കടല്‍ കടന്ന് ഒരു യൂബര്‍ ഡ്രൈവര്‍; ഇന്റര്‍നെറ്റിനെ ചിരിപ്പിച്ചു ഒരു സ്‌ക്രീന്‍ഷോട്ട്
ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ ഇന്ത്യന്‍ നഗരങ്ങളുടെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. പണ്ടത്തെ പോലെ ബസ് കാത്തു നില്‍ക്കുകയോ, ഓട്ടോകള്‍ക്ക് കൈകാട്ടി നടുറോഡില്‍ മടുത്തുനില്‍ക്കേണ്ട സ്ഥിതിയോ ഇന്നില്ല. 'ക്യാബ്' വിളിച്ചു പോകാനാണ് മിക്കവര്‍ക്കും താത്പര്യം.

കണ്ണഞ്ചും വേഗത്തില്‍ ടെക്‌നോളജി വളര്‍ന്നപ്പോള്‍ നിമിഷ നേരം കൊണ്ടു ടാക്‌സി കാറുകള്‍ വീടിന് മുന്നില്‍ റെഡി. സ്ഥലം കൃത്യമായി രേഖപ്പെടുത്തിയാല്‍ മാത്രം മതി, ടാക്‌സി കാര്‍ നിങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും.

നിരക്കിന്റെ കാര്യത്തിലും വാക്കുതര്‍ക്കമില്ല; ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രചാരം ലഭിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. ഹുസെയ്ന്‍ ഷെയ്ഖ് എന്ന മുംബൈ സ്വദേശിയും ഈ ആനുകൂല്യങ്ങളൊക്കെ മുന്നില്‍ കണ്ടാണ് യൂബര്‍ ടാക്‌സി ബുക്ക് ചെയ്തത്.

സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത യൂബര്‍ ആപ്പ് മുഖേനയാണ് ബുക്കിംഗ്. സംഭവമൊക്ക ഉഷാറായിരുന്നു. പോകേണ്ട സ്ഥലം കൃത്യമായി രേഖപ്പെടുത്തിയ ഹുസെയ്ന്‍ ഷെയ്ഖ് ടാക്‌സിക്ക് വേണ്ടി കാത്തു.

യാത്രക്കാരെ കാത്തു നിര്‍ത്താതെ എത്രയും പെട്ടെന്ന് 'പിക്ക്' ചെയ്യാന്‍ യൂബര്‍ ഡ്രൈവര്‍മാര്‍ പല അഭ്യാസങ്ങളും പയറ്റാറുണ്ട്. ചിലര്‍ ഗൂഗിളിന് പോലും അറിയാത്ത കുറുക്കുവഴികളൂടെ ചാടുമ്പോള്‍ ചിലര്‍ ആക്‌സിലറേറ്ററില്‍ സര്‍വ്വ വൈരാഗ്യവും തീര്‍ത്താണ് കുതിച്ചെത്താറുള്ളത്.

എന്തായാലും 'ഡ്രൈവര്‍ എവിടെ എത്തി, എവിടെ നില്‍ക്കുന്നു' എന്നത് സംബന്ധിച്ച തത്സമയ ചിത്രം യാത്രക്കാരന് ലഭിക്കുന്നതിനാല്‍ വലിയ ആശയക്കുഴപ്പം സംഭവിക്കാറില്ല.

നേരം കുറച്ചായിട്ടും ടാക്‌സി വരാത്തതിനെ തുടര്‍ന്ന് ആപ്പ് തുറന്നു നോക്കിയ ഹുസെയ്ന്‍ ഷെയ്ഖ് ഞെട്ടി. അറബിക്കടൽ കടന്നു വരുന്ന യൂബര്‍ ടാക്‌സി ഡ്രൈവറെയാണ് ആപ്പ് ഹുസെയ്ന്‍ ഷെയ്ഖിന് കാണിച്ചു കൊടുത്തത്.

കടൽ കടന്നു വരുന്ന യൂബര്‍ ടാക്‌സി ഡ്രൈവറെ കുറിച്ചു ഹുസെയ്ന്‍ ഷെയ്ഖ് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചതും. എന്തായാലും സ്‌ക്രീന്‍ഷോട്ട് സഹിതം ഹുസെയ്ന്‍ ഷെയ്ഖ് പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് കുറിപ്പ് ഞൊടിയിടയില്‍ വൈറലായി.

അസ്‌ലം ഭായി മുങ്ങിക്കപ്പലില്‍ തനിക്ക് വേണ്ടി വരികയാണെന്ന അടിക്കുറുപ്പും സ്‌ക്രീന്‍ഷോട്ടിന് ഹുസെയ്ന്‍ ഷെയ്ഖ് നല്‍കിയിരുന്നു. രണ്ടായിരത്തോളം ലൈക്കും അയ്യായിരത്തിലേറെ ഷെയറും ഹുസെയ്ന്‍ ഷെയ്ഖിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇതിനകം നേടിക്കഴിഞ്ഞു.


Click it and Unblock the Notifications








