടിക്കുന്ന പ്രവണത തുടച്ചുമാറ്റാന്‍ ടയര്‍ കില്ലറുകള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. പൂനെ മാതൃകയില്‍ പ്രധാന റോഡുകളിലും ജംങ്ഷനുകളിലും ടയര്‍ കില്ലറുകള്‍ സ്ഥാപിക്കാനുള്ള ആലോചനയിലാണ് മറ്റു സംസ്ഥാനങ്ങളും.

നിങ്ങൾക്ക് അറിയാത്ത ആറു ട്രാഫിക് നിയമങ്ങളെ കൂടി ഇവിടെ പരിശോധിക്കാം —
ചുവപ്പ് തെളിഞ്ഞാല്‍ വണ്ടി നിര്‍ത്തണം, പച്ച തെളിഞ്ഞാല്‍ കുതിക്കണം, സീറ്റ് ബെല്‍റ്റ് ഇടണം - പലപ്പോഴും ഇന്ത്യന്‍ റോഡ് നിയമങ്ങള്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഈ മൂന്ന് സങ്കല്‍പങ്ങളില്‍ മാത്രമാണ്. എന്നാൽചുവപ്പ്, മഞ്ഞ, പച്ച എന്നീ ട്രാഫിക് സിഗ്നലുകളില്‍ ഉപരി റോഡ് യാത്രികര്‍ക്ക് വേണ്ടി ഒരുപിടി നിയമങ്ങളും മോട്ടോര്‍ വാഹന നിയമത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്.

പക്ഷെ മിക്കവരും ഇതിനെ കുറിച്ച് അജ്ഞരാണെന്നതും വാസ്തവം. നിങ്ങള്‍ക്ക് അറിയാത്ത എന്നാല്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ആറ് ട്രാഫിക് നിയമങ്ങള്‍:

പാര്‍ക്കിംഗ്
നിങ്ങളുടെ വാഹനത്തിന് പുറത്തേക്ക് കടക്കാന്‍ വഴി നല്‍കാതെയാണ് മറ്റൊരു വാഹനം പാര്‍ക്ക് ചെയ്തത് എങ്കില്‍ അത് നിയമലംഘനമാണ്. ഈ അവസരത്തില്‍ പൊലീസിന്റെ സഹായം തേടാന്‍ നിയമം അനുശാസിക്കുന്നുണ്ട്. ബന്ധപ്പെട്ട വ്യക്തിക്ക് മേല്‍ 100 രൂപ പിഴ ചുമത്താനും പൊലീസിന് അധികാരമുണ്ട്.

ഹോണ്‍ ശബ്ദിക്കുന്നില്ലേ?
ശബ്ദിക്കാത്ത ഹോണുമായി റോഡില്‍ സഞ്ചരിക്കുന്നതും നിയമപരമായ കുറ്റമാണ്. റോഡില്‍ മറ്റ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ഹോണിന്റെ ലക്ഷ്യം. അതിനാല്‍ ശബ്ദിക്കാത്ത ഹോണുമായി റോഡില്‍ സഞ്ചരിച്ചാല്‍ ബന്ധപ്പെട്ട ഡ്രൈവര്‍ക്ക് 100 രൂപ വരെ മേല്‍ അധികൃതര്‍ക്ക് പിഴ ചുമത്താം.

പ്രഥമ ശുശ്രൂഷ
ചെന്നൈ, കൊല്‍ക്കത്ത നഗരങ്ങളില്‍ യാത്രക്കാര്‍ക്ക് ആവശ്യസമയത്ത് പ്രഥമ ശുശ്രൂഷ ലഭ്യമാക്കേണ്ടത് ഡ്രൈവറുടെ ഉത്തരവാദിത്വമാണ്. അപകടം പോലുള്ള അടിയന്തര സന്ദര്‍ഭങ്ങളില്‍ യാത്രക്കാര്‍ക്ക് പ്രഥമ ശുശ്രൂഷ ലഭ്യമാക്കാന്‍ സാധിച്ചില്ലെങ്കിൽ ബന്ധപ്പെട്ട ഡ്രൈവര്‍ക്ക് 500 രൂപ പിഴയും മൂന്ന് മാസം വരെ ജയില്‍ ശിക്ഷയും ലഭിക്കും.

പുകവലി
ദില്ലിയിലും കേന്ദ്ര തലസ്ഥാന മേഖലകളിലും കാറിന് അകത്തിരുന്നു പുകവലിക്കുന്നത് നിയമപരമായ കുറ്റമാണ്. ബന്ധപ്പെട്ട വ്യക്തിക്ക് മേല്‍ 100 രൂപ പിഴ ചുമത്താമെന്ന് മോട്ടോര്‍ വാഹന നിയമത്തിൽ പറയുന്നുണ്ട്.

വീണ്ടും പാര്‍ക്കിംഗ്
കൊല്‍ക്കത്തയില്‍ ബസ് സ്റ്റോപുകള്‍ പോലുള്ള പൊതുയിടങ്ങള്‍ക്ക് മുമ്പില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് നിയമലംഘനമാണ്. കുറ്റക്കാര്‍ക്ക് മേല്‍ 100 രൂപ വരെ പിഴ ചുമത്തപ്പെടും.

സുഹൃത്തിന്റെ കാര്‍ അവരറിയാതെ ഉപയോഗിക്കുന്നത്
ആവശ്യങ്ങള്‍ വരുമ്പോള്‍ സുഹൃത്തുക്കളുടെ കാര്‍ നമ്മള്‍ ഉപയോഗിക്കാറുള്ളതാണ്. എന്നാല്‍ ചെന്നൈയില്‍ സുഹൃത്തുക്കളുടെ കാര്‍ ഉപയോഗിക്കുന്നതിലും ചില നിയന്ത്രണങ്ങളുണ്ട്.

നിങ്ങള്‍ കാറുപയോഗിക്കുന്ന കാര്യം സുഹൃത്ത് അറിഞ്ഞിരിക്കണമെന്നതാണ് പ്രധാനം. സുഹൃത്തിന്റെ അറിവില്ലാതെയാണ് അദ്ദേഹത്തിന്റെ കാര്‍ ഉപയോഗിക്കുന്നത് എന്നത് പിടിക്കപ്പെട്ടാല്‍ 500 രൂപ പിഴയോ, മൂന്ന് മാസം ജയില്‍ ശിക്ഷയോ നിങ്ങളെ തേടിയെത്താം.


Click it and Unblock the Notifications








